Thursday, July 30, 2020 11:55 PM IST
ലോകത്തിന്റെ ദൃഷ്ടികൾ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലേക്കാണ്! കാരണം ഓക്സ്ഫഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ് വാക്സിൻ അതിന്റെ മൂന്നാമത്തെ പരീക്ഷണ തലത്തിലേക്കു കടക്കുന്നു. രണ്ടാമത്തെ പരീക്ഷണത്തിലും മികച്ച പ്രതിരോധ സംവിധാനം വളർത്തിയെടുക്കുവാൻ കഴിവുണ്ടെന്നു കണ്ടെത്തിയ ഈ വാക്സിൻ (AZD1222) ലോകത്തിനു നൽകുന്ന പ്രത്യാശ ചെറുതല്ല.
ഓക്സ്ഫഡ് വാക്സിൻ വികസിപ്പിക്കുന്ന ടീമിൽ ഒരു ഇന്ത്യക്കാരിയും ഉണ്ടെന്നതു നമുക്കഭിമാനമാണ്: കൊൽക്കത്തക്കാരിയായ ചന്ദ്രബലി ദത്ത. കൊൽക്കത്തയിൽ എൻജിനിയറിംഗും ബയോടെക്നോളജിയും പഠിച്ച് ബയോടെക്നോളജിയിലുള്ള താത്പര്യം മൂലം ലീഡ്സ് യൂണിവേഴ്സിറ്റിയിൽനിന്നു മാസ്റ്റേഴ്സ് ബിരുദം സന്പാദിച്ച അവർ ഓക്സ്ഫഡിലെ വാക്സിൻ ടീമിലെത്തുകയായിരുന്നു. ഗവേഷണ താത്പര്യമുള്ള മികച്ച ഇന്ത്യക്കാർ എന്തുകൊണ്ട് വിദേശങ്ങളിൽ ചേക്കേറുന്നുവെന്ന ചോദ്യത്തെ നമ്മുടെ ഭരണസംവിധാനം ഇതുവരെയും വേണ്ട രീതിയിൽ പരിഗണിച്ചിട്ടില്ല.
കോവിഡ് - 19 ഉയർത്തുന്ന ചോദ്യങ്ങൾ
കോവിഡിനെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളിൽ ആരോഗ്യസംവിധാനം പൊതുജന പ്രസക്തവും ഫലപ്രദവുമാണെന്നു കാണാൻ കഴിയും. ജർമനിയാണ് ഉത്തമോദാഹരണം. മൂന്ന് ഘടകങ്ങളാണ് ജർമനിയെ വിജയത്തിലെത്തിച്ചത്. 1. ഏതു സാധാരണ പൗരനും പരിചരണം കൊടുക്കുവാൻ പറ്റിയ പ്രാദേശിക ആരോഗ്യസംവിധാനങ്ങൾ ദശകങ്ങളായി അവർ വളർത്തിക്കൊണ്ടുവരികയായിരുന്നു. ഗ്രാമങ്ങളിലെ ഡോക്ടർമാർതന്നെ സാധാരണ കേസുകൾ കൈകാര്യം ചെയ്തപ്പോൾ, ഗൗരവമായ കേസുകൾക്കു മാത്രം ആശുപത്രികളെ മാറ്റിവയ്ക്കാൻ അവർക്ക് സാധിച്ചു. ആശുപത്രികളിൽ രോഗികൾ അമിതമായി വരാത്ത രീതിയിൽ ക്രമീകരിച്ചപ്പോൾ മെച്ചപ്പെട്ട പരിചരണം നൽകാൻ അവർക്കായി. 2. ജർമനി സാങ്കേതികമായി ഒരുങ്ങി. ഇറ്റലിയെ അപേക്ഷിച്ച് അല്പം വൈകിയാണു കൊറോണ ജർമനിയിലെയെത്തിയത്. കിട്ടിയ സമയം കൊണ്ട് അവർ തീവ്രപരിചരണ സംവിധാനങ്ങൾ വർധിപ്പിച്ചു. 3. കോവിഡ് ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾ പതിന്മടങ്ങാക്കി. 83 മില്യണ് ആളുകളുള്ള രാജ്യത്ത് ദിവസേന ഒരു മില്യണ് കോവിഡ് ടെസ്റ്റുകളും മാസത്തിൽ 5 മില്യണ്വരെ ആന്റിജൻ ടെസ്റ്റുകളും നടത്താനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് അവരുടെ പൊതു ആരോഗ്യസംവിധാനങ്ങൾ താഴേത്തട്ടിൽവരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതാണ്.
കോവിഡ്-19 ഇന്ത്യക്കു നൽകുന്ന പാഠം പൊതുജനാരോഗ്യസംവിധാനങ്ങൾ ശക്തമാക്കണം എന്നു തന്നെയാണ്. ഇന്ത്യയിലെതന്നെ മികച്ച സംവിധാനങ്ങളാണ് കേരളത്തിലെന്നു മനസിലാക്കുന്പോഴാണ് മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ എത്ര പരിതാപകരമാണ് എന്ന് നാം തിരിച്ചറിയുന്നത്.
പൊതുവിദ്യാഭ്യാസം തളർന്നിടത്താണ് സ്വകാര്യസ്ഥാപനങ്ങൾ രംഗം കീഴടക്കിയത്. ക്വാറന്റൈൻ സെന്ററുകളാക്കാനും ആശുപത്രികൾ സജ്ജീകരിക്കാനും സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളെ ഗവണ്മെന്റ് കൂടുതലായി ആശ്രയിക്കുന്പോൾ നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വിളിച്ചോതുന്നത്.
നമ്മുടെ കോളജുകളും സ്കൂളുകളും ക്വാറന്റൈൻ സെന്ററുകളാക്കാൻ മാത്രമേ ഉപകാരപ്പെടുകയുള്ളോ? അവയുടെ ഗവേഷണ സാധ്യതകൾ എന്തുകൊണ്ട് നമുക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്നില്ല?
കോവിഡും ഗവേഷണങ്ങളും
കോവിഡ് സംബന്ധമായ ഗവേഷണങ്ങൾ ഭൂരിഭാഗവും നടക്കുന്നത് വിദേശരാജ്യങ്ങളിലാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഓക്സ്ഫഡ് സർവകലാശാലയുടേതാണ്. കോവിഡിനുള്ള മരുന്ന് കണ്ടുപിടിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. എന്നാൽ ഇതിനിടയിൽത്തന്നെ എത്രമാത്രം ശാസ്ത്രീയ അറിവുകൾ നമുക്കു ലഭിച്ചു! കോവിഡ് വൈറസിന്റെ സ്വഭാവം, അതിന്റെ വിവിധ വകഭേദങ്ങൾ, അതു മനുഷ്യരിൽ മാത്രമേ പടരുകയുള്ളോ? തുടങ്ങിയ എണ്ണമറ്റ ചോദ്യങ്ങൾക്കു ദിവസേന ഉത്തരം ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ ഉത്തരങ്ങളെല്ലാം വിദേശരാജ്യങ്ങളിൽനിന്നു വരുന്നു എന്നതാണ് വാസ്തവം.
വിദേശരാജ്യങ്ങളിലെ പല സർവകലാശാലകളുടെയും ലാബുകൾ ഇക്കാലഘട്ടത്തിൽ സജീവമായിരുന്നു. അമേരിക്കയിലെ മാസച്യൂസെറ്റ്സ് യൂണിവേഴ്സിറ്റി കോവിഡുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ കണ്ടെത്താൻ അധ്യാപകരോടും വിദ്യാർഥികളോടും ആവശ്യപ്പെട്ടു. അന്പതിലധികം പ്രോജക്ടുകളാണ് ഉയർന്നുവന്നത്. ഹോങ്കോങ്ങിലെ ശാസ്ത്രസാങ്കേതിക യൂണിവേഴ്സിറ്റി കോവിഡ് പരിചരണത്തിനും സേവനങ്ങൾക്കുമായി റോബോട്ടുകളെ വികസിപ്പിച്ചെടുത്തു. കൊറോണ വൈറസിന്റെ ചില വകഭേദങ്ങൾ കണ്ടെത്തിയതു പീക്കിംഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്. വൈറസ് ലക്ഷണങ്ങളുടെ മാതൃകകൾ കണ്ടെത്തി ബ്രിട്ടീഷ് സർക്കാരിനെ സഹായിച്ചത് ലണ്ടനിലെ ഇന്പീരിയൽ കോളജാണ്.
സർവകലാശാലകൾക്കു ചെയ്യാവുന്നത്
ഗവേഷണമാണ് സർവകലാശാലകൾക്കു ചെയ്യാവുന്ന ഏറ്റവും പ്രസക്തമായ കാര്യം. കോടിക്കണക്കിനു രൂപ മൂല്യമുള്ള ലാബുകൾ, ഡിഗ്രികൾ ലഭിക്കാൻ മാത്രമുള്ള അടിസ്ഥാനപഠനമേഖലയായി മാത്രം നിലനിന്നാൽ പോരാ; രാജ്യത്തിന്റെയും സമൂഹത്തിന്റെയും സാധാരണ ജീവിതത്തിനുപകാരപ്പെടുന്ന ഗവേഷണങ്ങൾ അവിടെ നടക്കണം. ഉദാഹരണമായി, കോവിഡിന്റെ വായുവിലൂടെയുള്ള പകർച്ചയെക്കുറിച്ച് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞന്മാരുടെ ഗവേഷണഫലങ്ങൾ പ്രസിദ്ധപ്പെടുത്തി. വായുസംക്രമണരോഗമായി കോവിഡിനെ പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടനയെ പ്രേരിപ്പിക്കാനായിരുന്നു ഇത്. ഈ ലിസ്റ്റിൽ ഇല്ലാത്ത ഒരു രാജ്യം ഇന്ത്യയാണ്.
വസ്തുതകളുടെയും വിവരങ്ങളുടെയും പങ്കുവയ്ക്കലാണ് സർവകലാശാലകളുടെ മറ്റൊരു സാധ്യത. ഉദാഹരണമായി, മാസ്കുകളുടെ കാര്യമെടുക്കാം. സാധാരണ തുണികൊണ്ടു തയിച്ച് ലക്ഷക്കണക്കിന് മാസ്കുകൾ കേരളത്തിലെന്പാടും വിതരണം ചെയ്തു. അപ്പോഴാണ് വളരെ വിലപിടിച്ച പ്രത്യേക വായു ശുദ്ധീകരണസംവിധാനമുള്ള മാസ്കിന്റെ വരവ്. പണം മുടക്കി സാധാരണക്കാരായ നിരവധിപേർ അതും വാങ്ങി. കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചു, "പുതിയ മാസ്ക് ആരോഗ്യത്തിനു ഹാനികരമാണെന്ന്’. ഇവിടെ ചോദ്യം, ആരാണ് ഇത്തരം കാര്യങ്ങളിൽ പൊതുജനത്തിനു കൃത്യമായ വിവരം നൽകേണ്ടത്? ഗവേഷണകേന്ദ്രങ്ങൾതന്നെ.
ആരോഗ്യപ്രവർത്തകശൃംഖലയെ ശക്തിപ്പെടുത്താനും സർവകലാശാലകൾക്കു സാധിക്കും. ന്യൂയോർക്ക്, ബോസ്റ്റണ് സർവകലാശാലകൾ അല്പം മുൻകൂട്ടി അവസാനവർഷ മെഡിസിൻ വിദ്യാർഥികൾക്കു ബിരുദം നൽകി ആരോഗ്യപ്രവർത്തനത്തിന് നിയോഗിച്ചെന്ന വാർത്ത കേട്ടു. ആരോഗ്യ പ്രവർത്തനത്തിന് ആളും ആത്മവിശ്വാസവും നൽകാൻ യൂണിവേഴ്സിറ്റികൾക്കു സാധിക്കും.
ഇന്ത്യയിലെ ഗവേഷണങ്ങൾ
വികസിതരാജ്യങ്ങളിൽ ഗവണ്മെന്റ് ഫണ്ടോടെ സർവകലാശാലകൾ കോവിഡ് ഗവേഷണം നടത്തുന്പോൾ ഇന്ത്യയിൽ 6 കന്പനികളാണ് വാക്സിൻ വികസിപ്പിക്കാൻ പരിശ്രമിക്കുന്നത്. അവയിൽ ഭാരത് ബയോടെക്കിനും സൈഡസ് കാഡിലയ്ക്കും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്താൻ ഇന്ത്യാ ഗവണ്മെന്റ് അനുമതി നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയോട് ചേർന്നു മരുന്ന് വികസിപ്പിക്കുന്ന ഭാരത് ബയോടെക് അതേസമയത്തുതന്നെ ഫിലഡെൽഫിയയിലെ ജഫേഴ്സണ് യൂണിവേഴ്സിറ്റിയുമായി ചേർന്നു വാക്സിൻ വികസിപ്പിക്കാനും ശ്രമിക്കുന്നു. 2020 ഓഗസ്റ്റ് 15ന് പ്രഖ്യാപിക്കണം എന്ന ലക്ഷ്യത്തോടെയുള്ള നിർബന്ധിത വാക്സിൻ വികസനത്തെ വളരെ സംശയത്തോടെയാണ് ലോകമെന്പാടുമുള്ള ശാസ്ത്രജ്ഞന്മാർ കാണുന്നത്. വാക്സിന്റെ അനന്തരഫലങ്ങൾ നിരീക്ഷിക്കാൻ മാസങ്ങൾ വേണ്ടി വരുന്പോൾ എങ്ങനെയാണ് വിശ്വസനീയമായ രീതിയിൽ ഓഗസ്റ്റ് 15ന് ഭരണനേട്ടപട്ടികയിൽ ഇതുൾപ്പെടുത്താൻ സാധിക്കുകയെന്നത് വലിയൊരു സമസ്യ തന്നെയാണ്.
സർവകലാശാലകൾ ഗവേഷണോന്മുഖമോ?
എത്രയോ കോടി രൂപ മുടക്കി നിർമിച്ച ശാസ്ത്ര ലബോറട്ടറികൾ നമ്മുടെ സർവകലാശാലകളിൽ പൊടിപിടിച്ചു കിടക്കുന്നു. ഗ്രാമങ്ങളിൽപ്പോലും ബയോടെക്നോളജി കോഴ്സുകൾ ഉള്ളപ്പോൾ നമ്മുടെ ജനം ആവശ്യത്തിന് ടെസ്റ്റുകൾപോലും നടത്താതെ ഉഴലുന്നു. കോവിഡ് വന്നപ്പോൾ വിളക്കുകൾ അണയരുതാത്ത നമ്മുടെ കോളജുകളിലെ ഗവേഷണകേന്ദ്രങ്ങളൊക്കെ വിളക്കണച്ചു പൂട്ടിക്കിടക്കുന്നതാണു നാം കാണുന്നത്.
1990-കളിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനം ചൈനയുടേതിനെക്കാൾ ശക്തമായിരുന്നു. എന്നാൽ ഇപ്പോൾ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും നമ്മെക്കാൾ ഏറെ മുന്നിലാണവർ. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ച് ഗവേഷണത്തിനു കൂടുതൽ ഫണ്ട് ചെലവഴിക്കുന്നുണ്ട് ചൈന. ഗവേഷണത്തിനുള്ള മൊത്തം നിക്ഷേപത്തിൽ ചൈനയും അമേരിക്കയും വളരെ മുന്നിലാണ്.
ഇന്ത്യയിൽ 45.8% കോളജുകളും സർക്കാർ മേഖലയിലാണ്. സ്വകാര്യ എയ്ഡഡ് കോളജുകൾ 24.5% ഉം അണ് എയ്ഡഡ് കോളജുകൾ 29.5% ഉം ആണ്. വിദ്യാഭ്യാസമേഖലയിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ സർക്കാരിനു മാത്രമേ ഇടപെടാനാകൂ എന്ന അവസ്ഥയുണ്ട്.
ചുരുക്കത്തിൽ, ഗവേഷണോന്മുഖമായ സാമൂഹികപ്രസക്തിയുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു. ഗവേഷകർക്ക് അന്താരാഷ്ട്ര ഡേറ്റാ ബേസുകളുടെ സംലഭ്യതയും ഉറപ്പാക്കണം. ഗവേഷണത്തിനും വികസനത്തിനുമുള്ള നമ്മുടെ നിക്ഷേപം വർധിപ്പിക്കണം. പല അവികസിത രാജ്യങ്ങളെക്കാളും താഴെയാണ് ഇന്ത്യയുടെ ഗവേഷണ നിക്ഷേപം. ഈ മേഖലയിൽ നിക്ഷേപിക്കാനും ഗവേഷണങ്ങളെ സ്പോണ്സർ ചെയ്യാനും കന്പനികളെ നിർബന്ധിക്കുന്ന പോളിസി രൂപീകരിക്കണം. നമ്മുടെ മിടുക്കരായ ഗവേഷകർക്ക് ഇന്ത്യയിൽത്തന്നെ പ്രവർത്തിക്കാനുള്ള സാന്പത്തിക സാമൂഹിക ചുറ്റുപാടുകൾ കണ്ടെത്തണം. അതിലെല്ലാം ഉപരിയായി സമൂഹത്തിന്റെ നന്മ മാത്രം സ്വപ്നം കാണുന്ന ഗവേഷകരുടെ തലമുറയെ വാർത്തെടുക്കണം. അപ്പോൾ ഇത്തരത്തിലുള്ള പ്രതിസന്ധികളിൽ തളരാതെ നിൽക്കാനുള്ള അഭിമാനബോധം നമ്മുടെ സമൂഹത്തിന് ഉണ്ടാകും.
ബിഷപ് തോമസ് തറയിൽ