Sunday, January 12, 2020 11:50 PM IST
സുസ്ഥിരവികസനവുമായി ബന്ധപ്പെട്ടു വികസിത രാജ്യങ്ങളിൽ പുതിയ മുഗണനാക്രമങ്ങൾ വന്നിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള കാതലായ മാറ്റങ്ങൾ ഇന്ത്യയിലുണ്ടായിട്ടില്ല. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മക നടപടികളെടുക്കുന്നതിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ ഇപ്പോഴും പിന്നിലാണ്. ഗ്രാമീണ ജനങ്ങൾ മലിന വായു ശ്വസിച്ച് എത്രനാൾ ജീവിക്കും? ശുദ്ധജലം ലഭിക്കാതെ ജീവിക്കാനാകുമോ? വ്യവസായ നിക്ഷേപമില്ലാതെ എന്തു വികസനവും ഭരണവുമാണ്? കൃഷിയും കർഷകനും കാർഷികോത്പാദനവും കർഷകന്റെ വരുമാനവും പരിഗണനയിൽ ഇല്ലാത്ത ഭരണം എന്തു ഭരണമാണ്? നമ്മുടെ ഭരണകർത്താക്കളിൽ പലർക്കും ലക്ഷ്യബോധം ഇല്ലെന്നു പറയേണ്ടിവരുന്നതിൽ ദുഃഖമുണ്ട്.
മറ്റെല്ലാം മറന്നാലും ജലവും ജലസംരക്ഷണവും ജലസേചനവും കണക്കിലെടുക്കാത്ത ഭരണംകൊണ്ട് എന്താണ് ഗുണം? ജലം ആവശ്യമില്ലാത്ത ഏതെങ്കിലും മേഖലയുണ്ടോ? നിർമാണ സംരംഭങ്ങളും മൊട്ടുസൂചി മുതൽ മോട്ടോർ കാറും കംപ്യൂട്ടറും മൊബൈലും വരെയുള്ള ഏത് ഉത്പന്നം നിർമിക്കുന്ന വ്യവസായവും ജലമില്ലാതെ പ്രവർത്തിക്കുമോ? തൊഴിലും വരുമാനവും ലഭിക്കാത്തൊരു ജനതയ്ക്ക് എങ്ങനെ ജീവിക്കാനാകുമെന്ന് ചിന്തിക്കാത്തവർ ഭരണം നടത്തിയാൽ അതൊരു ദുരന്തം തന്നെയാകും. നമ്മുടെ ഭരണകർത്താക്കൾക്ക് പുതുവർഷത്തിൽ ലക്ഷ്യബോധം ഉണ്ടാകുന്നതിനും പ്രകൃതിവിഭവങ്ങൾ, വിശിഷ്യ വായുവും ജലവും സംരക്ഷിച്ച് കർഷകരെയും കാർഷികമേഖലയെയും ശക്തിപ്പെടുത്താൻ വേണ്ട ബുദ്ധി ഉണ്ടാകുന്നതിനും വേണ്ടി പ്രാർഥിക്കാം, ആശംസിക്കാം.
എന്തുകൊണ്ട് സുസ്ഥിര വികസനം ചർച്ച ചെയ്യപ്പെടുന്നു?
രോഗപ്രതിരോധത്തിന്റെയും ചികിത്സയുടെയും മേഖലകളിൽ ഉണ്ടായ മുന്നേറ്റം ആയുസ് വർധിക്കാൻ കാരണമായി. ഭക്ഷ്യോത്പാദനത്തിലും മികച്ച നേട്ടം നാം കൈവരിച്ചു. കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. എന്നാൽ, 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയവും ദുരിതവും നാമാരും പ്രതീക്ഷിച്ചതല്ല. കേരളത്തപ്പോലെ ബംഗ്ലാദേശും മറ്റ് അനവധി രാജ്യങ്ങളും വികസിത രാഷ്ട്രങ്ങളും അവികസിത രാഷ്ട്രങ്ങളുമെല്ലാം നാളിതുവരെ കൈവരിച്ച സാന്പത്തിക നേട്ടങ്ങളെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ നീരാളിപ്പിടിത്തത്തിലാണ്.
ആയിരം വർഷം കൂടുന്പോൾ അനുഭവപ്പെട്ട വരൾച്ച, പേമാരി, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ തമ്മിലുള്ള ഇടവേള കുറയുകയും സംഹാരശേഷി കൂടുകയും ചെയ്തു. ആയിരം വർഷം നൂറു വർഷമായും അന്പതു കൊല്ലമായും ഇരുപത്തഞ്ചും പത്തും അഞ്ചും രണ്ടും വർഷത്തെ ഇടവേളയായും ചുരുങ്ങി. പലേടത്തും വർഷംതോറും നാശം വിതയ്ക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ പരന്പര നിത്യസംഭവമായി മാറി.
എന്താണു കാരണം ?
അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നതിന്റെയും വായു, ജലം എന്നിവ മലിനമാക്കുന്നതിന്റെയും തോത് അനിയന്ത്രിതമായി പെരുകുന്നു. തന്മൂലം അന്തരീക്ഷതാപം വർധിച്ച് കാലാവസ്ഥയെ മാറ്റിമറിക്കുന്നു. കരയിലും കടലിലും ഉള്ള വൈവിധ്യസന്പന്നമായ ജീവജാലങ്ങൾ ഇല്ലാതാകുന്നു. കരയിലെ താപനില, കാലാവസ്ഥ എന്നിവയെ നിയന്ത്രിക്കുന്നതിൽ നിർണായക സ്വാധീനമുള്ളതാണ്. ധ്രുവപ്രദേശത്തെ മഞ്ഞുപാളികൾ, അവ ഉരുകിത്തീരുന്നു. സാധാരണ ജീവിതം നയിക്കുന്നതിന് നമ്മെ സഹായിക്കുന്ന വനങ്ങളും മരങ്ങളും ഒരു മടിയും കൂടാതെ നമ്മൾ നിരന്തരം നശിപ്പിക്കുന്നു.
ശുദ്ധജലം ലഭ്യമാക്കുന്ന നീർത്തടങ്ങളും കണ്ടൽവനങ്ങളും ഇല്ലാതാക്കുന്നു. ഈർപ്പമുള്ളതും ഫലപുഷ്ടവും ജൈവാംശമുള്ളതുമായ മേൽമണ്ണിനെ സംരക്ഷിക്കുന്ന പുൽത്തകിടികളും സസ്യാവരണവും നശിപ്പിച്ച് മണ്ണൊലിപ്പ് എളുപ്പമാക്കുന്നു. താപവർധനയ്ക്കും ജലക്ഷാമത്തിനും വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. തന്മൂലം ജന്തുലോകത്തിന്റെ നിലനില്പിനാധാരമായ സസ്യവൈവിധ്യവും ജന്തുവൈവിധ്യവും അന്യമാകുന്നു.
നൂറ്റാണ്ടുകൾകൊണ്ടു കൈവരിച്ച നേട്ടങ്ങളൊക്കെ നിമിഷനേരംകൊണ്ട് ഇല്ലാതാകുന്നു. ജീവന്റെ നിലനില്പ് തന്നെ ഭീഷണി നേരിടുന്നു. മേൽവിവരിച്ച വിധത്തിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാനായില്ലെങ്കിൽകൂടി അവ കുറയ്ക്കാൻ കഴിയുന്ന ജീവിതരീതി, വികസനനയം എന്നിവ അനുവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗവും അകാലമരണങ്ങളും വർധിക്കുന്നതും ഉത്പാദനക്ഷമതയെ ബാധിക്കുന്നു. അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾ ആസ്ത്മയും കാൻസറും ബാധിച്ച് മരിക്കുന്ന തോത് ഉയരുന്നത് ആശങ്കാജനകമാണ്.
സ്കൂളിലെ ഹാജർ കുറയുന്നതും തൊഴിൽദിനങ്ങൾ കുറയുന്നതും ഒക്കെ സന്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നു. ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ മൂന്നിലൊന്ന് പാഴാക്കുന്നതു വഴിയും വിവേകരഹിതമായി ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതുവഴിയും കാൽനട യാത്രയും സൈക്കിൾ സവാരിയും മുഖേന കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള വഴിയും വിഭവധൂർത്ത് മുഖേനയും ഭാവി തലമുറയ്ക്ക് ഇവയൊന്നും ലഭിക്കാത്ത ഒരു ജീവിതശൈലിയാണ് നാം പിന്തുടരുന്നത്.
ആശങ്ക ഉളവാക്കുന്ന കാര്യം
ഫിൻലൻഡിലെ മഞ്ഞുപാളി 1990 കളെ അപേക്ഷിച്ച് ഏഴു മടങ്ങ് വേഗത്തിൽ അപ്രത്യക്ഷമാകുന്നു. അന്റാർട്ടിക്കയുടെ പശ്ചിമഭാഗത്തെ മഞ്ഞുപാളി ആപത്കരമായ തോതിൽ ഇല്ലാതാകുന്നു. ഇതിന്റെ ഫലമായി സമുദ്രജലനിരപ്പ് ഉയരുമ്പോൾ ബംഗ്ലാദേശും പസഫിക് ദ്വീപുകളും പോലുള്ള താണ പ്രദേശങ്ങളിലെ സ്ഥിതി അങ്ങേയറ്റം അനിശ്ചിതത്വത്തിലാകുന്നു. ഓസ്ട്രേലിയയിൽ താപനില റിക്കാർഡ് ഉയരത്തിലെത്തി. തന്മൂലം രാജ്യമാകമാനം കാട്ടുതീ വ്യാപിക്കുന്നു. ആഫ്രിക്കയിലെ വിക്ടോറിയാ വെള്ളച്ചാട്ടം 2019-ൽ ഏതാണ്ട് നിലച്ച മട്ടായി.
ജലത്തട്ടുകൾ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഭീതിദമാം വിധം താഴുന്നു. ജലം കിട്ടാക്കനിയായി മാറുന്ന നാളുകൾ അതിവിദൂരത്തല്ല. ഒരു ടൺ ഭക്ഷ്യവസ്തു ഉത്പാദിപ്പിക്കുന്നതിന് ആയിരം ടൺ ജലം വേണം. ഭക്ഷ്യോത്പന്ന വ്യവസായം അതിദ്രുതം വളരുന്നതും വൻകിട ഉത്പാദകർ വൻതോതിൽ നടത്തുന്ന ജലസേചനരീതി കാര്യക്ഷമത കുറഞ്ഞ വിധത്തിൽ നടത്തുന്നതും ജലലഭ്യതയെ ബാധിക്കും.
ലോകത്തൊട്ടാകെ ഉത്പാദിപ്പിക്കുന്നതിൽ 20 ശതമാനം ഭക്ഷ്യവസ്തുക്കളും അന്താരാഷ്ട്ര വ്യാപാരം വഴി വിറ്റഴിക്കുന്നു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളിൽ അന്തർലീനമായ ജലത്തിനു വെർച്വൽ വാട്ടർ എന്നാണു പറയുക. (അദൃശ്യജലം). കയറ്റി അയയ്ക്കുന്ന രാജ്യം കാലക്രമത്തിൽ ജലക്ഷാമം നേരിടുന്നതിന് ഇത് ഇടയാക്കും.
ഭൂഗർഭ ജലനിരപ്പ് താഴുന്നതിനെത്തുടർന്ന് നിലവിലുള്ള ജലശേഖരം ഉപ്പുരസമുള്ളതായി മാറും. രാസവളത്തിന്റെയും കീടനാശിനികളുടെയും അവശിഷ്ടങ്ങളും നൈട്രേറ്റും ജലാശയങ്ങളിൽ എത്തിച്ചേരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. കുടിവെള്ളത്തിനും ജലസേചനത്തിനും കൊള്ളാതാകുകയും ചെയ്യുന്നു. ഒരു തുള്ളിവീതം ഇറ്റിറ്റു വീഴുന്ന ടാപ്പിൽനിന്ന് ഒരുവർഷം 300 ലിറ്റർ ജലമാണ് നഷ്ടമമാകുന്നത്. യുകെയിൽ ഇത്തരത്തിൽ ഒരുവർഷം ടാപ്പ് ചോർച്ച മൂലം 300 കോടി ലിറ്റർ ജലം നഷ്ടമാകുന്നുവെന്നും രണ്ടുകോടി ജനങ്ങൾക്കു നൽകാൻ മതിയായ ജലമാണിതെന്നും കണക്കാക്കുന്നു. നമുക്ക് ഇത്തരത്തിൽ ഉള്ള കണക്കെടുപ്പൊന്നും ഇല്ലാത്തതിനാൽ ആശങ്കപ്പെടാനില്ല. വരുന്നിടത്തുവച്ച് കാണുക എന്ന ശൈലിയുമായി നാം പൊരുത്തപ്പെട്ടു കഴിഞ്ഞു.
ഇപ്പോഴത്തെ ശൈലി തുടർന്നാൽ
അടുത്ത മുപ്പതാണ്ട് ആകുന്പോൾ, അതായത് 2050-ൽ അന്തരീക്ഷത്തിലെ കാർബൺ സാന്ദ്രത ഇപ്പോഴത്തെ 400 പിപിഎമ്മിൽനിന്ന് 550 പിപിഎം ആയി ഉയരും. ടെക്സാസ് സർവകലാശാല കാലാവസ്ഥാ ശാസ്ത്രകേന്ദ്രം ഡയറക്ടർ കാതറിൻ ഹേഹോയുടെ അഭിപ്രായത്തിൽ മനുഷ്യരാശിയുടെ മുന്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഭക്ഷ്യോത്പാദനം, ജലലഭ്യത എന്നിവ അനിതരസാധാരണമായ തോതിൽ കുറയുന്നതാകും. മണ്ണിന്റെ ഫലപുഷ്ടി കുറയുന്നത്, വരൾച്ച, വെള്ളപ്പൊക്കം, സമുദ്രനിരപ്പ് ഉയരുന്നത് എന്നിവയുടെ ഫലമായി ഭക്ഷ്യോത്പാദനം രണ്ടു ശതമാനം മുതൽ ആറു ശതമാനം വരെ താഴുമെന്ന് എപിസിസിയുടെ കണക്കും വ്യക്തമാക്കുന്നു.
കാർഷികോത്പാദനത്തകർച്ച പട്ടിണിമരണം വർധിക്കാനിടവരുത്തും. ഫലപുഷ്ടിയുള്ള ഇടം അന്വേഷിച്ച് ജനങ്ങൾ പരസ്പരം ഏറ്റുമുട്ടാനും നാടുവിടാനും നിർബന്ധിതരാകും. ജൈവവൈവിധ്യത്തെ സംബന്ധിച്ച ഇന്റർ ഗവൺമെന്റൽ സയൻസ് പ്ലാറ്റ്ഫോമും ഐപിബിഇഎസും സംയുക്തമായി നടത്തിയ പഠനത്തിൽ മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞ ഒറ്റക്കാരണം കൊണ്ട് അഞ്ചു കോടിക്കും ഏഴു കോടിക്കും മധ്യെ ജനങ്ങൾ 2050 ഓഠെ പ്രവാസികളാകും. കാട്ടുതീയും വരൾച്ചയും വെള്ളപ്പൊക്കവും ആയിരിക്കും ഇതിന് ആക്കം കൂട്ടുന്ന ഘടകങ്ങൾ.
മലമുകളിലെ മഞ്ഞ് ഉരുകുന്നതിന്റെ ഫലമായി ലോകജനസംഖ്യയുടെ നാലിലൊരു ഭാഗം ആശ്രയിക്കുന്ന ജലസ്രോതസും അപ്രത്യക്ഷമാകുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്യും. പട്ടിണിപ്പാവങ്ങളാകും ഇതിന്റെ കഷ്ടനഷ്ടങ്ങൾ ഏറ്റുവാങ്ങുന്നതിൽ ഭൂരിഭാഗവും. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിൽ നിസാര പങ്ക് മാത്രമുള്ളവരാണ് കൂടുതൽ ദുരിതം ഏറ്റുവാങ്ങുന്നതെന്നു ചുരുക്കം. ഭരണകർത്താക്കളുടെ പദ്ധതികളിൽ ഇപ്പറഞ്ഞ കാര്യങ്ങൾക്കാകട്ടെ ഏറ്റവും മുന്തിയ പരിഗണന.
ഭരണമികവ് നിർണയിക്കുന്ന കാര്യത്തിലെന്നല്ല അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന നിലയ്ക്ക് രണ്ടായിരത്തി ഇരുപത് പുതിയൊരു തുടക്കം കുറിക്കാനുള്ള സുവർണാവസരമാകട്ടെ. ശുദ്ധവായുവിനും ശുദ്ധജലത്തിനും ഭക്ഷണത്തിനും മുട്ടുണ്ടാകാത്ത വികസനനയമാകട്ടെ പുതുവർഷത്തിലെ ലക്ഷ്യം.
ഡി.വി. സിറിൽ