Thursday, July 2, 2020 11:50 PM IST
കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഓർമയാണ് ചരിത്രം. ഓർമ നഷ്ടപ്പെടുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കഴിയാതെ വരും. ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സമൂഹത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രം ആരംഭിക്കുന്നത് ഒന്നാം നൂറ്റാണ്ടിലുള്ള മാർത്തോമ്മാ ശ്ലീഹായുടെ ആഗമനത്തോടെയാണ്. ഭാരത ക്രൈസ്തവസഭയുടെ അപ്പസ്തോലനായ മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനത്തെയും പ്രേഷിതപ്രവർത്തനത്തെയും ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്യുന്ന പ്രവണത എക്കാലത്തുമുണ്ടായിട്ടുണ്ട്. എന്നാൽ ഒരു ക്രിസ്തു ശിഷ്യന്റെ പേരിൽ അറിയപ്പെടുന്ന ഒരേ ഒരു സഭയേ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളു, അത് മാർത്തോമ്മാ നസ്രാണിസഭയാണ്.
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉദ്ഭവം
തീക്ഷ്ണമായ വിശ്വാസംകൊണ്ടു നിറഞ്ഞ് ‘എന്റെ കർത്താവും എന്റെ ദൈവവും’ (യോഹ 20.28) എന്ന് ഉദ്ഘോഷിച്ച തോമ്മാശ്ലീഹാ എ.ഡി 52-ൽ മുസിരിസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് കപ്പലിറങ്ങി ഏഴു ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിച്ചുവെന്നാണ് മാർത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരന്പര്യം. ക്രൈസ്തവരും അക്രൈസ്തവരുമായ ചരിത്രപണ്ഡിതന്മാർ മാർത്തോമ്മാ ശ്ലീഹാ തന്നെയാണ് ഭാരതസഭയുടെ സ്ഥാപകൻ എന്ന് വ്യക്തമായ നിഗമനത്തിലെത്തിയിട്ടുണ്ട്.
ഇന്ത്യാചരിത്രത്തിൽ പ്രത്യേകവിധം ഗവേഷണം നടത്തിയ ഡോ. മിൻഗാന പറയുന്നു: തോമ്മാശ്ലീഹ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു എന്നത് പൗരസ്ത്യ സഭയുടെ നിരന്തരമായ പാരന്പര്യമാണ്. വിശുദ്ധ തോമ്മായെ പരാമർശിക്കുന്ന ചരിത്രകാരനോ കവിയോ മറ്റേതെങ്കിലും ഗ്രന്ഥകർത്താവോ യാമപ്രാർഥനകളോ, ആരാധനക്രമമോ ഇന്ത്യയുമായി വിശുദ്ധന്റെ പേര് ബന്ധപ്പെടുത്തുവാൻ മറന്നിട്ടില്ല. അദ്ദേഹം സുവിശേഷം പ്രസംഗിച്ച രാജ്യങ്ങളുടെ കൂടെ പാർത്ത്യയും പേർഷ്യയും ചില ഗ്രന്ഥകാരന്മാർ പരാമർശിക്കാറുണ്ട്. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ അവരെല്ലാം ഏകാഭിപ്രായക്കാരാണ്.
തോമ്മാശ്ലീഹായുടെ ഭാരതപ്രവേശന സാധ്യത
ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്ക്-റോമൻ ജനതയ്ക്ക് എത്താൻ പറ്റാത്ത ഒരു പ്രദേശമായിരുന്നു ഇന്ത്യയെങ്കിൽ തോമ്മാശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിതപ്രവർത്തനം യാഥാർഥ്യമല്ലെന്നു വരുമായിരുന്നു. എന്നാൽ സത്യം അതല്ല. മിശിഹായുടെ ജനനത്തിനും വർഷങ്ങൾക്കു മുന്പുതന്നെ പ്രാചീന റോമൻ ജനതയും ദക്ഷിണേന്ത്യയുമായി സമുദ്രമാർഗമുള്ള സുദൃഢമായ കച്ചവട ബന്ധം നിലവിലിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകൾ ധാരാളമാണ്. മലബാറിലെ മുസിരിസ് ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും കച്ചവടകേന്ദ്രവുമായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഖനനത്തിലൂടെ ലഭ്യമായ റോമൻ സ്വർണനാണയങ്ങൾ ഈ കച്ചവട ബന്ധത്തിന്റെ ശക്തമായ തെളിവാണ്. ചുരുക്കത്തിൽ ക്രിസ്തു വർഷം ആദ്യ നൂറ്റാണ്ടിന്റെ മധ്യകാലത്ത് തോമ്മാ ശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്ക്കരമായിരുന്നില്ല എന്നതു വ്യക്തമാണ്.
ഈജിപ്തിന്റെ തലസ്ഥാനവും മെഡിറ്ററേനിയൻ തീരത്തുള്ള തുറമുഖപട്ടണവുമായ അലക്സാണ്ഡ്രിയായിൽനിന്ന് മുസിരിസിലെത്തുന്നതിനുള്ള വഴി മധ്യപൗരസ്ത്യ രാജ്യങ്ങളിലും മെഡിറ്ററേനിയൻ തീരത്തുള്ള ഇതര രാജ്യങ്ങളിലുള്ളവർക്കും സുപരിചിതമായിരുന്നു എന്ന് വിവിധ തലങ്ങളിലുള്ള ഗവേഷണപഠനങ്ങൾ സംശയലേശമെന്യേ തെളിയിക്കുന്നു.
സഭാപിതാക്കന്മാരുടെ സാക്ഷ്യം
പാശ്ചാത്യപൗരസ്ത്യസഭാപിതാക്കന്മാരായ ഒരിജൻ (186-255), മാർ അപ്രേം (306-373), വിശുദ്ധ ഗ്രിഗറി നസിയാൻസെൻ (329-390), സിറിലോണിയ (396), മിലാനിലെ വിശുദ്ധ അംബ്രോസ് (333-397), വിശുദ്ധ ജോണ് ക്രിസോസ്തോം (347-407), വിശുദ്ധ ജറോം (342-420), നോളയിലെ വിശുദ്ധ പൗളിനോസ് (353-431), സാരഗിലെ ജേക്കബ് (457-521), വിശുദ്ധ ബീഡ് (673-735), ടൂർസിലെ വിശുദ്ധ ഗ്രിഗറി (538-593), മഹാനായ ഗ്രിഗറി പാപ്പ (590-604), സെവില്ലിലെ വിശുദ്ധ ഇസിദോർ (560- 636) എന്നിവർ നേരിട്ടോ അല്ലാതെയോ മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നു.
മാർ തോമ്മാശ്ലീഹായുടെ പ്രേഷിതത്വം മതങ്ങളുടെ പിള്ളത്തൊട്ടിലും പ്രാചീനസാംസ്കാരിക കേന്ദ്രവുമായ ഭാരതത്തിലാണെന്നത് സംശയരഹിതമായ വസ്തുതയായി സഭാപിതാക്കന്മാർ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ആ പ്രേഷിതകേന്ദ്രത്തെപ്പറ്റിയുളള വിശദമായ വിവരങ്ങളോ അതിന്റെ പ്രത്യേകമായ പാരിസ്ഥിതിക പഠനമോ നടത്താൻ സഭാ പിതാക്കന്മാർ തുനിഞ്ഞില്ല.
പ്രാചീന കൃതികളായ യൂദാതോമ്മായുടെ നടപടികൾ (മൂന്നാം ശതകാരംഭം) ശ്ലീഹന്മാരുടെ പ്രബോധനം’ (മൂന്നാം ശതകം), തോമ്മായുടെ പീഡാസഹനം (നാലാം ശതകം), തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വവും രക്തസാക്ഷിത്വവും പ്രതിപാദിക്കുന്ന കൃതികളാണ.് മൂന്നാം ശതകത്തിൽ സുറിയാനി ഭാഷയിൽ എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന യുദാതോമ്മായുടെ നടപടികൾ എന്ന കൃതിക്കു ലഭിച്ച പ്രാധാന്യം സവിശേഷമായി കണക്കിലെടുക്കേണ്ടിയിരിക്കുന്നു.
പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനംവരെ യൂദാ തോമ്മായുടെ നടപടികൾ’ ഒരു കെട്ടുകഥയാണെന്ന് കരുതിപ്പോന്നു. ഗ്രന്ഥത്തിൽ പറയുന്ന ഗുണ്ടഫർ രാജാവിനെ സംബന്ധിക്കുന്ന യാതൊരു ചരിത്രരേഖയും ഉണ്ടായിരുന്നില്ല എന്നതുതന്നെ പ്രധാന കാരണം. എന്നാൽ 20-ാം നൂറ്റാണ്ടിൽ പഞ്ചാബ്, സിൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ പ്രദേശങ്ങളിൽനിന്നു ലഭിച്ച പുരാതന നാണയങ്ങളുടെ വെളിച്ചത്തിൽ നടത്തിയ ചരിത്രപഠനം ഈ വീക്ഷണംതിരുത്തി. ഗുണ്ടഫറസ് എന്ന രാജാവിന്റെ മുദ്രയോടും നാമത്തോടും കൂടിയ നാണയങ്ങളായിരുന്നു അവിടെനിന്നു കണ്ടെത്തിയത്.
ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിൽ വിരചിതമായ ‘ശ്ലീഹന്മാരുടെ പ്രബോധനം’ എന്ന കൃതിയുടെ രചയിതാവ് ആരാണെന്ന് കൃത്യമായി അറിയില്ലെങ്കിലും ചരിത്രപരമായി വിലപ്പെട്ട ഒരു രേഖയാണിത്. സിറിയായിൽ രൂപംകൊണ്ട ഈ കൃതിയുടെ മൂലരൂപം സുറിയാനി തർജമയിലൂടെ നമുക്ക് ലഭ്യമാണ്. ഇരുപത്തിയാറ് അധ്യായങ്ങളുള്ള ഈ കൃതി ആദിമസഭയുടെ ഭരണക്രമത്തെയും പാരന്പര്യത്തെയും പറ്റി വ്യക്തമായ അറിവു നല്കുന്നു. ചരിത്രപ്രാധാന്യമുള്ള ഈ കൃതിയിൽ തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ഇന്ത്യയും അതിലെ രാജ്യങ്ങളും അതിൽ വസിക്കുന്നവരും അങ്ങകലെ കടൽക്കരയുള്ളവർപോലും താൻ സ്ഥാപിച്ച യൂദാസ് തോമസിൽനിന്നു കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു.’’മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതപ്രവർത്തനം ആദ്യ നൂറ്റാണ്ടിൽത്തന്നെ വിദേശത്തും അംഗീകരിക്കപ്പെട്ടതിന്റെ ഒരു തെളിവായി ഇതിനെ കണക്കാക്കാവുന്നതാണ്.
പ്രാദേശിക പാരന്പര്യങ്ങൾ
തോമ്മാശ്ലീഹായുടെ ആഗമനവും പ്രേഷിതപ്രവർത്തനവും ഏഴരപ്പള്ളികളുടെ (ക്രിസ്ത്യൻ സമൂഹങ്ങളുടെ) സ്ഥാപനവും സംബന്ധിച്ച സുവ്യക്തമായ ഓർമകൾ പ്രസ്തുത പ്രദേശവാസികളുടെ മനസിൽ പച്ച പിടിച്ചു നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനവും രക്തസാക്ഷിത്വവും കബറടക്കത്തിന്റെ വിവരണവുമൊക്കെ നാടൻ പാട്ടുകളുടെയും അനുഷ്ഠാനകലകളുടെയും രൂപത്തിൽ പ്രാചീനകാലം മുതലേ ഇവിടെ പ്രചരിച്ചിരുന്നു. ഇവ പിന്നിട് ലിഖിത രൂപത്തിലാവുകയും ഇന്നും നിലനിൽക്കുകയും ചെയ്യുന്നു. പ്രശസ്തമായ മാർഗംകളിപ്പാട്ട് (തോമ്മാശ്ലീഹായുടെ മാർഗസ്ഥാപനത്തെപ്പറ്റി പ്രതിപാദിക്കുന്ന നൃത്തകലാരൂപം), റന്പാൻ പാട്ട് (തോമ്മാപർവം), വീരടിയാൻ പാട്ട് (ഹിന്ദു മതാനുയായികളായ വീരടിയാന്മാർ എന്ന വിഭാഗം പാടിയിരുന്നത്) തുടങ്ങിയ കഥാഗാനങ്ങളൊക്കെ ക്രിസ്ത്യൻ ഭവനങ്ങളിൽ വിവാഹാവസരങ്ങളിലും മറ്റ് ആഘോഷദിനങ്ങളിലും പാട്ടുകളായും അനുഷ്ഠാനകലകളായും അവതരിപ്പിക്കുകയും ചെയ്തിരുന്നു. തോമ്മാശ്ലീഹാ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയതും തുടർന്നുള്ള വിവിധ പ്രവർത്തനങ്ങളും മറ്റുമാണ് ഇവയുടെ ഉള്ളടക്കം.
മാർത്തോമ്മാ നസ്രാണികൾ ഈ പൈതൃകങ്ങൾ വിശ്വസ്തതാപൂർവം കാത്തുസൂക്ഷിക്കുകയും തലമുറകളായി ഇടമുറിയാതെ കൈമാറുകയും ചെയ്തുപോന്നു. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള ശക്തമായ ഒരു പാരന്പര്യമായി നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം മനുഷ്യമനസുകളിൽ പതിഞ്ഞുകഴിഞ്ഞ ഇത് ചരിത്രത്തിന്റെ കുത്തൊഴുക്കിൽ ഇനിയും ഒലിച്ചുപോയിട്ടില്ല.
യഹൂദസാന്നിധ്യം
ബി. സി. പത്താംശതകം മുതൽ ദക്ഷിണേന്ത്യയും യഹൂദന്മാരുമായി വ്യാപാരബന്ധമുണ്ടായിരുന്നു. അക്കാലത്ത് യഹൂദരുടെ വ്യാപാരഭാഷ അറമായഭാഷയായിരുന്നു. ദക്ഷിണേന്ത്യയിലും അറമായഭാഷ വ്യവഹാര ഭാഷയായി പ്രചരിച്ചിരുന്നുതാനും. അറമായ ഭാഷ ഈശോമിശിഹായുടെ സംസാരഭാഷയായിരുന്നല്ലോ. കൊടുങ്ങല്ലുർ, പറവൂർ, കൊല്ലം, മുട്ടം, ചേക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ യഹൂദ കോളനികൾ തന്നെ ഉണ്ടായിരുന്നു. ആ കോളനികളാവാം ദക്ഷിണേന്ത്യയിലേയ്ക്കു വരാൻ മാർത്തോമ്മാശ്ലീഹായെ പ്രേരിപ്പിച്ച ഒരു കാരണം.
പുരാതന ക്രൈസ്തവസമൂഹം
മാർത്തോമ്മാക്രിസ്ത്യാനികളെന്നറിയപ്പെട്ട ഒരു ക്രൈസ്തവസമൂഹം ക്രിസ്തുവർഷം ആദിമശതകം മുതൽ തന്നെ ദക്ഷിണേന്ത്യയിൽ നിലനിന്നിരുന്നു. തങ്ങൾക്കു ചുറ്റുമുള്ള മഹാഭൂരിപക്ഷം വരുന്ന അക്രൈസ്തവരുടെ ആകർഷണങ്ങളെയും അസംഖ്യങ്ങളായ തടസങ്ങളെയും വിവരണാതീതമായ സഹനങ്ങളെപോലും തരണം ചെയ്ത,് പത്തൊൻപതു നൂറ്റാണ്ടിലേറെ ഇവർ തങ്ങളുടെ ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിച്ചു എന്നതുതന്നെ തോമ്മാശ്ലീഹായുടെ ദക്ഷിണേന്ത്യയിലെ പ്രേഷിതത്വത്തിന്റെ സംശയാതീതമായ തെളിവായി കാണാവുന്നതാണ്. ഈ ക്രൈസ്തവർ, ഇക്കാലമത്രയും തോമ്മായുടെ മാർഗം അഥവാ നിയമം വിശ്വസ്തതാപൂർവം കാത്തുസൂക്ഷിക്കുകയും കർമോത്സുകമായി ആചരിക്കുകയും ചെയ്തത്, ഈ തോമ്മാമാർഗം തങ്ങളുടെ പൂർവികരെ പഠിപ്പിച്ചത് മാർത്തോമ്മാശ്ലീഹാ തന്നെയായിരുന്നുവെന്ന പൂർണ ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്. കിസ്തുവർഷം 189 - നും 190 - നും ഇടയിൽ ഭാരതത്തിലെത്തിയ അലക്സാണ്ട്രിയായിലെ പ്രമുഖ പണ്ഡിതൻ പന്തേനൂസ് രണ്ടാം ശതകത്തിൽ ഭാരതത്തിൽ ക്രിസ്ത്യാനികളുണ്ടായിരുന്നതായി സാക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
മാർ തോമ്മാശ്ലീഹായുടെ മൈലാപ്പൂർ കബറിടം: ചരിത്രവസ്തുതകൾ
ശ്ലീഹായുടെ ഭാരതപ്രവേശനത്തെ സാധൂകരിക്കുന്ന ഒരു ഉത്തമ തെളിവാണ് മൈലാപ്പൂരിലുള്ള കബറിടം. അദ്ദേഹം മൈലാപ്പൂരിൽ രക്തസാക്ഷിയായി മരിച്ചെന്നും അവിടെത്തന്നെ സംസ്ക്കരിക്കപ്പെട്ടെന്നുമാണ് പാരന്പര്യം. ഈ പാരന്പര്യത്തെ സാധൂകരിക്കുന്ന ഏതാനും ചരിത്രവസ്തുതകൾ അവതരിപ്പിക്കട്ടെ.
1. 1599 ലെ ഉദയന്പേരൂർ സൂനഹദോസുവരെ മാർത്തോമ്മാ നസ്രാണികൾ കൃത്യമായ കാലങ്ങളിൽ മൈലാപ്പൂരിലേയ്ക്ക് തീർത്ഥാടനം നടത്തുകയും കബറിടത്തിൽനിന്ന് മണ്ണെടുത്തുകൊണ്ടുവരികയും അത് പുണ്യകർമ്മങ്ങൾക്കും ഹന്നാൻവെള്ളം വെഞ്ചരിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്തിരുന്നു.
2. ആറാം നൂറ്റാണ്ടിൽ സിറിയാക്കാരനായ തെയഡോർ എന്ന തീർത്ഥ സഞ്ചാരി മൈലാപ്പൂരിലുള്ള വി. തോമ്മാശ്ലീഹായുടെ കബറിടം സന്ദർശിച്ചതായി ടൂർസിലെ മെത്രാനായ വി. ഗ്രിഗറി (538-594)പ്രസ്താവിച്ചിട്ടണ്ട്
3. എ.ഡി. 883 ൽ ഇംഗ്ലണ്ടിലെ രാജാവായ ആൽഫ്രഡ് ഇന്ത്യയിലുള്ള മാർത്തോമ്മാ ശ്ലീഹായുടെ കബറിടം സന്ദർശിക്കാനായി ഷെർബണിലെ മെത്രാനായിരുന്ന സീഖിലിന്റെ നേതൃത്വത്തിൽ ഒരു തീർത്ഥസംഘത്തെ ഇന്ത്യയിലേയ്ക്ക് അയച്ചുവെന്ന് ആംഗ്ലോസാക്സണ് ക്രോണിക്കിളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
4. ഒൻപതാം നൂറ്റാണ്ടിൽ അറേബ്യയിൽ നിന്നും ഇന്ത്യയിലെത്തിയ ചില മുസ്ലീം സഞ്ചാരികൾ മൈലാപ്പൂരെ കബറിടം സന്ദർശിച്ചുവെന്ന് അവർതന്നെ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് മൈലാപ്പൂരിനെ വിശേഷിപ്പിക്കുന്നത് “ബേസ് തോമ്മാ” (തോമ്മാശ്ലീഹായുടെ ഭവനം) എന്നാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
5. 1293 ൽ ഇന്ത്യയിലെത്തിയ വെനീഷ്യൻ സഞ്ചാരി മാർക്കോ പോളോ, വി. തോമ്മാശ്ലീഹായുടെ കബറിടം സന്ദർശിച്ചപ്പോൾ ക്രൈസ്തവരും മുഹമ്മദീയരും പ്രസ്തുത കബറിടത്തിൽ ആദരവുകൾ അർപ്പിക്കുന്നതും അവിടെ അത്ഭുതങ്ങൾ നടക്കുന്നതും തനിക്ക് നേരിട്ട് കാണുവാൻ സാധിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
6. 1324 ൽ ഇറ്റലിയിലെ വാഴ്ത്തപ്പെട്ട ഒഡെറിക് വേദസാക്ഷികളായി മരിച്ച തന്റെ രണ്ട് സ്നേഹിതരുടെ ഭൗതികാവശിഷ്ടകങ്ങൾ കൊണ്ടുപോരാൻ പോയ അവസരത്തിൽ മൈലാപ്പൂരിലെ കബറിടം സന്ദർശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. അറബി ചരിത്രകാരനായ ആമ്ര്ബിൻ മാട്ട 1340 ൽ ഇപ്രകാരം എഴുതി: “ഇന്ത്യയിലെ മൈലാൻ ദ്വീപിൽ മാർത്തോമ്മായുടെ ആശ്രമത്തിലെ അൾത്താരയുടെ വലതുവശത്താണ് ശവകുടീരം’’
7. 1350-ൽ മാർപാപ്പയുടെ പ്രതിനിധിയായി ഇന്ത്യയിലെത്തിയ ജോണ് മരിങ്ങോളിയും 1425 ൽ നിക്കോളോ ദെക്കോന്തി എന്ന യൂറോപ്യൻ സഞ്ചാരിയും ശ്ലീഹായുടെ കബറിടം സന്ദർശിച്ചവരാണ്.
8. 1504 ൽ ബാഗ്ദാദിൽനിന്ന് മാർ യാക്കോബും സംഘവും മൈലാപ്പൂരിലേക്ക് തീർത്ഥാടനം നടത്തി. 1504 ൽ ഇന്ത്യയിലെത്തിയ ഈ നാലു കൽദായ മെത്രാന്മാർ മൈലാപ്പൂരിൽ കടൽതീരത്താണ് മാർ തോമ്മാശ്ലീഹായുടെ കബറിടമെന്ന് അവരുടെ പാത്രിയർക്കീസിന് എഴുതി.
9. 1300 കൊല്ലത്തിലധികം പഴക്കമുള്ള പൗരസ്ത്യ സുറിയാനി ജപങ്ങളിൽ മാർത്തോമ്മാ ഇന്ത്യാ രാജ്യത്ത് കടൽത്തീരത്തുവച്ച് കുന്തത്താൽ കുത്തപ്പെട്ട് തന്റെ കൂടാരം കടൽത്തീരത്ത് ഉറപ്പിച്ചു’’ എന്ന് കാണുന്നു. ഇന്ത്യയുടെ ഈ കടൽത്തീരം പൗരസ്ത്യ സുറിയാനിക്കാർക്ക് മൈലാപ്പൂരല്ലാതെ മറ്റൊന്നും ആയിരുന്നില്ല.
10. ബർത്തുൽമൈ.... ഇന്ത്യയിൽവച്ച് തലവെട്ടപ്പെട്ടു - ലോകത്തിന്റെ അതിർത്തിയിലുള്ള വേറൊരു ഇന്ത്യയിൽവച്ച് തോമ്മാ കുന്തത്താൽ കുത്തപ്പെട്ടു എന്നാണ് മിക്കവാറും 9-ാം ശതകത്തിനുമുന്പ് രചിക്കപ്പെട്ട ഉസുവാർഡിന്റെ രക്തസാക്ഷി ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യ എന്ന പേരിൽ പല സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നെന്നും തന്നിമിത്തം തോമ്മായുടെ ഇന്ത്യ നമ്മുടെ ഇന്ത്യ അല്ലെന്നും പറയുന്നവർ ലോകത്തിന്റെ അതിർത്തിയിലുള്ള ഈ ഇന്ത്യയെപ്പറ്റി പ്രത്യേകം ചിന്തിക്കേണ്ടതാണ്.
11. തോമ്മാശ്ലീഹായുടെ കബറിടം ഇന്ത്യയിൽ മെയിലാനിൽ ആണെന്നും അദ്ദേഹത്തിന്റെ നാമമുള്ളആശ്രമത്തിലെ ബലിപീഠത്തിന്റെ വലതുവശത്ത് സ്ഥിതി ചെയ്യുന്നു’’ എന്നും പൗരസ്ത്യസുറിയാനിക്കാരനായ അമീർ ബർമത്തായി 1340 ൽ പ്രസ്താവിച്ചിരിക്കുന്നു.
തോമ്മാശ്ലീഹായെ പിതാവായി സ്വീകരിക്കുന്ന കേരള നസ്രാണി കൾ തമിഴകത്തെ മെെലാപ്പൂരിൽ അദ്ദേഹത്തിന്റെ കബറിടം വണങ്ങുന്നത് അതു യാഥാർഥ്യമായതുകൊണ്ടുതന്നെയാണ് എന്നു നിസംശയം പറയാം.
പാരന്പര്യം
തോമ്മാശ്ലീഹാ ഒന്നാം നൂറ്റാണ്ടിൽ ഭാരതത്തിലെ തുറമുഖപട്ടണമായ കൊടുങ്ങല്ലൂരിൽ വന്നുവെന്നും ആദ്യത്തെ ക്രൈസ്തവ സമൂഹത്തിന് രൂപം കൊടുത്തെന്നും തുടർന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്ക് രൂപം കൊടുത്തുവെന്നും കരുതുന്നതിൽ അസ്വാഭാവികതയില്ല. ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ഇൗ പാരന്പര്യം തോമ്മാശ്ലീഹാ കപ്പലിറങ്ങിയ ഇടവും സന്ദർശിച്ച സ്ഥലങ്ങളും അവസാനം രക്തസാക്ഷിത്വം വരിച്ച സ്ഥലവും കബറിടവും ചൂണ്ടിക്കാണിക്കുന്നു. ശ്ലൈഹിക അടിത്തറയുള്ള സഭകളുടെ വിശ്വാസപാരന്പര്യത്തിന്റെ കേന്ദ്രബിന്ദു അവ പിന്തുടരുന്ന ആരാധനക്രമ പാരന്പര്യമാണ്. തോമ്മാശ്ലീഹായിൽ നിന്ന് ലഭിച്ച സുവിശേഷം സജീവമായി പിന്തുടരുന്നതും നിലനിർത്തുന്നതും ആരാധനക്രമത്തിലൂടെയാണ്. അത് അവരുടെ ശ്ലൈഹികപൈതൃകത്തിന്റെ അടിത്തറയും തനിമയുമാണ്. മാർത്തോമ്മാമാർഗത്തിന്റെ കേന്ദ്രബിന്ദുവും ഇതു തന്നെ.
റവ.ഡോ. ജോസഫ് കൊല്ലാറ
(മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി ചരിത്രവിഭാഗം പ്രഫസറാണ് ലേഖകൻ)