Monday, July 27, 2020 11:25 PM IST
അമേരിക്കക്കാരൻ ജോർജ് ഫ്ളോയിഡിന്റെ അവസാനത്തെ വാക്കുകൾ, എനിക്കു ശ്വസിക്കാൻ പറ്റുന്നില്ല എന്നായിരുന്നു. ഈ നാളുകളിൽ ലോകം മുഴുവനും മാസ്ക് ധരിച്ചാണു ശ്വസിക്കുന്നത്. നമുക്ക് ആവശ്യമായിരിക്കുന്നത് എളുപ്പത്തിലുള്ള ശ്വാസോച്ഛ്വാസമാണ്. രോഗവ്യാപനം നടത്തുന്ന കൊറോണാഭീഷണിയിൽനിന്ന് ആത്മീയവ്യാപനം നടത്തുന്ന അൽഫോൻസാമ്മയെക്കുറിച്ചു ചിന്തിക്കുന്ന ദിവസങ്ങളാണല്ലോ ഇത്.
1910 ഓഗസ്റ്റ് 19ന് കുടമാളൂരിലെ മുട്ടത്തുപാടത്തു ജനിച്ച അന്നക്കുട്ടി, അൽഫോൻസ എന്ന സമർപ്പിതയായി 1946 ജൂലൈ 28നായിരുന്നല്ലോ പരലോകപ്രാപ്തയായത്. അൽഫോൻസാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനദിവസമായ 2008 ഒക്ടോബർ 12-നു നമുക്ക് ഒരു പരലോകപരിചയപ്പെടുത്തൽ ദിനമായിരുന്നു. സിംഹമുഖമുദ്രയുള്ള ഭാരതത്തിന് ഒരു വിശുദ്ധ മുഖമുദ്ര ലഭിച്ച ദിനമായിരുന്നു അത്.
കോവിഡ് മഹാമാരി പെയ്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. തത്ഫലമായി എല്ലാ മേഖലകളിലും തകർച്ച സംഭവിച്ചിട്ടുണ്ട്. പ്രത്യാശയോടുകൂടിയ കഠിനാധ്വാനത്തിലൂടെമാത്രമേ നമുക്ക് ഇതിൽനിന്ന് ഒരു ഉയിർപ്പു സാധ്യമാകൂ. തകർന്നുകിടക്കുന്ന പലതിനെയും റിപ്പയർ ചെയ്യുക അത്ര എളുപ്പമല്ല. അസീസിയിലെ പോർസ്യങ്കുള (ചെറിയ സ്ഥലം)യിൽവച്ചു ഫ്രാൻസിസ് കുരിശിൽനിന്ന് ഒരു സ്വരം കേട്ടു: ഫ്രാൻസിസ്, പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന എന്റെ സഭയെ പുനരുദ്ധരിക്കുക.
പള്ളിയുടെ, സഭയുടെ, പുനരുദ്ധാരണം ദൈവം ഫ്രാൻസിസിനെ ഏല്പിച്ചു. അദ്ദേഹം അതു വിമർശനത്തിലൂടെയല്ല, പ്രത്യുത, വിശുദ്ധിയിലൂടെ, ആഡംബരങ്ങളിലൂടെയല്ല, പ്രത്യുത, ലാളിത്യത്തിലൂടെ, വാക്കുകളിലൂടെയല്ല, പ്രത്യുത പ്രവർത്തനങ്ങളിലൂടെ, പ്രാർഥനയിലൂടെയല്ല, പ്രത്യുത പ്രാർഥനതന്നെ ആയിക്കൊണ്ട്, മറ്റാരോടും ഏറ്റുമുട്ടാതെ തന്നോടുതന്നെ ഏറ്റുമുട്ടിക്കൊണ്ട് ഈ നവീകരണങ്ങൾ നടപ്പാക്കി. എന്തെങ്കിലും നേടിയെടുക്കുക എന്നതല്ല, എല്ലാം നേടിക്കൊടുക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ഇതേ നേർരേഖയിലാണ് അൽഫോൻസാമ്മയും. അമ്മയുടെ വിശുദ്ധിയുടെ വ്യാപനം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അൽഫോൻസാമ്മയുടെ പുണ്യകബർ ഭാരതസഭയുടെ ഏറ്റം ശ്രേഷ്ഠമായ, ഏറ്റം കുലീനത്വമുള്ള തീർഥസ്ഥാനമാണ്.
അസീസിയിലെ ഫ്രാൻസിസ് പഞ്ചക്ഷതങ്ങളുടെ ഉടമയായിരുന്നു. ഇറ്റലിയിലെ ലാ വെർണ മലമുകളിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹത്തിനു മുറിപ്പാടുകൾ ലഭിച്ചത്. അദ്ദേഹം കർത്താവിന്റെ സഭയെ നവീകരിക്കാൻ തുടങ്ങിയതിന്റെ ഏറ്റം വലിയ തെളിവായിരുന്നു അത്. അൽഫോൻസാമ്മയും ഇതേ വഴിയിലൂടെയാണ് സഞ്ചരിച്ചത്. സഹനങ്ങളായിരുന്നു അമ്മയുടെ പഞ്ചക്ഷതങ്ങൾ. മറ്റുള്ളവരുടെ സഹനങ്ങൾ ചോദിച്ചുവാങ്ങി ഏറ്റെടുത്തു സഹിക്കുന്നവളായിരുന്നു അൽഫോൻസാമ്മ.
അന്നു സഭയെ നവീകരിക്കാൻ ദൈവം ഫ്രാൻസിസിനെ ഏല്പിച്ചുവെങ്കിൽ, ഇന്ന് അൽഫോൻസാമ്മയിലൂടെയാണ് ഈ നവീകരണം നടക്കേണ്ടത്. മുറിവുകളിലൂടെ, ക്ഷതങ്ങളിലൂടെ, വ്രണങ്ങളിലൂടെ ഒക്കെയാണ് നവീകരണം ആരംഭിക്കുന്നത്. തോമ്മാശ്ലീഹായും ഈശോയുടെ മുറിപ്പാടുകൾ കണ്ടപ്പോൾ നവീകൃതനായി. അൽഫോൻസാമ്മയെക്കുറിച്ചുള്ള വിപുലമായ ഒരു അധ്യയനം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
അൽഫോൻസാമ്മ നിരന്തരമായി വായിക്കപ്പെടണം; ചരിത്രത്തിലൂടെ വായിച്ചുതീർക്കപ്പെടേണ്ട അതിബൃഹത്തായ ഗ്രന്ഥമായിത്തീരണം. ഈ സഭാത്മകശുശ്രൂഷയിലൂടെ ആയിരിക്കണം സുവിശേഷാധിഷ്ഠിതമായ വിശുദ്ധിയും ലാളിത്യവും വിനയവും സംജാതമാകേണ്ടത്. കൊറോണയുടെ വ്യാപനത്തിൽനിന്ന് അൽഫോൻസിയൻ ആത്മീയതയുടെ വ്യാപനത്തിലേക്കു നമ്മൾ നീങ്ങേണ്ടത് ഇപ്രകാരമാണ്. കർത്താവ് നമ്മോടു ചോദിക്കുന്നുണ്ട്, നിന്റെ കരങ്ങൾ എന്നെ കാണിക്കുക, നിന്റെ ജീവിതം എന്നെ കാണിക്കുക, എന്റെ സഹനത്തിന്റെ മുറിപ്പാടുകൾ നിന്നോടുകൂടെ ഉണ്ടോ എന്നു ഞാൻ പരിശോധിക്കട്ടെ എന്ന്. സഹനത്തിന്റെ മുറിപ്പാടുകളില്ലാത്ത ജീവിതം ക്രൈസ്തവജീവിതമല്ല.
സഹനദാസനായ ഈശോ, സഹിച്ച ഈശോ, ആയിരുന്നു അൽഫോൻസാമ്മയുടെ മാതൃക. അൽഫോൻസിയൻസൂക്തങ്ങൾ എല്ലാം വന്നെത്തുന്നത് ഇവിടെയാണ്. പൗലോസിന്റെ സഹനദൈവാനുഭവത്തിന്റെ പിൻതുടർച്ചാവകാശിയാണ് അൽഫോൻസാ. മിശിഹായുടെ ഹൃദയവും പൗലോസിന്റെ ഹൃദയവും അൽഫോൻസാമ്മയുടെ ഹൃദയവും ഒരു നേർരേഖയിൽ നില്ക്കുന്നു.
വീട്ടുവർത്തമാനങ്ങളിൽനിന്നും അടുക്കള-കൃഷിയിട സംസാരങ്ങളിൽനിന്നും വളർന്ന് അൾത്താരവണക്കത്തിന്റെ ലിറ്റർജിക്കൽ ഭാഷയിലേക്കുള്ള വളർച്ചയ്ക്കു ചുരുങ്ങിയ പതിറ്റാണ്ടുകളുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അൽഫോൻസാമ്മയുടെ മരണശേഷം അവൾ വിശുദ്ധയാകുമെന്നത് ജനസംസാരം ആയിരുന്നു. മുത്തശ്ശിച്ചുണ്ടിൽനിന്ന് അമ്മക്കാതിലേക്കും അവിടെനിന്നു കുഞ്ഞിക്കാതിലേക്കും ഒഴുകിയെത്തിയ ഒരു ഭക്തിയായിരുന്നു അത്. 1950കളിൽ ഭരണങ്ങാനം ദേശത്തുള്ള വല്യപ്പച്ചന്മാരുടെയും വല്യമ്മമാരുടെയും നിരന്തരമായ വർത്തമാനവിഷയമായിരുന്നു അൽഫോൻസാ. ഭരണങ്ങാനത്തും പാലായിലും മുട്ടുചിറയിലും കുടമാളൂരും എല്ലാം അൽഫോൻസാവർത്തമാനങ്ങൾ കൂടിക്കൂടിവന്നു. ഈ ദേശങ്ങളുടെ ചൂടും ചൂരുമുള്ള ഒരു ആത്മീയത പിറവിയെടുത്തു. നമ്മുടെ ക്രിസ്തീയ മൂല്യബോധങ്ങളുടെ നിർമിതിയിൽ അൽഫോൻസാമ്മയുടെ സമർപ്പിതജീവിതം നിർണായകമായ പങ്കുവഹിച്ചു.
അൽഫോൻസാമ്മയെക്കുറിച്ചുള്ള ഓർമകൾക്കു ഗ്ലാനി സംഭവിച്ചിട്ടില്ല. അനേകരുടെ ഉള്ളാഴങ്ങളിലുള്ള ഒരു തീക്കനലാണ് അൽഫോൻസാമ്മ. വിജയശ്രീലാളിതയായ ഒരു വിനീതപുത്രിയാണ് അൽഫോൻസാമ്മ. ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും അൽഫോൻസാമ്മ സ്വർഗത്തിലേക്കുള്ള ഒരു പിടിവള്ളിയാണ്. അമ്മയുടെ സഹനം നമ്മെ ഉൗട്ടിയുറപ്പിക്കുന്നുണ്ട്. ഉൗട്ടാതെ ആരെയും നമുക്ക് ഉറപ്പിക്കാനാവില്ല. അൽഫോൻസിയൻസൂക്തങ്ങളിൽ നമ്മുടെ മക്കളെ നമ്മൾ ഉൗട്ടിയുറപ്പിക്കുന്പോൾ അവർ അൽഫോൻസിയൻവഴികളിലൂടെയായി.
ഈ കോവിഡ് കാലത്തെ അൽഫോൻസാതിരുനാൾ ഈ ദേശത്തിന്റെമേലുള്ള അമ്മയുടെ ആത്മീയവിചാരങ്ങളുടെ ഒരു ധ്യാനം ആവട്ടെ. ആ ചൂടിൽനിന്നു നിത്യയൗവനം കാത്തുസൂക്ഷിക്കുന്ന സുകൃതസന്പന്നയായ സഭ വിരിയട്ടെ.
“ഞാൻ നിന്റെ മധ്യത്തിൽ വിനയവും എളിമയുമുള്ള ഒരു ജനത്തെ അവശേഷിപ്പിക്കും; അവർ കർത്താവിന്റെ നാമത്തിൽ അഭയം പ്രാപിക്കും.’’ (സെഫാനിയ 3:12)
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്