Thursday, July 23, 2020 11:34 PM IST
നയതന്ത്രത്തിൽ സ്ഥിരമായ മിത്രങ്ങളോ ശത്രുവോ ഇല്ല, താത്പര്യങ്ങൾ മാത്രമേ ഉള്ളു. താല്പര്യങ്ങൾ രാഷ്ട്രത്തിന് ഉപകരിക്കുന്നതാവണം. അത് വ്യക്തികളുടെ ലാഭത്തിനായി ഉപയോഗിക്കുമ്പോൾ കുറ്റകരമാവും. നയതന്ത്രത്തെക്കുറിച്ച് ചാണക്യൻ അർഥശാസ്ത്രത്തിലും മാക്യവല്ലി പ്രിൻസിലുമൊക്കെ വിശദീകരിച്ചിട്ടുണ്ട്.
രാഷ്ട്രതന്ത്രങ്ങളും രാഷ്ട്രങ്ങൾ തമ്മിലുള്ള നയതന്ത്രവുമൊക്കെ കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും. ഇടയ്ക്കൊക്കെ ഇവ പത്രവാർത്തകളിൽ നിറയുകയും സാധാരണക്കാർ കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുകയും ചെയ്യും. ഇപ്പോൾ അത്തരമൊരു അവസരമാണ്.
ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അത്തരം വാർത്തകളിലൂടെയാണ് മലയാളിയും കടന്നുപോകുന്നത്. നയതന്ത്ര കാര്യാലയങ്ങളിലെ ചില നടപടിക്രമങ്ങൾ ഈയവസരത്തിൽ അറിഞ്ഞിരിക്കുന്നത് ഗുണകരമാണ്.
അംബാസഡറും ഹൈക്കമ്മീഷണറും
അംബാസഡർമാരും ഹൈക്കമ്മീഷണറും തമ്മിലുള്ള വ്യത്യാസവും അറിഞ്ഞിരിക്കേണ്ടതുണ്ട്. കോമൺവെൽത്ത് രാജ്യങ്ങൾ അഥവാ ബ്രിട്ടന്റെ മുൻ കോളനികളായിരുന്ന രാഷ്ട്രങ്ങൾ പരസ്പരം അയയ്ക്കുന്ന പ്രതിനിധികളാണ് ഹൈ ക്കമ്മീഷണർമാർ. മറ്റുള്ളവർ അംബാസഡർമാരും. ഉദാഹരണത്തിന് ഇന്ത്യയിലെ, ബ്രിട്ടീഷ് പ്രധിനിധി ഹൈക്കമ്മീഷണറും ഫ്രഞ്ച് പ്രതിനിധി അംബാസഡറുമാണ്.
ഒരു രാജ്യത്തിന്റെ പ്രതിപുരുഷരായി മറ്റൊരു രാജ്യത്തു പ്രവർത്തിക്കുന്നവരാണു നയതന്ത്ര പ്രതിനിധികൾ. രാജ്യതലസ്ഥാനങ്ങളിലാണ് സാധാരണഗതിയില്‍ എംബസികള്സ്ഥാപിക്കുന്നത്. വിദേശരാജ്യത്തിന്റെ തലവന്മാരാണ് അംബാസഡർമാരെ നിയമിക്കുന്നത്. അവര്‍ അധികാരപത്രം സമർപ്പിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ആതിഥേയരാജ്യത്തിലെ രാഷ്ട്രത്തലവനിൽനിന്നുമാണ്. ഇവർക്ക് സഹായമായാണ് ഒന്നാം സെക്രട്ടറി, രണ്ടാം സെക്രട്ടറി, മൂന്നാം സെക്രട്ടറി, കോൺസല്‍ ജനറൽ, കോൺസൽ, അറ്റാഷെ തുടങ്ങിയ ഉദ്യോഗസ്ഥരെ രാജ്യങ്ങള്‍ നിയമിക്കുന്നത്. രാജ്യതലസ്ഥാനത്തു മാത്രമേ എംബസികൾ ഉള്ളുവെങ്കിലും പ്രധാന വ്യാവസായിക-വാണിജ്യ കേന്ദ്രങ്ങളില്‍ കോൺസലേറ്റുകള്‍ സ്ഥാപിക്കാം. പല വിദേശ രാജ്യങ്ങളും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ കോൺസുലേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അമേരിക്കയ്ക്കു ചെന്നൈയിലും മുംബൈയിലും കോൽക്കത്തയിലും കോൺസുലേറ്റുകൾ ഉണ്ട്. അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതും അതതു രാജ്യങ്ങളാണ്. ആതിഥേയ രാജ്യത്തെ വിദേശകാര്യവകുപ്പിന്റെ അനുമതിയോടെയാണ് നയതന്ത്ര പരിരക്ഷയുള്ള ഈ ഉദ്യോഗസ്ഥര്‍ ചുമതല ഏറ്റെടുക്കുന്നത്. നയതന്ത്രജ്ഞരായ ഉദ്യോഗസ്ഥരുടെ സഹായത്തിനായി, ആതിഥേയ രാജ്യത്തുനിന്നു മറ്റ് ഉദ്യോഗസ്ഥരെ നിയമിക്കാൻ സാധിക്കും. ഇവരെ താത്കാലികാടിസ്ഥാനത്തിലോ സ്ഥിരമായോ നിയമിക്കാം.ഏതു തരത്തിലുള്ള നിയമനമാണെങ്കിലും ആതിഥേയ രാജ്യത്തെ പോലീസ് സംവിധാനത്തിലൂടെ അപേക്ഷകരുടെ വിദ്യാഭ്യാസം, പൂർവകാല ചരിത്രം, സ്വഭാവ വൈശിഷ്ട്യം എന്നിവ അന്വേഷിക്കാൻ വേണ്ട സഹായം ചെയ്തു കൊടുക്കാൻ ബാധ്യസ്ഥമാണ്. ഇക്കാര്യങ്ങള്‍ ഇന്ത്യയിലെ വിദേശകാര്യവകുപ്പ് എല്ലാ എംബസികളെയും അറിയിക്കാറുണ്ട്.
നയതന്ത്ര പരിരക്ഷയില്ലാത്തവർ
പ്രാദേശികമായി നിയമിക്കപ്പെടുന്നവർക്ക് യാതൊരുവിധ നയതന്ത്ര പരിരക്ഷയും ലഭിക്കില്ല. അതുകൊണ്ടു തന്നെ ഇവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഇവർക്കെതിരെ കേസുകൾ എടുക്കാനും അറസ്റ്റ് ചെയ്യാനും കുറ്റവിചാരണ ചെയ്യാനും ഒരു തടസവുമില്ല. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്കായി 1961-ല്‍ വിയന്നയിൽ കൂടിയ രാജ്യാന്തര സമ്മേളനത്തിൽ വച്ചാണ് നയതന്ത്ര പ്രതിനിധികൾക്കു നൽകേണ്ട അധികാരാവകാശങ്ങളെ സംബന്ധിച്ചും ബാധ്യത ഇല്ലായ്മയെ സംബന്ധിച്ചും തീരുമാനിച്ചത്. കൺവെൻഷൻ രേഖയുടെ 29-ാം അനുഛേദത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതനുസരിച്ചു കസ്റ്റംസ് ഡ്യൂട്ടി, പ്രഫഷണല്‍ ടാക്സ്, റോഡ് ടാക്സ്, പ്രോപ്പർട്ടി ടാക്സ് തുടങ്ങിയുള്ള എല്ലാ നികുതികളിൽനിന്നും നയതന്ത്ര കാര്യാലയങ്ങളെയും നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെയും എല്ലാ രാജ്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അവർക്കും കുടുംബത്തിനും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന 20 ലക്ഷം രൂപവരെയുള്ള വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, എന്നിവയെയും എല്ലാവിധ നികുതികളിൽനിന്നും ഇന്ത്യയിൽ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രോട്ടോകോള്‍ ഹാൻഡ് ബുക്കിലെ നാലാം അധ്യായത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
നയതന്ത്ര പരിരക്ഷയും കുറ്റകൃത്യങ്ങളും
നയതന്ത്ര പ്രതിനിധികൾക്കെതിരെ ക്രിമിനൽ ആയോ സിവിൽ ആയോ കേസുകൾ എടുക്കാൻ വിയന്ന കൺവൻഷൻ തീരുമാനപ്രകാരം സാധിക്കുകയില്ല. ഇവർക്കുള്ള നയതന്ത്ര പരിരക്ഷ അവരെ നിയമിച്ച രാജ്യം ഒഴിവാക്കിയാൽ മാത്രമേ കേസ് എടുക്കാനോ ചോദ്യം ചെയ്യാനോ പോലും സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള സന്ദർഭങ്ങളില്‍ അവരെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ച് ആ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്കനുസരിച്ചു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടേണ്ടിവരും.
2015-ല്‍ ഡൽഹിയില്‍ നടന്ന സംഭവം ഇതിന്റെ ഉദാഹരണമാണ്. ദരിദ്രകുടുംബത്തിലെ രണ്ടു നേപ്പാളി യുവതികളെ ഒരു സൗദി അറേബ്യൻ നയതന്ത്ര ഉദ്യോഗസ്ഥനും അയാളുടെ സുഹൃത്തുംകൂടി, താമസിക്കുന്ന ഫ്ലാറ്റിൽ കൊണ്ടുപോയി രണ്ടു മാസത്തോളം മാനഭംഗം ചെയ്തു. ഡൽഹിക്കടുത്ത് ഗുഡ്ഗാവിലായിരുന്നു സംഭവം. നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതിനാൽ ചോദ്യം ചെയ്യാനോ കേസ് എടുക്കാനോ കഴിഞ്ഞില്ല. അയാളെ ഇന്ത്യയിൽനിന്നു മടക്കി അയക്കാനേ സാധിച്ചുള്ളൂ.
2003-ല്‍ മറ്റൊരു സംഭവത്തിൽ സെനഗൽ അംബാസഡറുടെ മകൻ അയാളുടെ ഇന്ത്യക്കാരനായ ഡ്രൈവറെ ഇടിച്ചുകൊന്നു. ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽവച്ചായിരുന്ന സംഭവം. കേസെടുത്തെങ്കിലും നയതന്ത്ര പരിരക്ഷയുണ്ടായിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല. അംബാസഡർ അഹമ്മദ് എൽ മൻസൂറും മകൻ മൻസൂർ അലിയും താമസിയാതെ അവരുടെ രാജ്യത്തേക്കു മടങ്ങുകയും ചെയ്തു.
അറ്റാഷെയ്ക്കും പരിരക്ഷയുണ്ട്
സ്വർണക്കള്ളക്കടത്തു കേസിൽ യുഎഇയുടെ തിരുവനന്തപുരത്തെ കോണ്‍സൽ അറ്റാഷെ റാഷിദ്ഖമീസ് അൽ അസ്മിയ സംശയത്തിന്റെ നിഴലിലാണ്. ആരോപണങ്ങൾ ശരിയാണോ എന്ന കാര്യങ്ങൾ അന്വേഷണസംഘങ്ങൾ അന്വേഷിച്ചു വരുന്നതേയുള്ളു.
കേസിൽ അദ്ദേഹത്തിന്റെ പങ്കു തെളിഞ്ഞാലും, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ചോദ്യം ചെയ്യാനോ കേസ് എടുക്കാനോ സാധിക്കുകയില്ല. അല്ലെങ്കിൽ, അവർക്കുള്ള നയതന്ത്ര പരിരക്ഷ ഒഴിവാക്കാൻ യുഎഇ സർക്കാര്‍ തയാറാകണം. അതിനുള്ള സാധ്യത കുറവാണ്. ഇപ്പോൾ അദ്ദേ ഹം സ്വന്തം രാജ്യത്തുള്ളതിനാല്‍ അദ്ദേഹത്തി നെതിരെയുള്ള തെളിവുകളും അനുബന്ധരേഖകളും അന്വേഷണം പൂർത്തിയായശേഷം കൈമാറി ആ രാജ്യത്തെ നിയമം അനുസരിച്ചു കുറ്റവിചാരണ നടത്തണമെന്ന് നമുക്ക് ആവശ്യപ്പെടാനേ നിവൃത്തിയുള്ളൂ. തീരുമാനം യുഎഇയുടേതാണ്.
സന്തോഷ് വേരനാനി