Monday, September 7, 2020 1:11 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
എല്ലാം ശരിയാക്കാമെന്നുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വാഗ്ദാനത്തോട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ പ്രതീക്ഷകളോടെ ജനം അനുകൂലമായി പ്രതികരിച്ചു. ഓരോ തെരഞ്ഞെടുപ്പിലും ഭരണത്തിലുള്ളവർരെ വോട്ടു ചെയ്ത് അധികാരത്തിൽനിന്നു പുറത്താക്കുന്ന കേരളീയരുടെ പ്രവണത എല്ലാവർക്കും അറിയാവുന്നതാണ്. ഒരു വിഭാഗം അത്തരം ഭരണവിരുദ്ധ വികാരത്തിലും വോട്ടു ചെയ്തു.
ആദ്യത്തെ ചില മാസങ്ങളിൽ പ്രതീക്ഷകൾ വാനോളമുയർന്നു. അധികാര കേന്ദ്രങ്ങളുമായി അടുത്തവരെന്ന് അവകാശപ്പെട്ട് ചില അവതാരങ്ങൾ ഉയർന്നുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ പ്രസ്താവനയിൽതന്നെ ജനങ്ങൾക്കു മുന്നറിയിപ്പു നല്കിയിരുന്നു. അധികാരത്തിന്റെ ഇടനാഴികളിൽനിന്ന് അത്തരക്കാരെ അകറ്റിനിർത്തുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. കർക്കശക്കാരനായി അറിയപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിൽനിന്നു ജനങ്ങൾ അത്ഭുതങ്ങൾ പ്രതീക്ഷിച്ചു. ആദ്യവർഷങ്ങൾ താരതമ്യേന കുഴപ്പമില്ലാതെ പോയി. പക്ഷേ ഭരണം നാലരവർഷത്തോടടുത്തപ്പോൾ കാര്യങ്ങൾ അത്ര ശരിയായിട്ടല്ല പോകുന്നത് എന്നുകാണാം.
സർക്കാർ നിരവധി ആരോപണങ്ങളെ നേരിടുകയും അധികാരത്തിന്റെ ഇടനാഴികളിൽനിന്ന് അകറ്റിനിർത്തപ്പെടുമെന്നു പറഞ്ഞ അവതാരങ്ങൾ സെക്രട്ടേറിയറ്റിലെ നിരവധി മുറികളിൽ കയറിപ്പറ്റുകയും ചെയ്തു. ഈ വർഷം ആദ്യം മുതൽ ആഴ്ചതോറുമെന്നപോലെ പ്രതിപക്ഷം ആരോപണങ്ങളുയർത്തുകയും കാര്യങ്ങൾ വഷളാകുകയും ചെയ്തു. പുറത്താക്കപ്പെട്ട പ്രൻസിപ്പൽ സെക്രട്ടറിയും ഇത്തരം അവതാരങ്ങളിൽ പെടുന്നു.
അതിജീവിച്ച വെല്ലുവിളികൾ
ഉള്ളതു പറഞ്ഞാൽ സംസ്ഥാനസർക്കാരിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഏറെ സ്വത്തുനാശമുണ്ടാക്കുകയും നിരവധി ജീവനുകൾ നഷ്ടപ്പെടുത്തുകയും ചെയ്ത തുടർച്ചയായ രണ്ടു പ്രളയങ്ങളും സാർസ്, നിപ്പ, ഇപ്പോൾ കോവിഡ് 19 എന്നിങ്ങനെ മാരകമായ മഹാമാരികളുടെ ആവർത്തനവും ഇതിനൊക്കെ പുറമേ മഴക്കാലത്ത് പതിവുള്ള സാംക്രമിക രോഗങ്ങളുമൊക്കെ വലിയ പ്രശ്നങ്ങൾക്കു കാരണമായി. ഈ അത്യാഹിതങ്ങളെയൊക്കെ നേരിടുന്നത് നിസാരകാര്യമല്ല. അഭിനന്ദനാർഹമായ സേവനം കാഴ്ച്ചവച്ച മത്സ്യത്തൊഴിലാളികൾ, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സാങ്കേതികസഹായങ്ങൾ, ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ഉള്ളവരും ഇല്ലാത്തവരും നല്കിയ സംഭാവനകളുടെ പ്രവാഹം എന്നീ സഹായങ്ങളാൽ സർക്കാരിനു സാഹചര്യങ്ങളെ നേരിടാനായി. താത്കാലിക ഷെഡുകളിൽ കഴിയേണ്ടിവന്ന ലക്ഷങ്ങൾക്ക് ഭക്ഷണവും വസ്ത്രവും വൈദ്യസഹായവും നല്കുക എന്നതുൾപ്പെടെയുള്ള ദൗത്യങ്ങൾ നിസാരമായിരുന്നില്ലെന്നു തെളിഞ്ഞു. ചെറിയ കുറ്റങ്ങളും കുറവുകളും അമാന്തവും അധികാരദുർവിനിയോഗവും ഉണ്ടായിട്ടുണ്ടെങ്കിലും ഈ ദുർവിധികളെയും പ്രകൃതിക്ഷോഭങ്ങളെയുമൊക്കെ വിജയകരമായിത്തന്നെ അതിജീവിക്കാനായി.
സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ മിക്ക വാഗ്ദാനങ്ങളും സർക്കാർ ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു. പ്രതിപക്ഷനേതാക്കൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർത്തുന്നുണ്ട്. ഇത്തരം വ്യത്യസ്ത കാഴ്ചപ്പാടുകൾക്കും സുതാര്യതയില്ലായ്മയ്ക്കും ജനസന്പർക്ക പരിപാടികൾക്കുമിടെ സത്യം കണ്ടുപിടിക്കുന്നത് എളുപ്പമല്ല.
അഴിമതി
പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിലൊന്ന് അഴിമതിയാണ്. നിരവധി ആരോപണങ്ങളുണ്ട്. കുറച്ചു കേസുകളിൽ തെളിവുകളുണ്ടെങ്കിലും കോടതിവിധി ഉണ്ടായിട്ടില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ അഴിമതി പുതിയ കാര്യമല്ല. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വാഗ്ദാനം ചെയ്തത് അഴിമതിക്കാരെ തൊട്ടടുത്ത വിളക്കുകാലിൽ കെട്ടിത്തൂക്കുമെന്നാണ്. പക്ഷേ, ഈ അത്യാഹിതത്തെ തടയാൻ അദ്ദേഹത്തിനായില്ല. പക്ഷേ, അന്നിതു മഹാമാരിപോലെയോ ഇത്ര മാരകമോ ആയിരുന്നില്ല. വ്യാപകമാകാതെ താരതമ്യേന ചെറിയ കേസുകളിൽ ഒതുങ്ങിയിരുന്നു. ക്രമാനുഗതമായി അതു വളർന്നു.
അഴിമതിയാരോപണങ്ങൾ കുന്നുകൂടിയപ്പോൾ, ഒരു മുൻ ഉപപ്രധാനമന്ത്രി, പരേതനായ ഹേമവതി നന്ദൻ ബഹുഗുണ ഈ ലേഖകനോടു പറഞ്ഞത് "അഴിമതി വാഴുന്നു' എന്നാണ്. കോൺഗ്രസിലെ ഈ പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം രസകരമായ ശൈലിയിൽ വിശദീകരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കോൺഗ്രസിൽ ജനങ്ങളിൽനിന്നോ മറ്റോ 100 രൂപ പിരിച്ചിട്ട് 80 രൂപ പാർട്ടിക്കു നല്കിയശേഷം 20 രൂപ കൈക്കലാക്കിയാൽ അയാളെ സത്യസന്ധനായ കോൺഗ്രസുകാരനായി കണക്കാക്കും.100 പിരിച്ചിട്ട് 60 പാർട്ടിക്കു നല്കുകയും 40 കൈക്കലാക്കുകയും ചെയ്താൽ നല്ല പാർട്ടിക്കാരൻ. 100ൽ 60 കൈക്കലാക്കുന്നയാൾ സാധാരണ പാർട്ടിക്കാരൻ. 20 പാർട്ടിക്കു കൊടുക്കുകയും 80 കൈക്കലാക്കുകയും ചെയ്യുന്നയാളാണെങ്കിൽ അയാൾ അഴിമതിക്കാരനായ കോൺഗ്രസുകാരനായി കണക്കാക്കും.
പഴയ നല്ല കാലത്ത് കോൺഗ്രസുകാർ അഴിമതിക്കാരാണെന്ന് ആരും പറഞ്ഞിരുന്നില്ല. കാര്യങ്ങളൊക്കെ മാറി. അതുപോലെ ഇഎംഎസ്, എകെജി, ബസവപുന്നയ്യ, രണദിവെ, പ്രഫ. ഹിരേൻ മുഖർജി, സി. അച്യുതമേനോൻ, വി.എസ്. അച്യുതാനന്ദൻ എന്നിവർക്കെതിരേ ആരെങ്കിലും എന്നെങ്കിലും പേരിനെങ്കിലും അഴിമതിയാരോപണം ഉന്നയിച്ചിട്ടുണ്ടോ? ആ പട്ടികയിൽ പറയാൻ നിരവധിപ്പേരുണ്ട്. പക്ഷേ, ഇന്നത്തെ സാഹചര്യം അതല്ല. ഇന്നത്തെ വിപ്ലവപാർട്ടി നേതാക്കളെപ്പോലും അഴിമതിക്കാര്യത്തിൽ ബഹുഗുണാജി നിർവചിച്ചതുപോലെ തരംതിരിച്ചാലും ആരും അതിശയിക്കേണ്ടതില്ല. പക്ഷേ, അഴിമതിയെന്നത് പൊതുജനങ്ങൾക്കിടയിലും അത്രവലിയ സംഭവമൊന്നുമല്ല. കോവിഡ് 19നൊപ്പം എന്നതുപോലെ അഴിമതികൾക്കൊപ്പം ജീവിക്കേണ്ടതെങ്ങനെയെന്ന് അവർ പഠിക്കുകയാണ്.
താത്കാലികം മാർഗമാക്കി
പക്ഷേ, സാവധാനം ഉത്കണ്ഠാജനകമായി വളരുന്ന പ്രശ്നം, ഭരണഘടനാ മാർഗനിർദേശങ്ങളെ പ്രത്യേകിച്ച് മൗലികാവകാശങ്ങളെ മാനിക്കാതെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളാണ്. തുല്യത എന്നത് ഒരു പ്രധാന അവകാശമാണ്. പക്ഷേ, കേരളത്തിൽ അതു സാവകാശം മങ്ങുകയാണ്. ഒന്നാമത് തൊഴിലവസരത്തിന്റെ കാര്യമെടുക്കുക. സർക്കാർ ഉദ്യോഗങ്ങളുടെ കാര്യത്തിൽ നിലനില്ക്കുന്ന കീഴ്വഴക്കങ്ങളുണ്ട്. യോഗ്യതയനുസരിച്ച് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനാണ് പിഎസ്സിയും എംപ്ലോയ്മെന്റ് എക്സചേഞ്ചുമൊക്ക നിയോഗിക്കപ്പെട്ടിരിക്കുന്നത്. ജീവനക്കാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്ന പ്രവണത കുറെക്കാലമായി കണ്ടുവരുന്നു. കുറച്ചുകഴിയുന്പോൾ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യത ഇല്ലാതാക്കിക്കൊണ്ട് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നു.
ഭരണകക്ഷിയുടെ വേണ്ടപ്പെട്ടവരാണ് ഇങ്ങനെ താത്കാലികാടിസ്ഥാനത്തിൽ കയറുകയും സ്ഥിരം നിയമനം നേടുകയും ചെയ്യുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.വിവിധ ഗവണ്മെന്റുകളുടെ കീഴിൽ ഇത് നടക്കുന്നുണ്ടെങ്കിലും റിപ്പോർട്ടുകൾ കാണിക്കുന്നത്, ഇപ്പോഴത്തെ സർക്കാർ ഇത്തരം നിയമനങ്ങൾ വലിയതോതിൽ നടത്താൻ ഈ രീതിയെ ആശ്രയിച്ചിരിക്കുന്നുവെന്നതാണ്. കാലാവധി കഴിയുന്നതോടെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് അവസരം നഷ്ടമാകുകയും ചെയ്യുന്നു.
സർക്കാർ ഉദ്യോഗത്തിനുള്ള തന്റെ അവസരം നഷ്ടമായെന്നറിഞ്ഞ് പിഎസ്സി ലിസ്റ്റിലുള്ള യുവാവ് ജീവനൊടുക്കിയത് അടുത്തയിടെയാണ്. ഇത് ജനരോഷത്തിനിടയാക്കുകയും രോഷാകുലരായ നിരവധി യുവതീയുവാക്കൾ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. മേൽപ്പറഞ്ഞ രീതിയിൽ വൻതോതിൽ നടത്തുന്ന നിയമനങ്ങളെ വെളിച്ചത്തുകൊണ്ടുവരാൻ അതിടയാക്കി. ഇത്തരം നിയമനരീതി അവസാനിപ്പിക്കുന്നതിനോ തുല്യാവസരം ഉറപ്പാക്കുന്നതിന്റെ ആവശ്യം ഉയർത്തിപ്പിടിക്കുന്നതിനോ പകരം ഭരണകക്ഷിയിലെ ഒരു മുതിർന്ന നേതാവ് പ്രശ്നത്തിൽ ഇടപെട്ടത് സാമൂഹിക മാധ്യമങ്ങളിൽ പാർട്ടിക്കാർ എങ്ങനെ പ്രതിരോധിക്കണമെന്നു നിർദേശിക്കുന്ന കത്ത് നല്കിക്കൊണ്ടാണ്.
പത്താം ക്ലാസ്പോലും പാസാകാത്ത ഒരു വനിതയ്ക്ക് ഒരു ലക്ഷത്തിനുമുകളിൽ ശന്പളത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിനുകീഴിലെ ഐ.ടി. വകുപ്പിൽ കൺസൾട്ടൻസി സ്ഥാപനംവഴി ജോലി നല്കിയ സംഭവവുമുണ്ടായി.
മട്രിക്കുലേഷൻ പോലും പാസാകാത്തയാളെ ഒരു ലക്ഷത്തിനുമുകളിൽ ശന്പളത്തിന് നിയമിക്കുന്നത് ഇതാദ്യമായിരിക്കും. മാത്രമല്ല യോഗ്യത തെളിയിക്കാൻ അവർ നല്കിയിരിക്കുന്നത് വ്യാജ സർട്ടിഫിക്കറ്റും. നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്തു നടത്തിയതിന് അവർക്കെതിരേ ഇപ്പോൾ കേസെടുത്തിരിക്കുകയാണ്. സർക്കാർ അവരെ സർവീസിൽനിന്നു പുറത്താക്കിയെന്നതു ശരിതന്നെ. ഈ കേസുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ പ്രമുഖനേതാക്കളെ പോലും നടുക്കിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുള്ളതിനാൽ കൂടുതൽ വിശദാംശങ്ങൾ പറയേണ്ടതില്ല.
തുല്യതയിലെ മേൽത്തട്ട്
ഭരണകക്ഷിക്കു വേണ്ടപ്പെട്ടവർക്ക് തുല്യതയിലും മുകളിലുള്ള പ്രത്യേക പദവികൾ നല്കപ്പെടുന്നു. ഏതാനും വർഷങ്ങൾക്കു മുന്പ് ഒരു യുവജനസംഘടനയുടെ ഓഫീസിൽ ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും കണ്ടെത്തിയിരുന്നു. ചില യുവനേതാക്കൾ റാങ്ക്ലിസ്റ്റിൽ മുകളിലെത്തുകയും ചെയ്തു. തുല്യതയിലെ മുന്തിയ പദവികൾ നല്കുന്നു എന്നതുമാത്രമല്ല, ഇത്തരം ആക്ഷേപകരമായ മാർഗങ്ങളിലൂടെ നിയമനം നേടുന്നവർ ആ സ്ഥാനത്തിരുന്ന് എങ്ങനെ പെരുമാറുമെന്നതുകൂടിയാണ് ഇവിടത്തെ വിഷയം.
മറ്റു കാര്യങ്ങളിലുമുണ്ട് ഇത്തരം രീതികൾ. ഇടതുപാർട്ടികളിലെ അംഗങ്ങൾ ലൈംഗികപീഡനക്കേസുകളിൽ ഉൾപ്പെട്ടാൽ സിആർപിസി, ഐപിസി വകുപ്പുകളനുസരിച്ച് നിയമാനുസൃത ഏജൻസികളുടെ കീഴിലല്ല അന്വേഷണം, പാർട്ടിതലത്തിലാണ്. പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞത് പാർട്ടിയുമായി ബന്ധപ്പെട്ടവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ പാർട്ടിക്കുള്ളിൽ സംവിധാനമുണ്ടെന്നാണ്. വെളിവാകുന്നത്, ഐപിസി, സിആർപിസി എന്നിവയൊക്കെ സാധാരണക്കാർക്കുള്ളതാണെന്നും തുല്യർക്കിടയിലെ മുന്തിയവരുടെ പട്ടികയിലുള്ളവർ ഇത്തരം വകുപ്പുകളിലൊന്നും ഉൾപ്പെടുന്നില്ലെന്നുമാണ്.
ഇത്തരം പ്രവണതകളുടെപേരിൽ ഭരണകക്ഷിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ല. അധികാരത്തിലെത്തിയാൽ എല്ലാ നേതാക്കളും ജോലിക്കാര്യത്തിൽ അവർക്കു വേണ്ടപ്പെട്ടവരെ സഹായിക്കാനും നിയമവിരുദ്ധപ്രവർത്തനങ്ങളിൽപെട്ടവരെ അധികാരദുർവിനിയോഗം നടത്തി സഹായിക്കാനും തയാറാകാറുണ്ട്. മറ്റു സംസ്ഥാനങ്ങളിലും ഇതൊക്കെ സംഭവിക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ ഇപ്പോൾ ഇത് ഒരുപക്ഷേ വളരെ വലിയതോതിലാണ് നടക്കുന്നത്. മിക്കവാറും അതൊരു വഴക്കമായിരിക്കുന്നു. മറ്റു പല അവകാശങ്ങളെയുംപോലെ തുല്യത ഒരു മുദ്രാവാക്യമാകുകയാണ്.
ജോർജ് ഒാർവെലിന്റെ ‘ആനിമൽ ഫാമി’ൽ നിന്നുള്ള ഉദ്ധരണി ചെറിയ മാറ്റങ്ങളോടെ കടമെടുക്കുകയാണെങ്കിൽ, എല്ലാവരും തുല്യരായാണ് ജനിക്കുന്നത്, പക്ഷേ ചിലർ മറ്റുള്ളവരേക്കാൾ കൂടുതൽ തുല്യരാണ്.