Monday, December 2, 2019 12:01 AM IST
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, രൂപതാധ്യക്ഷനെ ഭയപ്പെടാതെ, സഭാതലവനെ പരിഗണിക്കുകപോലും ചെയ്യാതെ ക്രിസ്ത്യാനിയായി ജീവിക്കാം എന്ന സുന്ദരമോഹന സ്വപ്നമാണ് ചർച്ച് ആക്ടിനുവേണ്ടി വാദിക്കുന്നവർ പങ്കുവയ്ക്കുന്നത്. എന്നാൽ, യഥാർഥത്തിൽ എന്താണു സംഭവിക്കാൻപോകുന്നത്?
ഇടവക മാറിവരുന്ന ഒരാൾ ഇടവക മാറ്റക്കുറിയുമായി വികാരിയച്ചന്റെ അടുത്തെത്തുന്നു. പുതുതായി ഒരാളെ ഇടവകയിൽ ചേർക്കാൻ വികാരിയച്ചന് ഇത്രനാളും അധികാരമുണ്ടായിരുന്നു. ട്രസ്റ്റ് രൂപീകരിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ ജനറൽ അസംബ്ലിയുടെയും ട്രസ്റ്റ് കമ്മിറ്റിയുടെയുമൊക്കെ അംഗീകാരം ആവശ്യമായിവരും. കാരണം പുതിയ ഫാമിലി ഒരു ട്രസ്റ്റിൽ അംഗമാവുകയാണ്. വികാരിയച്ചൻ ഈ അസംബ്ലിയുടെയും കമ്മിറ്റിയുടെയും അധ്യക്ഷൻ മാത്രമാണ്. ഭൂരിപക്ഷാഭിപ്രായമായിരിക്കും നടപ്പാവുക.
പൂജാരിപോലെ
സ്കൂളിൽ അഡ്മിഷൻ കിട്ടാത്തതിനും ജോലി ലഭിക്കാത്തതിനും വികാരിയച്ചനോ രൂപതാദ്ധ്യക്ഷനോ വിമർശിക്കപ്പെടുകയില്ല. കാരണം അവിടെയും ട്രസ്റ്റ് കമ്മിറ്റിക്കായിരിക്കും അവസാനവാക്ക്. വികാരിയച്ചൻ ഇടവകതല അസംബ്ലിയുടെയും ട്രസ്റ്റ് കമ്മിറ്റിയുടെയും അധ്യക്ഷനാണെങ്കിൽ രൂപത മെത്രാൻ രൂപതാതല അസംബ്ലിയുടെയും കമ്മിറ്റിയുടെയും അധ്യക്ഷനും സഭാതലവൻ സഭാതല അസംബ്ലിയുടെയും കമ്മിറ്റിയുടെയും അധ്യക്ഷനുമായിരിക്കും. അധ്യക്ഷന്റെ പ്രത്യേക അവകാശാധികാരങ്ങളെക്കുറിച്ചൊന്നും ബില്ലിൽ പറയുന്നില്ല.
എന്നാൽ കമ്മിറ്റികൾക്ക് പൊതുവായി ചില അവകാശങ്ങളും അധികാരങ്ങളുമൊക്കെയുണ്ട്. വിശ്വാസപരിശീലനം, വിശ്വാസികളുടെ ആത്മീയാവശ്യങ്ങൾ സംലഭ്യമാക്കൽ, അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തൽ, വൈദികർ, ആത്മീയശുശ്രൂഷികൾ, അൾത്താരശുശ്രൂഷികൾ തുടങ്ങിയവർക്ക് ന്യായമായ വേതനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തൽ തുടങ്ങിയവയെല്ലാം ട്രസ്റ്റ് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളായിരിക്കും.
ഇടവകവികാരി പൂജാരിയുടെ റോളിലേക്ക് ചുരുങ്ങും. രൂപതാധ്യക്ഷന് ഇടവക ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലോ സഭാതലവന് രൂപത ട്രസ്റ്റുകളുടെ പ്രവർത്തനങ്ങളിലോ ഇടപെടാൻ ന്യായമായും സാധിക്കില്ല. നല്ല ഉപദേശങ്ങളും ഉദ്ബോധനങ്ങളും നൽകി പ്രബുദ്ധരാക്കാം, അവ സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും.
മെത്രാന്മാരുടെ സിനഡിനും വലിയ ജോലിയൊന്നും ഉണ്ടാകാനിടയില്ല. കമ്മിറ്റികൾക്കു സ്വീകാര്യരായവരെ മാത്രമേ അധ്യക്ഷനായി സ്വീകരിക്കൂ എന്ന നില വന്നാൽ മെത്രാന്മാരുടെ തെരഞ്ഞെടുപ്പു രീതിതന്നെ മാറ്റാൻ സാധ്യതയുണ്ട്.
സഭാഘടന തകർക്കുന്നു
ചുരുക്കത്തിൽ ത്രിതല ട്രസ്റ്റ് കമ്മിറ്റികളുടെ സ്ഥാപനത്തിലൂടെ വിഭാവന ചെയ്യുന്നത് സഭയുടെ നൈയാമികവും പരന്പരാഗതവുമായ ഘടനയെ നശിപ്പിക്കുക എന്നതുതന്നെയാണ്. വിവിധ തലങ്ങളെ ഏകോപിപ്പിക്കുന്ന അധികാരശ്രേണികൾ ഇല്ലാതെയാകുന്പോൾ സഭ വിവിധ ഇടവകകൾ മാത്രമായി ചുരുങ്ങും.
ഇടവകയും രൂപതയും വളരുന്നതിനനുസൃതമായി അവയുടെ അതിർത്തികൾ മാറ്റുകയോ വിഭജിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നതിന് രൂപത മെത്രാനും സിനഡിനുമുള്ള അധികാരങ്ങൾ പൂർണമായും നഷ്ടപ്പെടും. കാരണം സഭയും രൂപതയും ഇടവകയുമെല്ലാം വ്യത്യസ്ത ട്രസ്റ്റുകളാണ്. ഒരു ട്രസ്റ്റിന്റെ വസ്തുവകയുടെ വിഭജനത്തിലോ അതിർത്തികൾ മാറ്റുന്നതിലോ മറ്റൊരു ട്രസ്റ്റിന്റെ അധ്യക്ഷൻ മാത്രമായ വ്യക്തിക്ക് എന്തധികാരം എന്ന ചോദ്യമുണ്ടാകാം. അഥവാ അങ്ങനെ ചെയ്യണമെങ്കിൽ ട്രസ്റ്റിന്റെ അംഗീകാരമോ ട്രസ്റ്റ് കമ്മിറ്റികളുടെ കൂട്ടായ തീരുമാനമോ ആവശ്യമായിവരും.
അതുപോലെതന്നെ വൈദികരുടെയും മെത്രാന്മാരുടെയും സ്ഥലംമാറ്റം, നിയമനം തുടങ്ങിയ കാര്യങ്ങളിലും നൂലാമാലകളുണ്ടാകും. ട്രസ്റ്റിന്റെ അധികാരത്തിന് വിധേയപ്പെട്ടു നിൽക്കുന്ന ഒരു സന്നദ്ധസംഘടനയായി സിനഡ് മാറിയാലും അദ്ഭുതപ്പെടേണ്ടതില്ല.
ഇങ്ങനെ സഭാനേതൃത്വത്തെ നിഷ്ക്രിയമാക്കി ട്രസ്റ്റുകമ്മിറ്റികളുടെ ആധിപത്യം സ്ഥാപിച്ചെടുക്കുകയും മെത്രാന്മാരെയും വൈദികരെയും അവരുടെ ആജ്ഞാനുവർത്തികൾ മാത്രമാക്കി ഒതുക്കുകയുമാണ് ഈ ബില്ലിന്റെ ലക്ഷ്യം.
കാനൻ നിയമം നിലനിൽക്കുമോ?
ഒരു സഭയുടെ ആഭ്യന്തര ഭരണം സംബന്ധിച്ച നിയമാവലിയാണു കാനൻനിയമം. ഇതിലെ നിർദേശങ്ങൾക്കനുസൃതമായാണ് സഭാഭരണം നടത്തിവരുന്നത്. ചർച്ച്ബിൽ കാനൻ നിയമത്തെ തീർത്തും അവഗണിക്കുകയാണ്. ഒന്നിലധികം തവണ നിരാകരിക്കുകയും ചെയ്തിട്ടുണ്ട് (ഉദാ: വകുപ്പ് 5, 22). സഭാവസ്തുക്കളുടെ ഭരണകാര്യത്തിൽ കാനൻ നിയമം പൂർണമായും അപ്രസക്തമാകും. ട്രസ്റ്റിനു നിയമാവലി ആവശ്യമാണ്. ട്രസ്റ്റ് അസംബ്ലിയിലും കമ്മിറ്റിയിലും അംഗീകരിക്കപ്പെടുന്ന കാര്യങ്ങളേ നിയമാവലിയിൽ ചേർക്കുവാൻ സാധിക്കൂ.
മറ്റു കാര്യങ്ങളിൽ കാനൻ നിയമം ഉണ്ടെങ്കിലും കമ്മിറ്റികളുടെ ഭൂരിപക്ഷാഭിപ്രായമനുസരിക്കാൻ വികാരി, രൂപതാധ്യക്ഷൻ, സഭാമേലധ്യന്മാർ തുടങ്ങിയവർ നിർബന്ധിതരാകും. കാനൻ നിയമം അനുസരിക്കാത്തവർക്കും (ഉദാ: രജിസ്റ്റർവിവാഹം) ഇടവകാംഗങ്ങൾക്ക് അവകാ ശപ്പെട്ട ശുശ്രൂഷകൾ നടത്തിക്കൊടുക്കുന്നതിന് സമ്മർദമുണ്ടാകും.
വിശ്വാസപാരന്പര്യങ്ങളെയും ആചാരങ്ങളെയും ഇത് സാരമായി ബാധിക്കും. ഇതിന്റെയെല്ലാം അനന്തരഫലം സഭയിൽ വർധിക്കുന്ന അരാജകത്വമായിരിക്കും.
സഭയിൽ കാനൻ നിയമത്തിന്റെ പ്രസക്തി
ഏതൊരു വ്യവസ്ഥാപിത സമൂഹത്തിനും ചില ചട്ടങ്ങളും നിയമാവലികളും ആവശ്യമുണ്ട്. സഭയിൽ പുലരേണ്ട ക്രമം എന്താണെന്നു വ്യക്തമാക്കുന്ന നിയമസംഹിതയാണ് കാനൻ നിയമം. നിയമത്തിന്റെ അഭാവത്തിൽ ക്രമം നഷ്ടപ്പെടും. അത് അക്രമമോ അരാജകത്വമോ സൃഷ്ടിക്കും. ഈ അവസ്ഥാവിശേഷം സഭയിൽ ഉണ്ടാകണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നടപ്പാവുകയില്ല. കാരണം സഭയിലെ അധികാരശ്രേണിയിലെ ഉയർന്നതലം മുതൽ സാധാരണവിശ്വാസികളുടെ തലംവരെ നിലനിൽക്കേണ്ടതായ പാരസ്പര്യവും സഹകരണവും സഹവർത്തിത്വവുമെല്ലാം കാനൻ നിയമത്തിന്റെ ചട്ടക്കൂടിൽ ഭദ്രമാണ്. അധികാരശ്രേണിയിലുള്ളവരുടെ അധികാരം ശുശ്രൂഷയായിട്ടാണ് കാനൻ നിയമം അവതരിപ്പിക്കുന്നത്. അത് ആരുടെയും മേൽ അടിച്ചേൽപിക്കാനുള്ളതല്ല. മറിച്ച് സഭാഗാത്രത്തെ പടുത്തുയർത്താൻവേണ്ടി നൽകപ്പെട്ടിട്ടുള്ളതാണ്. മനോഭാവങ്ങളിലും ശൈലികളിലും വ്യത്യസ്തത ഉണ്ടായാലും അടിസ്ഥാനപരമായ ഈ ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കാതെ സഭാഭരണം ഉറപ്പുവരുത്തുന്ന രീതിയിലാണ് കാനൻ നിയമം അവകാശാധികാരങ്ങളെ വ്യാഖ്യാനിച്ചിട്ടുള്ളത്.
എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും സഭയിൽ അവകാശങ്ങളും കടമകളുമുണ്ട്. ഇവ ഏതൊക്കെയെന്നു കാനൻ നിയമത്തിൽ അക്കമിട്ടു പറയുന്നുണ്ട്. ക്രൈസ്തവവിശ്വാസി എന്നു പറയുന്പോൾ അല്മായർ, സന്യസ്തർ, വൈദികർ, മെത്രാന്മാർ തുടങ്ങിയ എല്ലാവരും ഉൾപ്പെടും. ഈ അവകാശങ്ങൾ ഹനിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്പോൾ ഏതൊരു വിശ്വാസിക്കും കാനൻ നിയമവും നിയമപ്രകാരം ഉണ്ടാക്കിയിട്ടുള്ള സംവിധാനങ്ങളും തുണയാകും. കടമകൾ നിർവഹിക്കാത്തവരെ അതിനു പ്രേരിപ്പിക്കുന്നതിനു കാനൻ നിയമത്തിന്റേതായ വഴികളുണ്ട്. തെറ്റു ചെയ്യുന്നവരെപ്പോലും ശിക്ഷിച്ചു പുറത്താക്കുക എന്നതിനേക്കാൾ മാനസാന്തരപ്പെടുത്തി കൂടെ നിർത്തുക എന്നതാണ് കാനൻ നിയമത്തിന്റെ ശൈലി. എല്ലാ വഴികളും നിഷ്ഫലമാവുകയും തെറ്റുചെയ്യുന്നയാൾ തെറ്റു തിരുത്താതെ മർക്കടമുഷ്ടിയോടെ തെറ്റിൽ തുടരാൻ താത്പര്യപ്പെടുകയും ചെയ്യുന്പോഴാണ് പുറത്താക്കൽ അനിവാര്യമാകുന്നത്. പക്ഷേ അപ്പോഴും നീതിപൂർവകമായ നടപടിക്രമങ്ങൾ കാനൻ നിയമം അനുശാസിക്കുന്നുണ്ട്.
ട്രസ്റ്റിയാകാൻ മാമ്മോദീസ സ്വീകരിക്കണമെന്നില്ല!
നിർദിഷ്ട ചർച്ച് ബിൽ അനുസരിച്ച് ഇടവക ട്രസ്റ്റിൽ നിലവിലുള്ള ക്രിസ്തീയ കുടുംബങ്ങളെല്ലാം അംഗങ്ങളായിരിക്കും. പുതുതായി ചേർക്കപ്പെടുന്നവരുടെ കാര്യമാണു ചിന്തിക്കേണ്ടത്. ട്രസ്റ്റിൽ അംഗമാകാൻ ഈശോമിശിഹായെ കർത്താവും രക്ഷകനുമായി അംഗീകരിക്കുന്നു എന്ന് സത്യവാങ്മൂലം നൽകിയാലും മതിയാകും. കാരണം ക്രിസ്ത്യാനിയാകാൻ മാമ്മോദീസ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയൊന്നും ബില്ലിലില്ല. അതായത് അക്രൈസ്തവരും താൻ ക്രിസ്തുവിനെയാണ് ആരാധിക്കുന്നത് എന്നു സാക്ഷ്യപ്പെടുത്തിയാൽ ട്രസ്റ്റ് കമ്മിറ്റിയുടെയും അസംബ്ലിയുടെയും തീരുമാനത്തിനു വിധേയമായി അംഗത്വം നേടുന്നതിന് അർഹരാകും എന്നു സാരം. ട്രസ്റ്റ് കമ്മിറ്റികളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതിന് അവർക്കു യോഗ്യത ഉണ്ടായിരിക്കും.
ഒരുകാലത്ത് മാമ്മോദീസ സ്വീകരിച്ച ആരെയും ട്രസ്റ്റ് അംസബ്ലിയിൽ കണ്ടില്ലെങ്കിലും അദ്ഭുതപ്പെടേണ്ടതില്ല. ക്രിസ്തീയ വിശ്വാസത്തിന് എതിരുള്ളവരും നിരീശ്വരവാദികളും ശിക്ഷിക്കപ്പെട്ട കുറ്റവാളികളും മനോരോഗികളും മനോവൈകല്യമുള്ളവരും അമിതമദ്യപാനികളും മയക്കുമരുന്നിന് അടിമകളും അധാർമികജീവിതം നയിക്കുന്നവരും ട്രസ്റ്റിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കരുത് എന്നു മാത്രമേ ബില്ലിൽ പറയുന്നുള്ളു (വകുപ്പ് 7). പക്ഷേ ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനിക്കാൻ ഇവർക്കും സാധിച്ചേക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങൾക്കു വേണ്ടപ്പെട്ടവരെ ട്രസ്റ്റിൽ അംഗങ്ങളായി ചേർക്കാൻ ചിലർ കൂട്ടായി ശ്രമിച്ചാൽ എതിർക്കാൻ സാധിക്കുകയില്ലെന്നു സാരം.
(തുടരും)
ഡോ. ജോർജ് തെക്കേക്കര