Sunday, September 13, 2020 12:14 AM IST
ബിസിനസ് സൗഹൃദനയങ്ങൾ പുലർത്തുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം ഏറ്റവുമവസാനം, 28-ാം സ്ഥാനത്ത്, നിൽക്കുന്നു. കൂടെയുള്ളതു നമ്മുടെ ചെറിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ മാത്രം.
സർക്കാർ വകുപ്പുകൾ ബിസിനസ് സൗഹൃദപരമായി പ്രവർത്തിക്കാൻവേണ്ടി പുതിയ ഉത്തരവുകൾ പലത് ഇറക്കിയിട്ടും ഇതാണോ ഗതി, എന്നു ഭരണ സിരാകേന്ദ്രങ്ങളിൽ ചോദ്യമുയരുന്നു. ഉത്തരവുകൾ പലതും ഇറക്കി എന്നതു നേര്. പുതിയ സ്ഥാപനങ്ങൾക്കുള്ള ലൈസൻസിനു വേണ്ടിയുള്ള അപേക്ഷകളിന്മേൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ വ്യവസായ വകുപ്പിന്റെ അനുമതി ലഭിക്കുന്നില്ലെങ്കിൽ ആ ലൈസൻസ് നൽകിയതായി കരുതപ്പെടും എന്നുവരെ ഉത്തരവ് ഇറങ്ങി. ചെറുകിട വ്യവസായ യൂണിറ്റുകൾക്കു ലൈസൻസില്ലാതെ തുടങ്ങി പ്രവർത്തിക്കാമെന്നും പ്രവർത്തനം തുടങ്ങി ഒരു കൊല്ലം കഴിഞ്ഞ് ലൈസൻസിന് അപേക്ഷിച്ചാൽ മതിയെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതെല്ലാമായിട്ടും നമുക്കെന്തേ 28-ാം സ്ഥാനം? ഇതാണു സർക്കാർ അന്വേഷിക്കുന്നത്.
ഏട്ടിലെ പശു പുല്ലു തിന്നുകയില്ല എന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഈ ഉത്തരവുകൾ പലതും വണ്ടവിധത്തിൽ നടപ്പായിട്ടില്ല. മന്ത്രിതലത്തിൽനിന്നു ലഭിച്ച നിർദേശമനുസരിച്ച് ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാർ ഉത്തരവിറക്കി. പക്ഷേ, വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥർ വിശദമായ ചർച്ച നടത്തി ഉത്തരവ് പ്രായോഗികമായി നടപ്പിലാക്കുന്ന കാര്യവും ചർച്ച ചെയ്തുകഴിഞ്ഞ് അത് ഇറക്കിയിരുന്നെങ്കിൽ എല്ലാതലത്തിലുള്ള ഉദ്യോഗസ്ഥരുടെയും സഹകരണം ലഭ്യമാക്കാമായിരുന്നു.
ചുവപ്പുനാടയുടെ കടുംകെട്ട്
പുതിയ സംരംഭകരോടുമാത്രമല്ല, സൗഹാർദത്തോടെ പെരുമാറേണ്ടത്. ഇപ്പോൾ പ്രവർത്തനത്തിലുള്ള തൊഴിൽ സംരംഭകർക്കും ഇപ്പോഴുള്ള നടപടി ക്രമങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഒരു ചെറിയ കടമുതൽ ഒരു വലിയ സ്ഥാപനംവരെ തുറന്നു നടത്താൻ പഞ്ചായത്ത്, അല്ലെങ്കിൽ മുനിസിപ്പാലിറ്റി - കോർപറേഷന്റെ ലൈസൻസ് ആവശ്യം. ഇതിനുവേണ്ടി അപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ചുവപ്പുനാടയുടെ ഒരു ‘കടുംകെട്ടാ’ണ്. അപേക്ഷാ ഫോറത്തിന് ഒരിടത്തുചെല്ലണം. ഫീസ് അടയ്ക്കേണ്ടതു മറ്റൊരിടത്ത്. സ്ഥലപരിശോധന നടത്താനുള്ള ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് മൂന്നാമതൊരിടത്ത്! (ഇതു കൊച്ചി നഗരസഭയിലെ കാര്യം).
അദ്ദേഹത്തിനു തിരക്കൊഴിഞ്ഞ് സ്ഥലപരിശോധനയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട്. സ്ഥലപരിശോധന കഴിഞ്ഞ് റിപ്പോർട്ട് എഴുതാൻ സമയം പിടിക്കും. അവസാന ലൈസൻസ് കിട്ടുന്പോഴേക്ക് ഒരു വർഷത്തേക്കുള്ള അതിന്റെ കാലാവധി തീരാറായിരിക്കും. ലൈസൻസ് പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയമായിരിക്കും!
ഇപ്പോഴത്തെ സർക്കാരിന്റെ ഒന്നാം വാർഷികവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനകേന്ദ്രങ്ങളിലെല്ലാം യോഗങ്ങൾ വിളിച്ചുകൂട്ടി. തന്റെ ഭരണം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശം ക്ഷണിച്ചു. ഈ ലൈസൻസിന്റെ കാലാവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒറ്റയടിക്കു മൂന്നു വർഷത്തേക്ക് നൽകണമെന്ന് നിർദേശം വന്നപ്പോൾ, അതു തീർച്ചയായും പരിഗണിക്കാമെന്ന് വാഗ്ദാനം നൽകി. പക്ഷേ ഭരണ കാലാവധി അവസാനിക്കാറായിട്ടും അതു നടപ്പായിട്ടില്ല.
നടപടി ക്രമങ്ങൾ ലഘൂകരിക്കുക
ജനങ്ങൾ അനുദിനം വിവിധ കാര്യങ്ങൾക്കായി സന്ദർശിക്കേണ്ട ഓഫീസുകളാണല്ലോ പഞ്ചായത്ത്, മുനിസിപ്പൽ ഓഫീസുകൾ. അവിടെയെല്ലാം നടപടി ക്രമങ്ങൾ ലഘൂകരിച്ചാൽ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയും. കൈക്കൂലിക്കു സൗകര്യമുണ്ടാക്കാൻ ഉണ്ടാക്കിയിരിക്കുന്ന നൂലാമാല അഴിഞ്ഞുകിട്ടുന്നതോടെ ജനങ്ങൾക്കു ചൂഷണത്തിൽനിന്നു രക്ഷപ്പെടാം. കാര്യംസാധിക്കൽ എളുപ്പമാകും.
നടപടിക്രമങ്ങളുടെ ലഘൂകരണത്തിനുവേണ്ടി നിലവിളിക്കുകയാണ് വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, സെക്രട്ടേറിയറ്റ് തുടങ്ങിയ പ്രധാന സർക്കാർ ഓഫീസുകളെല്ലാം. സംരംഭകരുടെ വഴി സുഗമമാക്കുന്നതോടൊപ്പം സാധാരണക്കാരായ ജനങ്ങളുടെ കാര്യവും നോക്കാൻ ബാധ്യസ്ഥമാണല്ലോ സർക്കാർ.
പരാതിയുമായി വരുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കുകയും നിയമം ന്യായമായ രീതിയിൽ വ്യാഖ്യാനിക്കാൻ മനസു വയ്ക്കുകയും ചെയ്താൽ, പൊതുതാത്പര്യം ബലികഴിക്കാതെതന്നെ മിക്ക പരാതിക്കാരെയും തൃപ്തിപ്പെടുത്താൻ കഴിയും. പരാതിക്കാരന്റെ ആവശ്യം ന്യായീകരിക്കാനാവാത്തതാണ് എന്നു കണ്ടാൽ, അക്കാര്യം തുറന്നുപറയാനും ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കണം. ഉദ്യോഗസ്ഥർക്ക് ഇത്തരം കാര്യങ്ങളിൽ പരിശീലനം നൽകി, അവരുടെ ആത്മാഭിമാനം വളർത്തി, അവരെ സേവന സന്നദ്ധരാക്കണം. മനഃപൂർവം തിരിമറി ചെയ്യുന്നവരുടെമേൽ നടപടി എടുക്കേണ്ടതും അത്യാവശ്യം.
സാധാരണക്കാരെ വട്ടംകറക്കുന്നു
ഇന്നു സർക്കാർ ഓഫീസുകളിലെത്തുന്ന സാധാരണക്കാരെ വട്ടംകറക്കുകയാണ്. രാഷ്ട്രീയ ശിപാർശ അല്ലെങ്കിൽ പണം - ഇതാണ് കാര്യ സാധ്യത്തിനുള്ള വഴി എന്നവർ ധരിച്ചുപോകും. മനഃപൂർവം കുരുക്കുകളുണ്ടാക്കി കാര്യസാധ്യത്തിനു തടസമുണ്ടാക്കാനാണ് മിക്കവരുടെയും ശ്രമം. സത്യസന്ധരും മര്യാദക്കാരുമായ കുറേയധികം പേർ ഈ ഓഫീസുകളിലുണ്ട്. പക്ഷേ, ഭൂരിപക്ഷത്തിന്റെ മോശമായ പെരുമാറ്റവും ദുരാശയും സർവ ഉദ്യോഗസ്ഥരെയും അവജ്ഞയോടെ വീക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
ഭരണത്തിന്റെ ഒന്നാം വാർഷികത്തിന്റെ തലേനാളായിരുന്നു, വടകര ചക്കിട്ടപാറയിൽ സാധാരണക്കാരനായ കർഷകൻ നിരവധി പ്രാവശ്യം ഓഫീസുകൾ കയറി ഇറങ്ങിയിട്ടും തന്റെ ഭൂമിയുടെ പോക്കുവരവ് രേഖകൾ ശരിയാക്കിയെടുക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തത്. അന്ന് അക്കാര്യം ചൂണ്ടിക്കാട്ടി, ‘റീ-സർവേ’ എന്ന പേരിൽ റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥർ തെറ്റായ വിവരങ്ങൾ എഴുതിവച്ച് സ്ഥല ഉടമയെ അനാവശ്യമായി പീഡിപ്പിക്കുന്ന സ്ഥിതിക്ക് അവസാനമുണ്ടാക്കണമെന്നു നിർദേശം സമർപ്പിച്ചതും ഓർമിക്കുന്നു. ഇന്നും ഈ ചൂഷണം തുടരുകയാണ്. ചുമ്മാതല്ല, സാധാരണ ജനങ്ങൾ മിക്കവരും സർക്കാർ ഉദ്യോഗസ്ഥവർഗത്തെ മുഴുവൻ ചൂഷകരായി കാണാൻ തുടങ്ങിയിരിക്കുന്നതും അവരുടെ പെൻഷൻ പതിനായിരം രൂപയായി കുറയ്ക്കണമെന്നു ചിലർ വാദിക്കുന്പോൾ, അതിനു പിന്തുണ നൽകുന്നതും.
സർക്കാർ ഓഫീസുകളിലെ നടപടിക്രമങ്ങൾ ലഘൂകരിക്കേണ്ടതു സർക്കാരിനു ജനപിന്തുണ കിട്ടാൻ ഏറ്റവും അത്യാവശ്യം. ചീഫ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇതിനു മുൻകൈ എടുക്കേണ്ടത്. പക്ഷേ, മന്ത്രിമാരുടെ ഇംഗിതമനുസരിച്ച് ഫയലിൽ കുറിപ്പെഴുതുന്ന സെക്രട്ടറിമാരുള്ള നാട്ടിൽ നമ്മുടെ ഉദ്യോഗസ്ഥർ അതു ചെയ്യാൻ മുന്പോട്ടുവരുമോ എന്നു സംശയിക്കണം. ഈ സാഹചര്യത്തിൽ തന്റെ സർക്കാരിനുണ്ടാകുന്ന ദുഷ്പേരും അപമാനവും ഒഴിവാക്കാൻ വേണ്ടി മുഖ്യമന്ത്രി തന്നെ ഈ ‘ചെറിയ’ കാര്യത്തിലും ശ്രദ്ധയൂന്നി നടപടിക്രമങ്ങൾ അടിയന്തരമായി ലഘൂകരിക്കാൻ നടപടിയെടുക്കണം.
അഴിമതിക്കാരെ കണ്ടുപിടിച്ച് ശിക്ഷ നൽകുന്നതിനെക്കാൾ വളരെ എളുപ്പമാണ്, നടപടിക്രമങ്ങൾ ലഘൂകരിച്ച് കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാക്കിത്തീർക്കുന്നത്. ഓഫീസുകളിൽ കാര്യം കാണാൻ ചെല്ലുന്നവരെയും ഉദ്യോഗസ്ഥവൃന്ദത്തെയും രണ്ടു തട്ടിലാക്കിത്തീർത്ത് വിദ്വേഷമുളവാക്കാൻ മാത്രം സഹായിക്കുന്ന ഉദ്യോഗസ്ഥ യൂണിയൻകാരുടെ നിലപാട് സർക്കാരിന്റെ ജനസമ്മിതി നഷ്ടപ്പെടാൻ ഇടയാക്കുമെന്നും മനസിലാക്കി മുഖ്യമന്ത്രി അടിയന്തര നടപടിയെടുക്കുമോ?
പി.സി. സിറിയക്