Saturday, September 5, 2020 1:48 AM IST
കോവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണമായ സാഹചര്യങ്ങളിലൂടെയാണു നമ്മുടെ വിദ്യാഭ്യാസമേഖല കടന്നുപോകുന്നത്. അധ്യാപകരും വിദ്യാർഥികളും ഇല്ലാതെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നു. പൂർവസ്ഥിതിയിൽ എന്നെത്തുമെന്ന് ആർക്കും കൃത്യമായി പറയാൻ സാധിക്കാത്ത അവസ്ഥ. അതിതീവ്രമായ പഠനപ്രതിസന്ധിയിലാണു രാജ്യം.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മൂന്ന് അടിസ്ഥാനശേഷികളായ ശ്രവണം, ഭാഷണം, ലേഖനം എന്നിവയിലുള്ള നമ്മുടെ പിന്നാക്കാവസ്ഥ കോവിഡ് കാലത്തു കൂടുതൽ രൂക്ഷമാകുന്നു. രാജ്യത്തെ അഞ്ചുകോടിയോളം വരുന്ന പ്രാഥമിക വിദ്യാർഥികൾക്കു സംഖ്യാബോധത്തിലും സാക്ഷരതയിലും അടിത്തറയില്ലെന്നും വൈകാതെ പത്തു കോടിയിലേറെ വിദ്യാർഥികൾ നിരക്ഷരരാകുമെന്നുള്ള മുന്നറിയിപ്പ് ഈയിടെ പ്രസിദ്ധീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയിലുണ്ട്. ഗുരുമുഖത്തുനിന്നു നേരിട്ടു കാര്യങ്ങൾ മനസിലാക്കുകയും പഠിക്കുകയും ചെയ്തിരുന്ന വിദ്യാർഥികൾക്ക് ഓൺലൈനിലൂടെയുള്ള ബദൽ പഠനരീതി പ്രയോജനപ്പെടാനുള്ള സാധ്യത കുറവാണ്. അധ്യാപകർ വിദ്യാർഥികൾക്കു പാഠം പറഞ്ഞുകൊടുക്കുന്നവർ മാത്രമല്ല, അവരുടെ സ്വഭാവരൂപവത്കരണത്തിലും വ്യക്തിത്വ വികസനത്തിലും സാമൂഹ്യ ഇടപെടലുകൾക്ക് അവരെ പ്രാപ്തരാക്കുന്നതിലും സജീവ പങ്കാളിത്തം വഹിക്കുന്നവർകൂടിയാണ്.
മൗലികലക്ഷ്യം എന്ത്?
അംഗീകാരത്തിന്റെ വ്യത്യസ്ത പടവുകൾ കയറിപ്പോയിട്ടും താൻ അധ്യാപകനായിരുന്നുവെന്ന് അഭിമാനപൂർവം അനുസ്മരിച്ച മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു. അദ്ദേഹം വിദ്യാഭ്യാസത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുകയും അധ്യാപനത്തിന്റെ മഹത്വത്തെ ദാർശനികമായി തിരിച്ചറിയുകയും ചെയ്തിരുന്നു. ഏറ്റവും ഉദാത്തമായ മനസ് സ്വന്തമാക്കിയവരായിരിക്കണം രാജ്യത്തെ അധ്യാപകരെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം സ്വഭാവഗുണമാണെന്നും സ്വഭാവഗുണം ആർജിക്കാൻ കഴിയാത്ത വിദ്യാഭ്യാസം ആപത്കരവും ഉപയോഗശൂന്യവുമാണെന്നും ഡോ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്ങനെയാണൊരു ജീവിതമാർഗം കണ്ടെത്തുകയെന്ന അന്വേഷണമല്ല മറിച്ച് എങ്ങനെ ജീവിക്കണം എന്ന തിരിച്ചറിവാണ് വിദ്യാഭ്യാസത്തിലൂടെ സംഭവിക്കേണ്ടതെന്നും അദ്ദേഹം വിലയിരുത്തി.
ഭാരതീയ സംസ്കാരത്തിൽ ഉടനീളം ആദരിക്കപ്പെട്ടുപോന്ന ഗുരുസങ്കൽപത്തെ അതിനോടുള്ള ദീപ്ത പരിവേഷങ്ങളോടെ വീണ്ടും ഭാരതീയരുടെ മനസിൽ ഉയിർകൊള്ളിക്കാനുള്ള ശ്രമവും അധ്യാപക ദിനാചരണത്തിനു പിന്നിലുണ്ട്. "ആചാര്യ ദേവോ ഭവ' എന്ന ഭാരതീയ ഗുരുസങ്കല്പം ഭാരതീയരുടെ ബോധമണ്ഡലത്തിൽനിന്ന് ഇന്നു മറഞ്ഞുപോയിരിക്കുന്നു. അതിനെ അവിടെനിന്നു പൊക്കിയെടുത്ത് സജീവമാക്കേണ്ടത് നമ്മുടെ നിലനില്പിനും ശ്രേയസിനും അത്യാവശ്യമാണ്.
എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അധ്യാപകനായി അറിയപ്പെടാനാണ് എന്ന മറുപടിയാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾകലാം നൽകിയത്. തന്റെ ചിന്തകളും അറിവുകളും അദ്ദേഹം വിദ്യാർഥികളോടു സ്ഥിരമായി പങ്കുവച്ചിരുന്നു. ചോദ്യങ്ങൾ ചോദിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും വിദ്യാർഥികളെ അദ്ദേഹം ഉപദേശിച്ചു. കുഞ്ഞുമനസുകളിൽ നന്മയുടെ വിത്തുപാകുന്നവരെന്നാണ് അധ്യാപകരെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട ജോലികളിലൊന്നാണ് അധ്യാപകരുടേതെന്ന് അദ്ദേഹം വിശ്വസിച്ചു. ശിലയിൽ ഉളികൊണ്ടെന്നതുപോലെ അധ്യാപകരുടെ വാക്കുകൾ ചില കുട്ടികളുടെയെങ്കിലും മസ്തിഷ്കത്തിൽ എന്നെന്നേക്കുമായി രേഖപ്പെടുത്തപ്പെട്ടു കിടക്കുമെന്നും അതുകൊണ്ട് അധ്യാപകർ വാക്കുകൾ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം നിർദേശിച്ചിരുന്നു.
നാലു നെടുംതൂണുകൾ
വിദ്യാഭ്യാസത്തെക്കുറിച്ച് യുനെസ്കോ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ വിദ്യാഭ്യാസത്തിന്റെ നാലു നെടുംതൂണുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അറിയാൻ പഠിക്കുക, ചെയ്യാൻ പഠിക്കുക, ഒന്നിച്ചു സഹവസിക്കാൻ പഠിക്കുക, താനാകാൻ പഠിക്കുക എന്നിവയാണ് അവ. വിദ്യാർഥികൾക്ക് അറിയാനും ചെയ്യാനും ഒരുമിച്ചുജീവിക്കാനും ആകേണ്ടത് ആയിത്തീരാനും ഒരു ഉപകരണമായിത്തീരുക എന്നതാണ് അധ്യാപകന്റെ ദൗത്യം. സമഗ്രമായ വ്യക്തിത്വത്തിന്റെ രൂപീകരണമാണു വിദ്യാഭ്യാസത്തിലൂടെ കരഗതമാകേണ്ടത്. കോത്താരി കമ്മീഷൻ അധ്യാപനത്തെ നിർവചിട്ടുള്ളത് അപക്വമായ വ്യക്തിത്വത്തിൻമേലുള്ള പക്വമായ സ്വാധീനമെന്നാണ്.
ഒരു സ്കൂളിന്റെ വാതിൽ തുറക്കുന്പോൾ ഒരു തുറുങ്കിന്റെ വാതിൽ അടയുമെന്നു വിക്ടർ യൂഗോ എഴുതി. വിദ്യാഭ്യാസം മനുഷ്യവ്യക്തിത്വത്തെ ധാർമികശോഭയാർന്നതാക്കി മാറ്റുമെന്ന മഹത്തായ സങ്കൽപത്തിന്റെ ഏറ്റവും മനോഹരമായ പ്രകാശനമാണ് ഈ വാക്യം. മനുഷ്യന്റെ മനുഷ്യവത്കരണമാണു വിദ്യാഭ്യാസം.
അറിവ് മനുഷ്യനെ സംസ്കരിക്കുന്നു. അറിവുപോലെ പരിശുദ്ധമായത് ഒന്നുമില്ല. ജ്വലിക്കുന്ന മുഖങ്ങളുടെ മോചനത്തിന്റെ പാത അതു തുറന്നുതരുന്നു. ഒരു ദീപം സ്വയം ജ്വലിക്കുന്നില്ലെങ്കിൽ അതിനെങ്ങനെ മറ്റൊരു ദീപം കൊളുത്താൻ സാധിക്കും? വിദ്യാഭ്യാസമെന്ന മഹത്തായ കർമത്തിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകർ സ്വയം പ്രകാശിക്കുന്നില്ലെങ്കിൽ തങ്ങളുടെ വിദ്യാർഥികളിൽ വിജ്ഞാനത്തിന്റെ ദീപം കൊളുത്താൻ അവർക്ക് ഒരിക്കലും കഴിയില്ല.
അധ്യാപകരുടെ പ്രതിച്ഛായയിൽ ഉണ്ടായ മങ്ങൽ സമൂഹത്തിനു മൊത്തത്തിൽ ഉണ്ടായ മൂല്യച്യുതിയുടെ ഫലമാണെന്നും സമൂഹത്തിന്റെ ആദർശങ്ങളിലും മൂല്യബോധത്തിലും വന്ന സമഗ്രപരിണാമത്തിന്റെ ഫലമാണെന്നും തിരിച്ചറിയണം. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ധാർമിക പ്രതിസന്ധിയുടെ ഒരു മുഖമാണ് ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. ഇതിനു പരിഹാരം വിദ്യാഭ്യാസത്തിലൂടെയേ നേടാനാകൂ. ഈ തകർച്ച ആദ്യം ബാധിച്ചിരിക്കുന്നതും വിദ്യാഭ്യാസത്തെയാണ്. ഡോ. രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസരംഗത്തുണ്ടായ അപചയത്തിന്റെ ഉത്തരവാദികൾ അധ്യാപകർ തന്നെയാണ്.
സൃഷ്ട്യുന്മുഖമാകണം വിദ്യാഭ്യാസം
വിദ്യാഭ്യാസം സൃഷ്ട്യുന്മുഖമാകുന്നതിന്റെ ഒരു ലക്ഷണം സ്വതന്ത്രചിന്തയാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസരീതിയാകട്ടെ സ്വതന്ത്രചിന്തയെ തളർത്തുമെന്നു മാത്രമല്ല ചിന്താപരമായ ദാസ്യം കുത്തിവയ്ക്കുകയും ചെയ്യുന്നു. രക്തബന്ധങ്ങളെ മാനിക്കൽ, പരസ്പര സ്നേഹം, കാരുണ്യം, സത്യസന്ധത, ലൈംഗിക അച്ചടക്കം, അന്യന്റെ സ്വകാര്യതയെ മാനിക്കൽ, ശുചിത്വം, ആസൂത്രണം, സർഗവാസനകളുടെ പോഷണം എന്നിങ്ങനെ എത്രയോ കാര്യങ്ങൾ സംസ്കാരത്തിന്റെ ഭാഗമായി പുതിയ തലമുറയെ പഠിപ്പിക്കാനുണ്ട്.
വിദ്യാലയം ഒരു കാരാഗൃഹം പോലെ ആകരുത്. സ്വന്തം വീടുപോലെ തോന്നണം. അധ്യാപകർ അവിടത്തെ ബന്ധുക്കളെപോലെയും ആവണം. അധർമത്തിന്റെയും അസന്മാർഗത്തിന്റെയും കുത്തൊഴുക്കിലേക്ക് വീണുപോകാതിരിക്കാനുള്ള മനുഷ്യന്റെ ആയുധമാണ് അറിവ്. ആ അറിവ് അതിന്റെ എല്ലാ ശക്തിയോടും പൂർണതയോടുംകൂടി വിദ്യാർഥികൾക്കു പകർന്നുനൽകാൻ അധ്യാപകർക്കു കഴിയണം. നമ്മുടെ വിദ്യാലയങ്ങളെ അത്തരത്തിൽ പുനക്രമീകരിക്കണം.
നാളത്തെ തലമുറ എന്തായിരിക്കണമെന്നും എന്തായിരിക്കരുതെന്നും ഇന്നേ തീരുമാനിക്കാൻ കഴിയുന്ന ഒരു കർമപദ്ധതിയുമായി ഇന്നത്തെ വിദ്യാഭ്യാസത്തെ മാറ്റിയെടുക്കണം. ഒരു ജനത എന്തായിത്തീരാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചു മാത്രമേ അവരുടെ വിദ്യാഭ്യാസത്തെ ക്രമപ്പെടുത്താനാകൂ. "സാരേ ജഹാംസേ അച്ചാ, ഹിന്ദുസ്ഥാൻ ഹമാരാ' എന്നു സ്വയം ബോധ്യംവരാതെ വീണ്ടും വീണ്ടും പാടി ഭൂതകാലത്തിൽതന്നെ ചടഞ്ഞുകൂടാനുള്ള പരിശ്രമത്തിലാണു നമ്മൾ.
ഡോ. ജോസ് മാത്യു