Saturday, October 26, 2019 11:51 PM IST
കേരളനിയമസഭയിലേക്കു നടന്ന ആറ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അവയിൽ താത്പര്യമുള്ള എല്ലാവരെയും വല്ലതെ ഞെട്ടിച്ചു. മൂന്നു മുന്നണികളും ഞെട്ടി. സമുദായ സംഘടനകൾ ഞെട്ടി. അടിയേറ്റു നിലത്തു വീണുകിടക്കുമ്പോഴും തങ്ങളുടെ കൈ മുകളിലുണ്ട് എന്നു പറഞ്ഞ് ആശ്വസിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. യഥാർഥ്യബോധമില്ലാത്ത വിലയിരുത്തലുകളും ഉണ്ട്. അതാണു കേരളത്തിലെ ജനാധിപത്യത്തിന്റെ ദുരന്തം.
എനിക്കു നന്നാകണമെന്നാല്ലാതെ പാർട്ടിയോ മുന്നണിയോ നന്നാകണമെന്നില്ല. ജനം ആഗ്രഹിക്കുന്നതുപോലെ പുതുമുഖങ്ങളെ കൊണ്ടുവരാൻ കഴിയുന്നുമില്ല, പ്രത്യേകിച്ചു ജനാധിപത്യ മുന്നണിക്ക്.
എല്ലാവരെയും ഞെട്ടിച്ച ജനം നന്നാകാനും നില മെച്ചപ്പെടുത്താനും എല്ലാവർക്കും അവസരം ഉണ്ട് എന്ന പാഠവും തരുന്നുണ്ട്. ആർക്കും വല്ലാതെ നിരാശരാകാനോ ഏറെ ആഹ്ലാദിക്കാനോ വകയില്ലാത്ത, എല്ലാവരുടെയും പ്രസക്തി അംഗീകരിക്കുന്ന വളരെ വിവേകപൂർവമായ വിധികൾ. ഞങ്ങളുടെ നേട്ടം എന്ന് തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് വിവരമുള്ള ആർക്കും അഭിമാനിക്കാനാവാത്ത വിധം ബുദ്ധിപൂർവമായ വിധി.
ആറു മണ്ഡലങ്ങളിൽ പാലായിലും മഞ്ചേശ്വരത്തും അനിവാര്യമായതാണ് ഉപതെരഞ്ഞെടുപ്പെങ്കിൽ വട്ടിയൂർക്കാവിലും കോന്നിയിലും അരൂരും എറണാകുളത്തും ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിയതാണ്. എംഎൽഎ മാരെ പാർലമെന്റിലേക്ക് മത്സരിപ്പിച്ചതു ശരിയായില്ലെന്ന് തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് കെപിസിസി മുൻ അധ്യക്ഷൻ എം.എം ഹസൻ നടത്തിയ വിലയിരുത്തൽ ഏറെപ്പേരുടെ മനസിലിരിപ്പാണ്. ഇനിയെങ്കിലും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ആലോചിക്കുന്നതും തീരുമാനിക്കുന്നതും നല്ലതാവും.
ഉപതെരഞ്ഞെടുപ്പുഫലം എന്തായാലും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി തുടരും എന്നതുകൊണ്ട് ഉപതെരഞ്ഞെടുപ്പിനോടുള്ള ജനാധിപത്യമുന്നണിക്കാരുടെ സമീപനത്തിൽ വീറും വാശിയും കുറഞ്ഞു. അതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പു വരുമ്പോൾ കാര്യങ്ങൾ ഇങ്ങനെ ആവണം എന്നില്ല. കൂടെയുള്ള പലരോടും പക തീർക്കാനുള്ള അവസരമായി ചിലരെങ്കിലും ഉപതെരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയും ചെയ്തു.
മുന്നണികൾ
മുന്നണികളിൽ ഇടതുമുന്നണി വളരെ കെട്ടുറപ്പോടെ പ്രവർത്തിച്ചു എന്നതു സത്യമാണ്. സ്ഥാനാർഥി നിർണയത്തിലും അവർ മുന്നിലായിരുന്നു. മഞ്ചേശ്വരത്ത് പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിക്കേണ്ടി വന്നെങ്കിലും അതെല്ലാം വലിയ പരിക്കില്ലാതെ നിർവഹിച്ചു. വട്ടിയൂർക്കാവിലും മറ്റും അവരുടെ പ്രവർത്തനം ഏറെ ചിട്ടയുള്ളതായി. ഓരോ വീട്ടിലും നാലും അഞ്ചും തവണ അവർ എത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ കാണാനില്ലാതിരുന്ന തീക്ഷ്ണതയാണ് ഇത്.
മത്സരിക്കുന്ന സ്ഥാനാർഥിയുടെ പാർട്ടിസംവിധാനം ശക്തമായാലേ ഇടതുപക്ഷത്തായാലും ജയിക്കാനാവൂ. പ്രചാരണത്തിനു സംവിധാനം ഇല്ലാത്ത പാർട്ടിക്കാർക്ക് അധോഗതി തന്നെയാണ്. അത് എല്ലാ മുന്നണിയിലെയും സ്ഥിതിയാണ്. ജനാധിപത്യമുന്നണിക്കാരുടെ പ്രവർത്തനം മിക്കവാറും ഉപരിപ്ലവമായിരുന്നു. താഴെ തട്ടിൽ കാര്യമായ പ്രവർത്തനം നടത്താൻ ആളില്ലാതെ പോയി.
ജനാധിപത്യമുന്നണിയിലും കോണ്‍ഗ്രസിലും ആഭ്യന്തരകലാപങ്ങൾ ശക്തമായുണ്ട്. മുന്നണിയിലെ കക്ഷികൾക്കുള്ളിലുമുണ്ട്. അവ പരിഹരിക്കാൻ കർക്കശവും നീതിപൂർവവുമായ നിലപാട് കൈക്കൊണ്ടില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിപത്ത് കൂടുതൽ ഭീകരമാവും. കള്ളൻ കപ്പലിൽ തന്നെ ആയിരിക്കുന്നതു വല്ലാത്ത അപകടമാണ്. നേതാക്കളുടെ മാത്രം മേധാശക്തിയും തന്ത്രശേഷിയും നോക്കി തീരുമാനിച്ചാൽ ജനം വട്ടിയൂർക്കാവിലെപ്പോലെ പോകും.
ഇക്കാര്യത്തിൽ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വല്ലാത്ത നിലയിലാണ്. കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും ഭരണം നടക്കുന്ന പഞ്ചായത്തുകളിൽ പാർട്ടിസ്ഥാനാർഥി പിന്നിലായി. തനിക്കു സ്ഥാനാർഥിത്വം കിട്ടിയില്ലെങ്കിൽ കിട്ടിയവൻ ജയിക്കണ്ട എന്ന ചിന്ത അവരിൽ ശക്തമാണ്. അതിന് അവർക്കു ന്യായവും കാണാം. എല്ലാ പരാതികളും ഭീതികളും പരിഹരിച്ച് അവരെ ഒപ്പം നിർത്താനായില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണിയുടെ നില തീരെ പരിങ്ങലിലാവും. ഇക്കുറി ഉണ്ടായ തോൽവികൾ അതിനു കണ്ണുതുറക്കുന്ന പാഠമായാൽ നല്ലത്. പക്ഷേ പിന്നീടുള്ള സൂചനകളും ശുഭകരമല്ല. ളാലം ബ്ലോക്കിൽ കേരള കോണ്‍ഗ്രസിനെ തോൽപ്പിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടി.
അച്ചടക്കം പാലിക്കുന്നതിൽ മുസ്ലിം ലീഗിന്റെ ശക്തി അത്ഭുതകരമാണ്. മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് ലീഗിൽ വിവാദമുണ്ടായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പു വന്നപ്പോൾ പാർട്ടി എണ്ണയിട്ട യന്ത്രം പോലെ മുന്നേറി. 2016 ൽ 89 വോട്ടിനു ജയിച്ചവർ ഇക്കുറി 8000 വോട്ടാക്കി ഭൂരിപക്ഷം.
ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥിതി കേരളത്തിൽ അതീവ ദയനീയമാണ്. വെള്ളാപ്പള്ളി നടേശൻ സ്ഥാപിച്ച ബിഡിജെഎസ് അതിൽ ഘടകകക്ഷിയാണെന്നാണ് വയ്പ്. 2016 ൽ ബിജെപിക്കു കിട്ടിയ വലിയ വോട്ടു വിഹിതത്തിലും പിന്നീട് നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ ദയനീയ തിരിച്ചടികളിലും പ്രധാന ഘടകമാകുന്നത് ഇവരാണ്. വെള്ളാപ്പള്ളി പലതരം പ്രസ്താവനകളിലൂടെ ഇടതുമുന്നണിയെ ആണു സഹായിക്കുന്നത്.
2016ൽ ബിഡിജെഎസ് മത്സരിച്ച മണ്ഡലമായിരുന്നു അരൂർ. ഉപതെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്നില്ല എന്നു തീർത്തുപറഞ്ഞു. അവരുടെ വോട്ടിൽ നല്ല പങ്ക് ബിജെപിക്കു കിട്ടാതെയും വന്നു. ബിഡിജെഎസ് കൂടി വിട്ടാൽ ബിജെപിക്കു മുന്നണി എന്നു പറയാൻ പാർട്ടികളൊന്നും ഇല്ല. ഒറ്റയ്ക്കു നിന്നാൽ സ്ഥിതി മെച്ചപ്പെടാനും സാധ്യതയില്ല.
വോട്ടു കച്ചവടമോ?
തോറ്റവർ വോട്ടു കച്ചവടത്തെക്കുറിച്ചൊക്കെ പറയുന്നു. എല്ലാവരും പരസ്പരം പഴി ചാരുന്നുണ്ട്. ഒരു പ്രസ്ഥാനത്തോട് അടുപ്പമുള്ളവർ തങ്ങളുടെ സ്ഥാനാർഥി മോശം എന്ന ചിന്തയിൽ മാറി വോട്ടു ചെയ്യുന്നതും വോട്ടുചെയ്യാൻ പോകാതിരിക്കുന്നതും എങ്ങനെ കച്ചവടമാകും? തങ്ങളുടെ പ്രസ്ഥാനത്തിനു രക്ഷയില്ല എന്നു കരുതുന്നവരും തങ്ങളില്ലെങ്കിൽ, തങ്ങൾ പറയുന്നത് നടക്കില്ലെങ്കിൽ, പ്രസ്ഥാനവും വേണ്ട എന്നു കരുതുന്നവരും ഒക്കെ ശത്രുവിനെ സഹായിക്കുന്നത് എങ്ങനെ കച്ചവടമാകും? അതു ചതിയാണ്.
സാമുദായിക വികാരം
സാമുദായിക നേതാക്കൾ പറഞ്ഞതു ജനം കേട്ടില്ല എന്നതിനു നിറഞ്ഞ തെളിവായി എസ്എൻ ഡി പിക്കു വൻ സ്വാധീനമുള്ള അരൂരിൽ അവർ പിന്തുണച്ച ഇടതു സ്ഥാനാർഥി തോറ്റത്. അതുപോലെ തന്നെയായി 63 ശതമാനം വോട്ടർമാരും നായന്മാരായിട്ടുള്ള വട്ടിയൂർക്കാവിൽ എൻഎസ്എസ് പരസ്യമായി പിന്താങ്ങിയ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ തോൽവിയും. ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ചിത്രം വച്ച് വോട്ടു ചോദിച്ചിട്ടും കോന്നിയിൽ ബിജെപി മൂന്നാമതു തന്നെ നിന്നു. വോട്ട് കിട്ടാൻ ബിജെപി എന്തും ചെയ്യും എന്നു പറഞ്ഞു മനുഷ്യർക്കു ചിരിക്കാനും വകയായി.
അതിനർഥം സമുദായങ്ങളും സമുദായിക വികാരവും സമുദായ നേതാക്കളും അപ്രസക്തരായെന്നല്ല. സമുദായ സ്വാധീനം കൊണ്ടു മാത്രം ജയിക്കാനാവില്ല എന്നാണു പാഠം. അതില്ലെങ്കിലും ജയിക്കാനാവില്ല. മഞ്ചേശ്വരത്തും അരൂരും എറണാകുളത്തും കോന്നിയിലും ഒന്നും സമുദായിക ചിന്ത പ്രവർത്തിച്ചില്ല എന്നു പറഞ്ഞാൽ കണ്ണടച്ച് ഇരുട്ടാക്കുകയാവും. എല്ലാ പാർട്ടികളും സമുദായിക ചിന്ത കൂടി വച്ചാണ് സ്ഥാനാർഥികളെ നിർണയിച്ചത്.
ജയിച്ചിടങ്ങളിൽ മാത്രമല്ല തോറ്റിടത്തും അതു ഗുണം ചെയ്തിട്ടുമുണ്ട്. എറണാകുളത്ത് മനു റോയിയെ ഇടതുപക്ഷം സ്ഥാനാർഥിയാക്കിയതും 2016 ൽ കോണ്‍ഗ്രസിലെ ഹൈബി ഈഡൻ 22,000 വോട്ടിനു ജയിച്ചിടത്ത് അദ്ദേഹം 4000 വോട്ടിനു വരെ കോണ്‍ഗ്രസിന് അടുത്തെത്തിയതും സമുദായിക വികാരം കൊണ്ടുകൂടിയാണ്. 1987 ൽ ഇടതുമുന്നണി എം.കെ. സാനുവിനെ നിർത്തി ജയിപ്പിച്ചതൊഴിച്ചാൽ ലത്തീൻ കത്തോലിക്കർ മാത്രമാണ് എറണാകുളത്തു നിന്നു ജയിച്ചിട്ടുള്ളത്.
ഇതെല്ലാമാണു യാഥാർഥ്യം എന്നിരിക്കെ തെരഞ്ഞെടുപ്പുഫലം വന്നുകഴിയുമ്പോൾ സമുദായിക സംഘടനകളെ എഴുതിത്തള്ളി എന്ന് അവകാശപ്പെടുന്നത് വല്ലാത്ത കാപട്യമാണ്.തങ്ങളാണു ജനവിധി നിർണയിക്കുന്നത് എന്ന മട്ടിൽ സമുദായിക സംഘടനാ നേതാക്കൾ വരുന്നതും ഗുണകരമല്ല.
സ്ഥാനാർഥികൾ
സമുദായവും പാർട്ടിയും പോലെ തന്നെ സുപ്രധാനമാവുകയാണ് സ്ഥാനാർഥികളും. 54 വർഷം കെ.എം. മാണി കാത്തുസൂക്ഷിച്ച പാലായും 23 വർഷമായി അടൂർ പ്രകാശ് കാത്തു സൂക്ഷിച്ച കോന്നിയും രണ്ടു തെരഞ്ഞെടുപ്പുകളിൽ കെ. മുരളീധരൻ കാത്തുസൂക്ഷിച്ച വട്ടിയൂർക്കാവും അവരെ തുടർന്നു വന്നവർക്കു ജനാധിപത്യമുന്നണിക്കു വേണ്ടി നിലനിർത്താനായില്ല. 2006 മുതൽ എ.എം. ആരിഫ് ഇടതു മുന്നണിക്കു വേണ്ടി കാത്ത അരൂർ അദ്ദേഹത്തിന്റെ പിൻഗാമിക്കും കാക്കാനായില്ല. 1960 നു ശേഷം ഒരു കോണ്‍ഗ്രസുകാരനെ തെരഞ്ഞെടുക്കാത്ത അരൂരിൽ നിന്നു ഷാനിമോൾ ഉസ്മാൻ എന്ന കോണ്‍ഗ്രസുകാരിയെ തെരഞ്ഞെടുക്കുന്നതും ഈ ഉപതെരഞ്ഞെടുപ്പ് കണ്ടു. ജനവിധി നിർണായകമാക്കുന്നതിൽ വ്യക്തിപരമായ ശേഷി ഇടതുപക്ഷത്തു പോലും ശക്തി തെളിയിക്കുന്നു എന്നാണ് അർത്ഥം.
സഹതാപം പലതരത്തിലും പ്രവർത്തിക്കുന്നുണ്ട്. പാലായിലെ കാപ്പന്റെയും അരൂരിലെ ഷാനിമോളുടെയും വിജയത്തിൽ ഈ ഘടകവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. പാലായിൽ തന്നെ മൂന്നു തവണ തോറ്റ കാപ്പന് ഒരവസരം കൊടുക്കാമെന്നു മാണിസാറിനു സ്ഥിരം വോട്ടു ചെയ്തവരിൽ ചിലരും ചിന്തിച്ചിരിക്കാം. അതുപോലെ പലയിടത്തായി മൂന്നു തവണ മത്സരിച്ചു തോറ്റ ഷാനിമോളുടെ കാര്യത്തിലും സഹാതാപം പ്രവർത്തിച്ചിരിക്കണം.
ജനപ്രിയനായിരുന്ന ഒരു സ്ഥാനാർഥി മാറുമ്പോൾ അദ്ദേഹം വ്യക്തിപരമായി സൂക്ഷിച്ച വോട്ടുകൾ മുഴുവൻ കിട്ടാതെ പോവുക സ്വഭാവികമാണ്. താനില്ലെങ്കിൽ താൻ പറയുന്ന ആൾക്കു സീറ്റ് കൊടുക്കണം എന്നു ശാഠ്യം പിടിക്കാൻ വ്യക്തികൾക്കു സാധിക്കുന്നിടംവരെ ഈ സ്വാധീനം വളരും. അതിനെ അംഗീകരിക്കുന്നത് ശരിയല്ല എന്നു താത്വികമായി പറയാമെങ്കിലും അദ്ദേഹത്തെ അവഗണിച്ചാൽ ഫലം എന്താവും എന്നു കണ്ടുപഠിക്കുക.
പാർട്ടി നേതാക്കൾ എടുക്കുന്ന തീരുമാനം ജനവികാരത്തിനു നിരക്കുന്നതല്ലെങ്കിൽ അവരുടെ അണികൾ പോലും അപ്പാടെ അംഗീകരിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പും ഉപതെരഞ്ഞെടുപ്പു ഫലത്തിലുണ്ട്.
അട്ടിമറിയോ?
ജനം 2016 ൽ നിന്നു വ്യത്യസ്തമായ വിധി എഴുതിയതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും അരൂരിലെയും കോന്നിയിലെയും വട്ടിയൂർക്കാവിലെയും പാലായിലെയും വിജയത്തെ അട്ടിമറി വിജയം എന്നു പറയാനാവുമോ? വട്ടിയൂർക്കാവിലെ വിജയം കേരളത്തിലെ ഇടതുമുന്നണിയുടെ ജനകീയ അടിത്തറ ഉയർന്നതിന്റെ അടയാളമായി മുഖ്യമന്ത്രി കരുതുന്നതു ശരിയാണോ?
വട്ടിയൂർക്കാവിന്റെ പഴയ പേര് തിരുവനന്തപുരം നോർത്ത് എന്നായിരുന്നു. 1982 ൽ അവിടെ നിന്നു ജയിച്ച കോണ്‍ഗ്രസിലെ ജി. കാർത്തികേയൻ 1987 ൽ സിപിഎമ്മിലെ എം. വിജയകുമാറിനോടു തോറ്റു. 15,165 വോട്ടായിരുന്നു വ്യത്യാസം. 1982 ൽ യുവാവായിരുന്ന കാർത്തികേയൻ കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് ഏകകക്ഷി ഭരണത്തിനൊക്കെ വേണ്ടി വാദിച്ച് ഘടകകക്ഷികളുടെ അപ്രീതി നേടിയിരുന്നു. സമുദായ നേതാക്കളോടും അത്ര കഠിനമായ പ്രതിപത്തി ഇല്ലാത്ത ആളായിരുന്നു ജി.കെ. ഇതൊക്ക നല്ല ഗുണങ്ങളാണെങ്കിലും വോട്ടെടുപ്പിൽ ദോഷമാകും.
1991 ൽ രാജീവ് വധത്തെ തുടർന്നു ജനാധിപത്യമുന്നണിക്ക് അനുകൂലമായി ഉണ്ടായ കൊടുങ്കാറ്റിലും വിജയകുമാർ മണ്ഡലം കാത്തു. വ്യത്യാസം 340 വോട്ട്. 1996 ലും വിജയകുമാർ തന്നെ ജയിച്ചു. 2001 ൽ പക്ഷേ ഈ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ മോഹൻകുമാർ വിജയകുമാറിനെ 6384 വോട്ടിന് തോൽപ്പിച്ചു. 2006 ൽ വിജയകുമാർ വീണ്ടും വന്നു. 9724 വോട്ടിന് മോഹൻ കുമാറിനെ തോൽപ്പിച്ചു. 2011 ൽ സിപി.എം വിജയകുമാറിനെ മാറ്റി കോണ്‍ഗ്രസ് വിട്ടു വന്ന ചെറിയാൻ ഫിലിപ്പിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി. എതിരാളിയായി കെ. മുരളീധരനും എത്തി.
സ്വന്തം സ്ഥാനാർഥി അല്ലാത്തതുകൊണ്ട് പതിവുപോലെ സഖാക്കളുടെ ആവേശം ചോർന്നു. ചെറിയാനായതുകൊണ്ട് വിജയകുമാറിനു കിട്ടിയ സമുദായ വോട്ടും പോയി. മുരളി 16,531 വോട്ടിന് ജയിച്ചു. ബിജെപിക്ക് 13,491 വോട്ടും കിട്ടി. 2016 ൽ കുമ്മനം ബിജെപി സ്ഥാനാർഥിയായി. നായർ വോട്ടുകൾ വിഭജിച്ചപ്പോൾ ന്യൂനപക്ഷ വോട്ടുകൾ മുരളിക്കു കിട്ടി. ഇടതു മുന്നണിയുടെ ഡോ. സീമ മൂന്നാമതായി. രണ്ടാം സ്ഥാനക്കാരനെക്കാൾ 3000 വോട്ട് കുറവ്. 40,431 വോട്ടാണ് സീമക്കു കിട്ടിയത്. അതു പക്കാ ഇടതു വോട്ടാണ്. അത് പ്രശാന്ത് 54,000 ആക്കി. വോട്ടെടുപ്പ് ദിനത്തിൽ പെയ്ത മഴ അലസരാക്കിയ ജനാധിപത്യ വോട്ടർമാരും ഈഴവ സഹായവും എല്ലാം ചേർന്നപ്പോൾ അങ്ങനെ സംഭവിച്ചു.
കോന്നിയുടെ കഥ നോക്കുക.1967 ൽ സിപിഐ ജയിച്ചു. 1970ലും 1977ലും കോണ്‍ഗ്രസ് ജയിച്ചു. 1980ലും 1982 ലും സിപിഎം ജയിച്ചു. 1987 ൽ യുഡിഎഫ് ജയിച്ചു. 1991 ൽ സിപിഎം തിരിച്ചുപിടിച്ചു. 1991 ൽ അടൂർ പ്രകാശ് വീണ്ടും തിരിച്ചുപിടിച്ചു. അന്നത്തെ ഭൂരിപക്ഷം വെറും 806 വോട്ടായിരുന്നു. അത് 2001 ലും 20006 ലും 14000 ആയി. 2011 ൽ 8000 ആയി കുറഞ്ഞെങ്കിലും 2016 ൽ 20,000 ആക്കി ഉയർത്താൻ അടൂർ പ്രകാശിനായി. ആ മണ്ഡലം 10,000 വോട്ടിന് സിപിഎം തിരിച്ചുപിടിച്ചു. അതും വലിയ അട്ടിമറിയാകുമോ? ഇവിടെയും എസ്എൻഡിപിയുടെ സഹായം സിപിമ്മിനു തുണയായില്ലേ?
അരൂരിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ആദ്യമായി അധികാരത്തിൽ വന്ന 1957 ലും ആ സർക്കാരിന്റെ പതനത്തെ തുടർന്ന് 1960ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച പി.എസ്. കാർത്തികേയനാണു ജയിച്ചത്. 1967 ലും 1970 ലും സിപിഎമ്മിനു വേണ്ടി കെ.ആർ. ഗൗരി അവിടെനിന്നു ജയിച്ചു. 1977 ൽ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐയുടെ പി.എസ്. ശ്രീനിവാസൻ ജയിച്ചു. 1980 ൽ ആന്റണി കോണ്‍ഗ്രസ് പിന്തുണയോടെ ഗൗരിയമ്മ തിരിച്ചുപിടിച്ച മണ്ഡലം 2001 വരെ ഗൗരിയമ്മയെ തെരഞ്ഞെടുത്തുകൊണ്ടിരുന്നു. 1996 ലും 2001 ലും ഗൗരിയമ്മയും തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ് പിന്തുണയോടെ ആണ്.
2006 ൽ ഗൗരിയമ്മയെ 5000 വോട്ടിന് തോൽപ്പിച്ചാണ് ആരിഫ് അരൂരിൽ ജയിക്കുന്നത്. ആ അട്ടിമറി വിജയത്തിനു പിന്നിൽ ആരിഫിന്റെ സമുദായികബലം പ്രവർത്തിച്ചു എന്ന് ആർക്കാണറിയാത്തത്? 2006 മുതൽ 2016 വരെ ആരിഫ് ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലം കാത്തു. 2016 ൽ ആരിഫ് 86,000 വോട്ട് നേടി ജയിച്ചപ്പോൾ കോണ്‍ഗ്രസിലെ ജയപ്രകാശിനു കിട്ടിയത് വെറും 44,000 വോട്ടായിരുന്നു. ആരിഫിന്റെ വിജയം ഉറപ്പിച്ച സമുദായിക ഘടകം ഇക്കുറി ഷാനിമോൾ ഉസ്മാന് അനുകൂലമായി എന്നതും കൂട്ടിവായിക്കപ്പെടണം. ഷാനിമോളോടു തോറ്റ മനുവിന്റെ സമുദായം വേറെയാണല്ലോ.
കെ.എം. മാണി കുത്തകയായി സൂക്ഷിച്ച പാലായുടെ കഥ നോക്കുക. 1965 ൽ 8000, 1967 ൽ 3000, 1970ൽ 364, 1977 ൽ 15,000, 1980ൽ 4000, 1982 ൽ 13000, 1987 ൽ 11 000, 1991 ൽ 17000, 1996 ൽ 23,000, 2001 ൽ 22000 എന്നിങ്ങനെയായിരുന്ന ഭൂരിപക്ഷം. 2006 ൽ മാണി സി കാപ്പൻ അത് 7700 ആക്കി കുറച്ചു. 2011 ൽ അത് 6000 ആയും 2016 ൽ 4000 ആയും കുറഞ്ഞു. അതാണ് 2019 ൽ 3000 വോട്ടിന്റെ വിജയമായി മാറിയത്. ഇതും വലിയ അട്ടിമറിയാകുമോ?
ഈ ഉപതെരഞ്ഞെടുപ്പിലെ ഒരു ഫലവും തിരിച്ചുവരാനാവാത്ത ഒരു തോൽവിയുടെ ചിത്രം ഒരു മുന്നണിക്കും കൊടുക്കുന്നില്ല. നല്ല മുന്നണി ഇല്ലാതെ ബിജെപിക്കു നിയമസഭയിൽ എത്താൻ ബുദ്ധിമുട്ടാവും എന്നു തീർച്ച. പക്ഷേ അവർക്കു ശക്തമായ ജനപിന്തുണയുണ്ട്. മന്ത്രിമാരായി നടക്കുന്ന പലരുടെയും പാർട്ടികളെക്കാൾ വലിയ ജനപിന്തുണ.
തോൽവിയെക്കുറിച്ചു പഠിക്കും എന്ന പ്രതിപക്ഷ നേതാവിന്റെ ആത്മവിമർശനം നല്ലതാണ്. തെരഞ്ഞെടുപ്പുഫലം സർക്കാർ നടപടികൾക്കുള്ള അംഗീകാരമാണ് എന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയുമല്ല. ജനാധിപത്യ മുന്നണി പഠിച്ചാൽ മാത്രം പോരാ, നടപടികളും ഉണ്ടാവണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വാതിൽപ്പടിയിലെത്തി. ഇടതുമുന്നണിക്കു തകരാറൊന്നും ഇല്ലെന്ന മുഖ്യമന്ത്രിയുടെ സമീപനം പക്ഷേ, ജനാധിപത്യമുന്നണിക്കു സഹായകമാവാം.
അനന്തപുരി /ദ്വിജൻ