Monday, August 3, 2020 11:15 PM IST
ലോകം മുഴുവൻ പട്ടിണിയും ദാരിദ്ര്യവും പെരുകുകയാണെന്നും ഇതുമൂലം ലക്ഷക്കണക്കിനു ജനങ്ങൾ മരിക്കാനിടയുണ്ടെന്നും മുന്നറിയിപ്പു നൽകുന്ന നിരവധി പഠനറിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തുവന്നിരിക്കുന്നത്. കോവിഡ് മരണങ്ങളേക്കാൾ കൂടുതലായിരിക്കും പട്ടിണിമരണങ്ങളെന്നും ചില പഠനറിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പതിറ്റാണ്ടുകളായി പട്ടിണിക്കാരുടെ നാടായി തുടരുന്ന ഇന്ത്യയിൽ കോവിഡ് ഉണ്ടാക്കുന്ന ആഘാതം അതീവഗുരുതരമായിരിക്കുമെന്ന് എല്ലാ പഠനങ്ങളും അടിവരയിടുന്നു. കുട്ടികൾ, സ്ത്രീകൾ, ആദിവാസികൾ, തുടങ്ങി ദുർബലവിഭാഗത്തെയായിരിക്കും പട്ടിണിയും ദാരിദ്ര്യവും രൂക്ഷമായ പ്രതിസന്ധിയിലാക്കുക.
ദാരിദ്ര്യം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഗവേഷകനായ ഫിലിപ് ഓസ്റ്റൻ സമർപ്പിച്ച ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് കോവിഡ് ബാധ ഈ വർഷം 70 ദശലക്ഷം പേരെക്കൂടി കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടും. 250 ദശലക്ഷം ആളുകളെങ്കിലും വിശപ്പടക്കാനാവാതെ ദുരിതത്തിലാകും. പ്രത്യാഘാതം ദീർഘനാളത്തേക്കു നിലിനിൽക്കുമെന്നു ചൂണ്ടിക്കാട്ടുന്ന ഓസ്റ്റൻ, സർക്കാരുകളൊന്നും ഈ വിഷയം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തതിൽ രോഷാകുലനുമാണ്. കോവിഡിനു മുമ്പേതന്നെ ലോകത്ത് ദാരിദ്ര്യം പെരുകിത്തുടങ്ങിയിരുന്നെന്നും അദ്ദേഹം വിലയിരുത്തുന്നു.
കഴിഞ്ഞ ദശകത്തിൽ ലോകത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് ഐക്യരാഷ്ട്രസഭയും ലോകനേതാക്കളും മേനിനടിച്ചത് വാസ്തവവിരുദ്ധമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ലോകബാങ്കിന്റെ അന്താരാഷ്ട്ര ദാരിദ്യരേഖയാണ് ഇവർ ആധാരമാക്കിയത്. എന്നാൽ, ചൈനയിലെ സാമ്പത്തികവളർച്ചയുടെ മാത്രം അടിസ്ഥാനത്തിലുള്ളതായിരുന്നു ആ കണക്കുകളെന്നും അദ്ദേഹം പറയുന്നു.
വിശന്നു വലയാൻ വരുന്നത് 13 കോടി
2020 വർഷത്തെ ലോകത്തിലെ ഭക്ഷ്യസുരക്ഷയും പോഷകാഹാരവും സംബന്ധിച്ച റിപ്പോർട്ടിൽ 8.3 മുതൽ 13 കോടിവരെ ജനങ്ങൾക്കൂടി ഈ വർഷം വിശപ്പിന്റെ പിടിയിലമരുമെന്നാണു കണക്കാക്കുന്നത്. യുനെസ്കോയും ലോകാരോഗ്യ സംഘടനയുമടക്കം അഞ്ച് യുഎൻ ഏജൻസികൾ ചേർന്നു തയാറാക്കിയതാണ് റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും സുസ്ഥിരവികസനത്തിലൂടെ വിശപ്പുരഹിത ലോകം എന്ന ആശയത്തിനേറ്റ കനത്ത ആഘാതമാണ് കോവിഡ്. 2019ൽ ലോകജനസംഖ്യയുടെ 8.9 ശതമാനമായ 690 ദശലക്ഷം പേർ വിശപ്പകറ്റാൻ ആവശ്യമായ ഭക്ഷണം കിട്ടാത്തവരാണ്. ഇപ്പോഴത്തെ അവസ്ഥയിൽ അടുത്ത പത്തുവർഷത്തിനകം ഇത് 890 ദശലക്ഷമാകും. അതായത് ജനസംഖ്യയുടെ 9.8 ശതമാനവും വിശന്നുവലയുന്നവരായിത്തീരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആരോഗ്യകരമായ ഭക്ഷണത്തിന് ഒരാൾക്ക് ദിവസം 1.9 ഡോളർ അഥവാ 143 രൂപ ആവശ്യമാണെന്ന അന്താരാഷ്ട്ര ദാരിദ്ര്യരേഖയുടെ മാനദണ്ഡമനുസരിച്ച് 300 കോടി ജനങ്ങൾ ദരിദ്രരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലണ്ടൻ കിംഗ്സ് കോളജിന്റെ പഠനമനുസരിച്ച് 143 രൂപ ദിവസവരുമാനമില്ലാത്തവരുടെ ഗണത്തിലേക്ക് 400 ദശലക്ഷം പേർകൂടി അടുത്തുതന്നെ എത്തിച്ചേരും. ലോകബാങ്ക് റിപ്പോർട്ട് പ്രകാരം 1999ൽ ലോകജനസംഖ്യയുടെ 36 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നു. 2015 ആയപ്പോഴേക്കും ഇത് 10 ശതമാനമായി കുറഞ്ഞു. എന്നാൽ ഇതിന്റെ നേർവിപരീതമായിരിക്കും ഇനിയുള്ള കാലമെന്നാണ് കിംഗ്സ് കോളജ് പഠനത്തിലെ നിഗമനം.
ഭയാനകമെന്ന് ഓക്സ്ഫാം
ലോകത്ത് കോവിഡിനേക്കാൾ ഭയാനകമായി വിശപ്പ് പിടിമുറുക്കുന്നുവെന്നാണ് ഓക്സ്ഫാം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പെരുകുന്ന തൊഴിലില്ലായ്മയും ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലും വിതരണത്തിലുമുണ്ടാകുന്ന പ്രതിബന്ധങ്ങളും പട്ടിണിയും ദാരിദ്ര്യവും വ്യാപകമാക്കുകയാണ്. ഈ വർഷം 121 ദശലക്ഷം പേരെങ്കിലും ദാരിദ്ര്യത്തിലേക്കു തള്ളിവിടപ്പെടും. ഇതുമൂലമുണ്ടാകുന്ന മരണം കോവിഡിനേക്കാൾ കൂടുതലായിരിക്കും. ഈ വർഷം അവസാനമാകുമ്പോഴേക്കും ദിവസേന 12,000 പേരെങ്കിലും വിശപ്പു മൂലം മരിച്ചേക്കാമെന്നും ഓക്സ്ഫാം റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
കോവിഡ് വരുത്തിവച്ച സാമൂഹിക-സാമ്പത്തിക തകർച്ച ആഴമേറിയതാണ്. ലോകരാജ്യങ്ങൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് യുഎൻ ആഹ്വാനത്തിനനുസരിച്ച് ഒറ്റക്കെട്ടായി ഫണ്ട് ചെയ്തു നേരിട്ടാൽ മാത്രമേ ഈ പ്രതിസന്ധി തരണംചെയ്യാനാകൂ എന്നും ഓക്സ്ഫാം ചീഫ് എക്സിക്യൂട്ടീവ് ഡാനി സ്റിസ്കന്ദരാജ പറയുന്നു. അഫ്ഗാനിസ്ഥാൻ, സിറിയ, ദക്ഷിണസുഡാൻ തുടങ്ങി വിശപ്പിന്റെ പത്ത് ഹോട്ട്സ്പോട്ടുകളും ഓക്സ്ഫാം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, സൗത്ത് ആഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ മഹാമാരി വ്യാപകമാകുന്നതു വഴി ലക്ഷക്കണക്കിനു പേർ വിശപ്പിന്റെ ഇരകളായിത്തീരുമെന്നും കണക്കാക്കുന്നു.
ഇന്ത്യ എരിതീയിൽ
വിശപ്പിന്റെ കാര്യത്തിൽ നിലവിൽത്തന്നെ ഇന്ത്യ പരിതാപകരമായ അവസ്ഥയിലാണ്. ഹംഗർ ഇൻഡക്സിൽ 117 രാജ്യങ്ങളിൽ 102-ാം സ്ഥാനത്താണ് ഇന്ത്യ. സാമ്പത്തിക അസമത്വംമൂലം 2019ൽ ഇന്ത്യൻ ജനസംഖ്യയുടെ 14.5 ശതമാനം വരുന്ന 195 ദശലക്ഷം പേർ പോഷകാഹാരക്കുറവിന്റെ ഇരകളാണ്. രാജ്യത്തെ 70 ശതമാനത്തോളംപേർ അധിവസിക്കുന്ന ഗ്രാമീണ മേഖലയിൽ വേണ്ടത്ര നിക്ഷേപം ഇല്ലാത്തതും പട്ടിണിയിൽ കഴിയുന്ന തൊഴിലാളികളെ സംരക്ഷിക്കാത്തതും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലുള്ള അഴിമതിയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യപ്പെടാത്തതും കാലാവസ്ഥാ വ്യതിയാനവുമെല്ലാമാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്നാണ് ഒാക്സ്ഫാം ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയിൽ ലോക്ക്ഡൗൺ മൂലം 40 ദശലക്ഷംപേർ വരുമാനമില്ലാത്തവരായി മാറി. ലോക്ക്ഡൗൺ അഞ്ചാഴ്ച പിന്നിട്ടപ്പോഴേക്കും പട്ടിണി ആരംഭിച്ചുകഴിഞ്ഞതായാണ് ഓക്സ് ഫാം പഠനത്തിൽ കണ്ടെത്തിയത്. 12 സംസ്ഥാനങ്ങളിലായി 5,000 ഗ്രമീണരിൽ നടത്തിയ സാമ്പിൾ സർവേയിൽ പകുതിയോളംപേർ ഭക്ഷണത്തിന്റെ അളവ് കുറച്ചതായി കണ്ടെത്തിയിരുന്നു. 25 ശതമാനം പേർ ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥയിലെത്തി. 22 ശതമാനം പേർ തങ്ങളുടെ കന്നുകാലികളെ വിറ്റു. 16 ശതമാനംപേർ അമിതപലിശയ്ക്കു കടമെടുത്തുവെന്നും കണ്ടെത്തി.
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച് ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ വിലക്കയറ്റം രൂക്ഷമായി. ഭക്ഷ്യവസ്തുക്കൾക്ക് 20 ശതമാനം മുതൽ 200 ശതമാനംവരെ വിലകൂടിയെന്നാണു കണ്ടെത്തിയത്. ഇതുമൂലം അനേകർ പട്ടിണിയിലായി. രാജ്യത്തെ തൊഴിൽനഷ്ടവും കുടിയേറ്റ തൊഴിലാളികൾക്കുണ്ടായ കഷ്ടപ്പാടുകളും വിവരാണാതീതമാണെന്ന് മറ്റൊരു പഠനത്തിൽ പറയുന്നു. കൂടാതെ, വെട്ടുക്കിളിശല്യം രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ അനേകം കർഷകരെ ദുരിതത്തിലാക്കി.
മരണമുഖത്ത് മൂന്നു ലക്ഷം കുട്ടികൾ
കോവിഡ് മഹാമാരി വരുത്തിവച്ച പട്ടിണിയും ദാരിദ്ര്യവും മൂലം ഇന്ത്യയിൽ അടുത്ത ആറ് മാസത്തിനകം മൂന്നു ലക്ഷത്തോളം കുട്ടികളെങ്കിലും മരിക്കാൻ ഇടയുണ്ടെന്നാണ് യുനിസെഫ് റിപ്പോർട്ടുകളെ ആധാരമാക്കി ലാൻസെറ്റ് നടത്തിയ പഠനത്തിൽ പറയുന്നത്. പോഷകാഹാരക്കുറവും വളർച്ചാമുരടിപ്പും ബാധിച്ചിരുന്ന കുട്ടികൾക്ക് കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ പട്ടിണി വലിയ ആഘാതമായിരിക്കുന്നു. ദുർബലമായിരുന്ന ആരോഗ്യമേഖല ലോക്ക്ഡൗണിൽ പരിതാപകരമായ അവസ്ഥയിലെത്തി. ഗർഭിണികളും മുലയൂട്ടുന്നവരും പിഞ്ചുകുട്ടികളുമായ അനേകർക്ക് പോഷകാഹാരം തീരെ കിട്ടാതായി. സ്കൂളുകൾ അടച്ചതുവഴി ഉച്ചഭക്ഷണം കിട്ടാത്ത കുട്ടികളുടെ എണ്ണം പെരുകി. റേഷൻകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ഗ്രാമീണമേഖലയിലെ പോഷകാഹാരക്കുറവെന്നും ലാൻസെറ്റിന്റെ വിശകലനത്തിൽ പറയുന്നു.
ആശാ വർക്കർമാരും അങ്കണവാടി പ്രവർത്തകരും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേക്കു ശ്രദ്ധതിരിച്ചതിനാൽ ഗർഭിണികളെയും മുലയൂട്ടുന്നവരെയും കുട്ടികളെയും ശ്രദ്ധിക്കാൻ കഴിയാതായി.
കോവിഡ് മഹാമാരിയുടെ ഫലമായി ഈ വർഷം ലോകത്ത് അഞ്ച് വയസിൽ താഴെയുള്ള 67 ലക്ഷം കുട്ടികൾക്കൂടി കടുത്ത പോഷകാഹാരക്കുറവും തൂക്കക്കുറവും നേരിടുന്നവരായി മാറുമെന്നാണ് യുനിസെഫ് മുന്നറിയിപ്പു നൽകുന്നത്. ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2019 ഇന്ത്യയിലെ കുട്ടികളുടെ വളർച്ചാ മുരടിപ്പ് 2008-12 കാലഘട്ടത്തിൽ 16.5 ശതമാനമായിരുന്നത് 2014-18 കാലയളവിൽ 20.8 ശതമാനമായി ഉയർന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ പോഷകാഹാര വിഭാഗത്തിന്റെ തലവൻ ഡോ. ഫ്രാൻസിസ്കോ ബ്രാൻക പറയുന്നത് കോവിഡ് വ്യാപനത്തിന്റെ ഫലമായുണ്ടായിരിക്കുന്ന പോഷകാഹാരക്കുറവിന്റെ കെടുതികൾ വർഷങ്ങൾ നീണ്ടുനിൽക്കുമെന്നാണ്.
മഹാമാരിയെ നേരിടാൻ സർക്കാരുകൾ തയാറാക്കുന്ന പദ്ധതികളിൽ ദാരിദ്ര്യവും പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിന് ഊന്നൽ നൽകണമെന്നാണ് എല്ലാ പഠനങ്ങളും അടിവരയിട്ടു പറയുന്നത്. രാഷ്ട്രത്തിന്റെ ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കാൻ പര്യാപ്തമാണ് പട്ടിണിയും പോഷകാഹാരക്കുറവും. എന്നാൽ സർക്കാർ പദ്ധതികളിൽ ഇക്കാര്യങ്ങൾക്കു വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നതാണു യാഥാർഥ്യം.
സി.കെ. കുര്യാച്ചൻ