Monday, June 15, 2020 11:53 PM IST
കലപ്പയുടെ വേദം - 2
കാടും നാടും തിരിച്ചറിയാനാകാത്ത മൃഗങ്ങളുടെ സ്വാഭാവികമായ അജ്ഞതയെ അംഗീകരിച്ചുകൊണ്ട് ഒരു കാര്യം ചോദിച്ചോട്ടെ? ഏതൊരു ജന്തുവിന്റെയും അടിസ്ഥാനപരമായ ത്വരകളാണു നിലനിൽപ്പും പ്രത്യുത്പാദനവും. പ്രകൃതിദത്തമായ ഈ അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് മൃഗശാലകളിൽ പാർപ്പിച്ചിരിക്കുന്ന വന്യജീവികളുടെയും ആനക്കൊട്ടിലുകളിൽ പാർപ്പിച്ചിരിക്കുന്ന ആനകളുടെയും കാര്യത്തിൽ മൃഗസംരക്ഷണവാദികളുടെ നിലപാടെന്താണ്?
പരിസ്ഥിതിക്കു വളരെ വലിയ ആഘാതം സൃഷ്ടിക്കുന്ന ജലസംഭരണികളെല്ലാം അടിയന്തരമായി ഡീകമ്മീഷൻ ചെയ്യണ്ടേ? അവിടെ നിറയുന്ന വെള്ളത്തിന്റെ ക്യാച്ച്മെന്റ് ഏരിയ കടലിലല്ല കാട്ടിലാണെന്നും ആ കാട് അനേകം ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയാണെന്നും നിങ്ങൾ അറിയുന്നുണ്ടല്ലോ! ഈ ജീവജാലങ്ങളുടെ വയറ്റത്തടിച്ചിട്ട് ഞങ്ങൾക്കു വൈദ്യുതി വേണ്ട എന്നു പറയാനുള്ള ആർജവം നിങ്ങൾക്കുണ്ടാകുമെന്ന് എനിക്കു തീർച്ചയാണ്!
ഒരു കാര്യം കൂടി പറയാനുണ്ട്. നദികളിലെ മണൽപ്പരപ്പ് എത്ര ഉയർന്നാലും നിങ്ങൾ പറയുന്നതുപോലെ അതു വാരിയാലുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഗണിച്ച് ഒരുതരി മണൽപോലും വാരാൻ അനുവദിക്കരുത്. മികച്ച ജീവിതനിലവാരം അനുഭവിച്ചവർക്ക് വീണ്ടും താഴ്ന്ന നിലവാരത്തിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമല്ലെന്നു പറയുന്ന ധനതത്വശാസ്ത്രത്തിലെ ’റാച്ചറ്റ് പ്രഭാവം’ പോയി തുലയട്ടെ.
കാടു കൈയേറുന്നതിനെക്കാൾ ഭീകരമായ സമുദ്രകൈയേറ്റവും അടിയന്തരമായി അവസാനിപ്പിക്കണം. ഒരിക്കൽ പോലും ജീവനോടെ കരയിൽ കയറി മനുഷ്യനെ ആക്രമിച്ചിട്ടില്ലാത്ത മത്സ്യങ്ങളെ കടലിൽ ചെന്ന് പിടിക്കുന്ന കാടത്തം 48 മണിക്കൂറിനുള്ളിൽ നിരോധിക്കണമെന്നും നിങ്ങൾ ആവശ്യമുയർത്തണം.
പ്രകൃതിക്കു കള, വിള എന്ന വേർതിരിവില്ല എന്നു നിങ്ങൾക്കറിയാമല്ലോ. പ്രാണികൾ, ഷഡ്പദങ്ങൾ എന്നീ വിഭാഗങ്ങളിലേതിലെങ്കിലും പെടുന്നതും നാം ’കീടങ്ങൾ’ എന്നുവിളിക്കുന്നതുമായ ജീവികളെ പ്രകൃതി ’കീട’മായി കാണുന്നില്ല. നിങ്ങളെ കടിക്കുന്ന കൊതുകും വിളകൾ നശിപ്പിക്കുന്ന കീടങ്ങളും കൊതുകുകടി കൊള്ളുന്ന മനുഷ്യനുമൊക്കെ ആദ്യം സൂചിപ്പിച്ച 80 ലക്ഷം ജന്തുജാതികളിൽ ഓരോന്നു വീതമാണ്. അവയെ ഉപദ്രവിക്കുന്ന കീടനാശിനികളും കൊതുകിനെ കൊല്ലുന്ന സംവിധാനങ്ങളുമെല്ലാം അടിയന്തരമായി നിരോധിക്കണം. ജീവൻരക്ഷാ മരുന്നുകളുൾപ്പെടെ ഒരു മരുന്നിന്റെയും പരീക്ഷണം മൃഗങ്ങളിൽ നടത്താൻ പാടില്ല. നടത്തുന്നവന്റെ പേരിൽ ജീവപര്യന്തം ലഭിക്കാവുന്ന കുറ്റവും ചുമത്തണം.
ഇപ്പറഞ്ഞ മേഖലകളിലൊന്നും ഗവേഷണം നടത്താനോ ഗവേഷണഫലം പ്രസിദ്ധീകരിക്കാനോ കോർപറേറ്റുകൾ നിങ്ങളെ അനുവദിക്കില്ല എന്ന വ്യക്തമായ തിരിച്ചറിവ് നിങ്ങൾക്കുണ്ട് എന്നു ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട് ചോറുതരുന്നവരോട് നിങ്ങൾ കൂറുപുലർത്തിയേ മതിയാകൂ.
ഞാൻ ഇങ്ങനെയൊക്കെ പറയുന്പോൾ എന്നെ ഒരു ഹരിതഭീകരവാദിയായി മുദ്രകുത്താൻ നിങ്ങൾക്ക് തോന്നുന്നുണ്ടല്ലേ?
ഹരിത ഭീകരവാദം
1980-ൽ അമേരിക്കയിൽ രൂപം കൊണ്ട ’ആദ്യം ഭൂമി, പിന്നെ മനുഷ്യൻ’എന്ന സംഘടനയുൾപ്പെടെയുള്ള ഹരിത ഭീകരവാദികളുടെ വാദഗതികളുമായി തട്ടിച്ചുനോക്കുന്പോൾ എന്റെ നിലപാട് ഒട്ടും തീവ്രമല്ല. പ്രകൃതിക്കു പോറ്റാൻ കഴിയുന്നതിലുമധികം മനുഷ്യാസുരവിത്തുകളെ പെറ്റുകൂട്ടുന്നവരെ നിർബന്ധിച്ച് വന്ധ്യംകരിക്കുക കൂടി ചെയ്താലേ വീർപ്പുമുട്ടുന്ന ഭൂമിയുടെ ആത്മാവിനു ശാന്തി കിട്ടൂ എന്നാണ് അവർ പറയുന്നത്.
മൃഗപ്രേമം മനുഷ്യവിരുദ്ധതയും കർഷക ഹനനവുമായി മാറുന്നതു നാം പോലുമറിയാതെയാണ്. ലോകത്ത് ഒരിടത്തും ഭീകരവാദം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടില്ല. തലതിരിഞ്ഞ ആശയങ്ങൾ പല ദിക്കുകളിൽ നിന്ന് ഒരുമിച്ചെത്തി തത്വദീക്ഷയില്ലാത്തവരുടെ തലയിൽ കുടിയിരിക്കുന്പോഴാണ് അതു വളരുന്നത്. പ്രതിഭയും വിഡ്ഢിയും തമ്മിലുള്ള വ്യത്യാസം, പ്രതിഭ തന്റെ ബുദ്ധിയുടെ പരിധി തിരിച്ചറിയുന്പോൾ വിഡ്ഢി തന്റെ ബുദ്ധിശൂന്യതയുടെ പരിധി തിരിച്ചറിയുന്നില്ല എന്നതാണ്.
പ്രകൃതിസംരക്ഷണത്തിന് ഉൗന്നൽ നൽകുന്നതിനോടൊപ്പം ഹരിതഭീകരവാദത്തിന്റെ മുഖം കൂടി തുറന്നു കാട്ടാതിരിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് ഞാൻ മനസിലാക്കുന്നു. മണ്ണിൽ അന്നം വിളയിക്കുന്ന കർഷകനെ കൈയേറ്റക്കാരൻ എന്നു നിങ്ങൾ വിളിക്കുന്നത് ചരിത്രബോധമില്ലാത്തതുകൊണ്ടാണ്.
സംസ്കാരത്തിന്റെ ചരിത്രവും പരിസ്ഥിതി ശാസ്ത്രവും
കാടു കൈയേറിയ മനുഷ്യൻ തന്റെ അനിവാര്യമായ വിധിയെയാണ് നേരിടുന്നത് എന്നു പറയുന്നവർ നാടുകൈയേറുന്ന മൃഗങ്ങളും അനിവാര്യമായ വിധിയെ നേരിട്ടേ പറ്റൂ എന്ന ന്യായം പറയാത്തത് എന്തുകൊണ്ട് എന്നു ഞാൻ ചിന്തിക്കുകയാണ്. കാട്, നാട് എന്ന വേർതിരിവുതന്നെ വിശകലനത്തിനു വിധേയമാക്കേണ്ടതാണ്. വാസയോഗ്യമല്ലാത്ത സ്ഥലങ്ങൾ ഉപേക്ഷിച്ച് വാസയോഗ്യമായ സ്ഥലങ്ങൾ അന്വേഷിച്ച് മനുഷ്യൻ നടന്നതിന്റെ ചരിത്രമാണ് സംസ്കാരങ്ങളുടെ ചരിത്രം. അതുകൊണ്ട് ഇന്നത്തെ കാടുകൾ പണ്ട് നാടുകളായിരുന്നിരിക്കാം, നാളെ അവ വീണ്ടും നാടായി മാറാനും സാധ്യതയുണ്ട്.
സാമൂഹ്യജീവിയായ മനുഷ്യന്റെ നിലനിൽപ്പ് വെറും വ്യക്തിപരമായ അതിജീവനം മാത്രമല്ല. മൂന്നുനേരം ഭക്ഷണം ഉറപ്പുവരുത്തുന്നതിലൂടെയാണു സംസ്കാരം ആരംഭിച്ചതെങ്കിൽ ആ സംസ്കാരം ഇന്നും നിലനിൽക്കുന്നത് മൂന്നുനേരമുള്ള അശനത്തിലൂടെയാണ്. മൂന്നുനേരം ഭക്ഷണം വ്യവസ്ഥാപിതമായി ഉറപ്പുവരുത്താനുള്ള അന്തസായ മാർഗങ്ങൾ സ്വീകരിക്കാനുമുള്ള അവന്റെ അവകാശത്തിൽ നിന്നാണ് സ്ഥിരവരുമാനത്തിനുള്ള അവകാശം ജനിക്കുന്നത്. സമൂഹജീവിയെന്ന നിലയിലുള്ള ആ അവകാശം സംരക്ഷിക്കാനാണ് അവൻ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി ചില സ്ഥലങ്ങൾ കണ്ടെത്തുന്നതും ചിലത് ഉപേക്ഷിക്കുന്നതും.
സ്ഥിരമായ വരുമാനം നിലയ്ക്കുകയും വയറ്റിൽ കാറ്റുകയറുകയും ചെയ്താൽ ഈ പറഞ്ഞ മൃഗപ്രേമികളും മൃഗപ്രേമം എന്ന അളവുകോലുകൊണ്ട് അവർ അളക്കുന്ന പരിഷ്കാരവും സംസ്കാരവും 48 മണിക്കൂറിനകം അരാജകത്വത്തിനു വഴിമാറും. കാരണം ആത്യന്തികമായി മനുഷ്യൻ ഒരു മൃഗമാണ്. നിലനിൽപ്പ് ഭീഷണിയിലായാൽ താൻ തന്നെ നിർമിച്ച നിയമവ്യവസ്ഥ അവൻ കൈയിലെടുക്കും.
ലഘുശാസ്ത്രം മാത്രം
ഒരു ശാസ്ത്രമെന്ന നിലയിൽ പരിസ്ഥിതി ശാസ്ത്രം ഒരു ലഘുശാസ്ത്രം മാത്രമാണ്. ശാസ്ത്രത്തെ ഖരശാസ്ത്രം എന്നും ലഘുശാസ്ത്രം എന്നും തിരിക്കാം. കൃത്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ് ഈ തിരിവ്.
അറിവിലൂടെ കീഴ്പ്പെടുത്തേണ്ട വസ്തുവാണ് പ്രപഞ്ചം എന്ന സങ്കൽപമാണ് പ്രകൃതിചൂഷക നിലപാടിന്റെ ആണിക്കല്ല്. മനുഷ്യകേന്ദ്രീകൃത പ്രപഞ്ച സങ്കൽപമാണ് പ്രകൃതിചൂഷണത്തിലേക്കു നയിക്കുന്നത് എന്ന കാഴ്ചപ്പാടാണ് ചിന്താലോകത്തു നിലനിൽക്കുന്നത്.
മനുഷ്യൻ പ്രകൃതിയിൽ പ്രത്യേക സ്ഥാനം അലങ്കരിക്കുന്നില്ല എന്ന വാദം ആകർഷകമായി തോന്നാമെങ്കിലും അത് അത്യന്തം അപകടകരമായ ഹരിതഭീകരവാദത്തിലേക്ക് നയിച്ചേക്കാം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനുഷ്യൻ പ്രകൃതിയിൽ വരുത്തിയ മാറ്റങ്ങളും നിർമിതികളും തച്ചുതകർക്കണമെന്ന് വാദിക്കുന്നവരാണ് ഹരിത ലഡ്ഡൈറ്റുകൾ. കന്പ്യൂട്ടറും ട്രാക്ടറും തല്ലിത്തകർത്ത ലഡ്ഡൈറ്റുകൾ നമുക്കും പരിചിതരാണല്ലോ. ’ ആദ്യം പ്രകൃതി പിന്നെ മനുഷ്യൻ’ എന്നു വാദിക്കുന്നവരും ഹരിത ഭീകരവാദത്തിലേക്കാണ് വളരുന്നത്. മനുഷ്യവംശത്തിന്റെ നിലനിൽപ്പിനുതന്നെ കാരണമായ കരുണ, ഉപവി അതിജീവനശേഷി കുറഞ്ഞവരോടുള്ള കരുതൽ തുടങ്ങിയവയെ പാടേ നിരാകരിക്കുകയും, ശേഷിയുള്ളവ മാത്രം നിലനിന്നാൽ മതിയെന്ന പ്രകൃതിയുടെ നിയമം നിർദാക്ഷിണ്യം മനുഷ്യരാശിയുടെ മേൽ അടിച്ചേൽപ്പിക്കണമെന്നു വാദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം പരിസ്ഥിതിവാദികളുണ്ട്. ജനസംഖ്യാ വർധന പ്രകൃതിചൂഷണത്തിലേക്ക് നയിക്കുമെന്നതിനാൽ നിർബന്ധിത വന്ധ്യംകരണം, ദരിദ്രരാജ്യങ്ങൾക്കുള്ള സാന്പത്തിക സഹായം നിർത്തലാക്കൽ തുടങ്ങിയ വന്യമായ നിർദേശങ്ങളാണ് പ്രകൃതിസംരക്ഷണത്തിന്റെ പേരിൽ ഇവർ മുന്നോട്ടു വയ്ക്കുന്നത്.
ഇത്തരം ഭ്രാന്തൻ ആശയങ്ങളുടെ സ്വാധീനത്താൽ ഇന്ത്യയിൽ ഇതുപോലുള്ള പരിസ്ഥിതിസംരക്ഷണരീതി നടപ്പിലാക്കണമെന്ന് വാദിക്കുന്നവരുണ്ട്. നമ്മുടെ നാടിന്റെ സവിശേഷമായ സാഹചര്യങ്ങളും ഭീമമായ ജനസംഖ്യയും കണക്കിലെടുക്കാതെ പടിഞ്ഞാറൻ ആശയങ്ങളെ അതേപടി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ചുരുക്കിപ്പറഞ്ഞാൽ ക്രൂരതയാണ്.
ജനസംഖ്യ വളരെ കുറഞ്ഞ, വളരെ ഉയർന്ന പ്രതിശീർഷവരുമാനമുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിലോ മറ്റു യൂറോപ്യൻ രാജ്യങ്ങളിലോ രൂപപ്പെട്ട തത്വശാസ്ത്രങ്ങളുടെ പ്രായോഗികതയും അപ്രായോഗികതയും തിരിച്ചറിയേണ്ടതുണ്ട്. ജീവസന്ധാരണത്തിനുവേണ്ടി പൗരൻമാർക്കു വനമേഖലയിൽ പ്രവേശിക്കേണ്ട സാഹചര്യം ഒട്ടുമില്ലാത്ത രാജ്യങ്ങളെയും വനമേഖലയുടെ സമീപസ്ഥലങ്ങളിൽ ജീവിക്കുന്ന (കൊട്ടിഘോഷിക്കപ്പെട്ട വികസനത്തിന്റെ പുറന്പോക്കിൽ ജീവിക്കുന്ന) പാവപ്പെട്ട ഇന്ത്യൻ കർഷകനെയും ഒരുപോലെ കാണരുത്. വന്യമൃഗങ്ങളുടെ ശല്യത്തിൽനിന്നു കൃഷിയെയും കൃഷിഭൂമിയെയും സംരക്ഷിക്കുന്നതിനുവേണ്ടി വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുന്ന രീതിയാണ് വിദേശരാജ്യങ്ങളിൽ നിലവിലുള്ളത്. കൃഷിയുടെ സംരക്ഷണത്തോടൊപ്പം ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന മട്ടിലുള്ള പെറ്റുപെരുകലിനെ തടയുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.
പ്രകൃതിയെ സംരക്ഷിക്കാൻവേണ്ടി തത്വശാസ്ത്രം രൂപീകരിച്ച സായിപ്പിന് മൃഗങ്ങളുടെ എണ്ണം ഭയാനകമായ വിധത്തിൽ വർധിച്ചാൽ അവയെ കൊല്ലാനുള്ള വകതിരിവുകൂടിയുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. മനുഷ്യജീവന് ഈ ജന്തുക്കൾ ഭീഷണിയായാലുള്ള കാര്യം പറയുകയും വേണ്ട.
ഉഴുതുണ്ണുന്നവരും തൊഴുതുണ്ണുന്നവരും
വായിച്ചിട്ടും വകതിരിവില്ലാതെ പോകുന്ന പരിസ്ഥിതിപ്രേമികളെയും മൃഗപ്രേമികളെയും കാണുന്പോൾ ജർമൻ ചിന്തകനായ ഹൈഡഗ്ഗർ പറഞ്ഞ കാര്യം ഓർക്കുന്നു. ’ശാസ്ത്രത്തിന്’ സ്വയം ചിന്തിക്കാൻ ശേഷിയില്ല’. ശരിയാണ്, ചിന്തയും വകതിരിവും മനുഷ്യന്റേതാണ്. മനുഷ്യന്റെ ചിന്തയിൽ നിന്നു ജനിക്കുന്ന ശാസ്ത്രത്തിന് മനുഷ്യന് പകരം ചിന്തിക്കാനാവില്ല.
കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ച് തിരുക്കുറളിൽ തിരുവള്ളുവർ പാടിയതിങ്ങനെയാണ്: ’’ ഉഴുതുണ്ട് വാഴ്വാരേ വാഴ്വാർ മറ്റെല്ലാം തൊഴുതുണ്ടു പിൻചെൽപവർ’’ ഉഴുതുണ്ണുന്നവനാണ് യഥാർഥത്തിൽ ഉണ്ണാൻ അർഹതയുള്ളവൻ. മറ്റെല്ലാവരും തൊഴുതുണ്ണുന്നവരാണ്. ഉഴുതുണ്ണുകയും നമ്മെ ഉൗട്ടുകയും ചെയ്യുന്ന കർഷകനെ തൊഴുതുണ്ണുന്നവൻ വന്ദിക്കണം. ചുരുങ്ങിയപക്ഷം നിന്ദിക്കാതിരിക്കുകയെങ്കിലും വേണം.
ഉഴുതുണ്ണുന്നവനെത്തന്നെ ഉൗണാക്കി മാറ്റുന്ന വന്യജീവികളുടെ അവകാശത്തെക്കാൾ വലുത് അവന്റെ ജീവനും സ്വത്തും തന്നെയാണ്. പ്രകൃതിസ്നേഹം പറഞ്ഞില്ലെങ്കിൽ പരിഷ്കാരി എന്ന ലേബലുണ്ടാകില്ല എന്ന കാപട്യം മാറ്റിവച്ച് ആത്മാർഥതയുള്ള സമീപനം സ്വീകരിക്കാൻ പരിസ്ഥിതിവാദികൾക്കാകട്ടെ എന്നു പ്രത്യാശിക്കുന്നു. ഉഴുതുണ്ണുന്നവനെ കാർബണ് ക്രെഡിറ്റ് ഫണ്ടിനുവേണ്ടി തൊഴിച്ചുണ്ണുന്ന കാടത്തം ഇനിയെങ്കിലും നിർത്തണം.
പ്രവചനങ്ങൾക്കും അനുമാനങ്ങൾക്കുമുള്ള കൃത്യതയിൽ പരിമിതിയുള്ള ഒരു നീക്കുപോക്കുശാസ്ത്രമാണ് പരിസ്ഥിതി വിജ്ഞാനീയം. അമേരിക്കയിലെ പ്രസിദ്ധമായ The Weather എന്ന പരിസ്ഥിതി ചാനലിന്റെ സ്ഥാപകനായിരുന്ന ജോണ് കോൾമാൻ പരിസ്ഥിതിയെ സംബന്ധിച്ച പ്രവചനങ്ങളിലെ തട്ടിപ്പിനെക്കുറിച്ചും പരിസ്ഥിതി പഠനങ്ങൾക്കായി പണം മുടക്കുന്ന കോർപറേറ്റ് കന്പനികളുടെ ബിസിനസ് താത്പര്യങ്ങളെക്കുറിച്ചും വർഷങ്ങൾക്കുമുന്പ് പറഞ്ഞപ്പോൾ അത് ലോകശ്രദ്ധ ആകർഷിച്ചിരുന്നു.
Pay and Pollute എന്ന തത്വത്തിൽ അധിഷ്ഠിതമായി പരിസ്ഥിതി സംരക്ഷണത്തിനായി മൂന്നാം ലോകരാജ്യങ്ങളിൽ പണവും സ്കോളർഷിപ്പും നല്കിക്കൊണ്ടും എന്നാൽ തങ്ങളുടെ വ്യവസായം അനുസ്യൂതം തുടർന്നുകൊണ്ടും മുന്നേറുന്ന വൻകിട കോർപറേറ്റുകളുടെ മുന്നണി പോരാളികളായി വിലസുന്നവരാണ് ഇവിടുത്തെ മിക്ക പരിസ്ഥിതി വാദികളും.
കൈയേറ്റം എന്ന വാക്കിനെ കൃഷിയുടെ പര്യായമായി ഉപയോഗിക്കുകയും ഒരു ജില്ലയെ മുഴുവൻ ആക്ഷേപിച്ചുകൊണ്ട് ‘ആനജിഹാദ്’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്പോഴാണ് കർഷകൻ പ്രകോപിതനാകുന്നത്. പരിസ്ഥിതി ലോലമെന്നും പരിസ്ഥിതി ബലിഷ്ഠമെന്നും പ്രദേശങ്ങളെ തിരിച്ച് മൂഢസ്വർഗത്തിലിക്കുന്നവർ ഒന്നു മനസിലാക്കണം: ഈ പരിസ്ഥിതി എല്ലായിടത്തും ഒരേസമയം ബലിഷ്ഠവും ലോലവുമാണെന്ന് ദിനംപ്രതി പ്രകൃതി തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ, മനുഷ്യന്റെ പ്രവചനങ്ങളെയും ശാസ്ത്രത്തെയും അനുസരിക്കേണ്ട ബാധ്യത പ്രകൃതിക്കില്ല. 2018-ലെ പ്രളയകാലത്ത് ഇടുക്കി ഡാമിൽനിന്ന് ഒഴുകാൻ പോകുന്ന വെള്ളത്തിന്റെ റൂട്ട് മാപ്പ് മുൻകൂട്ടി തയാറാക്കിയവരെ ഇളിഭ്യരാക്കിക്കൊണ്ട് വെള്ളം അതിനിഷ്ടമുള്ളപോലെ പാഞ്ഞപ്പോൾ നാം അതു മനസിലാക്കിയതാണ്. മനുഷ്യൻ തന്റെ സവിശേഷബുദ്ധിയുപയോഗിച്ച് പദാർത്ഥപ്രപഞ്ചത്തിന്റെ മേൽ മേൽക്കൈ നേടുന്നതിന്റെ പേരാണ് ശാസ്ത്രം. ഈ ശാസ്ത്രീയ രീതി അവൻ ആദ്യമായി സംഘടിതമായി പ്രയോഗിച്ചത് കൃഷിയിലാണ്.
യുവാൽ നോവ ഹരാരിയുടെ 2018-ൽ പുറത്തിറങ്ങിയ 21 Lessons For 21st Century’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഓർമപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. 21-ാം നൂറ്റാണ്ടിലെ ശാസ്ത്രീയമുന്നേറ്റം ഭീകരരൂപം പ്രാപിക്കുന്നത് ചൂഷണത്തിലൂടെയായിരിക്കില്ല. മറിച്ച് ശതകോടികളെ അപ്രസക്തരാക്കിക്കൊണ്ടായിരിക്കും എന്ന്. ചിന്തകരുടെ അവഗണനയിലൂടെയും പരിസ്ഥിതിവാദികളുടെ ഭർത്സനത്തിലൂടെയും അധികാരികളുടെ നിയമക്കുരുക്കുകളിലൂടെയും അപ്രസക്തരായി മാറുന്ന അവരെക്കുച്ചാണ് ചങ്ങന്പുഴ ‘അവശന്മാരാര്ത്തന്മാര് ആലംബഹീനന്മാരവരുടെ സങ്കടമാരറിയാന്’ എന്നു പാടിയത്.
(അവസാനിച്ചു)
(ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മാർഗനിർദേശത്തിൽ ഡോ. സൂരജ് ജോർജ്
പിട്ടാപ്പിള്ളിൽ തയാറാക്കിയത്)