Wednesday, January 1, 2020 11:35 PM IST
ജമ്മു-കാഷ്മീരിൽ തെരഞ്ഞെടുപ്പു നടത്തുന്നതിനു കേന്ദ്രസർക്കാർ തയാറെടുക്കുന്നു. വീട്ടുതടങ്കലിൽനിന്ന് അഞ്ചു പേരേക്കൂടി മോചിപ്പച്ചത് ഇതിനുമുന്നോടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പിഡിപി നേതാക്കളായ സഹൂർ മിർ, യാസിർ റേഷി, നാഷണൽ കോൺഫ്രൻസിലെ ഇഷാഖ് ജാബർ, ഗുലാം നബി ഭട്ട്, കോൺഗ്രസ് നേതാവ് ബാഷിർ മിർ എന്നിവരെയാണ് കഴിഞ്ഞദിവസം വിട്ടയച്ചത്. മെഹബൂബ മുഫ്തിക്കെതിരേ പര്യസ്യനിലപാടെടുത്തിട്ടുള്ള യാസിർ റേഷി പിഡിപിയിലെ വിമതനേതാവാണ്. നവംബർ 25ന് പിഡിപിയിലെ ഗിലാവർ മിർ, ഡെമോക്രാറ്റിക് പാർട്ടി നാഷണലിസ്റ്റ് നേതാവ് ഗുലാം ഹസൻ മിർ എന്നിവരെ വിട്ടയച്ചിരുന്നു.
മുപ്പതോളം നേതാക്കളടക്കം നൂറോളം പേർ മാത്രമേ വീട്ടുതടങ്കലിൽ ഉള്ളൂവെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ മാസം തന്നെ കാഷ്മീരിൽ മണ്ഡല പുനർനിർണയത്തിനു കമ്മീഷനെ നിയമിക്കുമെന്നും മണ്ഡല പുനർനിർണയം സമയബന്ധിതമായി പൂർത്തിയാക്കി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയാണു ലക്ഷ്യമെന്നും റാം മാധവ് വിശദീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ കാഷ്മീരിൽ കാര്യമായ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനാൽത്തന്നെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
ലഫറ്റനന്റ് ഗവർണർ ജി.സി. മുർമുവും നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്നു വ്യക്തമാക്കിയിരുന്നു. അടുത്തദിവസങ്ങളിൽ കൂടുതൽ നേതാക്കളെ മോചിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാംതന്നെ വീട്ടുതടങ്കലിലായിട്ട് അഞ്ചു മാസമാകുകയാണ്.
ലക്ഷ്യം പലത്
എത്രയും പെട്ടെന്നു ജമ്മു-കാഷ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ നടത്തുന്നതുകൊണ്ടു പല നേട്ടങ്ങളും ഉണ്ടെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. രാജ്യത്താകമാനം വ്യാപിച്ചിരിക്കുന്ന പൗരത്വപ്രശ്നത്തിൽനിന്നു ശ്രദ്ധതിരിക്കാൻ കാഷ്മീർ തെരഞ്ഞെടുപ്പിനു കഴിയുമെന്ന് കേന്ദ്രസർക്കാരും കണക്കുകൂട്ടുന്നു. പൗരത്വ നിയമത്തിൽ മിക്ക രാഷ്ട്രങ്ങളും ആശങ്ക പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കാഷ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതു സർക്കാരിന്റെ പ്രതിച്ഛായ കൂട്ടും.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടരെത്തുടരെയുണ്ടാകുന്ന തോൽവിയിൽനിന്നു കരകയറാൻ ജമ്മു-കാഷ്മീരിലെ വിജയം സാഹായകരമാകുമെന്നാണു ബിജെപിയിലെ മിക്ക നേതാക്കളുടേയും അഭിപ്രായം. കുറേക്കാലമായി സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയാണു ബിജെപി നേരിടുന്നത്. ഒടുവിൽ ജാർഖണ്ഡിലും ഭരണത്തിൽനിന്നു പുറത്തായി. ഡൽഹി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ വർഷംതന്നെ ജൂണിൽ പുതുച്ചേരിയിലും നവംബറിൽ ബിഹാറി ലും തെരഞ്ഞെടുപ്പു വരും. കാഷ്മീരിൽ വിജയിക്കാനായാൽ ഈ തെരഞ്ഞെടുപ്പുകളിലെല്ലാം ആത്മവിശ്വാസം കൈവരിക്കാനാകും.
ഇപ്പോൾ തെരഞ്ഞെടുപ്പുണ്ടായാൽ ഒക്ടോബറിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അനുഭവമാകുമെന്നും ഇവർ കരുതുന്നു. പിഡിപി, നാഷണൽ കോൺഫ്രൻസ്, കോൺഗ്രസ് എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഇതേ മാതൃകയിൽ പിഡിപി, നാഷണൽ കോൺഫ്രൻസ്, കോൺഗ്രസ് എന്നീ പാർട്ടികൾ നിയമസഭാ തെരഞ്ഞെടുപ്പും ബഹിഷ്കരിക്കാനാണ് സാധ്യത. അതിനാൽ തെരഞ്ഞെടുപ്പ് നടത്തി ഭരണം കൈപ്പിടിയിലൊതുക്കിയാൽ കാഷ്മീർ നയത്തിന്റെ സമ്പൂർണ വിജയം ലോകത്തിനു കാട്ടിക്കൊടുക്കാമെന്നും ബിജെപി നേതൃത്വം കരുതുന്നുണ്ട്.
പ്രതിപക്ഷ പാർട്ടികൾ മത്സരംഗത്തുവന്ന് വിജയിച്ചാലും നേട്ടം കേന്ദ്രസർക്കാരിന് അവകാശപ്പെടാമെന്നതാണ് മറ്റൊരു വിലയിരുത്തൽ. ജമ്മു-കാഷ്മീരിൽ ജനാധിപത്യധ്വംസനം എന്ന പരാതിക്കാരുടെ വായടപ്പിക്കാൻ ഇതുകൊണ്ടു കഴിയും. തന്നെയുമല്ല പ്രത്യേകപദവി എടുത്തകളഞ്ഞതിന് എല്ലാവരുടേയും അംഗീകാരം ലഭിച്ചുവെന്നു സമർഥിക്കുകയും ചെയ്യാം.
മണ്ഡല പുനർനിർണയം
മണ്ഡലപുനർനിർണയം പൂർത്തിയാക്കിയാൽ മാത്രമേ തെരഞ്ഞെടുപ്പിലേക്കു കടക്കാനാവൂ. പ്രത്യേകപദവി എടുത്തുകളഞ്ഞ് ജമ്മു-കാഷ്മീരിനെ വിഭജിക്കുകയും കേന്ദ്രഭരണപ്രദേശമാക്കുകയും ചെയ്ത നിയമപ്രകാരം നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം കൂട്ടിയിരുന്നു. 111ൽനിന്ന് 114 ആയാണ് വർധിപ്പിച്ചത്. പാക് അധീന കാഷ്മീരിനായി മാറ്റിവയ്ക്കുന്ന സീറ്റുകൾ 24, കാഷ്മീരിൽ 46, ജമ്മുവിൽ 37, ലഡാക്കിൽ നാല് എന്നിങ്ങനെയായിരുന്നു നേരത്തേ മണ്ഡലങ്ങൾ. ലഡാക്ക് മേഖല നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായതിനാൽ നേരത്തേ ഉണ്ടായിരുന്ന നാല് നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ഉണ്ടാവില്ല. ബാക്കി 83 മണ്ഡലങ്ങളെ 90 ആയി പുനർനിർണയിക്കുകയാണു വേണ്ടത്.
ഇതുവരെ കാഷ്മീർ മേഖലയ്ക്കുണ്ടായിരുന്ന മേൽക്കൈ മണ്ഡലപുനർനിർണയത്തിലൂടെ ഇല്ലാതാക്കാൻ ജമ്മു മേഖലയിലാണ് സീറ്റുകൾ കൂട്ടുന്നത്. പുനർനിർണയം പൂർത്തിയാകുമ്പോൾ കാഷ്മീരിൽ 46, ജമ്മുവിൽ 44 എന്നിങ്ങനെയാകും സീറ്റുകൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു, ഉധംപൂർ, ലഡാക്ക് സീറ്റുകൾ നേടിയ ബിജെപി 46.4 ശതമാനം വോട്ട് നേടിയിരുന്നു. മൂന്നു ലോക്സഭാ സീറ്റുകളുടെ പരിധിയിൽവരുന്ന 27 നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് മേൽക്കൈ കിട്ടി. ജമ്മുവിലെ ഇരുപതിൽ 15 ഇടത്തും ബിജെപിയായിരുന്നു മുന്നിൽ. ബാക്കി അഞ്ചിടത്ത് കോൺഗ്രസാണ് മുന്നിലെത്തിയത്. ഉധംപൂരിലെ 16ൽ ഒമ്പതിടത്തും ബിജെപി മുന്നിലായിരുന്നു.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 23 ശതമാനം വോട്ടും 25 സീറ്റുകളുമാണ് ബിജെപി നേടിയത്. 25 സീറ്റുകളും ജമ്മു മേഖലയിൽനിന്നായിരുന്നു. ഹൈന്ദവ ഭൂരിപക്ഷമുള്ള ജമ്മു മേഖലയിലെ 25 സീറ്റുകളിൽ 22 എണ്ണവും ബിജെപിക്കായിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ 12 സീറ്റുകളിൽ മുന്നും ബിജെപിക്കു കിട്ടി. കാഷ്മീർ താഴ്വരയിൽനിന്ന് ബിജെപിക്കു കിട്ടിയത് 2.2 ശതമാനം വോട്ട് മാത്രമാണ്. ജമ്മു മേഖലയിലെ സീറ്റ് വർധനയുടെ ഗുണം കിട്ടുമെന്നാണ് പാർട്ടി കണക്കാക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മണ്ഡലപുനർനിർണയം നടത്തേണ്ടത് എന്നാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകുന്ന കമ്മീഷനായിരിക്കണം മണ്ഡലപുനർനിർണയം നടത്തേണ്ടത് എന്നു ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂ വിസ്തൃതിയും ജനസംഖ്യയും പരിഗണിക്കപ്പെടണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
കൂടാതെ ജമ്മുവിലുള്ള അമ്പതിനായിരത്തോളം കുടുംബങ്ങളിൽപ്പെടുന്ന പടിഞ്ഞാറൻ പാക്കിസ്ഥാൻ അഭയാർഥികൾക്ക് പൗരത്വവും വോട്ടവകാശവും നൽകണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്. വിഭജനകാലംതൊട്ട് അഭയാർഥികളായി കഴിയുന്ന ഇവർക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമായിരുന്നെങ്കിലും നിയമസഭയിലേക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്.
മണ്ഡലപുനർനിർണയത്തിനു മുമ്പേ തങ്ങളുടെ പുനരധിവാസകാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് കാഷ്മീരി പണ്ഡിറ്റുകളും ആവശ്യപ്പെടുന്നു. ഭൂമിയും സംസ്കാരവും സംരക്ഷിക്കപ്പെടുകയും വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമുണ്ടാകുകയും വേണമെന്നും പണ്ഡിറ്റുകൾ ആവശ്യപ്പെടുന്നുണ്ട്.
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ