Friday, December 13, 2019 1:05 AM IST
കാർഷിക ഭൂമികയുടെ തറവാട് എന്ന വിശേഷണം മീനച്ചിലിനു സ്വന്തം. മലബാറിലേക്കും മലനാട്ടിലേക്കും തലമുറകൾ കുടിയേറിയതു മീനച്ചിലാർ അതിരിടുന്ന പാലായുടെ തീരത്തുനിന്നാണ്. വിളവൈവിധ്യം എന്ന പൈതൃക സ്വത്ത് വിഹിതമായി ഏറ്റുവാങ്ങി കേരളമെങ്ങും ഹരിതാഭമാക്കിയ സംസ്കാരവും പാലായ്ക്കു സ്വന്തം. കാലം മാറിയപ്പോൾ കൃഷിയും കർഷകരും പ്രതിസന്ധിയിലാണ്. കൃഷിയും കർഷകനും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ നാളെ ലക്ഷം കർഷകർ പാലായിൽ കർഷകമതിൽ തീർത്തു മഹാസംഗമം നടത്തുന്നു.
ഈ കർഷകസംഗമം സംബന്ധിച്ചു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ദീപികയോടു സംസാരിക്കുന്നു.
കർഷക മതിലിന്റെ സന്ദേശം
കർഷകരുടെ ഉന്നമനവും ശാക്തീകരണവുമുണ്ടാകാതെ നാടിനും വീടിനും അഭിവൃദ്ധിയുണ്ടാകില്ലെന്ന ബോധ്യമാണ് കർഷക മതിൽ എന്ന വലിയ ആശയത്തിലേക്ക് പാലാ രൂപതയെ എത്തിച്ചത്. പാലാ കാർഷിക കേരളത്തിന്റെ തറവാടും ഉറവിടവുമാണ്. മലബാറിലേക്കും ഹൈറേഞ്ചിലേക്കും തലമുറകൾ കുടിയേറിയതു പാലായെ സമൃദ്ധമാക്കുന്ന മീനച്ചിൽ നദിയുടെ തീരത്തുനിന്നാണ്. അതിനാൽ കേരളത്തിന്റെ കാർഷിക സംസ്കൃതിയെയും അവകാശങ്ങളെയും സംരക്ഷിക്കാനുള്ള ദൗത്യം കർഷകരുടെ മാതൃരൂപതയായ പാലായ്ക്കുണ്ട്.
കാഞ്ഞിരപ്പള്ളി, മീനച്ചിൽ, തൊടുപുഴ താലൂക്കുകൾ ഉൾപ്പെടുന്ന പാലാ രൂപതയിലെ ജനതതിയുടെ അതിജീവനം കൃഷിയിലൂടെയാണെന്നു മാത്രമല്ല കൃഷി നമ്മുടെ സംസ്കാരവും ഉപാസനയും ആരാധനയുമാണ്. ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായ വേളയിൽ പറഞ്ഞ “ജയ് ജവാൻ ജയ് കിസാൻ’’ എന്ന മുദ്രാവാക്യം ഇന്നും പ്രസക്തമാണ്. ജവഹർലാൽ നെഹ്റു ഒരിക്കൽ പറഞ്ഞു, കാർഷിക മേഖലയോടു ബന്ധപ്പെട്ട ഒരു കാര്യങ്ങളും രാജ്യം നാളേക്കു മാറ്റിവയ്ക്കാൻ പാടില്ല. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നതു ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലുമാണെന്നു മഹാത്മാഗാന്ധി നമ്മെ ഉദ്ബോധിപ്പിച്ചു. അഗ്രികൾച്ചർ ഈസ് ദി ബെസ്റ്റ് കൾച്ചർ എന്ന പ്രമാണം ഏറെ പ്രസക്തമാണ്.
നിർഭാഗ്യവശാൽ കാർഷിക മേഖല ഇന്ന് അവഗണിക്കപ്പെട്ട നിലയിലാണ്. ഇതിനെ നേരിടാൻ കർഷകർ ഉണരണം. പാലായിൽ നാളെ നടക്കുന്ന കർഷക മതിലും ഒരു ലക്ഷം മഹാസംഗമവും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ലേബലിലോ പിന്തുണയിലോ ഏതെങ്കിലും പാർട്ടിയോടുമുള്ള എതിർപ്പിലോ അല്ല. ഇതിൽ രാഷ്ട്രീയമില്ല. കർഷകർ ഒരുമിച്ചു നിന്നാൽ കാർഷിക പ്രശ്നങ്ങളിൽ സർക്കാരുകൾ ഇടപെടാൻ നിർബന്ധിതരാകും. ശബ്ദിക്കുന്നില്ലെങ്കിൽ, സംഘടിക്കുന്നില്ലെങ്കിൽ ഒന്നും നേടാനാവില്ല.
റബറിന്റെയും കാർഷിക വിളകളുടെയും വില ഇടിഞ്ഞു, വിറ്റഴിക്കാൻ വിപണിയില്ലാതായി, വന്യമൃഗശല്യവും രൂക്ഷം. ഈ സമ്മേളനംകൊണ്ടു തീരില്ല. തുടർന്നും കർഷകരുടെ ശക്തീകരണമാണ് ലക്ഷ്യം.
അഭിമാനികളാവണം കർഷകർ
കൃഷി നമ്മുടെ പൂർവികർ അഭിമാനപൂർവം സമ്മാനിച്ച പൈതൃകവും സംസ്കാരവുമാണെന്നിരിക്കെ കർഷകന്റെ ശബ്ദം സമൂഹത്തിൽ മുഴങ്ങണം. ആ ശബ്ദത്തിനും ആവശ്യങ്ങൾക്കും ചെവികൊടുക്കാൻ അധികാരികൾക്കാകണം.
മീനച്ചിൽ താലൂക്കിലെ ആദ്യകാല ബാങ്കുകളും സ്ഥാപനങ്ങളുമെല്ലാം കർഷകരുടെ പണമാണ്. ഈ തറവാടിന്റെ ബലിഷ്ടമായ മുഖമാണ് പാലാ നഗരം. 2020ൽ പുതിയ ഒരു സ്വയം പര്യാപ്ത കാർഷിക സംസ്കാരം പാലായ്ക്കു സമ്മാനിക്കണമെന്നാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതു വലിയ പ്രസ്ഥാനമായി പടർന്നു പന്തലിക്കണം.
നാണ്യവിളകൾക്കു നല്ല വിളയും ഭക്ഷ്യവിളകൾക്ക് നല്ല വിപണിയും ലഭ്യമാക്കണം. ഭക്ഷ്യസുരക്ഷയും ലക്ഷ്യമിടുന്നു. വലിയ ഒരു വിപണന ശൃഖല ഇടവകകളെ കോർത്തിണക്കി രൂപീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങുകയും അതു വിപണനം നടത്തി ലാഭം കർഷകർക്കു നൽകുകയും ചെയ്യും.
കാർഷിക മേഖലയും വ്യവസവത്കൃതമാകണം. എന്നാൽ മാത്രമേ കൃഷിയിൽ നഷ്ടം വരാതിരിക്കു. കാർഷിക മൂല്യ വർധന വലിയ തോതിൽ ലക്ഷ്യമിടുന്നു. കാഞ്ഞിരമറ്റം, മൂഴൂർ ഇടവകകൾ ഇക്കാര്യത്തിൽ ഏറെ മുന്നേറിയിട്ടുണ്ട്. നാളികേരം, ചക്ക, പൈനാപ്പിൾ തുടങ്ങിയ ഉത്പന്നങ്ങളിൽ വലിയ സാധ്യത കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ ഉത്പന്നങ്ങളെ ഗൾഫ് വിപണിയുമായി ബന്ധിച്ചു വിപണനം നടത്താനും ആഗ്രഹമുണ്ട്. പ്രവാസികളായ നമ്മുടെ രൂപതാംഗങ്ങൾ തന്നെ ഇക്കാര്യത്തിൽ സഹകരണം നൽകും. വിറ്റു കിട്ടുന്ന ലാഭം പൂർണമായി കർഷകർക്കും അവരുടെ സംരംഭങ്ങൾക്കും തിരികെ നൽകുകയുംചെയ്യും.
യുവാക്കൾ കൃഷിയിടത്തിലേക്ക്
യുവജനങ്ങളെ കൃഷിയുമായി ബന്ധിക്കണമെന്നതാണു മറ്റൊരു ആഗ്രഹം. അടുക്കള കൃഷിയിൽ സ്ത്രീകളും സജീവമാകണം. കർഷകരുടെ മക്കൾ കൃഷിയിൽനിന്നു വ്യതിചലിച്ചതു സാംസ്കാരികവും ആത്മീയവുമായി വലിയ നഷ്ടം സംഭവിക്കാൻ ഇടയാക്കി.
റബറിൽ മാത്രം ശ്രദ്ധ കൊടുത്തത് മൂലം ഇതര കൃഷികളും വിളവുകളും നഷ്ടമായി. നെല്ലും കരിന്പും കുരുമുളകും ഇഞ്ചിയും മഞ്ഞളും സമൃദ്ധമായി വിളഞ്ഞിരുന്ന മണ്ണാണു മീനച്ചിൽ. സെന്റ് തോമസ് കോളജിന്റെ മുദ്രയിൽ പോലും കുരുമുളക് വള്ളികൾ കാണാം. നഷ്ടപ്പെട്ടു പോയ ആ പഴയകാർഷിക സംസ്കാരത്തിലേക്കു നാം മടങ്ങി വരണം. രാസവളവും കീടനാശിനിയും മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തെ ക്ഷയിപ്പിച്ചു.
തോട്ടം പുരയിടം പ്രശ്നം കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളെ വലിയ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ വീഴ്ച തിരുത്തിയെടുക്കാൻ എല്ലാവിധ സമ്മർദതന്ത്രങ്ങളും പ്രയോഗിക്കും. കൃഷിയിടത്തിനും അടുക്കളയ്ക്കും അതിന്റേതായ ഭാഷയുണ്ട്. അതു സംസ്കാരത്തോടും വിശ്വാസത്തോടും ചേർന്നു നിൽക്കുന്നതാണ്. ആ ഭാഷ മറന്നു ജീവിക്കുന്നവർക്കു നല്ല കുടുംബനാഥൻമാരോ കുടുംബനാഥകളോ ആയിത്തീരാൻ സാധിക്കില്ല.
അന്താരാഷ്ട്ര വാണിജ്യ കരാറുകൾ
അന്താരാഷ്ട്ര വാണിജ്യ കരാറുകൾ കാർഷിക മേഖലയ്ക്കു വലിയ കുരുക്കായി മാറിയിരിക്കുന്നു. ഗാട്ട് , ആസിയാൻ കരാർ ഉൾപ്പെടെയുളള കുരുക്കുകൾ കർഷകർക്കും സന്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയായിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ പുനർചിന്ത ഉണ്ടായേ തീരൂ. ഇത്തരം കരാറുകൾ കർഷകരുടെ തലമുറകളെത്തന്നെ ഉന്മൂലനം ചെയ്യുകയാണ്. കൃഷിയിറക്കാത്ത പുരയിടങ്ങളും വിളവെടുക്കാൻ താത്പര്യപ്പെടാത്ത തോട്ടങ്ങളും ഇക്കാലത്ത് ഏറെയാണ്.
കർഷക കൂട്ടായ്മകൾ ശക്തീകരിക്കാനും അതുവഴി കർഷകരുടെ കന്പനി രൂപീകരിക്കാനും ലക്ഷ്യമിടുന്നു. വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധകൊടുത്തു കൃഷിയിൽനിന്ന് അകന്നു പോയതും നമ്മുടെ സമൂഹവും സമുദായവും നേരിടുന്ന ഇക്കാലത്തെ ഒരു പരിമിതിയാണ്. ഉപരിപഠനം നേടി വിദേശത്തേക്കു കടക്കണമെന്ന ചിന്ത മക്കൾക്കും മാതാപിതാക്കൾക്കും വന്നതോടെ കാർഷിക സംസ്കാരം അന്യാധീനപ്പെടാൻ കാരണമായി.
വീടുകളും പുരയിടങ്ങളും അന്യാധീനപ്പെടാൻ കാരണമായി. കർഷക മതിൽ പാലായുടെ ചരിത്രത്തിലെ വലിയ ഒരു സംഭവമായി മാറുമെന്നതിൽ സംശയമില്ല. ആവശ്യമെങ്കിൽ ഉപയോഗിക്കാം.
റെജി ജോസഫ്