Saturday, February 22, 2020 11:31 PM IST
(ബംഗളൂരുവിൽ നടന്ന ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ ദ്വൈ വാർഷിക സമ്മേളനം പുറപ്പെടുവിച്ച പ്രസ്താവനയുടെ അവസാനഭാഗം).
ദരിദ്രരോടും ദളിതരോടും ഗോത്രവർഗക്കാരോടുമുള്ള വിമോചനാത്മക സംവാദം
ഇന്ത്യയുടെ സാഹചര്യത്തിൽ ദരിദ്രരോടും ദളിതരോടും ഗോത്രവർഗക്കാരോടുമുള്ള സംവാദം അടിയന്തര മുൻഗണന അർഹിക്കുന്ന വിഷയമാണ്. ദളിതരുടെയും ഗോത്ര വർഗ ജനതയുടെയും മനുഷ്യാവകാശങ്ങൾ സമൂഹത്തിൽ നിരന്തരം നിഷേധിക്കപ്പെടുന്നു. ദാരിദ്ര്യം, ചൂഷണം, വിവേചനം തുടങ്ങിയ തിന്മ നിറഞ്ഞ സമൂഹഘടനകൾ ഇല്ലാതാക്കി അവരുടെ വിമോചനത്തിന് എടുക്കുന്ന എല്ലാ നടപടികളും ഫലപ്രദമായ സംവാദ മാർഗങ്ങളാണ്. എന്നാൽ ദരിദ്രരോടുള്ള സംവാദം കാരുണ്യപ്രവൃത്തികളിൽ മാത്രം ഒതുക്കരുത്. കർത്താവിന്റെ സ്ഥാനത്താണു ദരിദ്രർ നിൽക്കുന്നതെന്ന ക്രൈസ്തവരുടെ നിരന്തരമായ സ്വയാവബോധത്തെയാണു ‘ദരിദ്രരുടെ സഭ’ എന്ന പ്രയോഗം പ്രതിബിംബിപ്പിക്കുന്നത്. അതിനാൽ ക്രിസ്തുവിന്റെ അനുയായികൾക്കു ചേർന്നവിധം ഉപവിയും നീതിയും നമ്മുടെ അനിവാര്യമായ കേന്ദ്ര മാനദണ്ഡം ആയിരിക്കണം.
ഈ സാഹചര്യത്തിൽ, ദളിത് ക്രൈസ്തവർക്കും ഗോത്രവർഗ ജനതയ്ക്കും നീതി നടപ്പാക്കാൻ മതിയായ നടപടികൾ എടുക്കണമെന്ന് രാഷ്ട്ര അധികാരികളോടു ഞങ്ങൾ അഭ്യർഥിക്കുന്നു.
പ്രകൃതിയുമായുള്ള സംവാദം
പ്രകൃതിയുമായുള്ള സംവാദം മറ്റൊരു പ്രധാന ഘടകമാണ്. ജീവനെ നിലനിർത്താനും ദൈവത്തെ മഹത്വപ്പെടുത്താനും വേണ്ടി സൃഷ്ടിക്കപ്പെട്ട നമ്മുടെ പൊതുഭവനമായ ഭൂമി, മനുഷ്യപ്രവർത്തനങ്ങൾ അതിനെ നശിപ്പിക്കുന്നതിനാൽ വേദനകൊണ്ടു കരയുകയാണ്. ദൈവത്തിൽ വിശ്വസിക്കുന്നവരും സന്മനസുള്ളവരുമായ എല്ലാവരുടെയും കടമയാണ്, സ്രഷ്ടാവ് വിഭാവന ചെയ്തവിധം ഭൂമിയുടെ പാരിസ്ഥിതിക സന്തുലനം സംരക്ഷിക്കുക എന്നത്. കാലാവസ്ഥാമാറ്റം കുറയ്ക്കാനും കരയും കടലും ശുദ്ധീകരിക്കാനും ഗൗരവാവഹമായ നടപടികൾ എടുക്കുന്നതും എല്ലാ സൃഷ്ടികളെയും ആദരവോടും പരിഗണനയോടുംകൂടെ കൈകാര്യം ചെയ്യുന്നതും പ്രകൃതിയുമായുള്ള സംവാദത്തിൽ പെടുന്നു.
സമാധാനത്തിന്റെ സംവാദം
മതാന്തര സംവാദം നമ്മുടെ കാലത്തിന്റെ അടിയന്തര ആവശ്യങ്ങളിലൊന്നാണ്. മതങ്ങൾക്കിടയിൽ സമാധാനം ഉണ്ടായില്ലെങ്കിൽ രാജ്യങ്ങൾക്കിടയിൽ സമാധാനം ഉണ്ടാവില്ല. മതങ്ങൾ തമ്മിൽ സംവാദമില്ലാതെ മതങ്ങൾക്കിടയിൽ സമാധാനം ഉണ്ടാവില്ല. ആഗോളതലത്തിൽ മൗലികവാദികളും ഭീകരരും നിരപരാധികളുടെമേൽ അഴിച്ചുവിടുന്ന നിരന്തര പീഡനങ്ങളിൽ ഞങ്ങൾ അങ്ങേയറ്റം ആകുലരാണ്.
സമാധാനം സ്ഥാപിക്കൽ, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യനിർമാർജനം, സ്ത്രീകളുടെയും കുട്ടികളുടെയുമടക്കം എല്ലാവരുടെയും മനുഷ്യമഹത്വം സംരക്ഷിക്കൽ തുടങ്ങിയ മേഖലകളിലെ സഹകരണത്തിലേക്കാകണം ഇന്ത്യയിൽ സംവാദം ലക്ഷ്യമിടേണ്ടത്. മറികടക്കാനാവാത്ത തടസങ്ങൾ സംവാദത്തിനു മുന്പിൽ സൃഷ്ടിക്കുന്ന എല്ലാത്തരം യുദ്ധങ്ങൾ, അക്രമം, ഭീകരപ്രവർത്തനം എന്നിവയെ നാം തള്ളിപ്പറയുകയും വേണം. അനുരഞ്ജനം സാധിച്ച ഒരു സമൂഹത്തിനുവേണ്ടിയുള്ള സംവാദത്തിൽ ഏർപ്പെടാൻ ഞങ്ങൾ പ്രതിജ്ഞ എടുക്കുന്നു.
ഒരു തീക്ഷ്ണ അഭ്യർഥന
വിഭാഗീയത സൃഷ്ടിക്കുന്നതും സങ്കുചിതവുമായ സാംസ്കാരിക ദേശീയത, ദേശസ്നേഹത്തിൽനിന്നു ഭിന്നമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഭരണഘടനാധിഷ്ഠിത ദേശീയതയും സാംസ്കാരിക ദേശീയതയും തമ്മിൽ കാതലായ വ്യത്യാസങ്ങൾ ഉണ്ട്. വ്യക്തിനിഷ്ഠമായ കാരണങ്ങളാൽ ഒരു ഇന്ത്യൻ പൗരന്റെയും ദേശസ്നേഹത്തെ ചോദ്യംചെയ്യാൻ ഒരാൾക്കും അവകാശമില്ല. വൈവിധ്യങ്ങൾക്കിടയിൽ നമ്മെ ഒരുമിപ്പിക്കുന്നതാണു യഥാർഥ ദേശസ്നേഹം. വംശങ്ങളെയും ജനപദങ്ങളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിവിധ ചരടുകളാൽ കോർത്തിണക്കിയ മാനവകുടുംബത്തിന്റെ നന്മയ്ക്കായി പൗരസമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനെയാണു ദേശസ്നേഹം എന്നു നിർവചിച്ചിരിക്കുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പറയുന്നു: പൊതുന്മയിലുള്ള തങ്ങളുടെ ചുമതലയും സേവനവും സംബന്ധിച്ച് എല്ലാ ക്രൈസ്തവവർക്കും ബോധ്യം ഉണ്ടായിരിക്കണം. ആനുകാലിക കാര്യങ്ങളുടെ പരിഹാരത്തിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നതു ന്യായമാണെന്ന് അവർ അംഗീകരിക്കുകയും സത്യസന്ധമായ മാർഗങ്ങളിലൂടെ തങ്ങളുടെ കാഴ്ചപ്പാടുകൾ സംഘടിതമായി പ്രതിരോധിക്കുകയും ചെയ്യുന്ന പൗരന്മാരെ ആദരിക്കുകയും വേണം. (സഭ ആധുനിക ലോകത്തിൽ ഖണ്ഡിക 75)
ഭൂരിപക്ഷാധിപത്യത്തിന്റെ സംസ്കാരമൊഴികെ എല്ലാ സംസ്കാരങ്ങളെയും അവഹേളിക്കാൻ പ്രേരിപ്പിക്കുന്ന വ്യാജ ദേശീയതാ സിദ്ധാന്തങ്ങൾ പീഡനങ്ങളെ ശാശ്വതീകരിക്കാൻ പോന്നവയാണ്. ദേശസ്നേഹവും വ്യാജ ദേശീയതയും തമ്മിലുള്ള കാതലായ വ്യത്യാസം വിശദീകരിക്കേണ്ടത് ആവശ്യമാണ്. ദേശസ്നേഹം രാഷ്ട്രത്തെ പടുത്തുയർത്തുന്നു. അതേസമയം വ്യാജ ദേശീയത രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഒരുമയും നശിപ്പിക്കുന്നു. ഈ ദേശീയത അതിന്റെ വിപ്ലവാത്മകവും തീവ്രവുമായ രൂപത്തിൽ ദേശസ്നേഹത്തിനു വിപരീതമാണ്.
വ്യാജ ദേശീയത സമഗ്രാധിപത്യത്തിന്റെ പുതിയ രൂപങ്ങൾക്ക് വഴിവയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ രാജ്യാധികാരികളോടു ഞങ്ങൾ അഭ്യർഥിക്കുന്നു. ഭരണഘടനാ നിർമാതാക്കളോടു ചേർന്നുനിന്നുകൊണ്ട്, ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരായ ഞങ്ങൾ ഉറപ്പിച്ചു പറയുന്നു, ഇന്ത്യൻ പൗരത്വം നിർണയിക്കുന്നതിനു മതം ഒരു മാനദണ്ഡമാകരുത്. രാജ്യത്തു മുഴുവനും, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളിൽ പടരുന്ന ഭീതിയുടെയും ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷം തുടച്ചുനീക്കാൻ ആത്മാർഥവും ഫലപ്രദവുമായ നടപടികൾക്ക് അധികാരികൾ മുന്നോട്ടുവരണം.
വിയോജിപ്പിനെ ദേശസ്നേഹമില്ലായ്മയായി ചിത്രീകരിക്കരുതെന്ന് എടുത്തു പറയേണ്ടതില്ല. സ്വയംഭാഷണംകൊണ്ട് ജനാധിപത്യം കെട്ടിപ്പടുക്കാനാവില്ല. ഒരു മേശയ്ക്കു ചുറ്റുമിരുന്ന്, സംഭാഷണവും പ്രതീക്ഷകൾ പങ്കുവയ്ക്കലും നടത്താനുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്നു ഞങ്ങൾ രാജ്യാധികാരികളെ ഓർമിപ്പിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് സാംസ്കാരിക ഒറ്റപ്പെടുത്തൽ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കു പകരം സംവാദങ്ങൾ ഉണ്ടായാൽ ഇപ്പോൾ തടസമോ മതിലോ ആയി തോന്നുന്നവ ബന്ധങ്ങളുടെ പാലമായി മാറും. “സ്വത്വവും സംവാദവും ശത്രുക്കളല്ല. നമ്മേപ്പോലെയില്ലാത്തവരുമായുള്ള സംവാദത്തിലൂടെ നമ്മുടെതന്നെ സാംസ്കാരിക സ്വത്വം ശക്തവും സന്പന്നവുമാകുകയാണ്. നമ്മുടെ യഥാർഥ സ്വത്വം ദരിദ്രമായ ഒറ്റപ്പെടലിലൂടെ സംരക്ഷിക്കപ്പെടാനുമാവില്ല.” (ക്വെറീദ ആമസോണിയയിൽ ഫ്രാൻസിസ് മാർപാപ്പ)
ഉപസംഹാരം
സംവാദം തീർച്ചയായും സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാതയാണ്. എല്ലാ കുടുംബങ്ങളിലും സഭയുടെ എല്ലാ തലങ്ങളിലും ക്രൈസ്തവർക്കിടയിലും മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിലും രാജ്യങ്ങൾക്കിടയിലും സംവാദം നടക്കണമെന്നും അതുവഴി അനുരഞ്ജനത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയുമായ ദൈവരാജ്യം സമാഗതമാകണമെന്നും നമുക്കു പ്രാർഥിക്കാം.
ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ വളരെ ആശങ്കയും ആകുലതയും ഉണ്ടെങ്കിലും വിശ്വാസത്തിലും നമ്മുടെ സഹ പൗരന്മാരുടെ ജന്മസിദ്ധമായ നന്മയാലും പ്രചോദിതമായ പ്രത്യാശ നമ്മിൽ നിറയുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഭൂരിപക്ഷത്തെ നാം ആദരിക്കുന്നു. നമ്മുടെ മഹത്തായ രാഷ്ട്രത്തെ, ഭാരതാംബയെ, കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളിൽ തുടർന്നും സഹകാരികളായിരിക്കാൻ നമ്മൾ ദൃഢചിത്തരാണ്.
തന്റെ മാതൃസഹജമായ മധ്യസ്ഥതയിലൂടെ സംവാദത്തിന്റെ മാതൃകാപരമായ ചൈതന്യം പ്രകടമാക്കിയ പരിശുദ്ധ കന്യകാമറിയം സത്യത്തിന്റെയും ഉപവിയുടെയും പാതയിലേക്കു നമ്മേ നയിക്കട്ടെ.