Tuesday, June 30, 2020 11:59 PM IST
""സ്നേഹിതർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല'' എന്ന യേശുമൊഴിയേക്കാൾ അർഥസമ്പുഷ്ടമായ മറ്റൊരു നിർവചനം മറ്റാരെങ്കിലും സ്നേഹത്തിന് മനുഷ്യചരിത്രത്തിൽ നൽകിയിട്ടില്ല. ഈ നിർവചനം കുരിശിലെ മരണത്തിലൂടെ ജീവിതസാക്ഷ്യമാക്കുകയും ചെയ്തു. സേവനത്തിന്റെ പാരമ്യമാണല്ലോ ജീവത്യാഗത്തിലൂടെ പ്രകടമാകുന്നത്. ആ ജീവൻ നിലത്തുവീണഴിഞ്ഞ് അനേകഫലം തരുന്ന ധാന്യമണിക്കു സമമാണ്. സഹനവും ജീവിതാർപ്പണവും ഇല്ലാതെ സേവനം പൂർണമാകില്ല. അധരവ്യായാമം പ്രകടനം മാത്രമാണ്; യഥാർഥ സേവനം ആത്മദാനവും.
ലോകം ഇന്നു നേരിടുന്ന കോവിഡ്- 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണ് 2020 ലെ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ഏതാനും വർഷങ്ങളായി രണ്ട് അപ്രതീക്ഷിത പ്രളയനാശം, നമുക്ക് അപരിചിതമായ നിപ്പ വൈറസ്, ഇപ്പോൾ കോവിഡ് -19 എന്ന കൊറോണ വൈറസ് ആക്രമണം, ഏതാനും വർഷംമുമ്പ് തലയുയർത്തിയ എബോള- സാർസ് രോഗങ്ങൾ എന്നിവ മനുഷ്യന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. വിലയേറിയ അനേകം കോടി മനുഷ്യജീവിതങ്ങളെ അപഹരിച്ച സ്പാനിഷ് ഫ്ലൂ, വസൂരി, പ്ലേഗ് തുടങ്ങിയ മഹാമാരികൾ മനുഷ്യന്റെ ഓർമയുടെ താളുകളിൽനിന്നു തീർത്തും മാഞ്ഞുപോയിട്ടില്ല. പെൻസിലിൻ, ആന്റിബയോട്ടിക്, സ്റ്റിറോയിഡ് എന്നീ മരുന്നുകളും പ്രതിരോധ വാക്സിനുകളും കണ്ടുപിടിച്ചതിനാൽ മനുഷ്യജീവൻ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടില്ല. എങ്കിലും മനുഷ്യജീവനുകൾ അപഹരിച്ച് ഓരോ മഹാമാരിയും പിൻവാങ്ങിയതു മനുഷ്യകുലത്തിന് ശക്തമായ മുന്നറിയിപ്പു നൽകിക്കൊണ്ടായിരുന്നു.
മഹാമാരികൾ പിൻവാങ്ങുമ്പോൾ പോയകാലം മനുഷ്യൻ പാടേ മറക്കുന്നു. സ്രഷ്ടാവിനെയും സഹസൃഷ്ടികളെയും അമ്മഭൂമിയെയും വിസ്മരിച്ച് തന്നിഷ്ടത്തിന്റെ ജൈത്രയാത്ര തുടരുന്നു; അടുത്ത മഹാദുരന്തം വരെ! ഇത്തരത്തിലുള്ള അപഥസഞ്ചാരത്തിന്റെ ആകെത്തുകയല്ലേ മനുഷ്യചരിത്രം എന്ന് ആരെങ്കിലും ചിന്തിച്ചാൽ അതു തെറ്റാണെന്നു പറയാനാകില്ല.
മോഡേൺ മെഡിസിൻ എന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിപ്പോക്രേറ്റസിന്റെ കാലഘട്ടം മുതൽ തൊട്ടനുഭവിച്ച് ശരിയും ശാസ്ത്രീയവുമെന്നു തെളിവുസഹിതം മനസിലാക്കിയ മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളും പ്രവർത്തനവൈകല്യങ്ങളും മനസിലാക്കാൻ അതീവദുഷ്കരമായ പാതയാണു സ്വീകരിക്കേണ്ടി വന്നിട്ടുള്ളത്.
ശരീരശാസ്ത്രപഠനത്തിനാവശ്യമായ മൃതദേഹങ്ങൾ സെമിത്തേരിയിൽനിന്നു വീണ്ടെടുത്ത് അതീവരഹസ്യമായ പഠനങ്ങളിലൂടെയാണ് അനാട്ടമി എന്ന അടിസ്ഥാന മനുഷ്യശരീര പഠനപ്രവർത്തനങ്ങൾ മനസിലാക്കിയത്. അലക്സാണ്ടർ ഫ്ലെമിംഗ്, ലൂയി പാസ്റ്റർ, മാഡം മേരി ക്യൂറി എന്നിവർ ഏറ്റെടുത്ത തികച്ചും അരക്ഷിതമായ പരീക്ഷണങ്ങൾ വൈദ്യശാസ്ത്രശാഖയ്ക്ക് അടിവളമായി. പല വാക്സിനുകളും ഗവേഷക ഡോക്ടർമാർ സ്വന്തം ശരീരത്തിൽത്തന്നെ പരീക്ഷിച്ചു, ചിലർ രക്തസാക്ഷികളുമായി. ചുരുക്കത്തിൽ, ത്യാഗത്തിന്റെ മുൻചരിത്രമാണു ചികിത്സാരംഗത്തിനു നന്ദിയോടെ ഓർക്കാനുള്ളത്. ഈ ത്യാഗസ്മരണയിലാണല്ലോ ചില മനുഷ്യസ്നേഹികൾ മരണാനന്തരം സ്വന്തം ശരീരം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകുന്നത്.
രോഗീസംരക്ഷണത്തിനായി ചികിത്സാരംഗത്തേക്ക് എടുത്തുചാടുന്നവരാണു ഡോക്ടർമാർ എന്നു നിർവചിച്ചാൽ തെറ്റില്ല. നിപ്പ വൈറസ് തന്റെ ജീവൻ അനുനിമിഷം കാർന്നുതിന്നുകൊണ്ടിരിക്കുന്നു എന്നറിഞ്ഞിട്ടും ജീവൻ സമർപ്പിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ലിനിയെ വൈദ്യശാസ്ത്രം മറക്കുമോ? കോവിഡ് 19, 2020 ജനുവരി ആദ്യവാരത്തിൽ സൂചന നൽകിയ ചൈനയിലെ വുഹാൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ, ചൈനീസ് ഭരണകൂടത്തിന്റെ വിദ്വേഷത്തിന് ഇരയായതിനുശേഷം മേയ് അവസാനവാരത്തിൽ കോവിഡ് രോഗം പിടിപെട്ടു മരിച്ചു. രോഗനിവാരണത്തിനു മറ്റു രാജ്യങ്ങളിലെ ഗവേഷകരായ ഡോക്ടർമാരെ ബന്ധപ്പെട്ടതിനാണു വിമർശനശരം ഏൽക്കേണ്ടിവന്നത്.
ഭാരതത്തിൽ കോവിഡ് ചികിത്സയ്ക്കിടെ മാർച്ച് ഒമ്പതിന് ഇൻഡോറിലെ ഡോ. ശത്രുഘൻ പഞ്ച്വാനി എന്ന ഡോക്ടർ മരിച്ചു. ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ച ആദ്യ ഡോക്ടർ. തുടർന്ന് മേയ് 30-നുള്ളിൽ മുപ്പതോളം ഡോക്ടർമാർ ഈ രോഗം മൂലം ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഇതിന്റെ എത്രയോ മടങ്ങായിരിക്കും മരിച്ച ഡോക്ടർമാരുടെ എണ്ണം! ഇറ്റലിയിൽത്തന്നെ നൂറ്റമ്പതോളം ഡോക്ടർമാർ മരിച്ചു. ഡൽഹിയിൽ രോഗബാധ മൂലം രോഗികളെ ചികിത്സിക്കാൻ ആരോഗ്യപ്രവർത്തകർ ഇല്ലാതായ അവസ്ഥ. മഹാരാഷ്ട്ര, ചെന്നൈ, ബംഗളൂരു എന്നീ സംസ്ഥാനങ്ങൾക്കു ശേഷം വരുന്നത് പ്രവാസികളുടെ സ്വന്തം നാടായ, ജനസാന്ദ്രതയിൽ മുമ്പിൽ നിൽക്കുന്ന, കേരളം ആകാതിരിക്കണമെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ വിശ്വസ്തതയോടെ നിർവഹിക്കുകതന്നെ ചെയ്യേണ്ടതുണ്ട്.
കോവിഡ് 19-നുശേഷം കോഴികളിൽനിന്ന് അതിശക്തനായ ഒരു നൂതന വൈറസ് അണിയറയിൽ രൂപപ്പെട്ടുവരുന്നുവെന്നതും ഇതുവരെ സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഗൗരവമായ ഗവേഷണവും മുന്നൊരുക്കവും നടക്കുന്നില്ല എന്നതും ഉത്്കണ്ഠ ഉളവാക്കുന്നു. കോവിഡ് പ്രതിരോധത്തിനും വാക്സിൻ ഗവേഷണത്തിനുമാണ് കൂടുതൽ ഫണ്ടും ശ്രദ്ധയും നൽകുന്നത് എന്നതുകൊണ്ടായിരിക്കാം പുതിയ ഭീഷണി ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.
ഭാരതത്തിലെ പ്രഗല്ഭ ഡോക്ടറും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയർമാനുമായ ഭാരതരത്ന ഡോ. ബി.സി. റോയിയുടെ ജന്മദിനവും (1882) ചരമദിനവും (1962) ജൂലൈ ഒന്നാണ്. ഇന്ത്യയിൽ അന്നാണ് ഡോക്ടേഴ്സ് ദിനാചരണം. ഈ വർഷം ഡോക്ടർമാർ "സഹനദിനം’ ആയാണ് ആചരണം എന്നറിയുന്നു. കോവിഡ് സാഹചര്യത്തിൽ ഇത്തരം ദിനാചരണം ഒഴിവാക്കാൻ സർക്കാരും സഹനത്തിന്റെ തീച്ചൂളയിൽ നിൽക്കുന്ന രോഗികളെ ഓർത്ത് ഡോക്ടർമാരും ശ്രദ്ധിക്കണം.
സുരക്ഷിതവും സന്തുഷ്ടവുമായ സേവനരംഗം സമൂഹം ഡോക്ടർമാർക്ക് ഒരുക്കിക്കൊടുക്കണം. ഡോക്ടർമാരുടെ മനഃസംതൃപ്തിയാണ് ഒരു രാജ്യത്തിന്റെ ആരോഗ്യം. വൈദ്യന്റെ ബുദ്ധിദൈവത്തിൽനിന്നു വരുന്നു എന്ന പ്രഭാഷകന്റെ ദർശനം വിനയാന്വിതമായ സേവനത്തിനു ഡോക്ടർമാർക്കു വഴികാട്ടിയാകട്ടെ. നന്ദി ഡോക്ടർ!
അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ വൈദ്യശാസ്ത്ര മേഖലകളിൽ സേവനം ചെയ്യുന്ന ഭിഷഗ്വരന്മാർക്കു ഡോക്ടേഴ്സ് ദിനാശംസകൾ നേരുന്നു.
അനുബന്ധം: ധാർമികസമ്രാട്ടും ഭരണാധികാരിയുമായ മാർപാപ്പ അനുസരിക്കാൻ കടപ്പെട്ടത്, ദൈവം കഴിഞ്ഞാൽ ഡോക്ടറെയാണെന്നാണു പാരമ്പര്യം. ഡോക്ടറുടെ കുറിപ്പുകൂടാതെ സ്വയം ചികിത്സിക്കുന്നവർ ആപത്ത് ക്ഷണിച്ചുവരുത്തും!
ഫാദർ ഡോ. ഫ്രാൻസിസ് ആലപ്പാട്ട്