Tuesday, December 10, 2019 12:57 AM IST
കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെത്രാൻ മാർ മാത്യു അറയ്ക്കലിന് ഇന്ന് 75 വയസ് തികയുന്നു. എരുമേലി ഇടവക അറയ്ക്കൽ പരേതരായ തൊമ്മൻ മത്തായി - ഏലിയാമ്മ ദന്പതികളുടെ പുത്രനായി 1944 ഡിസംബർ 10ന് ജനനം. അജഗണങ്ങളുടെ സമഗ്രവളർച്ചയ്ക്കും രൂപതയുടെ പുരോഗതിക്കുമായി സമർപ്പിത ശുശ്രൂഷ അർപ്പിക്കുന്ന മേൽപ്പട്ടക്കാരൻ.
ചങ്ങനാശേരി, അന്പൂരി, പീരുമേട് തുടങ്ങിയ മേഖലകളുടെ വികസനത്തിനും കാർഷിക ഭദ്രതയ്ക്കും ഉദാത്തമായ കർമപദ്ധതികൾ ആവിഷ്കരിച്ച ആത്മീയ പിതാവ്. മതബോധനം, ഇടവകപ്രേഷിതത്വം, ദശാംശം പങ്കുവയ്ക്കൽ, ആതുരസേവനം തുടങ്ങി എല്ലാ മേഖലകളിലും കാലോചിതമായ ഇടയശുശ്രൂഷ. ഇടവകകളുടെ ശ്രമത്തിലും ഇതര ഇടവകകളുടെ സഹകരണത്തിലും ഒട്ടേറെ മനോഹരമായ ദേവാലയങ്ങൾ രൂപതയിൽ പടുത്തുയർത്തി. "ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും' എന്ന വചനം ആപ്തവാക്യമാക്കിയ ജനകീയനായ പിതാവ്. സ്തുത്യർഹമായ കർമമണ്ഡലങ്ങളും ശുശ്രൂഷാവഴികളും മാർ മാത്യു അറയ്ക്കൽ ദീപികയുമായി പങ്കുവയ്ക്കുന്നു.
ദൈവവിളിയും സെമിനാരി പഠനവും
കുടുംബത്തിലെ ആത്മീയ അന്തരീക്ഷവും പരിശുദ്ധ കന്യകാ മാതാവിനോടുള്ള ഭക്തിയും ദൈവവിളിക്ക് ഏറെ പ്രേരകമായി. ജ്യേഷ്ഠസഹോദരൻ ഫാ. എ.ടി. തോമസിന്റെയും സഹോദരി സിസ്റ്റർ ആൻ അറയ്ക്കലിന്റെയും മിഷനറി ചൈതന്യം ദൈവവിളിയിലേക്കു നയിച്ചു.
എരുമേലി സെന്റ് തോമസ് സ്കൂളിലെ പഠനത്തിനുശേഷം ചങ്ങനാശേരി പാറേൽ മൈനർ സെമിനാരിയിലെത്തുന്പോൾ അക്കൊല്ലത്തെ സെമിനാരി അഡ്മിഷൻ അവസാനിച്ചിരുന്നു. പ്രതീക്ഷ കൈവിടാതെ ചങ്ങനാശേരി അരമനയിലെത്തി മാർ മാത്യു കാവുകാട്ട് പിതാവിനെ കണ്ടു ആഗ്രഹം അറിയിച്ചു. പ്രത്യേക അനുമതിയെന്നോണം പിതാവ് സെമിനാരിയിൽ എനിക്കു പ്രവേശനം നൽകി.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലായിരുന്നു ഉപരിപഠനം. മുൻ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറന്പിലും റവ.ഡോ. സേവ്യർ കൂടപ്പുഴയുമൊക്കെ അവിടെ പ്രഫസർമാരായിരുന്നു. എന്നെ തുടരെ അലട്ടിയിരുന്ന ആസ്ത്മ ഡീക്കൻപദവി കിട്ടിയ കാലത്തു കലശലായി. സെമിനാരിയിൽനിന്നു മടങ്ങിപ്പോകേണ്ടിവരുമോ എന്ന വേദനാകരമായ സ്ഥിതിയിലേക്കു രോഗം മൂർച്ഛിച്ചു. ഈ അവസ്ഥയിൽ എന്നെ തിരികെ അയയ്ക്കാൻ അനുവദിക്കണമെന്നു സെമിനാരിയിൽ സ്പിരിച്വൽ ഫാദർ കൂടിയായിരുന്ന ഫാ. ജോസഫ് പള്ളിക്കാപ്പറന്പിലിനോടു പറഞ്ഞു. ആശങ്കയും ദുഃഖവുമായി അന്നൊരിക്കൽ ഭരണങ്ങാനത്തു വിശുദ്ധ ആൽഫോൻസാമ്മയുടെ കബറിടത്തിലെത്തി ഉള്ളുരുകി പ്രാർഥിച്ചു.
അൽഫോൻസാമ്മ സഹായിച്ചാൽ ഞാൻ വൈദികനാകും. അതല്ലെങ്കിൽ ഞാൻ മടങ്ങേണ്ടിവരും എന്നു പുണ്യവതിയുടെ മാധ്യസ്ഥം പ്രാർഥിച്ചു. വൈകാതെ അദ്ഭുതമെന്നോണം എനിക്കു രോഗത്തിൽനിന്നു മോചനം ലഭിച്ചു. സെമിനാരി പരിശീലനം പൂർത്തിയാക്കി 1971 മാർച്ച് 13ന് മാർ ആന്റണി പടിയറയിൽനിന്നു ഞാൻ പൗരോഹിത്യം സ്വീകരിച്ചു. പ്രഥമ ദിവ്യബലിക്കു ശേഷം അടുത്ത ബലിയർപ്പണം അൽഫോൻസാമ്മയോടുള്ള കൃതജ്ഞത അറിയിക്കാൻ ഭരണങ്ങാനത്തായിരുന്നു.
ആദ്യകാലത്തെ ശുശ്രൂഷകൾ
ആദ്യനിയമനം കപ്പാട് മാർ സ്ലീവാ പള്ളിയിലായിരുന്നു. അന്ന് അവിടത്തെ വികാരിയച്ചൻ അവധിയിലായിരുന്നതിനാൽ ചുമതലക്കാരനായി താത്കാലിക നിയമനം. അതിനു ശേഷമാണ് ചങ്ങനാശേരി അതിരൂപതയിലെ തെക്കൻ മിഷനിൽപ്പെട്ട അന്പൂരിയിലേക്ക് എന്നെ നിയോഗിച്ചത്. അവിടെ അസിസ്റ്റന്റ് വികാരിയും ഗുഡ് സമരിറ്റൻ ആശുപത്രി ഡയറക്ടറും രൂപത വക എസ്റ്റേറ്റിന്റെ മാനേജരുമായി നിയമനം.
അന്പൂരിയിലേക്കുള്ള യാത്രതന്നെ സഹന പൂർണമായിരുന്നു. നെയ്യാറിനടുത്തുള്ള അന്പൂരിയെക്കുറിച്ച് എനിക്കന്നു കേൾവി മാത്രമേയുള്ളു. വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി ഒരു ഇരുന്പുപെട്ടി തലയിൽ വച്ചായിരുന്നു ബസിൽ അവിടേക്കുള്ള യാത്ര. ബസിനു മുകളിൽ പെട്ടി ചുമന്നു കയറ്റിയതും ഇറക്കിയതുമൊക്കെ ഞാൻതന്നെ. തന്പാനൂരിൽനിന്നു നെയ്യാർ ബസിൽ കയറി പെട്ടി ചുമന്ന് അഞ്ചു മൈൽ നടന്നാണ് അന്പൂരിയിലെത്തിയത്.
കുടിയേറ്റക്കാരും പിന്നോക്കക്കാരും മാത്രമുണ്ടായിരുന്ന അന്നത്തെ അന്പൂരി പരിമിതികളുടെ ഗ്രാമമായിരുന്നു. 1972ൽ പാവപ്പെട്ട തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഒരുമിച്ചുകൂട്ടിയാണ് അവിടെ സേവനങ്ങൾക്കു തുടക്കം. അവർക്കു തൊഴിലും വരുമാനവും നൽകാൻ ഒരു തൊഴിലാളി സഹകരണ സംഘത്തിനു രൂപം നൽകി. അവരെ ശക്തീകരിക്കാൻ തൊഴിലും പണവുമൊക്കെ വേണമെന്നിരിക്കെ അക്കാലത്ത് യാതൊരു പരിചയങ്ങളുമില്ലാതെ ഞാൻ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി സി. അച്യുതമേനോനെ കണ്ട് അന്പൂരിയുടെ പരിമിതികൾ പറഞ്ഞു. നെയ്യാറ്റിൻകരയിലേക്കുള്ള കനാലിന്റെ നിർമാണജോലി തദ്ദേശിയരായ ഗ്രാമീണർക്കു വിട്ടുതന്നാൽ അവർക്കു ജീവിതമാർഗം നൽകാനാകും എന്നറിയിച്ചപ്പോൾ അച്യുതമേനോനു സന്തോഷം. അഞ്ചു ലക്ഷം രൂപ സർക്കാർ സഹായം അദ്ദേഹം അനുവദിച്ചതോടെ ആ ഫണ്ട് ഉപയോഗിച്ച് അഞ്ഞൂറു പേർക്കു ജോലിയും വരുമാനവും നൽകാനായി. ഒപ്പം കോഴിവളർത്തലിനും കാലിവളർത്തിലിനും പദ്ധതി ആവിഷ്കരിച്ചു. തിരുവനന്തപുരം തന്പാനൂരിൽ അന്പൂരിയിൽനിന്നു മുട്ട വിൽക്കാൻ വന്ന കാലമുണ്ട്.
സി. അച്യുതമേനോനുമായി അന്നു തുടങ്ങിയ ആത്മബന്ധം എക്കാലവും തുടർന്നു. മുൻ പോലീസ് ഡയറക്ടർ ജനറൽ എം.കെ. ജോസഫും അന്പൂരിയിലെ സേവനകാലത്ത് ഏറെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. തെക്കൻമിഷൻ എന്നറിയപ്പെടുന്ന അന്പൂരിയുടെ ഇക്കാലത്തെ വളർച്ചയ്ക്കു ജനകീയ സഹകരണത്തോടെ അടിത്തറ നൽകാൻ കഴിഞ്ഞു എന്നു പറയാം.
ചങ്ങനാശേരിയിലേക്കുള്ള മടക്കം
അന്പൂരിയിൽനിന്നു പിന്നീട് ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊക്യുറേറ്ററായി നിയമനം. പാറേൽ പള്ളി, മൈനർ സെമിനാരികെട്ടിടം തുടങ്ങി പല നിർമിതികളുടെയും ചുമതല അക്കാലത്തു വഹിച്ചു. ചങ്ങനാശേരിയിൽ യുവജനങ്ങളെ സംഘടിപ്പിച്ചു തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ മുന്നോട്ടിറങ്ങി. കാലിച്ചാക്കും കാലിക്കുപ്പിയും പെറുക്കിയുള്ള ആ സംരംഭത്തിൽ പങ്കാളികളായ പലരും വലിയ ബിസിനസുകാരായി വളർന്നുകാണുന്നതിൽ സന്തോഷമുണ്ട്.
ഹൈറേഞ്ച് മിഷൻ എന്ന വെല്ലുവിളി
പുതുതായി രൂപീകൃതമായ കാഞ്ഞിരപ്പള്ളി രൂപതയിൽ വഴിയും വാഹനവും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായ ഇടുക്കിയിലെ പീരുമേട്ടിലേക്ക് 1977ൽ ലഭിച്ച നിയമനം ഒരു പരിധിവരെ ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു. പീരുമേട്ടിൽ ചെറിയൊരു പള്ളി മാത്രം. ഇടിഞ്ഞുപൊളിഞ്ഞു ചോരുന്ന മറ്റൊരു കെട്ടിടവും. വിശ്വാസികളായി അന്നവിടെ ഏതാനും കുടുംബങ്ങൾ മാത്രം. ഗിരിവർഗക്കാരും ഫോറസ്റ്റ്, എക്സൈസ് ജീവനക്കാരുമല്ലാതെ ആ കാട്ടുപ്രദേശത്ത് അധികമാരുമില്ല. ഗിരിവർഗക്കാരുടെയും പിന്നോക്കവിഭാഗങ്ങളുടെയും ഉന്നമനം ഏൽപ്പിച്ചാണ് പീരുമേട്ടിലേക്ക് എന്നെ നിയോഗിച്ചത്. കാട്ടുമൃഗങ്ങൾ വിഹരിച്ചിരുന്ന അവിടെ എനിക്ക് എന്തു ചെയ്യാനാകും എന്നതായി ചിന്ത. കൈവശം നയാ പൈസയുമില്ല. കിടക്കാൻ കട്ടിലും പായുമൊന്നുമില്ല. കൊടും തണുപ്പും. പത്രക്കടലാസ് വിരിച്ച് അതിൽ വിരിയിട്ടായിരുന്നു ചോർന്നൊലിക്കുന്ന മുറിയിൽ അക്കാലത്തെ കിടപ്പ്. ഭക്ഷണം അടുത്തുള്ള ചായക്കടയിലും. പീരുമേട്ടിലെ സെന്റ് മേരീസ് പള്ളിയിൽ അന്നുണ്ടായിരുന്ന കന്യകാമാതാവിന്റെ തിരുരൂപം പാറേൽ പള്ളിയിലെ മാതാവിന്റെ രൂപത്തോടു സാമ്യമുള്ളതായിരുന്നുവെന്നതായിരുന്നു പ്രാർഥനയിലെ ആശ്വാസം. ഈ കാട്ടിൽ എന്റെ നിയോഗം എന്താണെന്നു വെളിപ്പെടുത്തിത്തരുമോ എന്നു മാതാവിനോടു ഞാൻ പ്രാർഥിച്ചു. ഈ നിയോഗം ഒരു വെല്ലുവിളിയായി കാണാൻ ആ പ്രാർഥനയിൽ പരിശുദ്ധ അമ്മ മനസിൽ മന്ത്രിച്ചു എന്നാണ് വിശ്വാസം.
അക്കാലത്ത് ഒരിക്കൽ വണ്ടിപ്പെരിയാറ്റിൽ നിൽക്കുന്പോൾ ആദിവാസികൾ പലചരക്ക് കടയിൽ എത്തി അവരുടെ ഉത്പന്നങ്ങളായ ഏലവും കുരുമുളകും കൊടുത്ത് ഉപ്പും പുകയിലയും വാങ്ങി മടങ്ങുന്ന കാഴ്ച കാണാനിടയായി. ഈ കൈമാറ്റത്തിൽ വലിയ ചൂഷണമുണ്ടെന്ന് അന്നു തിരിച്ചറിഞ്ഞ് ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. വണ്ടിപ്പെരിയാർ സത്രത്തിലും കണ്ണംപടി, വഞ്ചിവയൽ ഉൗരാളിക്കുടിയിലുമൊക്കെ ഏറുമാടങ്ങളിൽ താമസിച്ചിരുന്ന ഗോത്രവാസികളുടെ ഉന്നമനത്തിനായി ഏറെ പദ്ധതികൾ മനസിൽ കുറിച്ചു.
പീരുമേടിന്റെ വികസനം
പീരുമേടിനെയും ഗിരിജനങ്ങളെയും ഉയർത്താൻ എന്തുണ്ട് മാർഗമെന്നായി രാവും പകലും ചിന്ത. ഡൽഹിയിൽ പോയാൽ കേന്ദ്രസർക്കാരിൽനിന്ന് ഇക്കാര്യത്തിൽ ഫണ്ടു കിട്ടാൻ മാർഗമുണ്ടെന്നൊരു തോന്നൽ. പലരിൽനിന്നായി സംഘടിപ്പിച്ച ആയിരം രൂപയുമായി അന്നു ഞാൻ ആദ്യമായി ഡൽഹിയിലേക്കു ട്രെയിൻ കയറി. ധൈര്യവും ആത്മവിശ്വാസവും ബലമാക്കി ഒരു ഓട്ടോറിക്ഷയിൽ ഡൽഹിയിലെ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിലെത്തുന്പോൾ ആ ഓഫീസിൽ ഹിന്ദി പറയുന്നവർ മാത്രം. അപ്രതീക്ഷിതമായാണ് അണ്ടർ സെക്രട്ടറി ടി.കെ. അയ്യപ്പൻനായർ എന്നൊരു ബോർഡ് ആ ഓഫീസിൽ കാണാനിടയായത്. എന്തും വരട്ടെ മലയാളി ആയിരിക്കുമെന്ന പ്രതീക്ഷയിൽ അകത്തു കയറി അയ്യപ്പൻനായരെ കണ്ടു പീരുമേട്ടിലെ സാഹചര്യങ്ങളും എന്റെ ആഗ്രഹങ്ങളും ഞാൻ അറിയിച്ചു. എങ്ങനെയും ഗോത്രവാസികളുടെ ഉന്നമനത്തിനായി കുറച്ചു പണം കിട്ടണം എന്ന ആഗ്രഹം അദ്ദേഹത്തോടു പങ്കുവച്ചു. അദ്ദേഹം നൽകിയ നിർദേശത്തിൽ ജനപ്രതിനിധികളുടെ പിന്തുണയോടെ ഒരു പ്രോജക്ട് തയാറാക്കി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ അയ്യപ്പൻനായരുമായി അന്നു തുടങ്ങിയ ആത്മബന്ധമാണ് ഇന്നു കാണുന്ന പോത്തുപാറ, പീരുമേട്, ഏലപ്പാറ പ്രദേശങ്ങളുടെയും പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും വികസനത്തിനു നിമിത്തമായത്. ആദ്യഘട്ടത്തിൽ 14 കോടി രൂപ. സർക്കാർ അംഗീകൃത എൻജിഒ എന്ന പരിഗണനയിൽ പിഡിഎസിനു പലപ്പോഴായി കേന്ദ്രസർക്കാരിന്റെ ഒട്ടനവധിയായ സഹായങ്ങൾ. എല്ലാം അയ്യപ്പൻനായരുടെ ആത്മാർഥതയിൽ കിട്ടിയതാണ്.
ഡൽഹിയിലുണ്ടായ സ്വാധീനവും ബന്ധവും
ദൈവാനുഗ്രഹവും ഭാഗ്യവും ഒന്നു ചേർന്നതുപോലെയായിരുന്നു അയ്യപ്പൻനായരുമായുണ്ടായ ആത്മബന്ധം എന്ന് ആവർത്തിക്കട്ടെ. പിൽക്കാലത്തു പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലെത്തിയ ഇദ്ദേഹവുമായുണ്ടായ അടുപ്പമാണ് ആസൂത്രണ ബോർഡ് ഉൾപ്പെടെ വിവിധ സമിതികളിലേക്കു ഞാൻ നിയോഗിക്കപ്പെട്ടതും അത് ഏറെ നേട്ടമായതും. എ.ബി വാജ്പേയി, ഐ.കെ ഗുജ്റാൾ, ഡോ.മൻമോഹൻസിംഗ്, എൽ.കെ. അഡ്വാനി ഉൾപ്പെടെ വിവിധ നേതാക്കളുമായി ഏറെ അടുപ്പം എനിക്കുണ്ടായിരുന്നു. വാജ്പേയിയും അഡ്വാനിയും ഗുജ്റാളുമൊക്കെ പലപ്പോഴും ഫോണിൽ വിളിച്ചു പല കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു.
ഹൈറേഞ്ചിലെ പദ്ധതികൾ
കേന്ദ്ര സംസ്ഥാന ഫണ്ടുകളിലൂടെ ഗോത്രവാസികൾക്കു നൂറുകണക്കിനു വീടുകൾ നിർമിച്ചുനൽകി. ജൈവകൃഷി പ്രചരിപ്പിച്ചു. ഓർഗാനിക് സുഗന്ധവിളകളും ജൈവ തേയിലയും കയറ്റുമതി ചെയ്യുന്ന പ്രധാന ഏജൻസിയായി പിഡിഎസ് വളർന്നു. സഹ്യാദ്രി വലിയൊരു സംരംഭമായി വളർന്നു. സഹ്യാദ്രി ആയുർവേദ ഫാർമസിയിലൂടെ ആയുർവേദത്തിനു പ്രചാരം നൽകി. ആദിവാസികളുടെ ജൈവകാർഷികോത്പനങ്ങൾ യൂറോപ്പിലും അമേരിക്കയും സർട്ടിഫിക്കേഷനോടെ വിപണി കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഓർഗാനിക് സ്പൈസസ് കയറ്റുമതി സ്ഥാപനമാണ് പിഡിഎസ്.
ബിഷപ്പായുള്ള നിയമനം
പിഡിഎസിന്റെ ചുമതല വഹിക്കുന്ന കാലത്ത് 2001ൽ വണ്ടിപ്പെരിയാർ വഞ്ചിവയൽ കോളനിയിലെ ഗിരിജനങ്ങൾക്കൊപ്പം ഒരു ഏറുമാടത്തിൽ ഇരിക്കുന്പോഴാണ് ഒരു ടെലിഗ്രാം എത്തിയിരിക്കുന്നു എന്ന അറിയിപ്പുമായി ഓഫീസിലെ ജീവനക്കാരൻ എത്തിയത്. ഓഫീസിലെത്തുന്പോൾ ടെലിഗ്രാമിലെ സന്ദേശം ഇതായിരുന്നു- അടിയന്തരമായി ഡൽഹിയിലെ വത്തിക്കാൻ ന്യൂണ്ഷ്യോയെ വിളിക്കുക. ഫോണിൽ വിളിച്ചപ്പോൾ അച്ചനെ മാർ മാത്യു വട്ടക്കുഴിയുടെ പിൻഗാമിയായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി ജോണ് പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചിരിക്കുന്നതായി ന്യൂണ്ഷ്യോയുടെ മറുപടി. എന്റെ അനുവാദം ചോദിച്ചില്ലല്ലോ എന്നു പറഞ്ഞപ്പോൾ മാർപാപ്പ അനുമതി ചോദിക്കാറില്ലെന്നും മെത്രാഭിഷേക തീയതി ഉടൻ അറിയിക്കാനുമായിരുന്നു മറുപടി.
മെത്രാനെന്ന നിലയിൽ
2001 ജനുവരി 19നായിരുന്നു മെത്രാനായുള്ള നിയമനം. ബന്ധങ്ങളും ഏറെപ്പേരുടെ പിന്തുണയും സഹകരണവും പിൻബലമാക്കി ദൈവം നൽകിയ നിയോഗങ്ങൾ എക്കാലവും നിറവേറ്റുന്നു. ബന്ധങ്ങളാണ് സ്വാധീനവും നേട്ടങ്ങളുമായി മാറുന്നത്. ഒട്ടേറെ പള്ളികൾ, മികച്ച സ്കൂളുകൾ, ആശുപത്രികൾ എന്നിവയൊക്കെ ഓരോ പ്രദേശത്തിനും നേട്ടമായി. കുട്ടിക്കാനത്ത് കോളജ് നൽകിയാൽ നന്നായി വളർത്തിക്കൊണ്ടുവരാം എന്നു ഞാൻ നൽകിയ ഉറപ്പിലാണ് കെ. കരുണാകരൻ മരിയൻ കോളജ് അനുവദിച്ചത്. അമൽ ജ്യോതി എൻജിനിയറിംഗ് കോളജിന്റെ വളർച്ചയ്ക്കു നിമിത്തമായതും ബന്ധങ്ങൾതന്നെ. സഹ്യാദ്രി ക്രെഡിറ്റ് സൊസൈറ്റിയുടെ രൂപീകരണവും ഏറെ നേട്ടമുണ്ടാക്കി. മലനാട് ഡെവല്മെന്റ് സൊസൈറ്റി (എംഡിഎസ്) യുടെ സംരംഭങ്ങൾ ഇന്നു നാടിന് ഏറെ പ്രയോജനം ചെയ്തുവരുന്നു.
പ്രകൃതി ജീവിതശൈലി
എക്കാലവും പ്രകൃതിയോട് അടുത്തു ജീവിക്കാൻ ശ്രമിക്കുന്നു. കൃഷിയെ ഏറെ സ്നേഹിക്കുന്നു. പ്രകൃതിയിൽ നിന്ന് എക്കാലും നമുക്കു പഠിക്കാനുണ്ട്. ഭക്ഷണവും വെള്ളവുമൊക്കെ ജൈവമയമായാൽ മനസിനും ശരീരത്തിനും ഉണർവു നൽകും. ദിവസവും പുലർച്ചെ നാലിന് ഉണരും. പത്മാസനം വരെ യോഗ കൃത്യമായി ചെയ്യുന്നു. സോപ്പ് ഉപയോഗിക്കില്ല. ഷേവ് ചെയ്യാൻ വെളിച്ചെണ്ണ മുഖത്തു തേയ്ക്കും. പല്ലുതേയ്ക്കാൻ കുരുമുളക് ചേർത്ത പൽപ്പൊടി. പറ്റുന്നിടത്തോളം ജീവിതം ആയുർവേദമയം. സഹ്യാദ്രി ഫാർമസ്യൂട്ടിക്കൽസിൽ 235 ഇനം ആയുർവേദ മരുന്ന് വികസിപ്പിച്ചു പ്രകൃതി ജീവനത്തെ പോഷിപ്പിക്കുന്നു.
രാസവസ്തുക്കളും കീടനാശിനികളും മണ്ണിനെയും മനുഷ്യനും നശിപ്പിക്കും. കാട്ടാനയെ അകറ്റാൻ വനാതിർത്തിയിൽ ചൊറിചണം വളർത്തിയാൽ മതി എന്നതു പ്രായോഗികമായുണ്ടായ നിരീക്ഷണമാണ്. ആന തുന്പിക്കൈയിൽ ചൊറിചണം സ്പർശിച്ചാൽ കൃഷിയിടത്തിലേക്കു കയറില്ല. കാസർഗോഡും പാലക്കാട്ടും ഇതു കർഷകരോടു പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ മണ്ണിരയെയും കൂണിനെയുമൊക്കെ പ്രകൃതിയുടെ ഗുണപാഠങ്ങളാക്കി മാറ്റണം.
പ്രഫഷണലിസം പ്രവർത്തനമേഖലയിൽ ഏറെ നേട്ടങ്ങളുണ്ടാക്കി. ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ എനിക്കു രാഷ്ട്രീയമോ മതമോ ജാതിയോ ഒന്നും ഘടകമല്ല. സങ്കുചിതമായ താൽപര്യങ്ങളും എന്റെ ചിന്തയിലില്ല. എല്ലാ മതസ്തർക്കും പറ്റുന്നിടത്തോളം സഹായങ്ങൾ ചെയ്യുക എന്നത് ജനിച്ചു വളർന്ന എരുമേലിയിലെ മതസൗഹാർദ സംസ്കാരം എന്നെ പഠിപ്പിച്ചതാണ്.
റെജി ജോസഫ്