Tuesday, January 14, 2020 11:34 PM IST
രാജ്യമെങ്ങും പൗരത്വവിഷയത്തിൽ പ്രക്ഷോഭം കനക്കുമ്പോൾ ആന്ധ്രയിൽ തലസ്ഥാനമാറ്റമാണു പോരാട്ടവിഷയം. നായിഡുവിന്റെ സ്വപ്നമായ അമരാവതിയെ പൊളിച്ചടുക്കുകയാണ് ജഗൻ. മരടിലെ ഫ്ലാറ്റുകൾ വീണതുപോലെ അമരാവതിയിൽ സ്വപ്നങ്ങൾ നെയ്തവർ പെരുവഴിയിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഭരണ-പ്രതിപക്ഷ ചേരിപ്പോരിനപ്പുറത്തേക്ക് തലസ്ഥാനമാറ്റം സംസ്ഥാനത്ത് വിവാദമായി അലയടിക്കുകയാണ്. അമരാവതിയിൽ കൃഷിഭൂമി വിട്ടുകൊടുത്ത കർഷകരാണ് ആശങ്കയുടെ മുൾമുനയിൽ. അവരുടെ രോദനം അമരാവതിയുടെ തെരുവുകളിൽ രോഷമായി മാറിക്കഴിഞ്ഞു. സർക്കാരിനെ വിശ്വസിച്ച റിയൽഎസ്റ്റേറ്റുകാരും നിർമാണക്കമ്പനിക്കാരും വ്യവസായികളുമെല്ലാം ത്രിശങ്കുവിലായിരിക്കുന്നു.
ചന്ദ്രബാബു നായിഡു സർക്കാർ അമരാവതിയുമായി മുന്നോട്ടുപോയപ്പോൾത്തന്നെ പ്രതിപക്ഷ നേതാവായിരുന്ന ജഗൻമോഹൻ റെഡ്ഡി വിയോജിപ്പിലായിരുന്നു. ഇപ്പോൾ വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ ജഗൻ തന്റെ ഇംഗിതം നടപ്പാക്കുകയാണ്. ഇതു കേവലം പകപോക്കലും തോന്ന്യവാസവുമാണെന്നാണ് നായിഡുവും പവൻ കല്യാണും വിമർശിക്കുന്നത്. എന്നാൽ, തലസ്ഥാനമാറ്റത്തിന്റെ കാരണങ്ങൾ അക്കമിട്ടു നിരത്തിയാണ് ജഗൻ തിരിച്ചടിക്കുന്നത്. കർഷകരും ടിഡിപിയും പ്രതിഷേധസമരങ്ങൾ രൂക്ഷമാക്കുമ്പോൾ വൈഎസ്ആർ കോൺഗ്രസ് ജനവികാരം സർക്കാരിന് അനുകൂലമാക്കാൻ പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുകയാണ്.
മൂന്നു തലസ്ഥാനങ്ങൾ
നീരും നിധുലുവും പരിപാലനവും എല്ലാവർക്കും ഒരുപോലെ കിട്ടാനാണ് മൂന്നു തലസ്ഥാനങ്ങൾ എന്നാണ് ജഗന്റെ വിശദീകരണം. അതായത് വെള്ളവും പണവും ഭരണവും തുല്യമായി വിതരണം ചെയ്യപ്പെടണം. എല്ലാവർക്കും എല്ലാ മേഖലകൾക്കും നീതി കിട്ടണം. ഗ്രാമങ്ങൾ മുതൽ സംസ്ഥാനതലംവരെയുള്ള ഭരണനിർവഹണം താൻ ഒരുപോലെയാണ് കാണുന്നത്. മുൻഗാമികൾ ചെയ്ത എല്ലാ തെറ്റുകളും തിരുത്തുകതന്നെ ചെയ്യും. ജനങ്ങൾ തന്ന അധികാരവും ദൈവം തന്ന സ്ഥാനവും എല്ലാവരുടെയും വളർച്ചയ്ക്കുവേണ്ടി ഉപയോഗിക്കുമെന്ന വാഗ്ദാനത്തിൽ താൻ ഉറച്ചുനിൽക്കുകയാണ്. എല്ലാ മേഖലകളിലേയും ജനങ്ങൾക്കു സാഹോദര്യത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കാൻ കഴിയണം. ഇതാണ് തന്റെ ലക്ഷ്യമെന്നും ജഗൻ കഴിഞ്ഞദിവസം പറയുകയുണ്ടായി.
അമരാവതിയിൽ എല്ലാംകൂടി കെട്ടിപ്പൊക്കിയാൽ തന്റെ ലക്ഷ്യം സാധ്യമാവില്ലെന്നാണ് അദ്ദേഹം കരുതുന്നത്. തന്നെയുമല്ല അമരാവതി അഴിമതിയുടെ പാപഭാരം പേറുന്നു, ചന്ദ്രബാബു നായിഡുവും കൂട്ടാളികളും ചേർന്നു ക്രമരഹിതപ്രവർത്തനങ്ങളാണ് നടത്തിയത്, ഭൂമി ഏറ്റെടുക്കൽ വഴി യഥാർഥ കർഷകർക്കല്ല മെച്ചമുണ്ടായിരിക്കുന്നത്, റിയൽഎസ്റ്റേറ്റ് കൊള്ളയ്ക്കു കൂട്ടുനിൽക്കാൻ കഴിയില്ല തുടങ്ങിയവയാണ് വൈഎസ്ആർ കോൺഗ്രസ് നിരത്തുന്ന ന്യായങ്ങൾ.
വിശാഖപട്ടണത്ത് സെക്രട്ടേറിയറ്റും ഭരണനിർവഹണവും, കുർണൂലിൽ ഹൈക്കോടതി, അമരാവതിയിൽ നിയമസഭ ഇതാണ് ജഗൻ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്. ഇതേക്കുറിച്ച് പഠിക്കാൻ രണ്ടു വിദഗ്ധസമിതികളേയും നിയോഗിച്ചു.
പ്രാമുഖ്യം വിശാഖപട്ടണത്തിന്
മൂന്നു തലസ്ഥാനത്തെക്കുറിച്ചു പഠിക്കാൻ നിശ്ചയിച്ച അമേരിക്കൻ കമ്പനിയായ ബോസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പ് വിശാഖപട്ടണത്തിനാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. “ആന്ധ്രപ്രദേശിൽ സന്തുലിതവും സമഗ്രവുമായ വികസനം’’ എന്ന ശീർഷകത്തിൽ ബോസ്റ്റൺ ഗ്രൂപ്പ് നൽകിയിരിക്കുന്ന പഠന റിപ്പോർട്ടിൽ പ്രധാനമായും രണ്ട് നിർദേശങ്ങളാണുള്ളത്. വിശാഖപട്ടണത്ത് സെക്രട്ടേറിയറ്റ് ഉൾപ്പെടെ ഭരണതലസ്ഥാനം. നിയമസഭയുടെ ചില സമ്മേളനങ്ങളും ഒരു ഹൈക്കോടതി ബഞ്ചും ചില വകുപ്പുകളുടെ ഓഫീസുകളും ഇവിടെ വേണം. അമരാവതിയിൽ നിയമസഭയുടെ ചില സമ്മേളനങ്ങളും ഒരു ഹൈക്കോടതി ബഞ്ചും വിവിധ വകുപ്പുകളുടെ ഓഫീസും ആകാം. ഹൈക്കോടതി ആസ്ഥാനം കുർണൂലിൽ. ഇതാണ് ഒന്നാമത്തെ നിർദേശം.
വിശാഖപട്ടണത്ത് സെക്രട്ടേറിയറ്റ് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും ഭരണതലസ്ഥാനം. മുഖ്യമന്ത്രിയുടെ ഓഫീസ്, രാജ്ഭവൻ, നിയമസഭയുടെ ചില സമ്മേളനങ്ങൾ എന്നിവയും വേണം. കുർണൂലിൽ ഹൈക്കോടതി ആസ്ഥാനം. വിശാഖപട്ടണമായിരിക്കും പ്രധാന തലസ്ഥാനം. അമരാവതി ചില നിയമസഭാ സമ്മേളനങ്ങൾക്കു വേദിയാക്കാം. രണ്ടാമത്തെ നിർദേശമിതാണ്. മൂന്നാം തീയതിയാണ് ബോസ്റ്റൺ ഗ്രൂപ്പ് പഠനറിപ്പോർട്ട് സമർപ്പിച്ചത്.
പഠനത്തിനായി സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിക്കു നേതൃത്വം നൽകിയത് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ജി.എൻ. റാവുവാണ്. ഡിസംബർ അവസാനം നൽകിയ റിപ്പോർട്ടിൽ സമിതി നിർദേശിക്കുന്നത് സെക്രട്ടേറിയറ്റ് ഉൾപ്പെടെ ഭരണതലസ്ഥാനം വിശാഖപട്ടണവും നിയമസഭ അമരാവതിയിലും ഹൈക്കോടതി കുർണൂലിലും ആകാം എന്നാണ്.
അമരാവതി പദ്ധതി നഷ്ടക്കച്ചവടമാണെന്നാണ് ബോസ്റ്റൺ ഗ്രൂപ്പ് പറയുന്നത്. 1.10 ലക്ഷം കോടി രൂപ മുടക്കി തലസ്ഥാനം നിർമിക്കുന്നത് ലാഭകരമല്ല. 85 ശതമാനവും പലിശ നൽകേണ്ട കടമാണ്. ഇപ്പോൾത്തന്നെ ഒരു ലക്ഷം കോടിയുടെ കടബാധ്യതയുള്ള സംസ്ഥാനത്തിന് ഇത്ര വലിയ ബാധ്യതകൂടി താങ്ങാനാവില്ല. സ്വാശ്രയ പദ്ധതി എന്ന നായിഡുവിന്റെ പ്രഖ്യാപനം ഫലംകാണില്ല. അയ്യായിരം ഏക്കർ ഭൂമി ഏക്കറിന് 20 കോടി വച്ച് വിറ്റാൽ മാത്രമേ നായിഡു പറയുന്നതുപോലെ 90,000 കോടി രൂപ സ്വരൂപിക്കാൻ കഴിയൂ. 15-20 വർഷമെങ്കിലും കഴിഞ്ഞാലെ ഇത്തരത്തിൽ ഭൂമിവിൽപ്പന നടക്കൂ. അപ്പോഴേക്കും പലിശതന്നെ താങ്ങാവുന്നതിലധികമാകുമെന്നും ബോസ്റ്റൺ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ തലസ്ഥാനവും ഹൈക്കോടതിയും വെവ്വേറെ നഗരങ്ങളിലാണ്. കൂടാതെ പല രാജ്യങ്ങളിലും ഇത്തരം പരീക്ഷണം വിജയിച്ചിട്ടുണ്ടെന്നും ബോസ്റ്റൺ ഗ്രൂപ്പ് പഠനറിപ്പോർട്ടിൽ പറയുന്നു.
ഹൈപവർ കമ്മിറ്റി
ബോസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പിന്റെയും ജി.എൻ. റാവു സമിതിയുടെയും റിപ്പോർട്ടുകൾ പഠിച്ച് നിർദേശം സമർപ്പിക്കാൻ ജഗൻ ഹൈപവർ കമ്മിറ്റിയെയാണ് നിയോഗിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രിയും ധന, ആഭ്യന്തര, റവന്യൂ, വിദ്യാഭ്യാസ, കൃഷി, പൊതുവിതരണ, ഗതാഗത മന്ത്രിമാരും മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകനും ഡിജിപിയും മറ്റും ഉൾപ്പെട്ടതാണ് ഹൈപവർ കമ്മിറ്റി.
18നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. 18ന് മന്ത്രിസഭ ഇതേക്കുറിച്ച് ചർച്ചചെയ്യും. 20ന് പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളാനുമാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിൽ സർവകക്ഷിയോഗം വിളിക്കാനും സാധ്യതയുണ്ട്. എന്നാൽ, ടിഡിപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നിയമസഭാ സമ്മേളനത്തിൽ എന്തു നിലപാട് സ്വീകരിക്കും എന്നു വ്യക്തമല്ല. വൻ ഭൂരിപക്ഷമുള്ളതിനാൽ സർക്കാർ തീരുമാനം നടപ്പാകുകതന്നെ ചെയ്യും.
മാറേണ്ടത് നാലു ലക്ഷം ഉദ്യോഗസ്ഥർ
വിശാഖപട്ടണത്തേക്കു തലസ്ഥാനം മാറുമ്പോൾ നാലു ലക്ഷം സർക്കാർ ഉദ്യോഗസ്ഥരെ അങ്ങോട്ടേക്കു പറിച്ചു നടേണ്ടതിന്റെ രൂപരേഖയും ഹൈപവർ കമ്മിറ്റി തയാറാക്കിക്കഴിഞ്ഞു. അഞ്ച് വർഷം മുമ്പ് ഹൈദരാബാദിൽനിന്ന് അമരാവതിയിലേക്കു മാറ്റപ്പെട്ട് ഇവരെ വീണ്ടും മാറ്റുമ്പോഴുള്ള പ്രയാസങ്ങൾ കണക്കിലെടുത്തുള്ള കമ്മിറ്റിയുടെ നിർദേശങ്ങൾ ഇവയാണ്:
*ഓരോ ഉദ്യോഗസ്ഥനും 1800 ചതുരശ്രയടി സ്ഥലം കുറഞ്ഞ നിരക്കിൽ വീടുവയ്ക്കാൻ നൽകുക.
*സ്റ്റാമ്പ് ഡ്യൂട്ടി ഇളവുനൽകുക
*25 ലക്ഷം രൂപ വീതം വീടുനിർമാണത്തിന് അലവൻസ് നൽകുക.
* വീടുകൾ നിർമിക്കുന്നതുവരെ സർക്കാർ താമസസൗകര്യമൊരുക്കുക
* അവിവാഹിതർക്ക് സൗജന്യ താമസം.
* കുടുംബങ്ങൾക്ക് 4,000-6,000 രൂപ പ്രതിമാസ വാടകനൽകുക
* 50,000-1,00,000 രൂപവരെ സ്ഥലംമാറ്റ അലവൻസ് നൽകുക.
* മൂന്നുവർഷംവരെ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം.
* വിശാഖപട്ടണത്ത് സൗജന്യ യാത്രയും മാസത്തിൽ രണ്ടുതവണ ഹൈദരാബാദ് യാത്രയ്ക്ക് 50 ശതമാനം ഇളവും.
* കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗകര്യം.
കർഷകരുടെ കണ്ണീർ
അമരാവതി പദ്ധതിക്കു സ്ഥലം നൽകിയ കർഷകരുടെ പ്രതിഷേധം സമരരൂപം കൈക്കൊണ്ടിട്ട് നാലാഴ്ചയായി. സർക്കാർ സമരത്തെ അടിച്ചമർത്താനാണു ശ്രമിക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്. 29 വില്ലേജുകളിലായി 20,000 പേരാണ് തലസ്ഥാന നിർമാണത്തിനായി ഭൂമി പൂൾചെയ്തിരിക്കുന്നത്. നിരവധിപേർ സർക്കാർ മുന്നോട്ടുവച്ച പദ്ധതിയിൽ ആകൃഷ്ടരായി സ്വമേധയാ ഭൂമി നൽകി. എന്നാൽ, വിസമ്മതിച്ചവരുടെ ഭൂമി ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും മറ്റും പൂൾ ചെയ്യിപ്പിച്ചു എന്നും ആക്ഷേപമുണ്ട്. കൃഷ്ണാ നദിക്കരയിലെ 33,000 ഏക്കർ കൃഷി ഭൂമിയാണ് ഇപ്രകാരം തലസ്ഥാനനിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ തലസ്ഥാനം അമരാവതിയിൽനിന്നു മാറുമ്പോൾ ഭൂഉടമകളും കർഷകരുമെല്ലാം എന്തു ചെയ്യുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സർക്കാർ തയാറാകുന്നില്ല.
ആയിരക്കണക്കിനു സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം നടക്കുന്നത്. തെരുവിൽ കഞ്ഞിവച്ച് ഇവർ പ്രതിഷേധസമരം തുടരുന്നു.
കേന്ദ്രസർക്കാർ ഇടപെടണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതി അട്ടിമറിക്കുന്നതു തടയാൻ പ്രധാനമന്ത്രിതന്നെ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കേന്ദ്രം നൽകിയ 2,500 കോടി രൂപ നഷ്ടപ്പെടുത്തുന്നുവെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. മൂവായിരം സ്ത്രീകൾ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും നൽകിയിട്ടുണ്ട്. ജനസേന പാർട്ടി പ്രസിഡന്റ് പവൻ കല്യാണും കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് നേതാവ് ജയറാം രമേശ് തലസ്ഥാനമാറ്റത്തെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. ആന്ധ്രയ്ക്ക് മൂന്നു തലസ്ഥാനം ആവശ്യമില്ലെന്നും അമരാവതിയിൽത്തന്നെ തലസ്ഥാനം ഉണ്ടാക്കുകയാണു വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ