Monday, January 13, 2020 11:40 PM IST
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഭാരതത്തിലെ ദലിത് ക്രൈസ്തവർ അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരെ ക്രൈസ്തവ സമൂഹം നടത്തുന്ന ദീനരോദനങ്ങൾക്കു സമാശ്വാസം പകരുന്ന പരാമർശനങ്ങളാണു കഴിഞ്ഞയാഴ്ച പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ദലിത് ക്രൈസ്തവർക്കുകൂടി സംവരണം ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ കൗണ്സിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബഞ്ച് ആണ് നോട്ടീസ് അയച്ചത്. ഇതുസംബന്ധിച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണമാണു പ്രസക്തമാകുന്നത്.
ഹൈന്ദവ മതത്തിൽ നിന്നു മറ്റു മതങ്ങൾ സ്വീകരിച്ച ദലിത് പശ്ചാത്തലമുള്ളവർക്കും സംവരണത്തിന്റെ പ്രശ്നം പ്രസക്തമാണെന്നാണു സുപ്രീംകോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭാരതത്തിലെ ദലിത് ക്രൈസ്തവർക്കു പ്രത്യാശയുടെ പ്രഭാതം വിടരുമോയെന്നുള്ള ആശ്വാസമെങ്കിലും പകരാൻ സുപ്രീംകോടതിയുടെ നിരീക്ഷണം കാരണമായി. കേന്ദ്ര സർക്കാരിൽ നിന്നു വിശദീകരണവും നിലപാടും ലഭിച്ചശേഷം ഈ ഹർജിമേലും സമാന സ്വഭാവമുള്ള മറ്റു ഹർജികളിലും എത്രയും വേഗം വാദം കേൾക്കുമെന്നുള്ള പരാമർശനവും നീതിക്കുവേണ്ടി ദാഹിക്കുന്നവർക്ക് ആശ്വാസദായകമാണ്.
കാരണം 1950 മുതൽ ഈ വിഷയത്തിൽ ഭാരതത്തിലെ ക്രൈസ്തവ സഭയുടെ സ്വരം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ബുദ്ധിജീവികളും സാമൂഹികപ്രവർത്തകരുമെല്ലാം സൗകര്യപൂർവം വിസ്മരിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നീതിപീഠത്തിന്റെ ഇടപെടൽ ഭാരതത്തിലെ 1.6 കോടി ദലിത് ക്രൈസ്തവ സമൂഹത്തിനു പ്രതീക്ഷ നൽകുന്നു. കേന്ദ്ര ഗവണ്മെന്റ് ഈ വിഷയത്തിൽ നീതിനിഷ്ഠമായ നിലപാട് സ്വീകരിക്കണമെന്നാണു ക്രൈസ്തവ സഹോദരങ്ങളുടെ അപേക്ഷ. ഏതൊരു സാഹചര്യത്തിലും നീതിനിഷേധം അംഗീകരിക്കുന്നതു നീതികരിക്കാനാവില്ല.
സംവരണത്തിലൂടെ പരിരക്ഷ
ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ചാതുർവർണ്യ ജാതിവ്യവസ്ഥമൂലം അയിത്തവും അടിമത്തവും അനുഭവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നു ചവിട്ടി മാറ്റപ്പെട്ട ജനവിഭാഗങ്ങളുടെ സമുദ്ധാരണത്തിനായി രാഷ്ട്രശില്പികൾ ഭാവാത്മകമായ ചില പദ്ധതികൾ ആവിഷ്കരിച്ചു. ജീവൻ, സ്വത്ത്, വീട്, കുടുംബം, വിദ്യാഭ്യാസം, തൊഴിൽ, ഉദ്യോഗം തുടങ്ങിയ സാധാരണമായ മനുഷ്യാവകാശങ്ങൾ ഭാരതത്തിലെ ദലിത് സമൂഹത്തിന് നിഷേധിക്കപ്പെട്ടിരുന്നു. ഇപ്രകാരം പിന്നാക്കാവസ്ഥയിലായ ദലിത് സമൂഹത്തിന്റെ അതിജീവനത്തിനായി 1950 ൽ പ്രത്യേകം സംരക്ഷിക്കേണ്ട ജാതികളുടെയും വർഗങ്ങളുടെയും പട്ടിക തയാറാക്കി. ഇങ്ങനെയാണ് പട്ടിക ജാതി, പട്ടിക വർഗ ലിസ്റ്റ് ഉണ്ടായത്. അങ്ങനെയാണ് 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്ന ഭാരതത്തിന്റെ ഭരണഘടനയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് വിദ്യാഭ്യാസം, തൊഴിൽ രംഗങ്ങളിൽ സംവരണത്തിലൂടെയുള്ള പരിരക്ഷ ഉറപ്പാക്കിയത്.
എന്നാൽ, ഭരണഘടന നിലവിൽവന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ 1950 ഓഗസ്റ്റ് 10ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് തന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് പ്രസിഡൻഷ്യൽ ഉത്തരവിലൂടെ പട്ടികജാതി- പട്ടികവർഗ സംവരണ ആനുകൂല്യങ്ങളും അവകാശങ്ങളും ഹൈന്ദവർക്കു മാത്രമായി പരിമിതപ്പെടുത്തി. ഈ ഉത്തരവിന്റെ 19-ാം നന്പർ മൂന്നാം ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു: ഹൈന്ദവ മതത്തിൽനിന്നു വ്യത്യസ്തമായ ഒരു മതം സ്വീകരിച്ചിട്ടുള്ള ദലിത് വ്യക്തികളെ പട്ടിക ജാതിക്കാരായി അംഗീകരിക്കുന്നില്ല.
ഇവിടെ വ്യക്തമായ മതവിവേചനമാണ് ഉണ്ടായത്. ഭരണഘടന ഉറപ്പാക്കുന്ന മതപരമായ തുല്യതയ്ക്കു വിരുദ്ധവും മനഃസാക്ഷിസ്വാതന്ത്ര്യത്തിന് എതിരുമായ ഈ പ്രസിഡൻഷ്യൽ ഉത്തരവിനെതിരെ അന്നു മുതൽ ഹൈന്ദവേതര ദലിത് വിഭാഗങ്ങൾ ശക്തമായി സ്വരമുയർത്തിക്കൊണ്ടിരുന്നു. ഇതിനെതിരെ പരസ്യസമരത്തിനിറങ്ങിയ സിക്ക് മതത്തിൽ പെട്ട ദലിതർക്ക് 1956 ലും ബുദ്ധമതാനുയായികളായ ദലിതർക്ക് 1990 ലും സംവരണാനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചു നൽകി. എങ്കിലും ക്രൈസ്തവരായ ദലിതരുടെ പ്രശ്നം തുടർന്നും അവഗണനയിൽ തന്നെയാണ്. ഇക്കാര്യത്തിൽ കാലാകാലങ്ങളിൽ അധികാരത്തിലിരുന്നവർ ഒളിച്ചുകളി തന്നെയാണു നടത്തിയത്.
അനുകൂല നിലപാട് വേണം
ഇപ്പോൾ സുപ്രീംകോടതി കേന്ദ്ര ഗവണ്മെന്റിനോടു വിശദീകരണം ആവശ്യപ്പെട്ടിരിക്കെ കേന്ദ്രഗവണ്മെന്റിന്റെ ഭാഗത്തുനിന്നു നിഷേധിക്കപ്പെട്ട നീതി പുനഃസ്ഥാപിച്ചു കിട്ടുന്നതിനുള്ള അനുകൂലമായ നിലപാടാണ് ക്രൈസ്തവ സമൂഹം പ്രതീക്ഷിക്കുന്നത്. പട്ടിക ജാതിയിൽ ഉൾപ്പെടുത്തുന്നതിന് അയിത്തവും അടിമത്തവും മൂലമുള്ള സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്കു പകരം മതം മാനദണ്ഡമാകുന്നത് വ്യക്തമായും വിവേചനവും അനീതിയും മൗലികാവകാശങ്ങളുടെ പ്രകടമായ ലംഘനവുമാണ്. മതം മാറിയതുകൊണ്ടു ദലിതരുടെ സാമൂഹ്യാവസ്ഥയിൽ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല.
1950 മുതൽ മതപരമായ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹം ഭാരതത്തിലുണ്ടെ ന്നത് ആരും മറക്കരുത്. അവർക്കുവേണ്ടി ശബ്ദിക്കാൻ അവർ മാത്രം എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ ജനത്തിന്റെ നീതിക്കുവേണ്ടിയുള്ള നിലവിളി ഇനിയും ഭാരതസമൂഹം വിസ്മരിക്കുമോ? കേന്ദ്ര ഗവണ്മെന്റ് സുപ്രീംകോടതിയിൽ വിശദീകരണം നൽകുന്പോൾ ഈ ജനത്തിന്റെ നിലവിളി കേൾക്കണമെന്നാണ് ക്രൈസ്തവ സഭയുടെ അപേക്ഷ.
ആര്യന്മാരുടെ വരവോടെ ഭാരതത്തിലുടലെടുത്ത ചാതുർവർണ്യ വ്യവസ്ഥിതി മനുഷ്യരെ നാലു ജാതിക്കാരാക്കി വേർതിരിച്ചു. ചാതുർവർണ്യ വ്യാഖ്യാനമനുസരിച്ച് ഈ നാലു ജാതിക്കാർ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെയായിരുന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നു ജനിച്ചവൻ ബ്രാഹ്മണൻ, മാറിടത്തിൽ നിന്നു ജനിച്ചവൻ ക്ഷത്രിയൻ, തുടകളിൽ നിന്നു ജനിച്ചവൻ വൈശ്യൻ, പാദത്തിൽ നിന്നു ജനിച്ചവൻ ശൂദ്രൻ എന്നു വേർതിരിച്ചു. ഈ നാലു ജാതികളിലും പെടാത്തവരാണു പഞ്ചമരെന്ന് വിളിക്കപ്പെട്ടിരുന്ന ദലിതർ.
ചാതുർവർണ്യ വ്യവസ്ഥിതിയുടെ പുറത്തുനിന്നിരുന്ന ദലിതരുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. അവർക്കായി അടിമച്ചന്തകൾ നിലനിന്നിരുന്നു. പൊതുനിരത്തിലുടെ സഞ്ചരിക്കാൻ അവർക്ക് അവകാശമില്ലായിരുന്നു. സ്ത്രീകൾക്കു മാറു മറയ്ക്കാൻ അനുവാദമില്ലായിരുന്നു. ചാതുർവർണ്യവ്യവസ്ഥിതിയിൽപ്പെട്ട അവസാന ജാതിയിലുള്ള ശ്രൂദ്രരുടെ സ്ഥിതിതന്നെ പരിതാപകരമായിരുന്നു. ശൂദ്രൻ വേദം കേൾക്കാൻ ഇടവന്നാൽ അരക്കും ഈയവും ഉരുക്കി അവന്റെ ചെവിയിൽ ഒഴിക്കണമെന്നായിരുന്ന നിബന്ധന. ശൂദ്രനോടുള്ള സമീപനം അങ്ങനെയായിരുന്നുവെങ്കിൽ ചാതുർവർണ്യവ്യവസ്ഥിതിയുടെ പുറത്തുണ്ടായിരുന്ന ദലിതരുടെ കാര്യം പറയേണ്ട തില്ല.
സ്വാതന്ത്ര്യാനന്തര കാലത്തെ ഭരണാധികാരികളുടെ സമയോചിതമായ ഇടപെടലുകളും സാമൂഹിക പരിഷ്കർത്താക്കളുടെ വീരോചിതമായ പ്രവർത്തനങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാവർക്കുമൊരുക്കിയുള്ള ക്രൈസ്തവ മിഷനറിമാരുടെ സംഭാവനകളും നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ പരിഷ്കരണത്തിന് ഏറെ സഹായകമായി. ഇതിൽ ഏറ്റവും സുപ്രധാനമായിരുന്നു ഭരണഘടനയിലൂടെ പട്ടികജാതി, പട്ടികവർഗക്കാർക്കു ലഭിച്ച സംവരണ പരിരക്ഷ. ഇതിലൂടെ ദലിത് ജനവിഭാഗത്തെ ആവരണം ചെയ്തു നിന്ന കൂരിരുൾ ഒരു പരിധിവരെയെങ്കിലും അകറ്റാനായി എന്നത് ആശ്വാസകരമാണ്.
മതേതരത്വം ഹനിക്കപ്പെടുന്നു
പക്ഷേ ദലിത് ക്രൈസ്തവർക്ക് ഈ സംവരണാനുകൂല്യങ്ങളും അവകാശങ്ങളും മതത്തിന്റെ പേരിൽ നിഷേധിക്കപ്പെടുന്പോൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ മതേതരത്വത്തെ ഹനിക്കുകയാണ്. ഇന്ത്യൻ ഭരണഘടന അനുഛേദം 15 (1) മതം, ജാതി, ലിംഗഭേദം, ജനനസ്ഥലം എന്നിവയോ അവയിൽ ഏതെങ്കിലും ഒന്നിനെയോ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്നു.
കേന്ദ്ര സർക്കാർ പിന്നാക്ക സമുദായങ്ങളുടെ സാമൂഹിക - സാംസ്കാരിക - വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കാക്ക കലേക്കർ കമ്മീഷൻ, മണ്ഡൽ കമ്മീഷൻ, രംഗനാഥ് മിശ്ര കമ്മീഷൻ എന്നിവയെല്ലാം ദലിത് ക്രൈസ്തവർ പട്ടിക ജാതി സംവരണത്തിന് അർഹരാണെന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. മതം മാറിയതു കൊണ്ട് ദലിത് ക്രൈസ്തവരുടെ സാമൂഹിക അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ലെന്നും അതുകൊണ്ട് അവർ സംവരണത്തിന് അർഹരാണെന്നും മണ്ഡൽ കമ്മീഷൻ ശിപാർശകൾ നടപ്പാക്കുന്നതു സംബന്ധിച്ചുള്ള സുപ്രിംകോടതിയിലെ ഒൻപത് ജഡ്ജിമാരുടെ ബെഞ്ചിലെ എട്ട് അംഗങ്ങളും നിരീക്ഷിക്കുകയുണ്ടായി.
കഴിഞ്ഞ എഴുപത് വർഷമായി ഭാരതത്തിലെ ദലിത് ക്രൈസ്തവർ നേരിടുന്ന ഈ സാമൂഹ്യ അനീതിക്കു പരിഹാരം തേടിയാണ് വിവിധ ക്രൈസ്തവ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ അവസരത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ അഭിപ്രായം ചോദിച്ചിരിക്കെ അനുകൂലമായ നിലപാട് ഗവണ്മെന്റിന്റെ ഭാഗത്തുനിന്നു നൽകി ഭാരതത്തിലെ 1.6 കോടി വരുന്ന ദലിത് ക്രൈസ്തവർക്ക് നീതി പുനഃസ്ഥാപിച്ചു കൊടുക്കാൻ തയാറാകണമെന്നതാണ് ക്രൈസ്തവ സഹോദരങ്ങളുടെ അപേക്ഷ. ഭാരതത്തിലെയും കേരളത്തിലെയും രാഷ്ട്രീയ കക്ഷികളും നേതാക്കന്മാരും ഇപ്രകാരമൊരു നിലപാട് സ്വീകരിക്കാൻ കേന്ദ്രഗവണ്മെന്റിനെ പ്രേരിപ്പിക്കുന്നതിൽ സഹായകരമായ സമീപനവും സ്വീകരിക്കണം. എങ്കിൽ മാത്രമേ നമ്മുടെ സമൂഹത്തിൽ നീതി വ്യവസ്ഥ നിലനിർത്താനാവൂ.
ബിഷപ് ജേക്കബ് മുരിക്കൻ
(കെസിബിസിയുടെ പട്ടികജാതി- പട്ടികവർഗ, പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനാണു
ലേഖകൻ)