Monday, June 22, 2020 11:12 PM IST
അതിർത്തിയിൽ സമാധാനത്തിനുള്ള ചർച്ചകൾ പല വഴിക്കു നടക്കുന്പോഴും പ്രതിരോധത്തിനും അതിർത്തി സംരക്ഷണത്തിനുമുള്ള എല്ലാ പടയൊരുക്കങ്ങളും നടത്തുകയാണ് ഇന്ത്യ. അതിർത്തി കടന്ന് എന്തു പ്രകോപനം വന്നാലും അടിച്ചോടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിനു പതിച്ചുകൊടുത്തിട്ടുണ്ടു സർക്കാർ. കഴിഞ്ഞ ജൂണ് 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇരുപത് ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട സംഘർഷത്തിനു പിന്നാലെ എന്തിനും തയാറായി നിൽക്കാനാണു സായുധസേനകൾക്കു നിർദേശം നൽകിയിരിക്കുന്നത്.
ഇപ്പോഴിതാ ചൈനയുടെ കടന്നുകയറ്റങ്ങൾ തടയുന്നതിനായി പർവതാരോഹണ സേനയെ വിന്യസിക്കുന്നു. ഉയരങ്ങളിലെ കടന്നുകയറ്റത്തിന് തടയിടാനാണു മൗണ്ടൻ ഫോഴ്സ് എന്ന പർവതാരോഹണ രംഗത്ത് അതിവിദഗ്ധരായ സൈനികരെ വിന്യസിക്കാനൊരുങ്ങുന്നത്. ലോകത്തുതന്നെ ഏറ്റവും വിദഗ്ധരായ പർവതാരോഹക സേനയുള്ളത് ഇന്ത്യക്കാണെന്നാണ് മോഡേണ് വെപ്പൺറി മാഗസിന്റെ എഡിറ്ററും ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമിയുടെ അടുപ്പക്കാരനുമായ ഹുവാംഗ് ഗുവേഷി വിലയിരുത്തിയത്.
ഉയരമേറിയ മലനിരകളിൽ ഗറിലാ യുദ്ധമുറകൾ ഉൾപ്പെടെ വശമുള്ള ഇന്ത്യൻ പർവതാരോഹക സേനയുടെ മുന്നിൽ പീപ്പിൾസ് ലിബറേഷൻ ആർമി മുട്ടുമടക്കേണ്ടിവരുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. കാർഗിൽ യുദ്ധവേളയിൽ ഉൾപ്പെടെ ഇന്ത്യൻ മൗണ്ടൻ ഫോഴ്സിന്റെ കരുത്തും വിരുതും തെളിയിക്കപ്പെട്ടതാണ്. ഉയരങ്ങളിൽ പോരാടുന്നതിനു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധസമയത്ത് ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സമാനമായ നിലയിൽ ഇവരെ അതിർത്തിയിൽ വിന്യസിച്ച് പ്രതിരോധം ശക്തമാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.
ഉത്തരാഖണ്ഡ്, ലഡാക്ക്, ഗൂർഖാലാൻഡ് മേഖല, അരുണാചൽ പ്രദേശ്, സിക്കിം എന്നീ പ്രദേശങ്ങളിൽ നിന്നുളളവരാണ് സേനയിലുള്ളത്. ഉയർന്ന പ്രദേശങ്ങളിൽ ജനിച്ചുവളർന്നവരായതുകൊണ്ട് അനായാസം ഇവർക്കു മലമുകളിൽ ശത്രുക്കൾക്കെതിരെ പോരാടാൻ സാധിക്കും. ശത്രുവിന്റെ തൊട്ടരികിൽ നിന്നുകൊണ്ടു പോരാടുന്നതിൽ പർവതാരോഹക സേന അസാമാന്യ കഴിവ് പ്രദർശിപ്പിച്ചിട്ടുണ്ട്.
ചൈനീസ് പക്ഷത്ത് ടിബറ്റൻ പീഠഭൂമി സമതല പ്രദേശമാണ്. എന്നാൽ, ഇന്ത്യൻ മേഖലയിലെ അതിർത്തിയിൽ പർവത മേഖലകളാണ് അധികവും. നന്ദാദേവി, കാഞ്ചൻജംഗ, നാംചെ ബാർവ എന്നിവ ഹിമാലയത്തിലെ ഉയരമേറിയ കൊടുമുടികളാണ്. ഭൂപ്രദേശം തിരിച്ചുപിടിക്കുന്നതു മാത്രമല്ല, നിലവിലുളള സ്ഥലം സംരക്ഷിച്ചുനിർത്തുന്നതും അതുകൊണ്ടുതന്നെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ പർവതാരോഹണ സേന പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
പർവത മേഖലകളിലെ യുദ്ധപരിചയം ഇന്ത്യൻ സേനയുടെ എക്കാലത്തെയും മികച്ച നേട്ടങ്ങളിലൊന്നാണ്. ജമ്മു കാഷ്മീർ, അരുണാചൽ പ്രദേശ് മേഖലയിലടക്കം വലിയൊരു വിഭാഗം സൈനികരാണു മഞ്ഞുമൂടിയ മലനിരകളിൽ അതിർത്തി കാത്തു നിൽക്കുന്നത്. 1970 മുതൽ ഇന്ത്യൻ സേന മലനിരകളിൽ പോരാടുന്നതിനായി സൈനികർക്കു പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പന്ത്രണ്ടു ഡിവിഷനുകളിലായി രണ്ടു ലക്ഷത്തോളം സൈനികർക്കാണ് പർവതമേഖലകളിൽ പോരാടുന്നതിനു പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ളത്. ഈ വൈദഗ്ധ്യത്തിന്റെ ഏറ്റവും സുപ്രധാന സാക്ഷ്യമാണു സിയാചിനിലെ സൈനികർ.
ലോകത്തെതന്നെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണു സിയാചിൻ. സമുദ്രനിരപ്പിൽനിന്ന് 5000 മീറ്റർ ഉയരത്തിൽ മൈനസ് 60 ഡിഗ്രി മഞ്ഞിൽ ആണ് ഇന്ത്യൻ സൈനികർ അവിടെ അതിർത്തി കാത്തു നിൽക്കുന്നത്. ജമ്മു കാഷ്മീരിലെ ഗുൽമാർഗിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹൈ ആൾറ്റിറ്റ്യൂഡ് മൗണ്ടൻ വാർഫെയർ സ്കൂളും പ്രവർത്തിക്കുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക സേനാ വിഭാഗങ്ങൾ ഇവിടം സന്ദർശിക്കാറുമുണ്ട്. പർവത മേഖലകളിലെ പോരാട്ടം പരിശീലിപ്പിക്കാൻ കരസേനയ്ക്ക് ജമ്മു കാഷ്മീരിലെ കാർഗിൽ ജില്ലയിലെ ദ്രാസിൽ കാർഗിൽ ബാറ്റിൽ സ്കൂളുമുണ്ട്.
അതിർത്തിയിലെ സൈനിക വിന്യാസത്തിൽ ഇന്ത്യക്കാണ് മേൽക്കൈ എന്നാണ് ഹാർവഡ് യൂണിവേഴ്സിറ്റി അടുത്തയിടെ വിലയിരുത്തിയത്. യുഎസ് വാർ കോളജിലെ ഫ്രാങ്ക് ഒഡോണലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. ലഡാക്ക് ഉൾപ്പെടെയുള്ള മേഖലയിൽ നേർക്കുനേരെയുള്ള പോരാട്ടങ്ങളിൽ ഇന്ത്യൻ സൈന്യത്തിന് കൂടുതൽ പ്രാപ്തിയുണ്ടെന്നും വിലയിരുത്തുന്നു. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ കണക്കിലെടുത്താൽ ഇന്ത്യക്കും ചൈനയ്ക്കും ഏതാണ്ടു തുല്യശക്തിയാണുള്ളത്. ചൈനീസ് സേനയ്ക്ക് റഷ്യയുമായുള്ള അതിർത്തി രക്ഷകൂടി നോക്കണം. കൂടാതെ ടിബറ്റ്, സിൻജിയാംഗ് മേഖലകളിലും ശ്രദ്ധ പതിപ്പിക്കണം. അതിർത്തിയിലെ വ്യോമശക്തിയിൽ ഇന്ത്യൻ പോർ വിമാനങ്ങളെ വെല്ലാൻ ചൈനക്കാകില്ലെന്നും ഫ്രാങ്ക് ഒഡോണൽ പറയുന്നു.
സെബി മാത്യു