Tuesday, November 12, 2019 11:34 PM IST
കാന്പസുകൾ കലാപഭൂമികളാക്കുന്പോൾ / ഫാ. ബർക്കുമാൻസ് കുന്നുംപുറം
സാക്ഷരതയിലും വിദ്യാഭ്യാസനിലവാരത്തിലും ഇന്ത്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളത്തിൽ ഈ നേട്ടങ്ങൾക്കെല്ലാം കാരണമാകുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളേയും കലാലയ കാന്പസുകളേയും കലാപ കലുഷിതമാക്കാനുള്ള മനഃപൂർവമായ ഒരു ശ്രമമാണു മന്ത്രിസഭ അംഗീകരിച്ചതെന്നു പറയപ്പെടുന്ന വിദ്യാർഥി യൂണിയൻ പ്രവർത്തനത്തിനുള്ള പച്ചക്കൊടി.
വിദ്യാഭ്യാസമന്ത്രി മുന്നിട്ടിറങ്ങി, വകുപ്പ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയുമെല്ലാം കഠിനാധ്വാനം വഴി പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വലിയ പ്രതീക്ഷയും ആശ്വാസവും സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്കു നൽകിയിരുന്നു. ഈ സംരംഭത്തെ നാശത്തിലേക്കു നയിക്കാനേ വിദ്യാർഥി രാഷ്ട്രീയം കൊണ്ടു സാധ്യമാകൂ.
വിദ്യാലയത്തിൽനിന്ന് രാഷ്ട്രീയപ്രവർത്തനം ഒഴിവാക്കി എത്ര കോടതിവിധികളാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ ഫലമായി രാഷ്ട്രീയ ഇടപെടലുകളില്ലാത്ത സമാധാനപൂർവമായ വിദ്യാഭ്യാസ അന്തരീക്ഷം നാട്ടിലുണ്ടായി. കഴിഞ്ഞ 30 വർഷമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികളിൽ ലക്ഷ്യബോധവും കഠിനാധ്വാനവും അന്വേഷണാത്മകമായ പഠനവും വളർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെയും റോബോട്ടിക് ടെക്നോളജിയുടെയും ലോജിസ്റ്റിക് പഠനത്തിന്റെയുമെല്ലാം മേഖലകളിലേക്കു വിദ്യാഭ്യാസം പുരോഗമിക്കുന്പോൾ തറ രാഷ്ട്രീയപ്രവർത്തനങ്ങൾക്കുള്ള സ്ഥലമായി സ്ഥാപനങ്ങൾ അധഃപതിക്കുന്ന ഒരു സാഹചര്യത്തിലേക്കു വിദ്യാഭ്യാസത്തെ കൊണ്ടുചെന്നെത്തിക്കണമോ എന്നു കേരളീയ സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കണം.
എല്ലാവരും സഹകരിച്ച യജ്ഞം
ഈ സർക്കാർ ലക്ഷ്യംവയ്ക്കുന്ന നവോത്ഥാനമുന്നേറ്റത്തിലെ പൊതുസ്വീകാര്യമായ ഏക കാര്യം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി, ഗവണ്മെന്റ്- എയ്ഡഡ് സ്കൂളുകളിലേക്കു മക്കളെ വിട്ടാൽ നല്ല വിദ്യാഭ്യാസം ലഭിക്കുമെന്ന ആത്മവിശ്വാസം രക്ഷാകർത്താക്കൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികൾ കാരണമായി.
മാതൃഭാഷാ പഠനത്തിനു മലയാളത്തിളക്കം, ഇംഗ്ലീഷ് ഭാഷാപഠനത്തിന് "ഹലോ ഇംഗ്ലീഷ്', ഹിന്ദിപഠനത്തിന് "സുരലി ഹിന്ദി', ഗണിതശാസ്ത്രപഠനത്തിന് "ഗണിതോത്സവം', പഠനോത്സവം, മികവുത്സവം തുടങ്ങിയവയെല്ലാം ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലേക്കു ലക്ഷക്കണക്കിന് കുട്ടികളെ ആകർഷിച്ചു. സ്കൂൾ നിലനിർത്തുന്നതിന് അനേകലക്ഷം രക്ഷാകർത്താക്കളും അധ്യാപകരുമെല്ലാം കുട്ടികളെക്കാൾ കൂടുതൽ സമയം സ്കൂളിൽ ചെലവഴിക്കുന്നകാലം. അവധിക്കാലത്ത് കുട്ടികളെ തേടി വീടുകൾ കയറിയിറങ്ങുന്ന അധ്യാപക സമൂഹം കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലുമുണ്ടോ?
അവധിക്കാലത്തിനു മുന്പേതന്നെ മാനേജർമാരും അധ്യാപകരും പിടിഎയുമെല്ലാം ഭവനസന്ദർശനം നടത്തി കുട്ടികളെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലേക്കു വളരെയേറെ വാഗ്ദാനങ്ങൾ നൽകിയാണ് എത്തിക്കുന്നതെന്ന് അധികൃതർ അറിയണം. ലോണ് എടുത്തും പള്ളികളുടെ വരുമാനം നൽകിയും അധ്യാപകരുടെ ശന്പള വിഹിതം നൽകിയും രക്ഷാകർത്താക്കളുടെ സാന്പത്തിക സഹായത്താലും മറ്റു പല സന്നദ്ധസംഘടനകളുടെ സഹായത്താലുമെല്ലാം വാഹനങ്ങൾ വാങ്ങിയും വാടകയ്ക്ക് വാഹനങ്ങൾ എടുത്തുമാണ് ഈ വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത്. കൂടാതെ കുട, ബാഗുകൾ, വസ്ത്രങ്ങൾ എന്നുവേണ്ട എല്ലാവിധ പഠനോപകരണങ്ങളും സൗജന്യമായി നൽകാൻ സ്കൂളുകൾ കഷ്ടപ്പാടുകൾ സഹിച്ചാണ് പണം കണ്ടെത്തുന്നത്.
ഈ സർക്കാർ തന്നെ ഏറെ പ്രശംസനീയമാംവിധം സ്മാർട്ട് ക്ലാസ് റൂമുകൾ ഗവൺമെന്റ് സ്കൂളുകൾക്കു നൽകിയപ്പോൾ, നിലനില്പിനെ ബാധിക്കുമെന്നതിനാൽ സാന്പത്തിക പരിമിതികൾ പരിഗണിക്കാതെ, യാതൊരുവിധ വരുമാനവും സ്കൂൾ നടത്തിപ്പിന് ലഭിക്കില്ലെന്ന് അറിയാവുന്ന മാനേജ്മെന്റുകൾ ആവശ്യമായ എല്ലാ സജീകരണളും വൻതുക മുടക്കി നടപ്പിലാക്കിയിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. കംപ്യൂട്ടർ റൂമുകൾ, ലാബുകൾ, സ്മാർട്ട് ക്ലാസ്-റൂമുകൾ എല്ലാം തയാറാക്കി പ്രവർത്തനം ആരംഭിച്ച ഈ സമയത്ത് ഇവയെല്ലാം തല്ലിത്തകർക്കാനും കുട്ടികളുടെ പ്രതീക്ഷകളെല്ലാം തകർക്കാനും മാത്രമേ വിദ്യാർഥി രാഷ്ട്രീയം സഹായിക്കൂവെന്ന് എല്ലാ രക്ഷാകർത്താക്കളും ആശങ്കപ്പെടുന്നു.
തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചിരുന്ന അനേകം അധ്യാപകരെ നിർബന്ധിച്ചാണ് അവരുടെ മക്കളെ പൊതുവിദ്യാലയത്തിലേക്കു മാറ്റിയത്. സമരങ്ങളും കത്തിക്കുത്തും ബഹളങ്ങളും കലാപങ്ങളുമില്ലാതെ കേന്ദ്രീയ സിലബസിൽ സ്വസ്ഥമായി പഠിപ്പിച്ചിരുന്ന വിദ്യാർഥികളെ മാനേജ്മെന്റുകൾ തങ്ങളുടെ സ്കൂളുകളിലേക്കു ചേർക്കാൻ ആവശ്യപ്പെട്ടതു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പേരു പറഞ്ഞായിരുന്നു.
പഠനത്തോടൊപ്പം പാഠ്യേതര മികവ് പുലർത്തുന്നതിന്, മത്സരപരീക്ഷകളിൽ മുന്പിൽ എത്തുന്നതിന്, ഏതുരംഗത്തും ശോഭിക്കുന്നതിന് ഉതകുന്ന വിദ്യാഭ്യാസം നൽകുന്നതിന് എല്ലാ വിഭാഗങ്ങളുടെയും നിർലോഭമായ സഹകരണം നമ്മുടെ സ്കൂളുകൾക്കു ലഭിക്കുന്നുണ്ട്. വർഷങ്ങളായി എസ്എസ്എൽസി പരീക്ഷകൾ, പ്ലസ്ടു പരീക്ഷകൾ എല്ലാം ക്ലാസുകളും പാഠ്യഭാഗങ്ങളും പൂർത്തീകരിച്ച് നടത്തുന്നതിനും വിദ്യാഭ്യാസ വകുപ്പിനും അധ്യാപകർക്കും സാധിച്ചതും സമരമില്ലാ നാളുകളായിരുന്നു. ജനാധിപത്യബോധവും രാഷ്ട്രീയ അവബോധവും ലക്ഷ്യമാക്കിയാണ് ഇപ്പോഴത്തെ നീക്കം.
രാഷ്ട്രീയ അതിപ്രസരത്തിന്റെ നാളുകൾ
രാഷ്ട്രീയ അതിപ്രസരത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ച നാളുകളിൽ പഠനം പാരലൽ കോളജുകളേയും ട്യൂഷൻ സെന്ററുകളേയും ആശ്രയിച്ച് നടത്തിയ ഒരു തലമുറയുടെ ഭാഗമാണ് എന്നെപ്പോലുള്ളവർ. വിവിധ രാഷ്ട്രീയ കക്ഷികളുടെ വിദ്യാർഥി വിഭാഗങ്ങൾ അക്രമവും സമരവും പഠിപ്പുമുടക്കും സ്ഥിരമായി നടത്തിയ ആ നാളുകളിൽ ജനാധിപത്യബോധമായിരുന്നില്ല, ജനാധിപത്യത്തോടുള്ള വെറുപ്പും ഭയവുമായിരുന്നു പഠിക്കുന്ന വിദ്യാർഥികൾ മനസിൽ കൊണ്ടുനടന്നിരുന്നത്.
കേരളത്തിൽ എത്ര നേതാക്കന്മാരുണ്ട് വിദ്യാർഥി രാഷ്ട്രീയം കളിച്ച് ഇപ്പോൾ ഭരണതലത്തിലുള്ളത്? സ്കൂളുകളിൽനിന്നു വിവിധ വർണക്കൊടികൾ മാറ്റിയതോടെ കൈവന്ന സമാധാന അന്തരീക്ഷം താറുമാറാക്കാനേ ഈ നീക്കം കാരണമാകൂ.
സ്വാശ്രയ കോളജുകൾ ആരംഭിച്ചപ്പോൾ നടത്തിയ സമരങ്ങൾ മാത്രമേ ഇടക്കാലത്ത് സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകർത്തിട്ടുള്ളു. "ദൈവത്തിന്റെ സ്വന്തംനാട്' എന്നു സ്വദേശികളും വിദേശികളും നമ്മുടെ നാടിന് അഭിമാനകരമായ പേര് നൽകിയത് സ്വസ്ഥതയുള്ള പട്ടണങ്ങളും ഗ്രാമങ്ങളും ഒന്നുപോലെ സ്വീകാര്യമായപ്പോഴാണ്. സമരങ്ങളുടെ വേലിയേറ്റം അവസാനിച്ച 1990-കൾ മുതലുള്ള നാളുകളിലാണ് നമ്മുടെ സംസ്ഥാനത്തിന് ഈ വിശേഷണം ചാർത്തപ്പെട്ടത്. അവയെല്ലാം തല്ലിത്തകർക്കണമെന്ന ഭ്രാന്തൻ ചിന്താഗതിയെ സമാധാനാകാംക്ഷികൾ അനുകൂലിക്കുമെന്ന് ഈ രാജ്യത്ത് ആരും കരുതരുതേ. സ്കൂൾ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം എല്ലാ പാർട്ടികളും ആഗ്രഹിക്കുന്നതിനാൽ സംസ്ഥാനത്ത് അതിനെതിരേ രംഗത്തുവരാൻ അവരാരും കാണില്ല. രംഗത്തുവരുന്നവരെ വിദ്യാഭ്യാസ കച്ചവടക്കാരെന്ന് മുദ്രകുത്തി തറപറ്റിക്കാനേ അവർ തയാറാകൂ.
1996-ൽ സ്കൂൾ രാഷ്ട്രീയം നിരോധിച്ച് ആദ്യവിധി ഉണ്ടായി. അതിനെത്തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഗവർണറുടെ ഉത്തരവിൻ പ്രകാരം 2007 നവംബർ 5 ന് സ.ഉ. (എം.എസ്) 194/2007 ഉത്തരവ് നം 3-ൽ സ്കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർഥികളുടെ അധ്യയനത്തെയും ബാധിക്കുന്നതും തടസപ്പെടുത്തുന്നതുമായ രീതിയിൽ സ്കൂൾ കാന്പസിനുള്ളിലോ പുറത്തോ ഏതെങ്കിലും തരത്തിലുള്ള കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ഏതെങ്കിലും വിദ്യാർഥിക്കോ വിദ്യാർഥി സംഘടനകൾക്കോ അനുവാദം ലഭിക്കുന്നില്ലെന്ന് സ്കൂളിലെ അധ്യാപകരും പ്രധാനാധ്യപകനും ഉറപ്പുവരുത്തേണ്ടതാണ്.
അതേവിധം നം. 4-ൽ സ്കൂളിന്റെ പ്രവർത്തനത്തേയോ വിദ്യാർഥികളുടെ അധ്യയനത്തേയും ബാധിക്കുന്നതും തടസപ്പെടുത്തുന്നതുമായ രീതിയിൽ സ്കൂൾ കാന്പസിനുള്ളിലോ പുറത്തോ ഏതെങ്കിലും തരത്തിലുള്ള കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏതെങ്കിലും വിദ്യാർഥിയോ വിദ്യാർഥിസംഘടനകളോ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികളായ വിദ്യാർഥികൾക്കെതിരേ കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അധ്യായം ഒന്പതിലെ ചട്ടം 6-ൽ നിർദേശിക്കപ്പെട്ടിട്ടുള്ള രീതിയിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനുള്ള കർത്തവ്യം സ്കൂളിലെ പ്രധാനാധ്യാപകരിൽ നിക്ഷിപ്തമാണ്. ഇത്രയും ശക്തമായ രീതിയിൽ ഉത്തരവ് നിലനില്ക്കുന്ന ഒരു സാഹചര്യത്തിൽ കഴിഞ്ഞ 12 വർഷത്തെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വിലയിരുത്തണം.
രാഷ്ട്രീയവത്കരണം എന്തിന്?
ശാന്തവും സ്വസ്ഥവും സമാധാനപരമായ വിദ്യാഭ്യാസം നമ്മുടെ സംസ്ഥാനത്തു നിലനിന്നിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഹർത്താലോ കാലാവസ്ഥാ വ്യതിയാനമോ മാത്രമേ നമ്മുടെ അധ്യയനം മുടക്കുന്നതിന് കാരണമായിട്ടുള്ളൂ. പാർലമെന്റ് തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയത്തിനും രാഷ്ട്രീയ ഇടപെടലുകൾക്കും അതീതമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കില്ലെന്നും കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലായിരിക്കില്ലെന്നും സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും (നന്പർ എട്ട്) ആ ഉത്തരവിൽ പറഞ്ഞിരിക്കുന്നു. ഈ ഉത്തരവിനെ നിർഭയം തള്ളിക്കളഞ്ഞുകൊണ്ടാകണം മന്ത്രിസഭ സ്കൂൾ തലത്തിൽ യൂണിയൻ പ്രവർത്തനം നടത്താൻ നിയമസാധുത നൽകാൻ ശ്രമിക്കുന്നതെന്നും ഓർക്കണം.
കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തിനെതിരായി, മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്ന റവ. ഡോ. മാത്യൂ മലേപ്പറന്പിൽ നൽകിയ പരാതിയിലാണ് 2003-ൽ ആദ്യ വിധിയുണ്ടായത്. 2004-ലും 2006ലും 2007ലും ഹൈക്കോടതി ശക്തമായി വിദ്യാർഥി രാഷ്ട്രീയത്തിനെതിരേ വിധി നടത്തിയിരുന്നു. 2017 ഒക്ടോബറിൽ കലാലയങ്ങളിൽ രാഷ്ട്രീയം പാടില്ലെന്നു ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. എന്നാലിന്ന് സ്വന്തമായി പണം മുടക്കി സർക്കാരിന്റെ ഒരു ആനുകൂല്യവും പറ്റാതെ നടത്തുന്ന സ്വാശ്രയ കോളജിൽ വരെ രാഷ്ട്രീയം അനുവദിക്കാനുള്ള തിടുക്കം ഗവണ്മെന്റ് എടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
സാന്പത്തികമാന്ദ്യവും പ്രളയവുംകൂടി കലുഷിതമാക്കിയ ഒരന്തരീക്ഷത്തിൽ, കേരളത്തിൽ ആരുടെ നന്മയാണ് വിദ്യാലയങ്ങളിലെ രാഷ്ട്രീയവത്കരണത്തിലൂടെ അധികാരികൾ സംരക്ഷിക്കുന്നത്? തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് വിക്ടോറിയ കോളജിലും അനേകം എയ്ഡഡ് കോളജുകളിലും വിദ്യാർഥികൾ സൃഷ്ടിച്ച ഭീകരാന്തരീക്ഷം ആരും മറന്നിട്ടില്ല. ഇപ്പോൾത്തന്നെ പരീക്ഷാതട്ടിപ്പും മാർക്കുദാനവിവാദവുമായി എരിഞ്ഞുകത്തികൊണ്ടിരിക്കുന്ന വിദ്യഭ്യാസ മേഖലയിൽ എരിതീയിൽ എണ്ണപകരുന്ന അവസ്ഥയായിരിക്കും ഈ നിയമം നടപ്പാക്കിയാൽ സംഭവിക്കുക എന്നത് അധികാരികൾ ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
(പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറിയാണ് ലേഖകൻ)