Tuesday, February 4, 2020 11:30 PM IST
വൈറസ് ജീവിയാണോ അജൈവ രാസസംയുക്തമാണോ എന്നു ശാസ്ത്രലോകം ഇനിയും നിർണയിച്ചിട്ടില്ല. ഏതെങ്കിലും ജൈവകോശത്തിൽ കയറിപ്പറ്റിയാൽ ആ കോശത്തെ തന്റെ "സ്വഭാവ'ത്തിലേക്കു മാറ്റി പെരുകുന്നവയാണ് വൈറസ്. പലപ്പോഴും ലോകവ്യാപകമായി ഭീഷണി ഉയർത്തുന്നവിധം വൈറസ് ബാധകൾ ഉണ്ടാകുന്നു.
കഴിഞ്ഞ വർഷം ഒടുവിൽ ചൈനയിൽ കണ്ടെത്തിയ പുതിയ കോറോണ വൈറസ് (2019 nCoV) ഇപ്പോൾ ഇന്ത്യയടക്കം 28 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) പ്രശ്നത്തിന്റെ ഗൗരവം ലോകത്തെ ബോധ്യപ്പെടുത്തി.
വുഹാനിൽനിന്ന്
ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണു രോഗബാധയുടെ തുടക്കം. വുഹാനിൽ വിദേശികൾ പഠിക്കുന്ന ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഒരു പ്രമുഖ വ്യവസായകേന്ദ്രവും ഗതാഗതകേന്ദ്രവുമാണ് യാങ്ടിസി നദിയുടെ തീരത്തുള്ള വുഹാൻ. അവിടെനിന്നു ചൈനയുടെ എല്ലാ പ്രവിശ്യകളിലേക്കും രണ്ടു ഡസനിലേറെ വിദേശരാജ്യങ്ങളിലേക്കും രോഗം പടർന്നു.
രോഗവ്യാപനത്തിന്റെ പാരമ്യം ഈ മാസമാകുമെന്നാണു കരുതപ്പെടുന്നത്. ഏപ്രിലോടുകൂടി രോഗബാധയുടെ ശമനവും പ്രതീക്ഷിക്കുന്നു. രോഗബാധ ആരും പ്രവചിച്ചതായിരുന്നില്ല. രോഗത്തിന്റെ തുടർഗതിയും പ്രവചനങ്ങൾക്കു വഴിപ്പെടണമെന്നില്ല.
ഡിസംബർ 31നാണു രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള 35 ദിവസംകൊണ്ട് രോഗം 20,000-ലേറെപ്പേരിൽ എത്തി. ഇതുവരെ 427 പേർ മരിച്ചു.
വുഹാനിൽ പഠിക്കുന്ന മൂന്നു മലയാളി വിദ്യാർഥികളിൽ രോഗബാധ സ്ഥിരീകരിച്ചതോടെ കേരളത്തിൽ കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയിൽനിന്നു വന്നവരെല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും സമൂഹത്തിൽനിന്നു വിട്ടുനിൽക്കുകയും മറ്റും ചെയ്യണമെന്നു കർശനമായി നിർദേശിച്ചിട്ടുണ്ട്.
ആരോഗ്യ ആശങ്ക മാത്രമല്ല
പൊതുജനാരോഗ്യരംഗത്തു മാത്രമല്ല കൊറോണ വൈറസ് ആശങ്ക പടർത്തുന്നത്. സാന്പത്തിക-വാണിജ്യ രംഗങ്ങളിലെല്ലാം വലിയ ആശങ്കയാണ് ഇതു ജനിപ്പിക്കുന്നത്. രോഗബാധ ചൈനയുടെ വളർച്ച കുറയ്ക്കും. അതു മറ്റു രാജ്യങ്ങളുടെ വളർച്ചയ്ക്കും ക്ഷീണം വരുത്തും.
കേവലം ടൂറിസത്തിലോ സമുദ്രോത്പന്ന കയറ്റുമതിയിലോ വരുന്ന ക്ഷീണത്തിൽ ഒതുങ്ങുന്നതല്ല പുതിയ കൊറോണ മൂലമുള്ള പ്രശ്നങ്ങൾ. എബോള, മെർസ് (മിഡിൽ ഈസ്റ്റേൺ റെസ്പിരേറ്ററി സിൻഡ്രം), സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) തുടങ്ങിയവയെ അപേക്ഷിച്ചു പുതിയ കൊറോണ വൈറസ് ബാധയിൽ മരണനിരക്ക് കുറവാണെന്നതു ശരിതന്നെ. നിരീക്ഷണവും പരിശോധനയും കൂടുതൽ വ്യാപകമായതുകൊണ്ട് ചെറിയ രോഗബാധകൾ പോലും കണ്ടുപിടിക്കുന്നുണ്ട്. രോഗത്തിനു കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ലെങ്കിലും രോഗിക്കുള്ള പരിചരണവും മറ്റും വർധിച്ചിട്ടുണ്ട്. ഇതു രണ്ടും മരണനിരക്ക് കുറച്ചു നിർത്തുന്നു.
വിലക്കുകൾ
മരണത്തോത് കുറവാണെങ്കിലും പടർച്ചയുടെ കാര്യത്തിൽ പരക്കെ ആശങ്ക ജനിപ്പിക്കുന്നുണ്ട് ഈ വൈറസ്. അതാണ് ഇത്ര വ്യാപകമായ യാത്രാവിലക്കുകളും മറ്റും വന്നിരിക്കുന്നത്. ചൈനയുടെ അയൽരാജ്യങ്ങളെല്ലാംതന്നെ അതിർത്തി അടച്ചു. ഒട്ടേറെ രാജ്യങ്ങൾ ചൈനയിലേക്കു വിമാനസർവീസ് നിർത്തിവച്ചു.
ചൈനയിലാകട്ടെ രോഗം പടർന്ന മേഖലകളിൽ നഗരങ്ങൾ മിക്കതും അടച്ചിട്ടു. ഫാക്ടറികൾ പ്രവർത്തനം നിർത്തി. 140 കോടി ജനങ്ങളുള്ള ചൈനയിൽ ആറുകോടിയോളം പേരാണ് ഇങ്ങനെ അടഞ്ഞ നഗരങ്ങളിലുള്ളത്. കുറേ പ്രദേശങ്ങൾ അടഞ്ഞുകിടക്കുന്പോൾ മറ്റു പ്രദേശങ്ങളിലെ ജനജീവിതവും സാന്പത്തിക-വാണിജ്യ പ്രവർത്തനങ്ങളും മന്ദഗതിയിലാകും.
വളർച്ച ഇടിയും
ഈ മാന്ദ്യം ചൈനയെ എത്ര ബാധിക്കും, ലോകത്തെ എത്ര ബാധിക്കും എന്നൊക്കെ നിഗമനങ്ങൾ പുറത്തുവന്നു തുടങ്ങി. ചൈനയുടെ വളർച്ച നാലു ശതമാനത്തിനു താഴേക്കു പോകുമെന്നാണു പൊതുവേ നിഗമനം. ഈ വർഷം ആറു ശതമാനം വളർച്ച ചൈനയ്ക്കു പ്രവചിച്ച ഒക്സ്ഫഡ് ഇക്കണോമിക്സ് എന്ന കൺസൾട്ടൻസി നാലു ശതമാനത്തിലേക്കു പ്രവചനം താഴ്ത്തി.
ചൈന 2019-ൽ 6.1 ശതമാനമാണു വളർന്നത്. 29 വർഷത്തിനുള്ളിലെ ഏറ്റവും താണനില. ചൈനയുടെ വളർച്ച കുറവായത് ആഗോള വളർച്ചയെയും ബാധിച്ചു. മൂന്നു ശതമാനമായി 2019-ലെ വളർച്ച ചുരുങ്ങി.
ഈ വർഷം ചൈന ആറു ശതമാനം വളരുമെന്ന പ്രതീക്ഷയിൽ ആഗോള വളർച്ച 2.9 ശതമാനമായിരിക്കുമെന്നു ധനകാര്യ കൺസൾട്ടൻസികൾ പ്രവചിച്ചു. ആ പ്രവചനങ്ങൾ അസ്ഥാനത്താക്കിക്കൊണ്ടാണു കൊറോണ മൂലം ചൈനീസ് വളർച്ച താഴോട്ടു പോകുന്നത്.
മറ്റുള്ളവരെ വലിച്ചു താഴ്ത്തും
ലോക ജിഡിപിയിൽ 16.3 ശതമാനമാണു 2019-ൽ ചൈനയുടെ സംഭാവന. ലോക ജിഡിപി വളർച്ചയുടെ മുപ്പതു ശതമാനവും ലോകത്തിന്റെ ഫാക്ടറിയായ ചൈനയുടേതാണ്. ചൈനീസ് വളർച്ചയുടെ ഓരോ ശതമാനം ഇടിവും ലോകവളർച്ചയിൽ 0.3 ശതമാനം കുറയ്ക്കും.
മുൻപെന്നത്തെയുംകാൾ പരസ്പരബന്ധിതമാണ് ആഗോളവളർച്ച ഇന്ന്. ഉത്പാദനപ്രക്രിയ ഒരു രാജ്യത്തു മാത്രമായല്ല നടക്കുന്നത്. ഫോക്സ്കോൺ ഇന്ത്യയിൽ ആപ്പിളിന്റെ ഫോണുകൾ അസംബിൾ ചെയ്യുന്നത് ചൈനയിൽ സംയോജിപ്പിച്ച ഇലക്ട്രോണിക് കംപോണന്റുകൾ കൊണ്ടുവന്നാണ്. ആ കംപോണന്റുകളിൽ ഉപയോഗിക്കുന്ന അപൂർവ ധാതുക്കൾ പലതും ആഫ്രിക്കയിലോ ദക്ഷിണ അമേരിക്കയിലോ ഖനനം ചെയ്തെടുത്തതാണ്. ആ ഫോണിന്റെ ഡിസൈൻ, ആപ്പിളിന്റെ ഇന്ത്യയിലെയോ അമേരിക്കയിലെയോ ലാബുകളിലാകും ഉണ്ടാക്കിയത്.
ഇങ്ങനെ പരസ്പരബന്ധിതമായ ലോക സന്പദ്ഘടനയിൽ ചൈനയുടെ ഒറ്റപ്പെടലും നഗരങ്ങളും ഫാക്ടറികളും അടച്ചിടുന്നതും ഒക്കെ വലിയ തടസങ്ങൾ സൃഷ്ടിക്കും. ചൈനയുടെ വളർച്ച കുറയുന്പോൾ ചൈനയ്ക്കു ലോഹങ്ങളും ധാതുക്കളും അസംസ്കൃത പദാർഥങ്ങളും നല്കുന്ന രാജ്യങ്ങൾക്കു ക്ഷീണമാകും. ചൈനയിലേക്കു ഞണ്ട് കയറ്റുമതി ചെയ്യുന്ന കേരളീയരും ചൈനയിലേക്ക് പന്നിയിറച്ചിയും ചോളവും നല്കുന്ന അമേരിക്കൻ കർഷകരും ക്ഷീരോത്പന്നങ്ങൾ നല്കുന്ന ന്യൂസീലൻഡിലെ കർഷകരും ഒക്കെ ബുദ്ധിമുട്ടിലാകും.
ചൈനീസ് തളർച്ച മൊത്തം വളർച്ചയെ ബാധിക്കുമെന്ന ആശങ്കയിലാണു ക്രൂഡ് ഓയിൽ വില ഈ ആഴ്ചകളിൽ ഇടിഞ്ഞത്. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 55 ഡോളറിനു താഴെയായി; ഡബ്ള്യുടിഐ ഇനം 50 ഡോളറിനടുത്തായി.
രാഷ്ട്രീയ വെല്ലുവിളി
കൊറോണ വൈറസ് ബാധയ്ക്കു സാന്പത്തിക പ്രത്യാഘാതം മാത്രമല്ല ഉണ്ടാവുക. ഇപ്പോഴത്തെ ചൈനീസ് ഭരണസംവിധാനവും പ്രസിഡന്റ് ഷി ചിൻപിംഗും രാഷ്ട്രീയ വെല്ലുവിളി നേരിടേണ്ടിവരും. വൈറസ് ബാധ കൈകാര്യം ചെയ്തതിൽ വലിയ വീഴ്ചവന്നെന്ന് ഇപ്പോൾ അധികാരികൾക്കു സമ്മതിക്കേണ്ടിവന്നിരിക്കുന്നു.
ഡിസംബർ 31-നു വൈറസ് ബാധ തിരിച്ചറിഞ്ഞിട്ടും മൂന്നാഴ്ചത്തേക്ക് ചൈന വിപുലമായ പ്രതിരോധ നടപടികൾക്കു തുടക്കം കുറിച്ചില്ല. പ്രാദേശികമായ ഒരു ചെറിയ വൈറസ് ബാധയായി കൈകാര്യം ചെയ്തു. 2002-03-ൽ സാർസ് പടരാൻ കാരണമായതും ചൈനീസ് അധികാരികൾ രണ്ടു മൂന്നു മാസം അതിനു ഗൗരവം കൊടുക്കാതിരുന്നതാണ്. ഇത്തവണ മൂന്നാഴ്ചയോളമെടുത്തു വുഹാൻ പ്രശ്നത്തിൽ ബെയ്ജിംഗിലെ അധികാരികൾ ശക്തമായി ഇടപെടാൻ. വുഹാനിലെ മെഡിക്കൽ വിഭാഗം കൂടുതൽ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഡിസംബർ ആദ്യമേ രോഗവും വൈറസും തിരിച്ചറിയാനും വ്യാപനം വലിയൊരളവോളം തടയാനും കഴിയുമായിരുന്നെന്ന ഭാഷ്യവുമുണ്ട്.
കണക്കുകൾ വിശ്വസിക്കുന്നില്ല
പ്രശ്നം തിരിച്ചറിഞ്ഞശേഷവും സത്യം മറച്ചുവയ്ക്കാനും രോഗവ്യാപനം ലഘൂകരിക്കാനുമാണ് അധികാരികൾ ശ്രമിച്ചത്. അതിനകം ലക്ഷക്കണക്കിനാൾക്കാർ വുഹാനിലൂടെ കടന്നുപോയി. ഇപ്പോഴും സർക്കാർ പുറത്തുവിടുന്ന കണക്കുകൾ മിക്കവരും വിശ്വസിക്കുന്നില്ല.
ചികിത്സാ സൗകര്യങ്ങളും പ്രതിരോധവും ഒരുക്കുന്നതിലും ഭരണകൂടം പരാജയപ്പെട്ടു. വേണ്ടത്ര ആശുപത്രി സൗകര്യം ഇല്ലായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, മറ്റു സഹായികൾ, മുഖാവരണങ്ങൾ, കൈയുറകൾ, പ്രതിരോധ മരുന്നുകൾ തുടങ്ങിയവയ്ക്കുള്ള ദൗർലഭ്യം ഇനിയും തീർന്നിട്ടില്ല. സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തെ എത്തിച്ചാണ് അല്പമെങ്കിലും പരിഹാരമുണ്ടാക്കിയത്. രണ്ടാഴ്ചകൊണ്ട് ഒരു താത്കാലിക ആശുപത്രി പണിതെങ്കിലും അവിടേക്ക് സ്റ്റാഫ് എത്താനും വൈകി.
ചികിത്സാ സൗകര്യം കിട്ടാതെ ഒട്ടേറെപ്പേർ മരിച്ചതിനെപ്പറ്റി ചൈനീസ് സമൂഹ മാധ്യമങ്ങളിൽ പലരും പറയുന്നു. സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ "ബൈഡു' പോലുള്ള സമൂഹ മാധ്യമങ്ങളിൽ നിറയെ കാണാം. പ്രധാനമന്ത്രി ലി കെചിയാംഗിനെയും ഉപപ്രധാനമന്ത്രിമാരെയുമൊക്കെ വുഹാനിലയച്ച് ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കിയെങ്കിലും ഭരണകൂടത്തോടുള്ള വിമർശനം സമൂഹ മാധ്യമങ്ങളിൽ കുറഞ്ഞിട്ടില്ല.
പ്രസിഡന്റ് ഷിയുടെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയായി പുതിയ കൊറോണ വൈറസ് മാറുമോ എന്നാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.