Saturday, October 26, 2019 12:34 AM IST
വിദ്യാഭ്യാസമാണു വികസനത്തിന്റെയും സ്ഥിരതയുടെയും അടിസ്ഥാനമെന്ന തിരിച്ചറിവോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ വിദ്യാഭ്യാസ മേഖലയ്ക്ക് അഭൂതപൂര്‍വമായ പ്രാധാന്യവും പിന്തുണയുമാണു നല്‍കിവരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്നു രാജ്യത്തിനാകെ മാതൃകയാണ്. ലോകനിലവാരത്തിലുള്ള നിരവധി സ്കൂളുകള്‍ ഈ കാലയളവില്‍ സംസ്ഥാനത്തുണ്ടായി. തകര്‍ച്ചയുടെ പടുകുഴിയില്‍ വീണുകിടന്നിരുന്ന പൊതുവിദ്യാലയങ്ങള്‍ ഉണര്‍വിന്റെ പാതയിലാണ്.
ഉന്നത വിദ്യാഭ്യാസരംഗത്തു ഗുണമേന്മ ഉറപ്പാക്കുകയും പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ ഈ മേഖലയിലും ആവര്‍ത്തിക്കണമെന്ന ലക്ഷ്യത്തോടെയുമാണു കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിനു മാത്രമായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതിനു തീരുമാനമെടുത്തത്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് വിദ്യാര്ഥിക്ഷേമത്തിലും നീതിബോധത്തിലും ഊന്നിയ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുകുതിക്കുകയാണ്. ദേശീയ- അന്തര്‍ദേശീയ നിലവാരത്തിലുള്ള സര്‍വകലാശാലകളും കോളജുകളും സംസ്ഥാനത്തുണ്ടാകണമെന്നും അധ്യാപന- അധ്യയന മേഖലകള്‍ ഉയര്‍ന്ന അക്കദമിക് കീഴ്വഴക്കങ്ങളുടെ പേരില്‍ അറിയപ്പെടണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്ക്കനുസൃതമായിട്ടാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചു മുന്നോട്ടുപോകുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ നെടുംതൂണുകളായ സര്‍വകലാശാലകളുടെ ഭരണരംഗം ക്രമപ്പെടുത്തുന്നതിലും അടിസ്ഥാനസൗകര്യ വികസനത്തിലുമാണ് വകുപ്പ് ശ്രദ്ധയൂന്നിയത്. സര്‍വകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി ഓഫീസര്‍മാരുടെ സേവന കാലാവധി രാജ്യത്തെ മികച്ച സര്‍വകലാശാലകളിലേതിന് സമാനമായി നാലു വര്‍ഷമായി നിജപ്പെടുത്തിക്കൊണ്ട് ഒാര്‍ഡിനന്‍സ് പുറപ്പെടുവിച്ചുകൊണ്ടായിരുന്നു തുടക്കം. മുന്‍കാലങ്ങളില്‍ വൈസ്ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടു വലിയ ആരോപണങ്ങളാണു പലപ്പോഴും ഉയര്‍ന്നുകേട്ടിരുന്നത്. പദവിക്ക് അനുയോജ്യരല്ലാത്ത വൈസ്ചാന്‍സലര്‍മാരും സര്‍വകലാശാലകളുടെ ഭരണനിര്‍വഹണ വിഭാഗവുമായും അക്കാദമിക് സമിതികളുമായും ഉണ്ടായിക്കൊണ്ടിരുന്ന കലഹങ്ങള്‍ സര്‍വകലാശാലകളുടെ ശോഭകെടുത്തിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അഞ്ചു സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരായി അക്കാദമിക് രംഗത്തെ പ്രഗത്ഭരും പണ്ഡിതരുമായവരെ കണ്ടെത്തി നിയമിച്ചു. ക്ലാസ്മുറികളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും അകന്നുനില്ക്കാന് കഴിയാത്ത, അറിവുത്പാദനത്തില് നേരിട്ട് പങ്കാളികളാകുന്ന വൈസ്ചാന്‍സലര്‍മാര്‍ ഇപ്പോള്‍ നമുക്കുണ്ട്.
അക്കാദമിക രംഗത്തെ കൂടുതല്‍ ചലനാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് നാന്ദികുറിച്ചു. ഇതോടൊപ്പംതന്നെ സര്‍വകലാശാലകളില്‍ സിലബസ് പരിഷ്കരണവും ആരംഭിച്ചിട്ടുണ്ട്. മലയാളം സര്‍വകലാശാലയ്ക്കായി ഭൂമിയേറ്റെടുത്തു. സാങ്കേതിക സര്‍വകലാശാലയ്ക്കുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍വകലാശാലകളിലെ സിന്‍ഡിക്കറ്റുകള്‍, വൈസ്ചാന്‍സലര്‍മാര്‍, രജിസ്ട്രാര്‍മാര്‍ തുടങ്ങിയ ഉന്നതാധികാരികളുമായി കൃത്യമായ ഇടവേളകളില്‍ ചര്‍ച്ചകള്‍ നടത്തിവരുന്നു. ഓരോ മൂന്നു മാസം കൂടുമ്പോഴും വൈസ്ചാന്‍സലര്‍മാരുടെ അവലോകനയോഗം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്നു. കുത്തഴിഞ്ഞുകിടന്നിരുന്ന പരീക്ഷാനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും പരീക്ഷാഫല പ്രഖ്യാപനങ്ങള്‍ കാലവിളംബം കൂടാതെ നടത്താനും കഴിഞ്ഞത് അഭിമാനകരമായ നേട്ടമായിത്തന്നെയാണ് പൊതുസമൂഹം വിലയിരുത്തുന്നത്.
ഓരോ സര്‍വകലാശാലയിലും വ്യത്യസ്ത തീയതിയില്‍ ആരംഭിച്ചിരുന്ന ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകള്‍ ഈ വര്‍ഷം ഏകീകൃത തീയതികളില്‍ ആരംഭിച്ചു. ഇതിന്റെയെല്ലാം ഫലമായി എല്ലാ കോഴ്സുകളിലും ഓരോ സെമസ്റ്ററിലും 90 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാന്‍ സാധിച്ചു. ബിരുദ പ്രോഗ്രാമുകളുടെ അവസാന വര്‍ഷ പരീക്ഷാ ഫലം ഏപ്രില്‍ 30നകവും അവസാനവര്‍ഷ ബിരുദാനന്തരബിരുദ പരീക്ഷാഫലം മേയ് 31നകവും പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശവും സര്‍വകലാശാലകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇതുമൂലം കേരളത്തില്‍ നിന്നുള്ള നിരവധി കുട്ടികള്‍ക്ക് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ മെരിറ്റില്‍ തന്നെ ചേരാനായത് എടുത്തുപറേയണ്ടതാണ്.
സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്കു നല്കുന്ന സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണു പുരോഗമിക്കുന്നത്. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, കോളജ് മാറ്റം, കണ്ഡോണേഷന്, തുല്യതാസര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍, ഹാള്‍ ടിക്കറ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം മിക്ക സര്‍വകലാശാലകളും ഓണ്‍ലൈനില്‍ ലഭ്യമാക്കിക്കഴിഞ്ഞു. സര്‍വകലാശാലാ ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഗുണകരമായ രീതിയില്‍ ചട്ടങ്ങള്‍ക്കു രൂപം നല്കി.
കേരളത്തിലെ സര്‍വകലാശാലകള്‍ നല്കുന്ന ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കാത്ത സാഹചര്യം അവസാനിപ്പിച്ച് ദേശീയ പ്രാധാന്യമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുജിസി അംഗീകാരമുള്ള സര്‍വകലാശാലകള്‍ എന്നിവ നല്കുന്ന ബിരുദങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളും തൊഴില്‍ ദാതാക്കളും ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ അംഗീകരിക്കണമെന്നും നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. സര്‍വകലാശാലകളിലെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവുമുള്‍പ്പെടെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളും ഭരണപരമായ മറ്റുപ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് തദ്വാരാ കഴിഞ്ഞിട്ടുണ്ട്.
വിവിധ പദ്ധതികളിലായി സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ അടിസ്ഥാന വികസനത്തിനായുള്ള റൂസ പദ്ധതി ഒന്നാം ഘട്ടത്തിന് 194 കോടി രൂപയും രണ്ടാം ഘട്ടത്തിന് 374 കോടി രൂപയും അനുവദിക്കപ്പെട്ടു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അഞ്ചു പൈതൃകകോളജുകള് മെച്ചപ്പെടുത്തി. കുസാറ്റിന് കിഫ്ബി വഴി 240 കോടി രൂപയുടെ ധനസഹായമാണ് അനുവദിക്കപ്പെട്ടത്. മറ്റു സര്‍വകലാശാലകള്‍ക്കും കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എൻജിനിയറിംഗ് കോളജുകള്‍, ആര്‍ട്സ് & സയന്‍സ് കോളജുകള്‍, പോളിടെക്നിക് കോളജുകള്‍ എന്നിവയ്ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമാവകാശരേഖകള്‍ സമാഹരിക്കുന്നതിനായി ഒരു പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സെല്‍ രൂപീകരിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ ഗവ. കോളജുകള്‍ക്കും സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സര്‍വകലാശാലകളില്‍ 2198 അസിസ്റ്റന്റ്, 825 കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനങ്ങള്‍ നടത്തി. സര്‍ക്കാര്‍ എൻജിനിയറിംഗ്, പോളിടെക്നിക് കോളജുകളിലായി 497 അധ്യാപക തസ്തികകളിലേക്കും ആര്‍ട്സ് & സയന്‍സ് കോളജുകളില്‍ 692 അധ്യാപക തസ്തികകളിലേക്കും 507 അനധ്യാപക തസ്തികകളിലേക്കും നിയമനങ്ങള്‍ പൂര്‍ത്തിയാക്കി.
2019- 20 അധ്യയനവര്‍ഷം അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയ സ്വാശ്രയ കോളജുകളില്‍ ഒരോ യുജി അല്ലെങ്കില്‍ പിജി പ്രോഗ്രാം വീതം അനുവദിച്ചു. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലെ നിലവിലുള്ള കോഴ്സുകളില്‍ നിയമാനുസൃതവര്ധനവും ഉറപ്പുവരുത്തി.
സര്‍ക്കാരിനു സാമ്പത്തിക ബാധ്യത വരാത്ത അക്കാദമിക വിദേശയാത്രകള്‍ക്ക് അധ്യാപകര്‍ ഗവണ്മെന്റിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചതും പത്തു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന എൻജിനിയയറിംഗ് കോളജ് അധ്യാപകരുടെ പ്രമോഷനും പ്ലേസ്മെന്റും യാഥാർഥ്യമാക്കി. ആര്‍ട്സ് & സയന്‍സ് കോളജുകളിലെ അധ്യാപകരുടെ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പ്ലേസ്മെന്റ് നല്കാനുമായി. ഇന്ത്യയിലെ ഏറ്റവും നല്ല ഒരു ഹയര്‍ എഡ്യുക്കേഷന്‍ ഹബ്ബായി കേരളത്തെ മാറ്റാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം സര്‍ക്കാരിനുണ്ട്.
ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണു സര്വകലാശാലകള്ക്കെതിരേയും വ്യക്തിപരമായി എനിക്കെതിരേയും ദുരാരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് ഉത്തരവിറക്കുകയും മൂല്യനിര്‍ണയത്തില്‍ പിഴവ് വരുത്തുന്ന അധ്യാപകര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്ത് സര്‍ക്കാര്‍ നടത്തുന്ന ക്രിയാത്മക ഇടപെടലുകള്‍ പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നത് ഒരു വസ്തുതയാണ്. സര്‍വകലാശാലയിലെ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു നേതൃത്വപരമായ പങ്കല്ലാതെ മറ്റൊരുതരത്തിലുള്ള ഇടപെടലുകളും ഉന്നതവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടില്ല.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടന്നുവെന്നു പറയപ്പെടുന്ന പോസ്റ്റ് മോഡറേഷന് അവരുടെ സിന്‍ഡിക്കറ്റാണ് തീരുമാനിച്ചത്. അല്ലാതെ അദാലത്തിലല്ല. അതില്‍ മന്ത്രിക്കോ മന്ത്രിയുടെ ഓഫീസിനോ യാതൊരു പങ്കുമില്ല. 2012ല്‍ യുഡിഎഫ് കാലത്ത് കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും അതേവര്‍ഷം തന്നെ കുസാറ്റിലും സമാനമായ പോസ്റ്റ് മോഡറേഷന് ബിടെക് കോഴ്സിന് നല്‍കിയിരുന്നു. ദുരാരോപണങ്ങള്‍ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും ഉന്നതവിദ്യാഭ്യാസരംഗത്ത് തുടങ്ങിവച്ച മാറ്റങ്ങളെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും.
(പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ദീപികയിൽ എഴുതിയ
ലേഖനത്തിനുള്ള പ്രതികരണം)
ഡോ. കെ.ടി. ജലീല്‍
ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ മന്ത്രി