Monday, June 29, 2020 11:17 PM IST
കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴി കേരളത്തിൽ പ്രസിദ്ധമാണ്. എന്നുപറഞ്ഞാൽ, കടമെടുക്കേണ്ടിവന്നാലും ആഘോഷങ്ങൾക്കു മുടക്കം വരുത്തരുതെന്നർഥം. ഏതാണ്ടിതുപോലെ കടമെടുത്താണു ധൂർത്തിനും ധാരാളിത്തത്തിനും യാതൊരു നിയന്ത്രണവുമില്ലാതെ സർക്കാരിന്റെ ചെലവുകൾ നടത്തുന്നത്. അതു ദൂരവ്യാപകമായ ദൂഷ്യഫലങ്ങൾക്ക് വഴിതെളിക്കുമെന്ന കാര്യം അവർ ചിന്തിച്ചിരുന്നോയെന്നതു സംശയമാണ്. മഹാമാരിയാണ് അവരുടെ കണ്ണു തുറപ്പിച്ചതെന്നു പറയാം.
വരവിലും അധികം ചെലവ് നടത്തുന്ന ഒരു പ്രവണതയാണു വർഷങ്ങളായി കേരള സർക്കാരിനുണ്ടായിരുന്നത്. സംസ്ഥാന വരുമാനത്തിന്റെ 20 മുതൽ 25 വരെ ശതമാനം കടമെടുത്തിട്ടാണു ചെലവുകൾ നടത്തുക. ജനക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനു പലപ്പോഴും വരവിലുമധികം ചെലവ് നടത്തേണ്ടതായിവരും. എന്നാൽ, അധികമായാൽ അമൃതും ദോഷമാണമല്ലോ. അതിനാൽ കടമെടുക്കുന്നത് ചില നിയന്ത്രണങ്ങൾക്കു വിധേയമായിട്ടായിരിക്കണം. സർക്കാരിന്റെ നിത്യനിദാന ചെലവുകൾ റവന്യുവിൽനിന്നും ആസ്തികൾ സൃഷ്ടിക്കുന്ന മൂലധനച്ചെലവ് കടമെടുത്തും നടത്താമെന്നാണു പൊതുവേ അംഗീകരിച്ചിട്ടുള്ള മാനദണ്ഡം.
സംസ്ഥാന ഗവണ്മെന്റുകൾ സമാഹരിക്കുന്ന കടത്തിന്റെ പരിധി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മൊത്തവരുമാനത്തിന്റെ മൂന്നു ശതമാനം വരെ ആകാമെന്നാണ് ഇന്ത്യയിൽ സ്വീകരിച്ചിരിക്കുന്ന നയം. എന്നാൽ, ഇതിനെ അവഗണിച്ചുകൊണ്ട് വൻതോതിൽ കടമെടുക്കുന്നതിൽ കേരള സർക്കാർ മുൻപന്തിയിലാണ്. തത്ഫലമായി കേരളത്തിന്റെ കടം ഇതര സംസ്ഥാനങ്ങളുടേതിലും ആനുപാതികമായി ഉയർന്നതുമാണ്. ഇപ്പോൾ സർക്കാരിന്റെ ആകെ കടം ഏകദേശം മൂന്നു ലക്ഷം കോടി രൂപ വരും. അത് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ കടത്തിന്റെ 5.68 ശതമാനം വരും. ഒരു കേരളീയന്റെ ശരാശരി കടം ഒരിന്ത്യക്കാരന്റെ ശരാശരി കടത്തിന്റെ ഇരട്ടിയാണെന്നർഥം.
മഹാമാരി സൃഷ്ടിച്ച സാന്പത്തിക പരാധീനത
കോവിഡ് മഹാമാരിയോടെ ഭാരിച്ച കടം വിനയായിത്തീർന്നു. മഹാമാരിതന്നെ സന്പദ് വ്യവസ്ഥയെ താറുമാറാക്കി. മഹാമാരിയെ പ്രതിരോധിക്കുന്നതിനു നടപ്പിലാക്കിയ കരുതൽ നടപടികളും സാന്പത്തിക മേഖലയെ മൊത്തത്തിൽ നിശ്ചലമാക്കിയിരിക്കുകയാണ്. മഹാമാരിയോടെ വിദേശവരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി. ലക്ഷക്കണക്കിനു പ്രവാസികളാണു കേരളത്തിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി കേരളത്തിന്റെ മൊത്തവരുമാനത്തിൽ 1,25,000 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കിയിരിക്കുന്നത്.
ഇങ്ങനെയുള്ള തിരിച്ചടികൾ ഉണ്ടാകുന്നതിനു മുന്പാണ് 2020-21 ലെ ബജറ്റ് അവതരിപ്പിച്ചത്. 2019-20-ലെ ബജറ്റിൽ 1,15,354 കോടി രൂപ വരവും 1,41,955 കോടി രൂപ ചെലവുമാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, സാന്പത്തികവർഷം അവസാനിക്കുന്നതിനു മുന്പ് ഇതേ അളവിലുള്ള വരവുണ്ടാകില്ലെന്നും അതു ചെലവുചുരുക്കലിലേക്ക് നയിക്കുമെന്നും ബോധ്യപ്പെട്ടു. അതിന്റെ വെളിച്ചത്തിൽ വരവ് 99,042 കോടി രൂപയും ചെലവ് 125342 കോടി രൂപയുമായി വെട്ടിക്കുറച്ചുകൊണ്ടു പുതുക്കിയ എസ്റ്റിമേറ്റുകൾ 2020-21 ബജറ്റിൽ അവതരിപ്പിക്കുകയുണ്ടായി. 2019-20-ൽ നൽകേണ്ട പലിശ 18,434 കോടി രൂപയാണ്. ഇത്രമാത്രം ഭാരിച്ച പലിശ നല്കേണ്ടിയിരുന്നില്ലെങ്കിൽ 2019 - 20-ലെ ബജറ്റ് എസ്റ്റിമേറ്റുകൾ അനുസരിച്ചുള്ള ചെലവുകൾ നടത്തുന്നതിന് സാധ്യമായേനെ. പലിശ കാരണം പല വികസനപ്രവർത്തനങ്ങളും ഉപേക്ഷിക്കേണ്ടിവന്നു.
2020-21-ലെ ബജറ്റനുസരിച്ച് 1,14,635 കോടി രൂപ വരുമാനവും 144,265 കോടി രൂപ ചെലവുമാണ് പ്രതീക്ഷിച്ചിരുന്നത്. കടമാണെങ്കിൽ 29295 കോടി രൂപയും. കോവിഡ് മഹാമാരി സർക്കാരിന്റെ വരവിൽ ഇക്കൊല്ലം ഏകദേശം 35,000 കോടി രൂപയുടെ ഇടിവുണ്ടാക്കുമെന്ന് സർക്കാർ ഏജൻസിയായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു. ഇത് 35,000 കോടിയിൽ ഒതുങ്ങിനില്ക്കുമോയെന്ന കാര്യം കണ്ടറിയേണ്ടതാണ്. ഈ വൻ ഇടിവിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ വായ്പാപരിധി ഉയർത്താൻ കേന്ദ്രസർക്കാർ സമ്മതം നല്കി. വായ്പാപരിധി ഉയർത്തുന്നതിലൂടെ 18,000 കോടി രൂപ സമാഹരിക്കാനാവും. ഇടിവ് പരിഹരിക്കണമെങ്കിൽ ഇനിയും 17,000 കോടി രൂപയോളം വേണ്ടിവരും. തന്മൂലം പല പ്രധാനപ്പെട്ട വികസന പരിപാടികളും ഉപേക്ഷിക്കേണ്ടിവരും. ഈ വർഷം പലിശയായി കണക്കാക്കിയിരിക്കുന്ന 19,850 കോടി രൂപ നല്കേണ്ടിയിരുന്നില്ലെങ്കിൽ, വരുമാനത്തിലുള്ള വിടവ് നികത്താനാവുന്നതാണ്.
സന്തുലിത ബജറ്റ് വേണം
ഇങ്ങനെയുള്ള സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടി, വരവ് വർധിപ്പിച്ചും ചെലവ് ചുരുക്കിയും ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുകയെന്നുള്ളതാണ്. സന്തുലിത ബജറ്റും പൊതുധനകാര്യത്തിൽ പ്രസക്തമല്ലെങ്കിലും എപ്പോഴും ചെലവ്, വരവിലും വർധിച്ചിരിക്കുന്നത് അഭികാമ്യമല്ല. ഇന്നത്തെ സാഹചര്യത്തിൽ വരവ് വർധിപ്പിച്ച് ചെലവ് ചുരുക്കിയും ബജറ്റിനെ ക്രമീകരിക്കേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണ്.
വരുമാനവർധനയ്ക്കു കേരളത്തിന് ആശ്രയിക്കാവുന്ന ഒരു പ്രധാനപ്പെട്ട സ്രോതസ്, പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ നികുതി വർധിപ്പിക്കുക എന്നുള്ളതാണ്. ഇന്നു കോവിഡ് പ്രതിരോധത്തിൽ മുഖ്യപങ്ക് വഹിക്കുന്നതുതന്നെ പ്രാദേശിക ഭരണസ്ഥാപനങ്ങളാണല്ലോ. അവർക്ക് അതിനുവേണ്ട രീതിയിൽ വിഭവശേഷിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത്തരുണത്തിൽ അവർ സമാഹരിക്കുന്ന ചില നികുതികൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുകയാണ് കരണീയമായിട്ടു ള്ളത്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് കെട്ടിടനികുതി. 1997-നു ശേഷം കെട്ടിടനികുതിയിൽ കാര്യമായ തോതിൽ വർധനയൊന്നും വരുത്തിയിട്ടില്ല. എന്നാൽ, അതിൽ ചെറിയ തോതിൽ വർധന വരുത്തുകയാണെങ്കിൽ നികുതിദായകർക്ക് പ്രയാസം കൂടാതെ നികുതി നല്കുന്നതിനും സർക്കാരിനു വരുമാനം വർധിപ്പിക്കുന്നതിനും സാധ്യമാകുന്നതാണ്.
ചെലവു ചുരുക്കൽ
ഇന്നത്തെ സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കുന്നതിലുമുപരിയായി ചെലവു ചുരുക്കലിനാണു കൂടുതൽ പ്രാധാന്യം നല്കേണ്ടത്. കാരണം, സാന്പത്തികമാന്ദ്യം അനുഭവപ്പെടുന്ന ഇന്നു കൂടുതൽ വരുമാനം സമാഹരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള ഒന്നാണ്. ചെലവു ചുരുക്കലിന്റെ ഭാഗമായി സർക്കാർ സ്വീകരിക്കേണ്ട പ്രധാനപ്പെട്ട നടപടി അനാവശ്യ ചെലവുകളും ധൂർത്തും അവസാനിപ്പിക്കുകയെന്നതു തന്നെ.
ഡോ. കെ.വി. ജോസഫ്ഡോ. കെ.വി. ജോസഫ്
(എക്സ്പെൻഡിച്ചർ കമ്മിറ്റിയിലെ മുൻ മെംബറാണു ലേഖകൻ)