Friday, December 20, 2019 11:05 PM IST
സന്പൂർണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് എന്താണു സംഭവിക്കുന്നത്? സാക്ഷരതയിൽ മുൻപിലെത്തിയെങ്കിലും ഗുണനിലവാരത്തിൽ രാജ്യത്തെ ആദ്യത്തെ 75 സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ ഒരു സ്ഥാപനത്തിനും കഴിയാതെ പോയത് എന്തുകൊണ്ട്? എന്തുകൊണ്ടു രാജ്യത്തെ ഉന്നത ഉദ്യോഗങ്ങളിലേക്കുള്ള പരീക്ഷകളിൽ നമ്മുടെ കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു? എന്തുകൊണ്ട് ഏതു രംഗത്തും പിടിച്ചു നില്ക്കുവാൻ പ്രാപ്തരായ ഗുണമേന്മയുള്ള ഉദ്യോഗാർഥികളുടെ എണ്ണം ഇല്ലാതെ പോകുന്നു? എന്തുകൊണ്ടു കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകൾ വർധിച്ചുവരുന്നു?
ഈ ആക്ഷേപങ്ങളുടെ അടിസ്ഥാന കാരണങ്ങളിലേക്കുള്ള സൂചനകളായി കാണാവുന്നതാണ് ഈ അടുത്ത ദിവസങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയുൾപ്പെടെയുള്ള സ്ഥാപനങ്ങളെ സംബന്ധിച്ചു പുറത്തുവന്നിട്ടുള്ള വിവാദങ്ങൾ.
വിവാദ നാൾവഴികളിലൂടെ:
കേരള യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയെക്കുറിച്ചുള്ള പരാതികൾ കാര്യമായി പുറത്തുവന്നത് യൂണിവേഴ്സിറ്റി കോളജ് കാന്പസിൽ നടന്ന അക്രമസംഭവത്തിനു ശേഷമാണ്. അന്ന് ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ പരീക്ഷാ തട്ടിപ്പുകൾ സാധാരണ നടപടിക്രമമായി മാറുമായിരുന്നു. പ്രബുദ്ധ കേരളത്തെ ഞെട്ടിച്ച വസ്തുതകളാണ് ചുരുളഴിഞ്ഞത്. ഏറെ സുതാര്യമെന്നു കരുതിയിരുന്ന പിഎസ്സി പരീക്ഷയിൽ തിരിമറി നടത്തി പോലീസ് കോണ്സ്റ്റബിൾ പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ എസ്എഫ്ഐ പ്രവർത്തകർ ഈ സംവിധാനത്തിന്റെ വിശ്വാസ്യതയാണ് തകർത്തത്.
ഈ സംഭവം ഒറ്റപ്പെട്ടതായി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. നിഷ്പക്ഷമായ അന്വേഷണം നടത്തി, കഴിഞ്ഞ കാലങ്ങളിൽ നടന്നിട്ടുള്ള പരീക്ഷകളെക്കുറിച്ചും പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിനെക്കുറിച്ചും നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്താനുള്ള ധാർമിക ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതാണ്.
അതുപോലെ, യൂണിവേഴ്സിറ്റിയിൽ വളരെ സുരക്ഷിതമായി സൂക്ഷിക്കേണ്ട എഴുതാത്ത പരീക്ഷാക്കടലാസുകൾ കുട്ടിനേതാക്കൾ ഉപയോഗിച്ചിരുന്ന കോളജിലെ മുറയിൽ കണ്ടെത്തിയതും നിസാരമായി തള്ളിക്കളായാവുന്നതല്ല. എത്രപേർക്കു പരീക്ഷ എഴുതാൻ അവിടെ സൂക്ഷിക്കപ്പെട്ട ഉത്തരക്കടലാസുകൾ സഹായകമായി എന്നത് അന്വേഷണത്തിലൂടെ കണ്ടുപിടിക്കപ്പെടണം. ഇത്തരത്തിലുള്ള കൃത്രിമങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ താഴ്ത്തിയില്ലെങ്കിലേ അത്ഭുതമാകൂ.
മാനദണ്ഡങ്ങൾ തെറ്റിച്ച് അദാലത്തുകൾ
തോറ്റ കുട്ടിയെ അദാലത്തു നടത്തിയല്ല ജയിപ്പിക്കേണ്ടത് എന്ന ഉന്നത വിദ്യാഭ്യാസ കൗണ്സിൽ ഉപാധ്യക്ഷൻ രാജൻ ഗുരുക്കളുടെ പ്രസ്താവന വ്യക്തമാക്കുന്നത്, ചില യൂണിവേഴ്സിറ്റികളിൽ മന്ത്രിയുടെ നിർദേശപ്രകാരവും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ സാന്നിധ്യത്തിലും നടത്തപ്പെട്ട അദാലത്തുകളും അതുവഴി നടന്ന മാർക്കു ദാനവും നിയമാനുസൃതമല്ല എന്നാണ്.
പരീക്ഷാഫലം വന്നു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന് അധികാരമില്ല. കാരണം, യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടറി ആക്ടിൽ അധിക മാർക്കു നൽകാൻ സിൻഡിക്കറ്റിന് അധികാരം കൊടുത്തിട്ടില്ല എന്നതു തന്നെ. പാസ് ബോർഡിനാണ് അധികമാർക്ക് നൽകാനുള്ള അധികാരമെന്ന് വകുപ്പ് 6:29 വ്യക്തമാക്കുന്നു.
പൊതുപരീക്ഷ എഴുതി, മോഡറേഷനുശേഷം സപ്ലിമെന്ററിയിലും തുടർന്ന് മേഴ്സി ചാൻസിലും പരാജയപ്പെട്ടവരെ മാർക്കു ദാനത്തിലൂടെ ജയിപ്പിച്ച് ഉദ്യോഗതലങ്ങളിൽ എത്തിക്കുന്പോൾ അവരുടെ ഗുണനിലവാരം എത്രയായിരിക്കുമെന്ന് ഉൗഹിക്കാൻ സാധിക്കുമല്ലോ. പ്രതിഷേധങ്ങൾക്കിടയിൽ, ഇങ്ങനെ ജയിപ്പിച്ച കുട്ടികളുടെ മാർക്ക് റദ്ദാക്കി യൂണിവേഴ്സിറ്റി തലയൂരാൻ ശ്രമിച്ചെങ്കിലും ഈ പ്രവണത അപകടകരമായ ഒന്നാണ് എന്ന് അംഗീകരിച്ചേ മതിയാവൂ. തക്കസമയത്ത് പ്രതിഷേധമുണ്ടായിരുന്നില്ലെങ്കിൽ ഇവരൊക്കെ യോഗ്യതയുള്ള ഉദ്യോഗാർഥികളായി വിലസിയേനെ.
പുനർമൂല്യനിർണയത്തിൽ എംകോം നാലാം സെമസ്റ്റർ കോഴ്സിന്റെ കോസ്റ്റ് അക്കൗണ്ടിംഗ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകൾ രജിസ്റ്റർ നന്പറും ഫോൾസ് നന്പറുമുൾപ്പെടെ പരീക്ഷാ നടത്തിപ്പു ചുമതലയുള്ള സിൻഡിക്കേറ്റ് അംഗത്തിനു കൈമാറാനുള്ള വൈസ് ചാൻസലറുടെ നിർദേശവും വിവാദമായി.
ആരോപണ വിധേയനായ സിൻഡിക്കറ്റ് അംഗത്തിന്റെ സുഹൃത്തുക്കളും ബന്ധുവും ഈ പരീക്ഷ എഴുതിയിരുന്നു എന്ന ആരോപണവുമുണ്ടായിട്ടുണ്ട്. എന്നിട്ട്, പേപ്പറുകൾ ആവശ്യപ്പെട്ടതല്ല, കത്തു പുറത്താക്കിയതാണു പോലും വിവാദം! അതീവ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന മൂല്യനിർണയത്തിൽ ഉത്തരക്കടലാസിന്റെ രജിസ്റ്റർ നന്പറും ഫോൾസ് നന്പറുമൊന്നും ആവശ്യപ്പെടാൻ വൈസ് ചാൻസലർക്കു പോലും സർവകലാശാലാ ചട്ടങ്ങൾ അനുവദിക്കാത്ത സാഹചര്യത്തിലാണ് സിൻഡിക്കറ്റ് അംഗത്തിന്റെ നടപടി.
വഴിവിട്ട പുനർമൂല്യനിർണയവും മാർക്കുദാനവും
2016 മുതൽ 2019 വരെ നടന്ന ബിഎ, ബികോം, ബിസിഎ അടക്കം 16 പരീക്ഷകളുടെ ഫലത്തിലും എൽഎൽബി, ബിടെക് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിലും തട്ടിപ്പുനടന്നു. കൂട്ടി നൽകിയ മാർക്കുകൾ റദ്ദാക്കാൻ ഉത്തരവായെങ്കിലും എല്ലാം സംശയത്തിന്റെ നിഴലിൽ! 76 മാർക്ക് മോഡറേഷൻ നൽകി വിജയിപ്പിച്ചതിനുശേഷം 132 മാർക്ക് വീണ്ടും നൽകി ചില കുട്ടികളെ വിജയിപ്പിച്ചു. ഇതെല്ലാം എത്രകാലമായി നടക്കുന്നുവെന്ന് ആർക്കുമറിയില്ല.
കേരള സർവകലാശാലയിലെ മാർക്കുദാനം സാങ്കേതികപ്പിഴവായി വ്യാഖ്യാനിച്ച് സർവകലാശാലയുടെ മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ട് കാര്യങ്ങൾ എത്ര നിസാരമായി കാണുന്നുവെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ നാലു വർഷങ്ങളിൽ തിരിമറി നടന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ ആദ്യ നിഗമനം. എന്നിട്ടു സാങ്കേതിക പിഴവിന്റെ പേരിൽ എല്ലാം ഒതുക്കാൻ നടത്തുന്ന ശ്രമം നേരായ വഴിക്ക് കാര്യങ്ങൾ പോകണമെന്ന് താത്പര്യമില്ല എന്നതിന്റെ തെളിവാണ്.
ബിടെക്കിനു പുറമെ നഴ്സിംഗ് കോഴ്സിന് 2008-09 വർഷങ്ങളിൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള രണ്ടു നേഴ്സിംഗ് കോളജുകളിലെ നൂറുകണക്കിന് വിദ്യാർഥികളെ മോഡറേഷൻ നൽകി വിജയിപ്പിക്കാൻ സിൻഡിക്കറ്റ് തീരുമാനിച്ചു. മേഴ്സി ചാൻസിൽ രണ്ടോ മൂന്നോ വിഷയങ്ങളിൽ പരാജയപ്പെട്ടവർക്ക് നിലവിലുണ്ടായിരുന്ന മോഡറേഷൻ കൂടാതെ അഞ്ചു മാർക്കു കൂടി നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷകൾ കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞവർക്കാണ് ഈ മോഡറേഷൻ അനുവദിച്ചത് എന്നതാണ് വിചിത്രമായ സംഗതി.
രാഷ്ട്രീയവത്കരണ ശ്രമം
കേരള സാങ്കേതിക സർവകലാശാലയുടെ ചോദ്യപേപ്പർ തയാറാക്കലും പരീക്ഷാനടത്തിപ്പും പരിഷ്കരിച്ച് മന്ത്രി നേരിട്ട് ഉത്തരവ് ഇറക്കിയതായി പ്രതിപക്ഷനേതാവ് ആരോപിച്ച കാര്യം കൂടുതൽ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. 2018 നവംബർ 11 ന് ആണ് എക്സാമിനേഷൻ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്. സർവകലാശാലാ സിൻഡിക്കറ്റിനോടോ അക്കാഡമിക സമിതികളുമായോ ഒരു ചർച്ചയും നടത്താതെയാണ് ഈ ഒരു തീരുമാനം എന്നാണ് ആരോപണം. എക്സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റംസ് എന്ന സംവിധാനമാണ് സാങ്കേതിക സർവകലാശാലയിലെ പരീക്ഷാകാര്യങ്ങൾ നടത്തിയിരുന്നത്. പരീക്ഷാ കണ്ട്രോളറുടെ ചുമതലയിലായിരുന്ന ഈ സംവിധാനത്തിന്റെ ചുമതല ആറു പേരടങ്ങുന്ന പുതിയ ഒരു കമ്മിറ്റിക്കു നൽകുകയും അതീവ രഹസ്യസ്വഭാവത്തോടെ ചോദ്യപേപ്പർ തയാറാക്കിയിരുന്നത് ഇവരെ ഏല്പിക്കുകയും ചെയ്തു.
ഈ കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ യോഗ്യതകളും തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളും രാഷ്ട്രീയവത്കരിച്ചാൽ മാറി മാറി വരുന്ന ഗവണ്മെന്റുകളുടെ സമ്മർദങ്ങളും ഇടപെടലും കൊണ്ട് പരീക്ഷാ സന്പ്രദായം തന്നെ ദുർബലമാകുവാനുള്ള സാധ്യത ഏറെയാണ്.
ഓട്ടോണമി ഇല്ലാത്ത ഓട്ടോണമസ് കോളജുകൾ
കലാലയ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതും കാലാനുസൃതവുമാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഓട്ടോണമസ് പദവിയിലേക്ക് കോളജുകളെ ഉയർത്താൻ ഗവണ്മെന്റ് തീരുമാനിച്ചത്. അതനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ നിർദേശിച്ച് അപേക്ഷിച്ച ഒരു ഗവണ്മെന്റ് കോളജുൾപ്പെടെ 19 കോളജുകളെ ഓട്ടോണമസ് കോളജുകളായി ഉയർത്തുകയുണ്ടായി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും കാലാനുസൃതമായ കോഴ്സുകൾ അനുവദിക്കുവാനും പരീക്ഷാ സന്പ്രദായങ്ങൾ ആവിഷ്കരിക്കുവാനും നിയമപരമായ സ്വാതന്ത്ര്യം വിനിയോഗിക്കുവാനും അനുവദിക്കാത്ത യൂണിവേഴ്സിറ്റികളുടെ നിലപാട് മൂലം ഇത്തരം കോളജുകൾക്ക് ഉദ്ദേശിച്ച ഗുണനിലവാരത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ല എന്നതാണ് വസ്തുത.
കൃത്യതയില്ലാത്ത പ്രവേശന നടപടികൾ
വർഷങ്ങളായി, നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് സമയബന്ധിതമായി, തങ്ങൾക്ക് ഇഷ്ടപ്പെട്ടതും സൗകര്യപ്രദവുമായ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം നേടി ആദ്യ പ്രവൃത്തിദിനം തന്നെ പരമാവധി കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചിരുന്ന ഒരു പ്രവേശനപ്രക്രിയയാണ് ഏകജാലക സംവിധാനത്തോടുകൂടി അട്ടിമറിക്കപ്പെട്ടത്. റെഗുലർ ക്ലാസുകൾ ആരംഭിച്ചതിനുശേഷം മാസങ്ങൾ നീണ്ടുനില്ക്കുന്ന പ്രവേശനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് നഷ്ടമാകുന്നത് നിരവധി പ്രവൃത്തിദിനങ്ങളാണ്. സ്വന്തം പ്രദേശത്ത് വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടായിരിക്കെ, ദീർഘദൂരം യാത്രചെയ്തു പഠിക്കാൻ നിർബന്ധിതരാകുന്ന കുട്ടികളുടെ എണ്ണവും കൂടി വരികയാണ്.
പ്രവേശനപ്രക്രിയയിലുള്ള ഈ അനിശ്ചിതാവസ്ഥ ആയിരക്കണക്കിന് കുട്ടികൾ സംസ്ഥാനത്തിന് പുറത്ത് പഠനാവസരം അന്വേഷിച്ചു പോകാൻ കാരണമാകുന്നുണ്ട്. ക്ലാസുകൾ ആരംഭിച്ചതിനുശേഷം 65 ഉം 70 ഉം ദിവസങ്ങൾ വരെ നീളുന്ന ഈ പ്രവേശന പ്രക്രിയ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
(തുടരും)
ഫാ. ജോസ് കരിവേലിക്കൽ
(കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയാണു ലേഖകൻ)