Saturday, January 11, 2020 12:26 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ദീപിക പദുക്കോണ്‍ വെറുമൊരു സിനിമാ താരമല്ല. പ്രതികരിക്കുന്ന ഇന്ത്യൻ യുവതയുടെ ആവേശവും വികാരവുമാണിന്നു ദീപിക. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തിന് അഭിവാദ്യം അർപ്പിക്കാൻ ധീരമായി ചെന്നതോടെ ദീപികയെ സംഘപരിവാറുകാർക്കു ദഹിക്കാതെയായി. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി പ്രചാരണത്തിന് വരെ ഇറങ്ങിയിട്ടുള്ള ദീപിക അങ്ങനെ ഒറ്റരാത്രി കൊണ്ടു ബിജെപിക്കു കണ്ണെടുത്തു കണ്ടുകൂടാത്ത കരടായി മാറി.
സീരിയൽ നടിയായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആക്ഷേപിച്ചാലും ദീപികയുടെ തിളക്കം കൂടുകയേയൂള്ളൂ. എന്നാൽ, രാജ്യത്തെ ഭൂരിപക്ഷം സർവകലാശാലകളിലും കോളജുകളിലും ദീപിക അവരുടെ രോഷാഗ്നിയുടെ പ്രതീകമാണ്.
ബോളിവുഡിലെ പല താരരാജാക്കന്മാരും രാജ്ഞിമാരും മുതിരാത്ത വിഷമം പിടിച്ച ദൗത്യമാണു ദീപിക ഏറ്റെടുത്തത്. അനുകൂലിച്ചും പ്രതികൂലിച്ചും ആരാധിച്ചും ആക്ഷേപിച്ചും പതിനായിരങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞുതന്നെയായിരുന്നു ജെഎൻയു കാന്പസിലെത്തി പ്രതിഷേധം തുടരുന്ന വിദ്യാർഥികളോട് ദീപിക ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റു ജീവിക്കുന്ന യുവതിയുടെ കഥാപാത്രം അവതരിപ്പിക്കുന്നതിലും പ്രയാസമേറിയതായിരുന്നു യഥാർഥ ജീവിതത്തിൽ സമരനായികയാവുക എന്നത്.
ബാഡ്മിന്റണ്‍ താരം പ്രകാശ് പദുക്കോണിന്റെ മകൾക്കു പണവും പ്രശസ്തിയും ആയിരുന്നില്ല ജെഎൻയുവിലെ കുട്ടികളെ സന്ദർശിച്ചു പിന്തുണ അറിയിക്കാൻ പ്രചോദകമായത്. ടൈം വാരികയുടെ 2018ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിലൊരാളും രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള നടിയുമായ ദീപികയ്ക്കു പണവും പ്രശസ്തിയും വേണ്ടുവോളമുണ്ട്. ചെന്നൈ എക്സ്പ്രസ്, പത്മാവത്, പീകു എന്നിവ മുതൽ ഛപാക് വരെയുള്ള സിനിമകളിലൂടെ കോടിക്കണക്കിനു ആരാധകരുടെ ഹൃദയം കവർന്ന മുപ്പത്തിനാലുകാരിയായ ദീപികയുടെ പ്രവൃത്തി തികഞ്ഞ രാജ്യസ്നേഹിയുടേതായിരുന്നു.
സർക്കാരിനു വേണ്ടി ജനങ്ങളാൽ
ദേശീയ പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നിവയെല്ലാം വിവാദമായി. കനേഷുമാരി എന്ന സെൻസസും ഇതിനു പുറമേയുണ്ട്. ഇതിൽ നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ എന്ന എൻപിആർ സാധാരണ ഗതിയിൽ തർക്ക വിഷയമാകേണ്ടതില്ല. കഴിഞ്ഞ ഡിസംബറിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണു ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനു തീരുമാനമെടുക്കുകയും ഇതിനായി 3,500 കോടി രൂപ വകയിരുത്തുകയും ചെയ്തത്. ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കൽ വിവാദമായതോടെയാണു ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും ജനത്തിനു സംശയം ഉയർന്നത്. സെൻസസിൽ നിന്നു വ്യത്യസ്തമാണിത്.
2010ലാണ് ആദ്യം എൻപിആർ എന്ന ജനസംഖ്യാ രജിസ്റ്റർ തയാറാക്കിയത്. ആധാറുമായി ബന്ധിപ്പിച്ചപ്പോൾ എൻപിആർ വീണ്ടും പുതുക്കി. 1955ലെ പൗരത്വ നിയമത്തിന്റെയും 2003ലെ പൗരത്വ രജിസ്ട്രേഷൻ, ദേശീയ തിരിച്ചറിയൽ കാർഡ് നിയമത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ സാധാരണ താമസക്കാരുടെ കണക്കെടുപ്പാണ് എൻപിആർ. ഓരോ വ്യക്തിയും സ്വയം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കണക്കെടുപ്പ്. അടുത്ത ഏപ്രിലിൽ തുടങ്ങി സെപ്റ്റംബറിൽ പൂർത്തിയാക്കാനാണു ലക്ഷ്യം. ദേശീയ പൗരത്വ രജിസ്റ്ററിനാകട്ടെ പൗരത്വം തെളിയിക്കാനുള്ള രേഖ ഹാജരാക്കണം.
നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണ്‍സ് എന്ന ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കിയ ആസാമിലൊഴികെ രാജ്യത്തെല്ലായിടത്തും എൻപിആറും നടപ്പാക്കാനാണു കേന്ദ്ര തീരുമാനം. ഇതൊടൊപ്പം പുതിയ കനേഷുമാരിയുടെ പ്രവർത്തനവും തുടങ്ങും. രണ്ടും ഒന്നല്ലെന്നും കനേഷുമാരി എന്ന സെൻസസിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ടെ ന്നുമാണു സർക്കാർ പറയുന്നത്. ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരുടെയും കണക്കാണ് എൻപിആർ. എന്നാൽ, ഇന്ത്യൻ പൗരത്വമുള്ളവരുടെ രജിസ്റ്ററാണ് എൻആർസി.
പക്ഷേ ആശയക്കുഴപ്പവും പണച്ചെലവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമായ പല കണക്കെടുപ്പുകൾ ഒഴിവാക്കി കംപ്യൂട്ടറിൽ തെരയാവുന്ന ഒരൊറ്റ രജിസ്റ്റർ എന്തേ പറ്റില്ല എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരവുമില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്നതും ആശങ്കയിലാക്കുന്നതും സർക്കാരുകളുടെ വിനോദമായി മാറുന്നതാണു ദുരന്തം. ജനങ്ങൾക്കു വേണ്ടി ജനങ്ങളാലുള്ള ജനകീയ ഭരണം എന്ന നല്ല സങ്കൽപം ജനവിരുദ്ധമായി മാറുന്ന നില അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു.
ആളിക്കത്തി പ്രതിഷേധങ്ങൾ
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്താകെ നടപ്പാക്കുമെന്ന് കേന്ദ്രസർക്കാരിലെ ഉന്നതർ പറഞ്ഞതോടെയാണു രാജ്യത്താകെ പ്രതിഷേധാഗ്നികൾ ആളിക്കത്തിയത്. മണ്ഡൽ കമ്മീഷൻ സമരത്തിന്റെ കാലത്തു പോലും കാണാത്ത വലിയ പ്രതിഷേധങ്ങളാണു സർവകലാശാലകളിൽ തുടർച്ചയായി ഉണ്ടാകുന്നത്. ആഴ്ചകൾ പിന്നിടുന്പോഴും പ്രതിഷേധം തണുക്കാതെ മൂർച്ഛിക്കുന്നതും നരേന്ദ്ര മോദി, അമിത് ഷാ കൂട്ടുകെട്ടിന്റെ ഉറക്കം കെടുത്തും.
പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ചും സുപ്രീംകോടതി ഇന്നലെ വിമർശിച്ച 144 നിശാനിയമം പോലുള്ളവ ദുരുപയോഗിച്ചും അടിച്ചമർത്താൻ ശ്രമിച്ചിട്ടും പ്രതിഷേധം വ്യാപിക്കുകയാണ്. തുടക്കത്തിൽ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്ന പ്രതിഷേധമാണു ജാതിമത വ്യത്യാസമില്ലാതെ രാജ്യത്തെ യുവത ഏറ്റെടുത്തത്. ദീപിക പദുക്കോണ്‍ അടക്കമുള്ള താരങ്ങളുടെ പിന്തുണ കൂടി കിട്ടിയതോടെ ചരിത്രത്തിൽ മുന്‍പൊരിക്കലും കാണാത്ത നിലയിലേക്കു സിഎഎ, എൻആർസി, എൻപിആർ പ്രതിഷേധങ്ങൾ വളർന്നുകഴിഞ്ഞു.
വിവാദ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ തേടി ബിജെപിയും ആർഎസ്എസും തുടങ്ങിയ രാജ്യവ്യാപക പ്രചാരണം തുടക്കത്തിലേ പാളിയതും ശ്രദ്ധേയമാണ്. ഡൽഹിയിലെ ബിജെപിയുടെ കോട്ടയായ ലാജ്പത് നഗറിൽ ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കു ഗോ ബാക്ക് വിളികളും ഷെയിം എന്നെഴുതിയ ബാനറും നേരിടേണ്ടിവന്നതു നിസാരമല്ല.
പ്രതിഷേധിച്ചതിന്റെ പേരിൽ മലയാളി യുവതികളായ അഡ്വ. സൂര്യ രാജപ്പനെയും ഹർണികയെയും ബിജെപിക്കാർ ഭീഷണിപ്പെടുത്തി വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടതും ജനാധിപത്യ രാജ്യത്തിന് അപമാനമാണ്. തിരുവനന്തപുരത്തെത്തിയ മന്ത്രി കിരണ്‍ റിജുജുവിനോട് എതിർപ്പറിയിക്കാൻ ആർച്ച്ബിഷപ് ഡോ. സൂസ പാക്യവും സാഹിത്യകാരനായ ജോർജ് ഓണക്കൂറും മടിച്ചില്ല.
മോദിക്കും ഷായ്ക്കും സംശയമില്ല
മതത്തിന്റെ പേരിൽ കൃത്യമായ വിവേചനമാണു സിഎഎ എന്നതിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉറപ്പുണ്ട്. ഇന്ത്യയുടെ അയൽക്കാരായ മൂന്നു ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾ ഒഴികെയുള്ളവർക്കു പൗരത്വം നൽകുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണു പൗരത്വ നിയമ ഭേദഗതി. എല്ലാ അയൽരാജ്യങ്ങളിൽ നിന്ന് എത്തിയ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും ഒരുപോലെ കാണുന്നില്ലെന്നു വ്യക്തം. പാർലമെന്റിൽ ഭൂരിപക്ഷം ഉള്ളതുകൊണ്ടുമാത്രം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതവിവേചനം ഇല്ലായ്മയും തുല്യനീതിയുമെല്ലാം തകിടം മറിക്കപ്പെട്ടു. മതത്തിന്റെ പേരിലുള്ള വിവേചനം.
എന്നിട്ടും രാജ്യത്തെ ഒരു പൗരനെയും സിഎഎ ബാധിക്കില്ലെന്ന വാദവുമായാണു സർക്കാരും ബിജെപി നേതാക്കളും രംഗത്തിറങ്ങിയത്. രാജ്യത്തെ ഏതെങ്കിലും പൗരന്റെ പൗരത്വം റദ്ദാക്കിയെന്നോ, റദ്ദാക്കാനാണു സിഎഎ എന്നോ ആരും പറയാത്തപ്പോഴാണ് അമിത് ഷായുടെ ഈ ഗീർവാണം. മുസ്ലിംകളെ മാത്രം ഒഴിവാക്കി മറ്റുള്ള (ഭൂരിപക്ഷ സമുദായക്കാർക്കാണു നേട്ടം) അനധികൃത കുടിയേറ്റക്കാർക്കു പൗരത്വം നൽകുന്നതാണു തെറ്റ്.
ഹിന്ദുത്വ രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള അജൻഡയുടെ നടപ്പാക്കലുകളാണെന്നു തെളിച്ചുപറയാൻ എന്തേ മോദിക്കും ഷായ്ക്കും മടി? അതു മനസിലാക്കാനുള്ള സാമാന്യബോധം രാജ്യത്തെ മതനിരപേക്ഷരായ ഭൂരിപക്ഷം ജനതയ്ക്കുണ്ടെ ന്ന തിരിച്ചറിവാകും ഈ ഒളിച്ചുകളിക്കു കാരണമെന്നതിലും സംശയിക്കേണ്ട . പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കങ്ങളും കാണാതെ പോകില്ല.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ മഹത്തായ പാരന്പര്യവും സംസ്കാരവും തകർക്കാമെന്ന വർഗീയശക്തികളുടെ മോഹം പക്ഷേ നടപ്പാകാൻ പോകുന്നില്ല. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷമാകും നമ്മുടെ ഭരണഘടനയുടെയും സംസ്കാരത്തിന്റെയും പൈതൃകങ്ങളുടെയും സംരക്ഷകരാകുകയെന്ന യാഥാർഥ്യം മോദിയും ഷായും വൈകാതെ മനസിലാക്കും. തെക്കു മുതൽ വടക്കു വരെയുള്ള കലാലയങ്ങളിലെ പതിനായിരക്കണക്കിനു വിദ്യാർഥികൾ മതഭേദമില്ലാതെ തെരുവിലിറങ്ങിയതു സൂചന മാത്രമാകും.
നട്ടെല്ലൊടിഞ്ഞു സാന്പത്തികം
തകർന്നടിയുന്ന സാന്പത്തിക സ്ഥിതിയുടെ തിരിച്ചടികളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ളതാണു വർഗീയമായ ചേരിതിരിവുണ്ടാക്കാനുള്ള ഓരോ നടപടികളെന്നും സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല. ഇന്ത്യയുടെ സാധാരണക്കാരെ പോലും തകർത്തെറിഞ്ഞ നോട്ട് അസാധുവാക്കൽ മുതൽ തുടങ്ങിയ സാന്പത്തിക മരവിപ്പ് ഏതാണ്ടെല്ലാ മേഖലകളെയും ദോഷകരമായി ബാധിച്ചുകഴിഞ്ഞു. വരുമാനം കുറയുകയും ചെലവുകൾ കൂടുകയും തൊഴിലും അവസരങ്ങളും കുറയുകയും ചെയ്യുന്ന ഗുരുതര സ്ഥിതി. ഗൾഫിലും മറ്റും രൂക്ഷമാകുന്ന പ്രതിസന്ധികൾ കൂടിയാകുന്പോൾ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.
ആഭ്യന്തര ഉത്പാദന വളർച്ചയിലെയും (ജിഡിപി) ഉപഭോഗത്തിലെയും ഇടിവാണ് ഏറ്റവും ഗുരുതരം. എട്ടു ശതമാനത്തിലേറെ എത്തിയ ജിഡിപി വളർച്ചയാണു അഞ്ചു ശതമാനമായി ഇടിഞ്ഞത്. ആഗോള മാന്ദ്യത്തിനു ശേഷം 11 വർഷത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്. ഇതുമൂലം കുറഞ്ഞത് അഞ്ചു ലക്ഷം കോടിയുടെയെങ്കിലും നഷ്ടമാണു രാജ്യത്തിനുണ്ടായത്.
സാന്പത്തിക മാന്ദ്യം ഉണ്ടെന്ന് അംഗീകരിക്കാൻ കേന്ദ്രം വൈകിയതും മുറിച്ചു മുറിച്ചു നടപ്പാക്കിയ ഉത്തേജന പദ്ധതികൾ ഫലം കാണാതെ പോയതുമെല്ലാം സന്പദ്ഘടനയെ കൂടുതൽ തളർത്തി. തെരക്കിട്ടു നടപ്പാക്കിയ ജിഎസ്ടി പാളിയതും പ്രതീക്ഷിച്ച വരുമാനം കിട്ടാതെ പോയതും കൂനിന്മേൽ കുരുവായി.
തൊഴിലില്ല, വിലയും കൂടി
വാണിജ്യ, വ്യാപാര, വ്യവസായ, കയറ്റുമതി, നിർമാണ, ഉത്പാദന, കാർഷിക, തൊഴിൽ മുതലായ മേഖകളിലാകെ കടുത്ത പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും കൂടിയ നിലയിലെത്തി. പ്രതിവർഷം രണ്ടുകോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ ഉള്ള തൊഴിലുകൾ കൂടി ഇല്ലാതാക്കി.
കർഷകർ, തൊഴിലാളികൾ വ്യാപാരികൾ, പരന്പരാഗത, ചെറുകിട, ഇടത്തരം വ്യവസായികൾ എന്നു തുടങ്ങി സാധാരണക്കാരെല്ലാം പ്രയാസത്തിലാണ്. മോദിയുടെ ചങ്ങാത്തക്കാരായ ചില വൻകിട കോർപറേറ്റ് കന്പനികളൊഴികെ ഏതെങ്കിലും ഒരു വിഭാഗത്തിനു സാന്പത്തിക വളർച്ചയോ കാര്യമായ നേട്ടമോ ഉള്ളതായി കാണാനാകില്ല.
പെട്രോൾ, ഡീസൽ എന്നിവ മുതൽ അരിയും ധാന്യങ്ങളും പാലും പഴങ്ങളും പച്ചക്കറികളും മുട്ടയും മാംസവും വരെ ഏതാണ്ടെല്ലാ സാധാനങ്ങളുടെയും വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. മാസങ്ങൾക്കു മുന്‍പേ കുതിച്ചുയർന്ന സവാള, ഉള്ളി വിലകൾ ഫലപ്രദമായി നിയന്ത്രിക്കാൻ പോലും സർക്കാരുകൾക്കു കഴിഞ്ഞിട്ടില്ല. ഉള്ളിയുടെ കണ്ണീർ കൊണ്ടു സർക്കാരുകൾ വീണ രാജ്യത്താണു രണ്ടു മാസത്തിലേറെയായി വിലക്കയറ്റവും ഇടത്തട്ടുകാരുടെയും പൂഴ്ത്തിവയ്പുകാരുടെയും ചൂഷണങ്ങളും തുടരുന്നത്.
ജാതി മതങ്ങളല്ല, ഭാരതീയം വലുത്
കുഞ്ഞുങ്ങളും പെണ്‍കുട്ടികളും വരെ അക്രമിക്കപ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്യുന്നതും നാണക്കേടുകളുടെ തുടർക്കഥകളാണ്. ജമ്മു കാഷ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമൊക്കെ മാസങ്ങളായി തുടരുന്ന ഇന്റർനെറ്റ് നിയന്ത്രണവും നിശാനിയമം പ്രഖ്യാപിക്കലിനും മറ്റുമെതിരേ സുപ്രീംകോടതി നിലപാടെടുക്കാൻ ഇത്രയും വൈകിയതും നല്ല സൂചനയല്ല.
ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടവർ വർഗീയമായ ചേരിതിരിവുകളുണ്ടാക്കി മുതലെടുക്കുന്ന കുതന്ത്രങ്ങളെ പരാജയപ്പെടുത്തുകയാണു പ്രധാനം. അഭിപ്രായ സ്വാതന്ത്ര്യത്തിനു പോലും കൂച്ചുവിലങ്ങിടുന്ന നടപടികൾ എതിർത്തു തോൽപിക്കേണ്ടതുണ്ട്. സന്തുഷ്ടരും സുരക്ഷിതരുമായ ജനതയുള്ള വികസിത രാജ്യമായി ഇന്ത്യയെ മാറ്റാനും ലോകത്തിലെ സാന്പത്തിക ശക്തികളിലൊന്നായി വളർത്താനുമാകട്ടെ സർക്കാരുകൾ ശ്രമിക്കേണ്ടത്. ജാതിയും മതവുമല്ല, ഭാരതവും ഭാരതീയരുമാണു ജയിക്കേണ്ടത്.