Sunday, November 17, 2019 11:30 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ശ്വസിക്കാൻ ശുദ്ധവായു കിട്ടാതെ ഡൽഹി ബുദ്ധിമുട്ടുകയാണ്. ദേശീയ തലസ്ഥാനത്തെയും പരിസരത്തെയും ആശങ്കാജനകമായ വായുമലിനീകരണം അർഹിക്കുന്ന ഗൗരവത്തോടെ നാം കണക്കിലെടുത്തിട്ടില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി നൽകിയ നിർദേശങ്ങൾപോലും ഡൽഹിയുടെ അയൽസംസ്ഥാനങ്ങൾ കാര്യമായി എടുത്തിട്ടില്ല എന്നതാണു വസ്തുത. അവിടങ്ങളിലെ കർഷകർ ബദൽ മാർഗങ്ങളൊന്നുമില്ലാത്തതിനാൽ ഇപ്പോഴും വയലുകളിൽ വൈക്കോൽ കത്തിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാനമായി മാറി.
അഞ്ചുവർഷം മുന്പ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വച്ഛ് ഭാരത് പ്രസ്ഥാനം തുടങ്ങിയ നാട്ടിലാണ് ഇതു സംഭവിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഗൗരവത്തോടെ ശ്രമിച്ചിട്ടും രാജ്യതലസ്ഥാനംപോലും മലിനീകരണമില്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. വായുമലിനീകരണം അവിടെ അപകടകരമായ നിലയിലെത്തിയിരിക്കുന്നു.
ഈ മലിനീകരണത്തിന്റെ കാരണം അധികൃതർക്ക് അറിയാഞ്ഞിട്ടല്ല. പല കാരണങ്ങളുണ്ട്- താപവൈദ്യുതി നിലയങ്ങൾ, വാഹനങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ, മാലിന്യങ്ങൾ വേണ്ടവിധത്തിൽ സംസ്കരിക്കാത്തത് തുടങ്ങി നിരവധി കാരണങ്ങൾ. പക്ഷേ ഡൽഹിയിൽ ഇപ്പോഴത്തെ മലിനീകരണത്തിന്റെ 46 ശതമാനവും അയൽസംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും വൈക്കോൽ കത്തിക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. മാലിന്യങ്ങൾ വേണ്ടവിധത്തിൽ സംസ്കരിക്കാനുള്ള മാർഗങ്ങൾ ഈ സംസ്ഥാനങ്ങൾ ആവിഷ്കരിച്ചിട്ടില്ല. ഈ വൈക്കോൽകൊണ്ട് കാലിത്തീറ്റ, കാർഡ് ബോർഡ് പെട്ടികൾ തുടങ്ങി പല വസ്തുക്കളും ഉണ്ടാക്കാൻ കഴിയും. ഡോ. എം.എസ്. സ്വാമിനാഥനെപ്പോലുള്ള പ്രഗത്ഭരായ കാർഷിക ശാസ്ത്രജ്ഞർ ഇതിനുവേണ്ടി വർഷങ്ങളായി വാദിച്ചുവരുന്നതാണ്.
കുറ്റകരമായ അനാസ്ഥ
സംസ്ഥാന സർക്കാരുകളുടെ കുറ്റകരമായ അനാസ്ഥയാണ് ഇതിലെ ഏറ്റവും ദുഃഖകരമായ ഘടകം. വയലുകളിൽ വൈക്കോൽ കത്തിച്ചുതുടങ്ങുന്ന ശീതകാലത്താണ് ഈ അന്തരീക്ഷ മലിനീകരണ പ്രശ്നം പ്രധാനമായുമുള്ളത്. കഴിഞ്ഞ അഞ്ചു വർഷമായി ഈ പ്രശ്നമുണ്ട്. വൈക്കോൽ കത്തിക്കുന്നതു നിർത്തുകയാണ് ഇതിനു പരിഹാരമാർഗം. അതിനുപകരം വരുമാനമാർഗങ്ങൾ കണ്ടെത്താൻ കർഷകരെ സഹായിക്കണം. വൈക്കോൽ കത്തിക്കുന്നതിനു കർഷകരെ കുറ്റം പറയാൻ പറ്റില്ല. അടുത്ത കൃഷിക്കായി അവർക്കു വയൽ ഒരുക്കേണ്ടതുണ്ട്. അതിനുള്ള എളുപ്പമാർഗമാണു വൈക്കോൽ കത്തിക്കൽ. അതെന്തായാലും രാജ്യതലസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനു കേന്ദ്രസർക്കാരോ സംസ്ഥാനങ്ങളോ ഒന്നും ചെയ്തിട്ടില്ല.
അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന മറ്റു ഘടകങ്ങളെ തടയാൻ ഡൽഹി ഗവൺമെന്റ് തീർച്ചയായും ഇടപെടേണ്ടതുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം ഡൽഹി രക്ഷപ്പെടില്ല. ഉത്തരവാദപ്പെട്ട എല്ലാവരും ഇപ്പോൾ പ്രശ്നത്തിൽ പരസ്പരം പഴിചാരുകയാണ്. ഇപ്പോൾ ഇത് ഒരു രാഷ്ട്രീയപ്രശ്നവുമായി മാറിയിരിക്കുന്നു. ഡൽഹി സംസ്ഥാനം ഭരിക്കുന്നത് ആം ആദ്മി പാർട്ടിയും, പഞ്ചാബ് ഭരിക്കുന്നത് കോൺഗ്രസും ഹരിയാനയും ഉത്തർപ്രദേശും ഭരിക്കുന്നതു ബിജെപിയുമാണ്. ദുഃഖകരമെന്നു പറയട്ടെ, ഈ ഗുരുതര പ്രശ്നത്തിലും രാഷ്ട്രീയ മുതലെടുപ്പു നടത്താനാണു രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നത്. അവരുടെ നിഷ്ക്രിയത്വം മൂലം കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിനു പൗരന്മാരുടെ ജീവിതമാണ് അപകടത്തിലാകുന്നതെന്ന് അവർ അറിയുന്നില്ല. ചിലർ ഇതുമൂലം ആയുഷ്കാല രോഗികളായി മാറുന്നു.
സുപ്രീംകോടതിയുടെ നിർദേശത്തോടു പോലും പ്രതികരിക്കാതിരിക്കുന്നതിലൂടെ, ഭരണഘടനയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള അപകടകരമായ ഒരു പ്രവണതയാണ് ഇന്ത്യൻ രാഷ്ട്രീയജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. ഏതാനും സംസ്ഥാന സർക്കാരുകളുടെ ഇത്തരം വീഴ്ചകൾക്കു പരിഹാരത്തിനായി പലരും കേന്ദ്രത്തിലേക്കാണ് ഉറ്റുനോക്കുന്നത്. മലിനീകരണത്തെപ്പറ്റി ആശങ്കയുള്ളയാളും നമ്മുടെ പരിസരങ്ങൾ ശുചിയാക്കി സൂക്ഷിക്കണമെന്നും പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും അഭിപ്രായമുള്ളയാളുമായ ഒരു പ്രധാനമന്ത്രി ഭാഗ്യവശാൽ നമുക്കുണ്ട്. അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ടു മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ എന്നു കരുതുന്നവരുമുണ്ട്. അതു സാധ്യമായാലേ ഡൽഹിയിലെ പൗരന്മാർക്കു ശുദ്ധവായു ശ്വസിക്കാനും പ്രഭാതസവാരി നടത്താനും ചന്തയിലും മറ്റു പൊതുസ്ഥലങ്ങളിലും സ്വതന്ത്രമായി നടക്കാനുമൊക്കെ കഴിയൂ.
പുനർവിചിന്തനം ആവശ്യം
നമ്മുടെ വികസനപദ്ധതികളെപ്പറ്റി ഗൗരവമായ ഒരു പുനർവിചിന്തനത്തിനും സമയമായിരിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കാത്ത വിധത്തിലായിരിക്കണം വികസനം. പരിസ്ഥിതിയെ മലിനമാക്കാതെയും വനങ്ങളെയും വന്യമൃഗങ്ങളെയും സംരക്ഷിച്ചുകൊണ്ടും ജലസ്രോതസുകൾ മാലിന്യരഹിതമാക്കിയും നമുക്കു സന്തോഷത്തോടെ ജീവിച്ചുകൂടേ? ഡൽഹിയിൽ ഇന്നു പുറത്തിറങ്ങണമെങ്കിൽ മുഖാവരണം ധരിക്കണം. അതുപോലെ, മലിനീകൃതമായ അന്തരീക്ഷമാണു നമുക്കുള്ളതെങ്കിൽ വികസനംകൊണ്ടും വലിയ ബാങ്ക് ബാലൻസുകൾ കൊണ്ടും എന്തുകാര്യം?
പാർക്കിലും സ്കൂളിലെ കളിക്കളങ്ങളിലും കളിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു കുട്ടിയുടെ ജീവിതം എന്തായിരിക്കും? തീർച്ചയായും നമുക്കു വികസനം വേണം. പക്ഷേ എന്തു ചെലവിൽ? ശുദ്ധവായു കിട്ടാൻ വീടുകളിൽ യന്ത്രങ്ങൾ സ്ഥാപിക്കണമെങ്കിൽ അത് എന്തുതരം ജീവിതമാണ്? തൊഴിലുകൾ ദുർലഭമാവുകയും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധാരണക്കാർ കഷ്ടപ്പെടുകയും ചെയ്യുന്പോൾ എത്രപേർക്ക് ഇതുപോലെ ഉപകരണസജ്ജരാകാൻ കഴിയും?
മറ്റൊരു അപകടവുമുണ്ട്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണസ്ഥിതി തുടരുകയാണെങ്കിൽ ശുദ്ധമായ അന്തരീക്ഷമുള്ള മറ്റു സ്ഥലങ്ങളിലേക്ക് ആളുകളുടെ കൂട്ടപ്പലായനം നടക്കും. ഡൽഹിയിൽ ഇപ്പോൾ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കുട്ടികളുടെ സ്ഥിതിയാണ് ഏറെ കഷ്ടം. എത്രനാൾ സ്കൂളുകൾ അടച്ചിടാനും ആളുകളുടെ സഞ്ചാരം നിയന്ത്രിക്കാനും കഴിയും? ഹ്രസ്വകാല അടിയന്തര നടപടികൾ കൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ല. ചുരുക്കിപ്പറഞ്ഞാൽ, വൈക്കോൽ കത്തിക്കുന്നതു നിർത്തണം. എന്നാലതു കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ എടുത്തതിനുശേഷമായിരിക്കണം.
കർഷകരെ ദ്രോഹിക്കരുത്
എന്തായാലും വൈക്കോൽ കത്തിക്കുന്നതു നിർത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം. അതു കർഷകരെ ദ്രോഹിച്ചുകൊണ്ടായിരിക്കരുത്. അവർക്കു മതിയായ നഷ്ടപരിഹാരം കൊടുത്തുകൊണ്ടായിരിക്കണം. വൈക്കോൽ സംസ്കരിക്കാൻ മറ്റു മാർഗങ്ങൾ കണ്ടെത്തണം. അങ്ങനെ തലസ്ഥാനത്തെ ജനങ്ങൾക്കു ശുദ്ധവായു കിട്ടാൻ അവസരമുണ്ടാക്കണം. സമാധാനപരമായ ജീവിതവും സർക്കാർ ഭരണയന്ത്രത്തിന്റെ ഫലപ്രദമായ പ്രവർത്തനവും രാജ്യം മുഴുവന്റെയും ആവശ്യമാണ്.
ഒരിക്കൽ കേന്ദ്രം ഇടപെട്ടു കഴിഞ്ഞാൽ, വൈക്കോൽ കത്തിക്കുന്നതു തടയേണ്ട ഉത്തരവാദിത്വം ജില്ലാ കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റേതുമാക്കണം. ഈ പ്രക്രിയയിൽ കർഷകർ ഇരകളാക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന്റെയെല്ലാം ഫലപ്രദമായ മേൽനോട്ടം സംസ്ഥാന സർക്കാരുകൾക്കായിരിക്കണം.
അതേ, ഈ പ്രശ്നം പ്രധാനമന്ത്രി യുദ്ധകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണം. ചില നടപടികൾ തുടങ്ങിയതായി കഴിഞ്ഞയാഴ്ച വാർത്തയുണ്ടായിരുന്നു. എന്നാലതൊന്നും ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പര്യാപ്തമല്ല. സ്ഥിതിഗതികൾ നേരിടാൻ കുറേയധികം കാര്യങ്ങൾകൂടി ചെയ്യേണ്ടതുണ്ട്. കേന്ദ്രം തീർച്ചയായും ഇടപെടണം.