Monday, November 18, 2019 11:35 PM IST
ലോക സാമ്പത്തികശക്തിയാകാൻ കുതിക്കുന്ന ഇന്ത്യയിലെ ഭരണാധികാരികളെയും , നയരൂപീകരണ വിദഗ്ധരെയും വിദ്യാഭ്യാസവിചക്ഷണരെയും, സർവ്വോപരി സാധാരണ ആളുകളെയും അത്ഭുതപ്പെടുത്തുന്ന ഒരു റിപ്പോർട്ടാണ് യൂണിസെഫ് കഴിഞ്ഞയാഴ്ച്ച പുറത്തിറക്കിയത്. 2030ഒാടെ ഇന്ത്യയിൽ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന 31 കോടി യുവാക്കളിൽ 47 ശതമാനത്തിനു മാത്രമേ തൊഴിൽ നൈപുണ്യം ഉണ്ടാവുകയുള്ളൂ എന്നാണ് യൂണിസെഫ് കണ്ടെത്തിയിരിക്കുന്നത്. 53% യുവജനങ്ങളും തൊഴിൽ ഇല്ലാത്തവരായി അവശേഷിക്കും എന്നതാണ് ഈ കണക്കിന്റെ മറുപുറം. ഗ്ലോബൽ ബിസിനസ് കൊയലീഷൻ ഫോർ എഡ്യുക്കേഷനും (ജി ബി സി എഡ്യുക്കേഷൻ), വിദ്യാഭ്യാസ കമ്മീഷനുമായി സഹകരിച്ച് യൂണിസെഫ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്.
ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ മാർക്കറ്റ് ദക്ഷിണേഷ്യ ആണെന്നാണ് യൂണിസെഫ് റിപ്പോർട്ട് പറയുന്നത് . പ്രതിദിനം ഒരു ലക്ഷത്തോളം യുവജനങ്ങളാണ് തൊഴിൽ തേടി തൊഴിൽ മാർക്കറ്റിൽ എത്തുന്നത്. അടുത്ത പത്തു വർഷത്തിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സ്കൂൾ ലെവൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 54% വിദ്യാർഥികളും തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം ഇല്ലാതെയായിരിക്കും തൊഴിൽ മാർക്കറ്റിൽ എത്തുക എന്നും റിപ്പോർട്ടിൽ പറയുന്നു . അതിഭീകരമായ തൊഴിലില്ലായ്മ ആയിരിക്കും ഇതിന്റെ അനന്തരഫലം. ""ദക്ഷിണേഷ്യൻ രാജ്യങ്ങൾ വളരെ അപകടകരമായ തിരിവിലാണ് എത്തിയിരിക്കുന്നത്. യുവജനങ്ങളുടെ പ്രതിഭയെ നല്ല ദിശയിലേക്കു തിരിച്ചുവിട്ടാൽ ദാരിദ്ര്യ നിർമാർജനവും വികസനവും ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൊയ്യാം. മറിച്ചാണെങ്കിൽ നിരാശയും , സാമ്പത്തിക മുരടിപ്പും അസ്വസ്ഥതകളുമാവും ഫലം''. യൂണിസെഫിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്റർ ഹെൻറീറ്റ ഫോറെ പറയുന്നു.
രൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് ഇന്ത്യയിലെ യുവജനങ്ങളെ നയിക്കുമെന്ന് യൂണിസെഫ് പറയുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വീഴ്ചകളായി രണ്ടു കാര്യങ്ങൾ ചൂണ്ടിക്കാ ട്ടുന്നു. നിലവാരം കുറഞ്ഞ വിദ്യാഭ്യാസ രീതികളും കൃത്യമായ പരിശീലനത്തിന്റെ അഭാവവും.
ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, മാലദ്വീപ് എന്നീ രാജ്യങ്ങളിലായി 2030ഒാടെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന യുവജനങ്ങളുടെ എണ്ണം 40 കോടിയിൽ എത്തുമെന്നാണ് യൂണിസെഫ് പറയുന്നത് . അതിൽ 30.96 കോടിയും ഇന്ത്യയിലായിരിക്കും.
ഇന്ത്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേ ശിലുംകൂടി 2040 ഒാടെ പ്രതീക്ഷിക്കുന്ന ആകെ ജനസംഖ്യയായ 180 കോടിയുടെ പകുതിയും 24 വയസിനു താഴെയുള്ളവർ ആയിരിക്കും. ഈ രാജ്യങ്ങളിലെ 32,000 വിദ്യാർഥികൾക്കിടയിൽ യൂണിസെഫ് നടത്തിയ ‘വോയിസ് ഓഫ് യൂത്ത്’ സർവേ പ്രതീക്ഷാനിർഭരമായ പ്രതികരണങ്ങൾ അല്ല നൽകുന്നത്.
സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടത് പാഠ്യപദ്ധതി കാലഹരണപ്പെട്ടതും തൊഴിൽ നേടാൻ സഹായിക്കാത്തതും ആണെന്നാണ്. തൊഴിൽ പരിശീലനത്തിന്റെ അഭാവം (26%), തൊഴിൽസാധ്യതകൾ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശങ്ങളുടെ അഭാവം (23%), വിദ്യാഭ്യാസമേഖലയിലെ അഴിമതിയും വിവേചനവും (44%) എന്നീ ഗുരുതരമായ വിഷയങ്ങൾ അവർ ചൂണ്ടിക്കാണിച്ചു.
ഗ്ലോബൽ ബിസിനസ് കൊയലീഷൻ ഫോർ എഡ്യുക്കേഷന്റെ ഡയറക്ടർ ആയ ജസ്റ്റിൻ വാൻ ഫ്ളീറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത് ""അതിഗുരുതരമായ പ്രതിസന്ധി'' എന്നാണ് . ""ഗവൺമെന്റുകളും വ്യാവസായിക മേഖലയും പൊതുസമൂഹവും കൂട്ടായ പ്രയത്നങ്ങൾ വഴി ഈ പ്രതിസന്ധിയെ അതിജീവിക്കണം'' എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യയുടെ വെല്ലുവിളികൾ
മതിയായ നൈപുണ്യമുള്ള തൊഴിലാളികളുടെ അഭാവം ഇന്ത്യന്‍ തൊഴില്‍ മേഖല നേരിടുന്ന വലിയ പ്രശ്നമാണ്. ഉദാഹരണമായി രാജ്യത്തെ എന്‍ജിനിയര്‍മാരില്‍ 80 ശതമാനം ജോലി ചെയ്യാന്‍ ആവശ്യമായ നൈപുണ്യം ഇല്ലാത്തവരാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ഒരു വർഷം എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കുന്ന പതിനഞ്ചു ലക്ഷം വിദ്യാർഥികളിൽ വെറും 0.4 ശതമാനം മാത്രമാണ് തൊഴില്‍ നൈപുണ്യമുള്ളവര്‍ എന്നാണ് പഠനങ്ങൾ പറയുന്നത്. ഓരോ വർഷവും 130 ലക്ഷം യുവജനങ്ങള്‍ പുതുതായി ഇന്ത്യയിൽ തൊഴില്‍വിപണിയില്‍ പ്രവേശിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത് . പക്ഷേ, ഇവരിൽ ബഹുഭൂരിപക്ഷവും പുറംതള്ളപ്പെടാനോ മികച്ച തൊഴിലുകൾ ലഭിക്കാതെ പോകുന്നതിനോ ഉള്ള കാരണം നൈപുണ്യ പരിശീലനത്തിന്റെ അഭാവമാണ്.
കണക്കുകൾ പറയുന്നത്, ഇന്ത്യയിൽ ഇപ്പോഴുള്ള തൊഴില്‍ശക്തിയുടെ 4.69 ശതമാനത്തിന് മാത്രമാണ് ഔപചാരിക നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ളത്. ഇത് അമേരിക്കയിൽ 52 ശതമാനവും ദക്ഷിണകൊറിയയിൽ 96 ശതമാനവും ആണ്. എൻജിനിയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയവർ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ യുവാക്കളുടെ തൊഴിലില്ലായ്മ വ്യാപകമാകുന്നതിന്റെ പ്രധാന കാരണം ഈ നൈപുണ്യശേഷിക്കുറവാണ്. ഇതിനു പ്രധാന കാരണമായി പറയുന്നത് വിഷയങ്ങളുടെ പ്രായോഗിക വശത്തേക്കാള്‍ സിദ്ധാന്തത്തിനു പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസ രീതിയാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത് എന്നതാണ്. കൂടാതെ, ഇന്ത്യയില്‍ 31 ശതമാനം കുട്ടികള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ശേഷം തുടര്‍പഠനത്തിനു പോകാറില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരെല്ലാംതന്നെ സാങ്കേതിക നൈപുണ്യപരിശീലനങ്ങളുടെ അഭാവത്തിൽ തൊഴിലില്ലാത്തവരുടെ ഗണത്തിൽ എണ്ണപ്പെടുകയാണു ചെയ്യുന്നത്.
ഇന്ത്യയിലെ 247 നഗരങ്ങളിലെ സ്കൂളുകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരെ പങ്കെടുപ്പിച്ച് 2014 ൽ നടത്തിയ സർവേയിൽ പങ്കെടുത്ത 92 ശതമാനം അധ്യാപകരും അഭിപ്രായപ്പെട്ടത്, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരീക്ഷാകേന്ദ്രീകൃതമാണെന്നും, വിദ്യാര്‍ഥിയുടെ നൈപുണ്യശേഷികള്‍ വളർത്തിയെടുക്കുവാൻ ഈ സംവിധാനത്തിന് കഴിയുന്നില്ല എന്നുമാണ്. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുന്നിൽനിൽക്കുന്ന കേരളത്തിലെ 89% അധ്യാപകരും ഈ സർവേയിൽ പങ്കുവച്ചത് സമാനമായ അഭിപ്രായംതന്നെയാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, അസമത്വം, പട്ടിണി, ദാരിദ്ര്യം, നഗരങ്ങളിലും മെട്രോപൊളിറ്റന്‍ സിറ്റികളിലും മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന തൊഴിലവസരങ്ങൾ തുടങ്ങിയവയാണ് നൈപുണ്യവികസനത്തിൽ രാജ്യത്തെ പിന്നോട്ടടിക്കുന്നത്.
പ്രതീക്ഷ നൽകുന്ന പരിഹാരശ്രമങ്ങൾ
നൈപുണ്യവികസനത്തിനായി ഒട്ടനവധി പരിപാടികൾ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഇപ്പോൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. 2013ല്‍ ദേശീയ നൈപുണ്യവികസന ഏജന്‍സി (എൻഎസ്ഡിഎ) രൂപീകൃതമായതോടെയാണ് ഗവണ്മെന്റിന്റെയും സ്വകാര്യമേഖലയുടെയും നൈപുണ്യവികസന ശ്രമങ്ങളെ ഏകോപിപ്പിക്കാന്‍ ശ്രമമുണ്ടായത്. മേന്മയും മാനദണ്ഡവും പൊതുമേഖലയ്ക്ക് ഉതകും വിധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ദേശീയ നൈപുണ്യമേന്മാ ചട്ടക്കൂട് (എന്‍എസ്ക്യുഎഫ്) നടപ്പാക്കുകയും നടത്തിക്കൊണ്ടുപോവുകയും ചെയ്യുക എന്നതായിരുന്നു എന്എസ്ഡിഎയുടെ പ്രാഥമിക ചുമതല. തുടര്‍ന്ന് 2015ല്‍ നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനുമുള്ള ദേശീയനയം രൂപീകരിച്ചു. വേഗത, ഗുണനിലവാരം, സുസ്ഥിരത എന്നീ മൂന്ന് അടിസ്ഥാന സൂചകങ്ങള്‍ പരിഗണിച്ച് നൈപുണ്യ വികസന വെല്ലുവിളികളെ നേരിടുക എന്നതാണ് ഈ നയത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇതിന്റെ തുടർച്ചയായി തൊഴിലധിഷ്ഠിത പരിശീലനത്തിനുള്ള ദേശീയ കൗണ്‍സില്‍ (എന്‍സിവിടി), ദേശീയ നൈപുണ്യവികസന ഏജന്‍സി (എന്‍എസ്ഡിഎ) എന്നിവ ലയിപ്പിച്ച് ദേശീയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന കൗണ്‍സില്‍ (എന്‍സിവിഇടി) രൂപീകരിക്കുന്നതിനു 2018ൽ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
2022 -ഓടുകൂടി 40 കോടിയിലധികം പേരെ വിവിധ വൈദഗ്ധ്യം പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്കിൽ ഇന്ത്യ എന്ന സംരംഭം ആരംഭിച്ചത്. തുടര്‍ന്ന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാന പദ്ധതിയാണ് പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന. കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയം, ദേശീയ നൈപുണ്യവികസന കോര്പറേഷന് (എന്‍എസ്ഡിസി ) വഴിയാണു പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി നടപ്പാക്കുന്നത്. ഇപ്പോൾ രാജ്യത്ത് 2300 -ൽപ്പരം പരിശീലനകേന്ദ്രങ്ങൾ വഴി 24 ലക്ഷം യുവാക്കള്‍ക്ക് പദ്ധതി വഴി പരിശീലനം ലഭിക്കുന്നു. 375 തൊഴിലുകളിൽ പരിശീലനം നൽകുവാൻ ഇന്ത്യയിലുടനീളം 13,000- ത്തിലധികം പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 2022 ആകുമ്പോൾ 50 കോടി പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയാണ് ഈ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ, നൈപുണ്യ പരിശീലനത്തിനായുള്ള നയി മന്‍സിൽ പദ്ധതിക്ക് ലോകബാങ്കില്‍നിന്ന് അഞ്ചുകോടി ഡോളര്‍ സഹായം 2016 മുതൽ ലഭിച്ചുവരുന്നുണ്ട്. 10കോടി ഡോളറിന്റെ ഈ പദ്ധതിയിൽ ബാക്കി കേന്ദ്രബജറ്റ് വിഹിതമാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന 17നും 35നും ഇടയിൽ പ്രായമുള്ളവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍പരിശീലനം എന്നിവ നടപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2021 ഒക്ടോബര്‍ 31 വരെ പദ്ധതിയില്‍ ചേരാൻ അവസരമുണ്ട്.
പരിസ്ഥിതി നൈപുണ്യവികസന കോഴ്സുകളിലൂടെ 2021 ആകുമ്പോഴേക്കും അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസർക്കാർ മറ്റൊരു പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ഗ്രീന്‍ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമെന്ന (ജിഎസ്പിഡി) ഈ പദ്ധതിയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട 30 വിദഗ്ധ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. സ്കൂൾവിദ്യാഭ്യാസ കാലഘട്ടത്തിൽതന്നെ വിദ്യാർഥികളിലെ നൂതനമായ കഴിവുകൾ കണ്ടെത്തുന്നതിനും നൈപുണ്യ പരിശീലനം ഉറപ്പാക്കുന്നതിനും രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ നൂറുകണക്കിന് അടൽ ടിങ്കറിംഗ് ലാബുകൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുവതലമുറയ്ക്ക് 3ഡി പ്രിന്റിംഗ്, റോബട്ടിക്സ്, ഐഒടി, മൈക്രോ പ്രോസസർ തുടങ്ങിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുകയും നൂതന ആശയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ കൊണ്ടുവരുകയുമാണ് ഇതിന്റെ ലക്ഷ്യം.
കേരളത്തിൽ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ വിദേശ തൊഴിൽസാധ്യതയുള്ള നൂതന സാങ്കേതിക കോഴ്സുകളായ റോബട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ് തുടങ്ങിയവയിൽ നൈപുണ്യ പരിശീലനം നൽകിവരുന്നുണ്ട്. കൂടാതെ, കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിലും കോളജുകളിലും നടത്തിവരുന്ന അധിക നൈപുണ്യപരിശീലന പദ്ധതിയും (അസാപ്) കുട്ടികളിൽ വലിയ മാറ്റത്തിനു ലക്ഷ്യംവയ്ക്കുന്നു.
പക്ഷേ ഭൂരിഭാഗം യുവജനങ്ങളും ഇപ്പോഴും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ച് അജ്ഞരാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും വേള്‍ഡ് ഇക്കണോമിക് ഫോറവും അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്, ഇന്ത്യയിലെ 70 ശതമാനത്തോളം യുവാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സ്കില്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചും വിവിധ നൈപുണ്യവികസന പദ്ധതികളെക്കുറിച്ചും യാതൊരു അറിവുമില്ല എന്നാണ്.
തൊഴിലുകൾ നഷ്ടപ്പെടുന്നു
ഇന്ത്യയിൽ ഇപ്പോൾ സാമ്പത്തിക മുരടിപ്പ് നിലനിക്കുന്നു എന്ന് ഗവൺമെന്റ് തന്നെ തുറന്നുസമ്മതിക്കുന്ന സാഹചര്യത്തിൽ യൂണിസെഫിന്റെ കണക്കുകൾ രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് നല്ല സൂചനകളല്ല നൽകുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ ദേശീയ സാമ്പത്തികസർവേ പ്രകാരം കഴിഞ്ഞ നാലു വർഷത്തിനിടയിൽ രാജ്യത്തെ അഞ്ചുകോടിയിൽപ്പരം ആളുകൾക്ക് തൊഴിൽ നഷ്ട്പ്പെട്ടു.
സംഘടിത തൊഴിൽമേഖലയെക്കാൾ അസംഘടിത തൊഴിൽമേഖല വളരെ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യം സാമ്പത്തിക മുരടിപ്പിലെന്ന് ധനമന്ത്രാലയവും റിസർവ് ബാങ്കും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ റതിൻ റോയും ഒരുപോലെ അഭിപ്രായപ്പെടുമ്പോഴാണ് ഇന്ത്യയുടെ സാമ്പത്തികരംഗത്തെ ഭാവിയിൽ പിടിച്ചുകുലുക്കിയേക്കാവുന്ന വലിയ വെളിപ്പെടുത്തലുകളുമായി യൂണിസെഫ് രംഗത്തു വന്നിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.
പ്രഫ. റോണി കെ. ബേബി