Wednesday, September 2, 2020 11:21 PM IST
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയെയും നാല് മുൻ ചീഫ് ജസ്റ്റീസുമാരെയും വിമർശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു. പ്രസ്താവന പിൻവലിച്ച് മാപ്പപേക്ഷ നടത്തണമെന്ന് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് അറിയിച്ചതോടെയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. എന്തായാലും ഈ കേസും വിധിയും പ്രശാന്ത് ഭൂഷന്റെ മറുപടിയും ചരിത്ര ത്തിന്റെ ഭാഗമായി.
ഇന്ത്യയുടെ ജനാധിപത്യ ചർച്ചകളിൽ ഇനി ഈ കേസുമുണ്ടാകും. "ഇന്ത്യയുടെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു. ഇത് ഇപ്പോൾ തുറന്നുപറയുന്നില്ല എങ്കിൽ ഭാവിതലമുറകൾ ഞങ്ങളെ കുറ്റക്കാരെന്നു വിധിക്കും. രാജ്യത്തെ ഏതെങ്കിലും പ്രതിപക്ഷനേതാവിന്റെയോ മാധ്യമങ്ങളുടെയോ വാക്കുകൾ അല്ല ഇത്. രണ്ടു വർഷങ്ങൾക്ക് മുൻപ് സുപ്രീംകോടതിയുടെ മുൻപിൽ നിന്നുകൊണ്ട് നീതിബോധത്തിന്റെയും ധാർമികതയുടെയും സത്യസന്ധതയുടെയും പേരിൽ പ്രസിദ്ധരായ ഉന്നത നീതിപീഠത്തിലെ നാല് മുതിർന്ന ന്യായാധിപന്മാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ വി. ലോക്കൂർ, രഞ്ജൻ ഗൊഗോയ് എന്നിവർ രാജ്യത്തെ നോക്കി വിളിച്ചുപറഞ്ഞ വാക്കുകൾ ആണിത് . നീതിപീഠത്തിന് സംഭവിക്കുന്ന പുഴുക്കുത്തുകൾക്കെതിരേ വിരൽ ചൂണ്ടിയവരിൽ ഒരു മലയാളിയും ഉണ്ട് എന്നത് നമ്മളെ കൂടുതൽ ആവേശഭരിതരാക്കുന്നു. 2018 ജനുവരിയിൽ നടന്ന ആ പത്രസമ്മേളനം ആദ്യ ത്തേതും അവസാനത്തേതുമാകട്ടെ എന്ന് പ്രശാ ന്ത്ഭൂഷൺ കേസിൽ വിധിപറയവേ കോടതി വിമർശിച്ചു എന്നതു വേറെ കാര്യം.
ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്ര കീഴ്വഴക്കങ്ങൾ മറികടന്ന് മറ്റ് ജഡ്ജിമാർക്ക് കേസുകള്‍ വിഭജിച്ചു നല്കുന്നതിലുള്ള അസംതൃപ്തി പ്രകടിപ്പിക്കുന്നതിനായി ആയിരുന്നു ഇന്ത്യയിലെ ഏറ്റവും മുതിർന്ന നാല് ജഡ്ജിമാര്‍ അന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. കേന്ദ്ര സർക്കാരിന് താത്പര്യമുള്ള കേസുകൾ ഏറ്റവും ജൂണിയർ ആയ അരുൺ മിശ്രയ്ക്ക് കൈമാറുന്നു എന്നതായിരുന്നു അന്നുയർന്ന പ്രമാദമായ ആരോപണം. അന്ന് സുപ്രീംകോടതിൽ നടന്ന കൊട്ടാരവിപ്ലവത്തിന് നേതൃത്വം നൽകിയ രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റീസായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പ്രതിനായകനായി ചിത്രീകരിക്കപ്പെടേണ്ടിവന്നു എന്നതും പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലിയ കൗതുകങ്ങളിൽ ഒന്നായി മാറുകയുണ്ടായി. നിയമ-രാഷ്ട്രീയ വൃത്തങ്ങളിൽനിന്നും അതിരൂക്ഷമായ പ്രതികരണം ആണ് വിരമിച്ചതിനുശേഷം രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്കുനാമനിർദേശം ചെയ്യാനുള്ള തീരുമാനത്തിന് എതിരേ ഉണ്ടായത് .
ഈ സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് പ്രശാന്ത് ഭൂഷൺ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞത്. രാജ്യത്തെ മുതിർന്ന നിയമജ്ഞരിൽ ഒരാളായ പ്രശാന്ത് ഭൂഷൺ കൊളുത്തിവിട്ട കൊടുങ്കാറ്റ് രാജ്യത്തെ ഉന്നത നീതിപീഠങ്ങളുടെ അകത്തളങ്ങളിൽ മാത്രമല്ല രാജ്യമെമ്പാടും വലിയ പ്രകമ്പനങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത്. "ഔദ്യോഗികമായി അടിയന്തരാവസ്ഥ ഇല്ലാത്തപ്പോൾത്തന്നെ കഴിഞ്ഞ ആറ് വർഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്നു ഭാവിയിൽ പരിശോധിക്കുന്ന ചരിത്രകാരന്മാർ, ഈ നശീകരണത്തിൽ സുപ്രീംകോടതിയുടെ പങ്കും, അതിൽത്തന്നെ, നാല് മുൻ ചീഫ് ജസ്റ്റീസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തും' എന്നായിരുന്നു ട്വിറ്ററിലൂടെ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിക്ക് എതിരേ ആഞ്ഞടിച്ചത് .
ട്വിറ്ററിലൂടെ നടത്തിയ ആദ്യത്തെ കടന്നാക്രമണത്തിൽ ഞടുങ്ങിപ്പോയ സുപ്രീംകോടതി കോവിഡ് കാലത്ത് ബിജെപി നേതാവിന്റെ ആഡംബര ബൈക്കായ ഹാർലി ഡേവിഡ്സണിൽ ഹെൽമെറ്റും മാസ്കും ഇല്ലാതെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച് പ്രശാന്ത് ഭൂഷൺ നടത്തിയ അടുത്ത പരാമർശത്തിന്റെ പേരിൽ സ്വമേധയാ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് ഉണ്ടായത്.
പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾ നീതി നിർവഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തിൽ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റീസിന്റെ ഓഫീസിന്റെയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് അദ്ദേഹത്തിനെതിരായ കോടതിയലക്ഷ്യ കേസ് നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. കൂടാതെ 11 വർഷങ്ങൾക്കു മുമ്പുള്ള തെഹൽക്ക കേസിൽ അന്നത്തെ അമിക്കസ് ക്യൂറി ഹരീഷ് സാൽവെ നൽകിയ ഹർജിയിൽ ചുമത്തിയ കോടതിയലക്ഷ്യക്കേസും കോടതി പ്രശാന്ത് ഭൂഷനെതിരേ പൊടിതട്ടിയെടുത്തു. ചീഫ് ജസ്റ്റീസിനെ വിമർശിക്കുന്നത് കോടതിയെ അപകീർത്തിപ്പെടുത്തലല്ല, ജഡ്ജി എന്നാൽ കോടതി അല്ല, വിയോജിപ്പുകളും വിമർശനങ്ങളും അടിച്ചമർത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് തുടങ്ങിയ പ്രശാന്ത് ഭൂഷന്റെ വാദങ്ങൾ സുപ്രീംകോടതി തള്ളിയാണ് അദ്ദേഹത്തിനെതിരേ ഇപ്പോൾ കേസുമായി മുന്നോട്ടുപോയത്.
"ഞാന്‍ ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല, ജനാധിപത്യത്തില്‍ ഏതൊരു സ്ഥാപനത്തിനു നേരെയും തുറന്ന വിമര്‍ശനം ഭരണഘടനയെ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ചരിത്രത്തിന്റെ പ്രത്യേക സന്ധിയിലൂടെ കടന്നുപോകുന്ന ഈ രാജ്യത്ത് തന്റെ കര്‍ത്തവ്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള എളിയ ശ്രമമാണ് ട്വീറ്റുകളിലൂടെ നടത്തിയത്. ഈ ഘട്ടത്തില്‍ മൗനം പാലിക്കുന്നത് തന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായിരിക്കും. കോടതി കുറ്റകരമെന്ന് വിധിയെഴുതിയ എന്റെ പ്രവര്‍ത്തനങ്ങളെ ഒരു പൗരന്റെ ഏറ്റവും വലിയ കടമയായാണ് ഞാന്‍ കണക്കാക്കുന്നത്' എന്നു പറഞ്ഞുകൊണ്ടാണ് പ്രശാന്ത് ഭൂഷൺ തന്റെ പ്രസ്താവന അവസാനിപ്പിച്ചത്. നിയമപ്രകാരം കോടതി നല്കുന്ന ഏതുശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയിൽ വ്യക്തമാക്കി .
പ്രശാന്ത് ഭൂഷണെ കുറ്റക്കാരനെന്നു കണ്ടെത്തിയ സുപ്രീംകോടതിയുടെ നടപടിക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത് . ചരിത്രകാരന് രാമചന്ദ്ര ഗുഹ, ജസ്റ്റീസ് കുര്യന് ജോസഫ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിംഗ് തുടങ്ങി നിരവധി പേര് പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രംഗത്തെത്തി. " ആളുകള്‍ വരും പോകും, എന്നാല്‍ പരമോന്നത നീതിപീഠമായി സുപ്രീംകോടതി എക്കാലവും അവിടെത്തന്നെ നിലനില്‍ക്കണം' എന്നുപറഞ്ഞുകൊണ്ടാണ് ജസ്റ്റീസ് കുര്യന് ജോസഫ് തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്. "ജനാധിപത്യത്തിന്റെ പ്രധാന തൂണായ നീതിന്യായ പീഠത്തെക്കുറിച്ചുള്ള പ്രശാന്ത് ഭൂഷന്റെ വീക്ഷണമല്ല, മറിച്ച് ന്യായാധിപന്മാരുടെ വീക്ഷണമാണ് ഈ വിധിയിലൂടെ പ്രകടമാകുന്നതെന്നു' പറഞ്ഞ മുന്‍ കേന്ദ്രമന്ത്രിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരി "രണ്ട് ട്വീറ്റുകള്‍കൊണ്ട് അപകടത്തിലാക്കാന്‍ കഴിയുന്ന തരത്തില്‍ പൊള്ളയും ദുര്ബലവുമായിരിക്കുകയാണ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ പ്രധാന തൂണെന്നും പ്രതികരിച്ചു.
പ്രശാന്ത് ഭൂഷൺ നടത്തിയ പ്രതികരണങ്ങളും അദ്ദേഹത്തിനെതിരായ സുപ്രീംകോടതിയുടെ നടപടികളും ചർച്ചയായതോടെ കോടതികളുടെ നിഷ്പക്ഷതയുമായി ബന്ധപ്പെട്ടും വലിയ ചോദ്യങ്ങളും ചർച്ചകളും രാജ്യത്ത് ഉയർന്നു. ഒന്നാം മോദിസർക്കാരിന്റെ കാലത്ത് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയമനത്തിനുള്ള ചീഫ് ജസ്റ്റീസ് അടങ്ങിയ കൊളീജിയത്തിന്റെ തുടർച്ചയായ ശുപാർശകൾ കേന്ദ്രസർക്കാർ അവഗണിക്കുകയും അവസാനം ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ നിയമനം ഉൾപ്പെടെ പല കാര്യങ്ങളിലും കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾ നടപ്പിലാക്കപ്പെടുകയും ചെയ്തതോടെയാണ് ഉന്നതനീതിപീഠങ്ങൾ നിശബ്ദരാക്കിത്തുടങ്ങുന്നു എന്ന സംശയം ഇന്ത്യയുടെ രാഷ്ട്രീയ-നിയമവൃത്തങ്ങളിൽ ഉയർന്നുതുടങ്ങിയത് .
ജുഡീഷൽ ആക്റ്റിവിസത്തിലൂടെയും പൊതുതാത്്പര്യ ഹർജികളിലൂടെയും രാജ്യത്തെ ജനാധിപത്യ പൗരാവകാശങ്ങളുടെ സംരക്ഷകൻ ആകേണ്ട നീതിപീഠങ്ങൾ ഭരണകൂടത്തിന്റെ വിശ്വസ്ത വിനീത ദാസരാകുന്നത് ജനാധിപത്യത്തിന്റെ നന്മയ്ക്കു നല്ലതല്ല. ഭരണകൂടത്തിന്റെ മുൻപിൽ നട്ടെല്ലു വളച്ചു നിൽക്കുന്ന പലരും പറയാൻ മടിച്ചത് പ്രശാന്ത് ഭൂഷൺ ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുന്നു. അതേ, പ്രശാന്ത് ഭൂഷൺ, താങ്കൾ ഈ രാജ്യത്തിന്റെ പ്രതീക്ഷയാണ്.
പ്രഫ. റോണി കെ. ബേബി