Tuesday, September 8, 2020 11:38 PM IST
കോവിഡ് മഹാമാരിക്കിടെ പ്രസിദ്ധീകരിച്ച 2020-21 സാന്പത്തികവർഷം ആദ്യപാദത്തെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനക്കണക്ക് എല്ലാവരെയും ഭയപ്പെടുത്തി. അസംഘടിത മേഖലകളെ ഉൾപ്പെടുത്താതെ ത്രൈമാസ ജിഡിപി നിരക്ക് 23.9 ശതമാനം താഴ്ന്നു. കോവിഡ് ആഞ്ഞടിച്ച ഇറ്റലിയിലും അമേരിക്കയിലും തളർച്ചാനിരക്ക് യഥാക്രമം 12.4, 9.5 ശതമാനവുമാണ്. കോവിഡ്-19 രാജ്യത്ത് അതിന്റെ മൂര്ധന്യാവസ്ഥയിലേക്ക് അടുക്കുമ്പോള്‍, സേവന മേഖലകളില്‍ വന്‍ തകര്‍ച്ചയാണു നേരിടുന്നത്. ഇതു കൂടുതല്‍ ജിഡിപി തകര്‍ച്ചയിലേക്കു വഴിവയ്ക്കുമെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ മുന്നറിയിപ്പ് നൽകുന്നു.
ലിങ്ക്ഡിനിൽ പോസ്റ്റ് ചെയ്ത ലേഖനത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ സാന്പത്തികാവസ്ഥ അവലോകനം ചെയ്തുകൊണ്ട് ഇക്കാര്യങ്ങൾ പറഞ്ഞത്. ഈ അവസരത്തില്‍ വിപണിയെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാർ കൂടുതൽ നടപടികള്‍ സ്വീകരിക്കണം. പാവപ്പെട്ടവര്‍ക്കു സൗജന്യ ഭക്ഷ്യധാന്യ വിതരണം, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പലിശകള്ക്കു സബ്സിഡി എന്നിവ നല്‍കുന്നുണ്ടെങ്കിലും ഇത് അപര്യാപ്തമാണെന്നു രാജൻ വിലയിരുത്തുന്നു. അതിനാല്‍, വൈമുഖ്യം വെടിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഉത്തേജനപദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികരംഗത്തെ ഒരു രോഗിയാണെന്നു ചിന്തിച്ചാല്‍, രോഗശയ്യയില്‍ രോഗത്തിനെതിരേ പോരാടുമ്പോള്‍ ലഭിക്കുന്ന മരുന്നും പരിചരണവുമാണ് ആശ്വാസങ്ങള്‍. ആശ്വാസപദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ, വീടുകള്‍ ഭക്ഷണം ഉപേക്ഷിക്കും, സ്കൂള്‍ കുട്ടികളെ പണിക്കും ഭിക്ഷ യാചിക്കാനും വിടും, ഉള്ള സ്വര്‍ണം വില്ക്കുകയോ പണയം വയ്ക്കുകയോ ചെയ്യും, ഇഎംഐ-വാടക കുടിശിക കുമിഞ്ഞുകൂടും. ഇതുപോലെതന്നെ ആശ്വാസ പാക്കേജുകള്‍ ഇല്ലെങ്കില്‍ ചെറുകിട- ഇടത്തരം സംരംഭങ്ങളെക്കുറിച്ച് ചിന്തിക്കൂ, ചെറിയ റസ്റ്ററന്റകളെക്കുറിച്ച് ചിന്തിക്കൂ, അവ ജോലിക്കാര്‍ക്കു ശമ്പളം കൊടുക്കുന്നതു നിര്‍ത്തും. കടം പെരുകും, ചിലപ്പോള്‍ സ്ഥിരമായി അവ അടച്ചുപൂട്ടും. പ്രത്യേകിച്ച്, രോഗമുള്ള അവസ്ഥയിലാണെങ്കില്‍ രോഗി ശോഷിക്കും; അവര്‍ പുറംതോടുമായി പോവും.
ആശ്വാസനടപടികൾ വേണം
ഈ അവസരത്തില്‍ സാമ്പത്തിക ഉത്തേജനം ഒരു ടോണിക്കായി ചിന്തിക്കുക. രോഗശയ്യയില്‍നിന്നു പെട്ടെന്ന് എഴുന്നേൽക്കാൻ ഇതു പ്രയോജനപ്പെടും. രോഗി തീര്‍ത്തും അവശനാണെങ്കില്‍, ഉത്തേജനംകൊണ്ടു ചെറിയ പ്രയോജനം മാത്രമേ ലഭിക്കൂ. സന്പാദിക്കാൻ തുടങ്ങിയാലും കടക്കാരായ ജനങ്ങൾ കൈയയച്ച് പണം ചെലവഴിക്കില്ല, സര്‍ക്കാര്‍ സഹായം ഇല്ലെങ്കില്‍ ഭാവിയില്‍ ജീവിതം മുന്നോട്ടു പോവുകയില്ലെന്നു പോലും അവര്‍ ചിന്തിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും അവരുടെ വന്‍ കടബാധ്യത അതുപോലെ നിലനില്ക്കും. ഇത് അവരുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ സാമ്പത്തിക രംഗത്ത് കൂടുതല്‍ തകര്ച്ചയുണ്ടാവും- രാജൻ വ്യക്തമാക്കി.
ബ്രസീലില്‍, ഉത്തേജനപദ്ധതികള്ക്കായി കൂടുതല്‍ തുക ചെലവഴിച്ചതിനാല്‍ വലിയ തകര്‍ച്ച നേരിട്ടില്ല. രാജ്യത്തു കോവിഡ്-19 രോഗം വ്യാപിക്കുമ്പോഴും ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതായും രാജൻ നിരീക്ഷിച്ചു. കീഴ്പോട്ടു പോയ ജിഡിപി ഗ്രാഫിനെക്കുറിച്ചുള്ള ആശങ്കൾ മാറ്റി കൂടുതൽ ഉത്തേജന പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കമെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 20 ശതമാനം ഉത്തേജകപദ്ധതികള്ക്കായി യുഎസ് മാറ്റിവച്ച നടപടിയില്‍ ഇന്ത്യൻ സർക്കാർ ആശ്ചര്യപ്പെടുന്നു. ഇതിനൊപ്പം തന്നെ 2021 ല്‍ ജിഡിപി മഹാമാരിക്കു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ലെന്നും വേവലാതിപ്പെടുന്നു.
മഹാമാരി തകര്‍ത്തെറിഞ്ഞ സാമ്പത്തികരംഗത്ത് ഒരേസമയം ഉത്തേജന പദ്ധതികളും ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഈ ചിന്താഗതി നിരാശാജനകമാണ്. സര്‍ക്കാരിന്റെ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണു സ്വീകരിക്കേണ്ടത്. ഇതിനായി സുശക്തവും കര്‍മനിരതവുമായ ഒരു ഭരണസംവിധാനമാണു വേണ്ടത്. നിര്‍ഭാഗ്യവശാൽ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരംഭശൂരത്വം മാത്രമാണ് ഉണ്ടായതെന്നും രാജൻ ചൂണ്ടിക്കാട്ടി.
ത്വരിത നടപടികൾ വേണം
കോവിഡ് തകർത്തെറിഞ്ഞ സാന്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി രഘുറാം രാജൻ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചു.
വിപണയിലേക്ക് കൂടുതല്‍ കടപ്പത്രങ്ങള്‍ ഇറക്കി കേന്ദ്രസര്‍ക്കാരിന് ഉത്തേജകപദ്ധതികള്ക്ക് ആവശ്യമായ തുക കണ്ടെത്തുക. വിപണിയുടെ സാധ്യത ഉപയോഗപ്പെടുത്തി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പൊതുവിപണിയില്‍ വില്‍ക്കുക. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചഭൂമിയുടെ വില്പനയിലൂടെ പണം കണ്ടെത്തുക. വസ്തുവില്പന പെട്ടെന്നു നടക്കാന്‍ സാധ്യതയില്ലെങ്കിലും ഇതിനുള്ള നടപടികള്‍ ആരംഭിക്കുക. ഇതിലൂടെ സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി നിക്ഷേപകരെ ബോധ്യപ്പെടുത്താം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമീണ ജനങ്ങളിലേക്കു പണമെത്തിക്കാന്‍ സാധിക്കും. ഈ പദ്ധതിയില്ലാത്ത പ്രദേശങ്ങളില്‍ ദരിദ്രരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബില്‍ തുക ഉടനടി കമ്പനികള്‍ക്കു കൈമാറണം (വര്‍ഷങ്ങളുടെ കാലതാമസം ഒഴിവാക്കണം). കോര്‍പറേറ്റ് വരുമാനത്തിന്റെയും കഴിഞ്ഞവര്‍ഷം ഒടുക്കിയ ജിഎസ്ടിയുടെയും അടിസ്ഥാനത്തില്‍ ചെറുകിട കമ്പനികള്‍ക്കു കിഴിവ് നല്‍കണം. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ സാധ്യമായ എല്ലാ വിഭവങ്ങളും കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തണം. സ്വകാര്യമേഖലയിലും സഹായഹസ്തങ്ങള്‍ ഉയരണം. ആമസോണ്‍, റിലയന്‍സ്, വാള്‍മാര്‍ട്ട് പോലെയുള്ള വന്‍കിട കമ്പനികള്‍ ചെറുകിടക്കാരെ സഹായിക്കണം.
മോറട്ടോറിയം കാലാവധി അവസാനിക്കുന്നതില്‍, തിരിച്ചടവ് ശേഷി നഷ്ടപ്പെട്ട സംരംഭങ്ങളെ സഹായിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യണം. വായ്പാ തിരിച്ചടവ് മുടങ്ങുമ്പോഴുണ്ടാക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു ശക്തമായ സംവിധാനം രൂപവത്കരിക്കണം. സിവില്‍ കോടതികള്‍, റിക്കവറി ട്രൈബ്യൂണലുകൾ, എന്‍സിഎല്‍ടി എന്നിവയെ ശക്തിപ്പെടുത്തണം. നിര്‍മാണമേഖലയ്ക്കു കൂടുതല്‍ ആശ്വാസപദ്ധതികള്‍ പ്രഖ്യാപിക്കണം. അടിസ്ഥാന സൗകര്യവികസനമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള ജിഎസ്ടി കുടിശിക അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനസര്‍ക്കാരുടെ സഹകരണത്തോടെ വിനിയോഗിക്കണം. മാറ്റിവച്ച പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണം.
കൂടുതൽ പരിഷ്കരണങ്ങൾ
പരിഷ്കരണങ്ങളിലൂടെയേ ഉത്തേജനം സാധ്യമാകൂ. നിക്ഷേപകരെ പ്രചോദിപ്പിക്കേണ്ട സമയമായതിനാൽ പരിഷ്കരണങ്ങൾ പെട്ടെന്നു നടപ്പിലാക്കണം. കോവിഡ് മഹാമാരിയെ ഇന്ത്യ മറികടക്കുന്നതിനു മുമ്പ് ലോകം മറികടക്കും. ഇന്ത്യക്കു വളരണമെങ്കില്‍ കയറ്റുമതി വര്‍ധിപ്പി ക്കണം. ഇതിനായി സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണം. ഇറക്കുമതി തീരുവ കുറച്ച് കൂടുതല്‍ അസംസ്കൃത വസ്തുക്കള്‍ രാജ്യത്ത് എത്തിക്കണം. കുറഞ്ഞ തുകയ്ക്ക് അസംസ്കൃത വസ്തുക്കള്‍ എത്തിച്ച് രാജ്യത്തെ ഉത്പാദകസൗഹൃദമാക്കണം. അടുത്തിടെ കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ചതു പോലെ വന്‍കിട പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍, തൊഴില്‍, ഊര്‍ജം, സാമ്പത്തിക മേഖല എന്നിവയില്‍ പരിഷ്കരണങ്ങൾ നടപ്പിലാക്കണം. ചില സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ തൊഴില്‍ സംരക്ഷണം നിയമങ്ങള്‍ റദ്ദാക്കിയാൽ ഗുണത്തേക്കാളേറെ ദോഷം മാത്രമേ ഉണ്ടാക്കുകയുള്ളൂ. ഇന്ത്യക്കു ശക്തമായ വളര്‍ച്ചയാണ് ആവശ്യം. യുവാക്കളുടെ ആഗ്രഹം സാധിക്കുന്ന രീതിയില്‍ മാത്രമല്ല, ശത്രുതയിലുള്ള അയല്‍രാജ്യങ്ങളെ തീരത്തേക്ക് അടുപ്പിക്കുന്ന രീതിയിലായിരിക്കണമത്. വാഹനവിപണയില്‍ കണ്ട ചലനം ഒരു തിരിച്ചുവരവിനെയല്ല സൂചിപ്പിക്കുന്നത്. സാമ്പത്തികാവസ്ഥയുടെ സങ്കീർണതയിലേക്ക് കടക്കുന്പോൾ അവ മങ്ങും. ജിഡിപി തകര്‍ച്ച ഭയപ്പെടുത്തുന്നതാണെങ്കിലും ഇതിനെ ഒരു രജതരേഖയായി കണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും രഘുറാം രാജന് പറഞ്ഞു.