Sunday, September 13, 2020 11:59 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിനെക്കുറിച്ചായിരുന്നു അന്വേഷണം. ആറാഴ്ചത്തെ അന്വേഷണം കഴിഞ്ഞിട്ടും എഫ്ഐആർ തയാറാക്കാൻ പോലും മുംബൈ പോലീസിനു കഴിഞ്ഞില്ല. ഒടുവിൽ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. ആഴ്ചകൾക്കകം പുരോഗതിയുണ്ടാകുകയും താമസിയാതെ ദേശീയ അന്വേഷണ ഏജൻസിക്കൊപ്പം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും (എൻസിബിയും) ചേർന്നു. സകലരെയും അന്പരപ്പിക്കുന്ന കാര്യം, മയക്കുമരുന്ന് മാഫിയയുടെ സ്പർശം എല്ലായിടത്തും വ്യാപിച്ചിരിക്കുന്നുവെന്നതും സമൂഹത്തെ അടിമുടി വലയം ചെയ്തിരിക്കുന്നുവെന്നതുമാണ്. പ്രബലരും കരുത്തരും മുഖ്യപങ്കുവഹിക്കുന്ന അത്യന്തം കരുത്തുറ്റ സംഘത്തിൽ ഇരകളുമുണ്ട്.
ഏറെ പിടിപാടുള്ള ഒരു സംഘം യുഎഇയിൽനിന്ന് ഇവിടേക്ക് സ്വർണ കള്ളക്കടത്തു നടത്തിയ കേസിന്റെ അന്വേഷണത്തിന് കേരള സർക്കാരിന്റെ അഭ്യർഥനപ്രകാരം കേന്ദ്രം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ (എൻഐഎ) നിയോഗിക്കുകയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അന്വേഷണത്തോടു ചേരുകയും ചെയ്തു. സ്വർണക്കടത്തിലൂടെയുണ്ടാക്കിയ പണം മലയാളത്തിലെയും കന്നഡയിലെയും സിനിമാരംഗത്തെ പ്രശസ്തർ ഉൾപ്പെട്ടതും ബംഗളൂരു കേന്ദ്രമായി തുടങ്ങി മറ്റിടങ്ങളിലേക്കു വ്യാപിപ്പിച്ചതുമായ അനധികൃത മയക്കുമരുന്നു വ്യാപാരത്തിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ എൻസിബിയും അന്വേഷണത്തിനെത്തി. കേരളത്തിലെ മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ആളിന്റെ മകനുൾപ്പെടെ കരുത്തരായ ആളുകളാണ് മയക്കുമരുന്നു മാഫിയയുടെ പിന്നിലുള്ളതെന്ന് ഈ കേസിലും കണ്ടു.
വൻതോതിലുള്ള ലാഭമാണ് സ്വർണക്കടത്തിലും മയക്കുമരുന്നുകടത്തിലുമൊക്കെ റിസ്ക് ഏറ്റെടുക്കാൻ ക്രിമിനലുകളെ പ്രേരിപ്പിക്കുന്നത്. വർധിച്ചുവരുന്ന ഡിമാൻഡും ഒരു പ്രേരണയാണ്. ഇതിനെല്ലാമുപരിയാണ് കേസ് പഴുതില്ലാത്തവിധം തയാറാക്കാൻ പ്രോസിക്യൂട്ടിംഗ് ഏജൻസികൾ എടുക്കുന്ന കാലതാമസം. മിക്ക കേസുകളിലും ഉൾപ്പെടുന്നതു സമൂഹത്തിലെ ഉന്നതരും അധികാരസ്ഥാനങ്ങളിലുള്ളവരും ആയതിനാൽ കേസുമായി മുന്നോട്ടു പോകുന്പോൾ അന്വേഷണോദ്യോഗസ്ഥർക്ക് ശക്തമായ സമ്മർദം നേരിടേണ്ടിവരും.
രാജ്യത്തിനു ഭീഷണി
എന്തൊക്കെയായാലും സ്വർണ കള്ളക്കടത്തും മയക്കുമരുന്നു വ്യാപാരവും രാജ്യത്തിനു വലിയ ഭീഷണികളാണ്. റിപ്പോർട്ടുകളനുസരിച്ച് ഇതിൽനിന്നുള്ള പണത്തിന്റെ വലിയൊരു പങ്ക് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് പോകുന്നത്, പ്രത്യേകിച്ച് തീവ്രവാദ സംഘടനകളിലേക്ക്.
ചില പ്രശസ്തർ പറയുന്നതനുസരിച്ച്, അഭിപ്രായത്തിൽ നിരവധി കേസുകളിൽ ഷൂട്ടിംഗിനുമുന്പ് ഒന്നോ രണ്ടോ ഗുളികകൾ നല്കുകയും അതവരെ ഉഷാറാക്കുകയും നന്നായി അഭിനയിക്കാനുള്ള മാനസികാവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. ചിലർക്കു മയക്കിക്കിടത്താൻ പാകത്തിലുള്ള ഗുളിക നല്കുകയും അതു ചിലപ്പോൾ ചൂഷണത്തിലേക്കു നയിക്കുകയും ചെയ്യുമെന്ന് ഇരയും ഇപ്പോൾ സൂപ്പർസ്റ്റാറുമായ ഒരാൾ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
ഇത്തരം സംഘങ്ങൾ സമൂഹത്തിൽ നന്നായി ഇടപഴകുകയും കുറെക്കഴിഞ്ഞുമാത്രം ഇവരുടെ പ്രവൃത്തികൾ നിയമത്തിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്യുന്നു. പകിട്ടേറിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീ-പുരുഷന്മാർ സുരക്ഷ ഉറപ്പാക്കിയും അധികാരികളിൽനിന്ന് സുരക്ഷിത അകലം ഉറപ്പാക്കിയുമാണ് ഇത്തരം കൂടിച്ചേരലുകൾക്കു പോകുന്നത്.
ഇതിന്റെ സാരാംശം, ഇത്തരം ഉല്പന്നങ്ങൾ നന്നായി വില്ക്കപ്പെടുന്നുവെന്നതും ധാരാളം കള്ളപ്പണം സൃഷ്ടിക്കപ്പെടുന്നുവെന്നതുമാണ്. ഇതൊക്കെ ഉപയോഗിക്കുന്നത് സാധനങ്ങളുടെ പൂഴ്ത്തിവയ്പ്, ബിനാമി സ്വത്തുകളുടെ സന്പാദനം, ബിനാമി നിക്ഷേപങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ്. മറ്റൊരപകടം, തീവ്രവാദപ്രവർത്തനത്തിനു സാന്പത്തികസഹായം ലഭിക്കുന്നുവെന്നതാണ്. രാഷ്ട്രതാത്പര്യങ്ങൾക്കും സുരക്ഷയ്ക്കും സാന്പത്തികഭദ്രതയ്ക്കും ഹാനികരമാണ് ഇതൊക്കെ. അതോടൊപ്പം ഹാനികരമാണ് ഇത്തരം മാരക-രാസഗുളികകൾക്കും കാപ്സ്യൂളുകൾക്കും അടിമകളാകുന്ന രാജ്യത്തെ യുവാക്കൾക്ക് ഉണ്ടാകുന്ന വിനാശം. ഇത്തരം ദുശീലങ്ങളിൽനിന്ന് തങ്ങളുടെ മക്കളെ എങ്ങനെ മോചിപ്പിക്കണമെന്നറിയാതെ നിരവധി മാതാപിതാക്കൾ അവരുടെ ജീവിതസായാഹ്നത്തിൽ വിഷമിക്കുന്നു. അതിന്റെ വിശദാംശങ്ങൾ പിന്നീട്.
വോറയുടെ കണ്ടെത്തൽ
ഈ മയക്കുമരുന്നു വ്യാപാരികൾ രാജ്യത്തെ ഉന്നതരും സ്വാധീനശക്തിയുള്ളവരുമായി ഒരു അവിശുദ്ധ കൂട്ടുകെട്ട് വളർത്തി അപകടകരവും എന്നാൽ അമിതലാഭമുള്ളതുമായ കച്ചവടം തുടരുകയാണ്. 1993-ൽ മുൻ ആഭ്യന്തര സെക്രട്ടറി എൻ.എൻ. വോറ രാജ്യത്തെ കുറ്റവാളി-രാഷ്ട്രീയ-പോലീസ് അവിശുദ്ധ കൂട്ടുകെട്ട് മൂലമുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചു പറഞ്ഞിരുന്നു.
“സിബിഐ ഡയറക്ടറെപ്പോലെ ഡിഐബി (ഡയറക്ടർ ഇന്റലിജൻസ് ബ്യൂറോ) പറഞ്ഞത്, രാജ്യത്തെ കുറ്റവാളിസംഘങ്ങൾ, സായുധസംഘങ്ങൾ, മയക്കുമരുന്നു മാഫിയ, കള്ളക്കടത്തുസംഘങ്ങൾ, മയക്കുമരുന്നു കച്ചവടക്കാർ, സാന്പത്തിക ഉപജാപകർ എന്നിവരുടെ അതിവേഗത്തിലുള്ള വ്യാപനവും വളർച്ചയും ഉണ്ടെന്നും അവർ വർഷങ്ങൾകൊണ്ട് ഉദ്യോഗസ്ഥർ, പ്രാദേശികതലത്തിലുള്ള സർക്കാർ സംവിധാനങ്ങൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സർക്കാരിതര തന്ത്രപ്രധാന സ്ഥാനങ്ങളിലുള്ള വ്യക്തികൾ എന്നിവരുമായി ബന്ധങ്ങളുടെ വിപുലമായ ശൃംഖല വികസിപ്പിച്ചെടുത്തിട്ടുണ്ട്’’ എന്നുമാണ്. ഇത്തരം ചില സംഘങ്ങൾക്ക് വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെയുള്ളവരുമായി അന്താരാഷ്ട്ര ബന്ധവുമുണ്ട്. ഈ സാഹചര്യത്തിൽ, ഡിഐബി താഴെപ്പറയുന്ന ഉദാഹരണങ്ങളും നല്കി:
1. ബിഹാർ, ഹരിയാന, യുപി പോലെയുള്ള ചില സംസ്ഥാനങ്ങളിൽ ഇത്തരം സംഘങ്ങൾക്ക് പാർട്ടി ഭേദമില്ലാതെ പ്രാദേശിക രാഷ്ട്രീയക്കാർ രക്ഷാധികാരികളാകുകയും സർക്കാർ സംവിധാനങ്ങളുടെ സുരക്ഷ ലഭിക്കുകയും ചെയ്യുന്നുണ്ട്. ചില രാഷ്ട്രീയനേതാക്കൾ ഇത്തരം സംഘങ്ങളുടെയും സായുധസംഘങ്ങളുടെയും തലവന്മാരായിത്തീരുകയും വർഷങ്ങൾ കഴിയുന്പോൾ പ്രാദേശിക ഭരണസമിതികളിലേക്കും നിയമസഭകളിലേക്കും പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. പരിണതഫലമായി ഇത്തരം ശക്തികൾ ഗണ്യമായ രാഷ്ട്രീയ സ്വാധീനമുണ്ടാക്കുകയും സുഗമമായ ഭരണനിർവഹണത്തെയും സാധാരണക്കാരുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷയെയും ഗൗരവമായവിധത്തിൽ അപകടപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ നിരാശാബോധത്തിനും അകൽച്ചക്കും കാരണമാകുകയും ചെയ്യുന്നു.
2. വലിയ കള്ളക്കടത്തുസംഘങ്ങൾ അന്താരാഷ്ട്രബന്ധങ്ങളിലൂടെ ഹവാല ഇടപാടുകളും കള്ളപ്പണ വിതരണവും രാജ്യത്തിന്റെ സാന്പത്തിക കെട്ടുറപ്പിന് ഗുരുതരമായ അപകടമുണ്ടാക്കുന്ന സമാന്തര സാന്പത്തിക ഇടപാടുകളും ഉൾപ്പെടെയുള്ള വ്യത്യസ്തമായ ദുഷിച്ച സാന്പത്തിക പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നു. ഈ സംഘങ്ങൾ ദൃഢമായ സാന്പത്തിക-കായിക ശക്തിയും സാമൂഹിക അംഗീകാരവും നേടുകയും സർക്കാർ സംവിധാനങ്ങളെ എല്ലാ തലത്തിലും വിജയകരമായി ദുഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണ-വിചാരണ ഏജൻസികളുടെ ജോലി കഠിനതരമാക്കാൻ തക്കവിധം സ്വാധീനം ചെലുത്താനും ഇവർക്കു കഴിഞ്ഞിട്ടുണ്ട്. കോടതി സംവിധാനങ്ങളിലെ അംഗങ്ങളും ഈ മാഫിയയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടിട്ടില്ല.
3. മാഫിയകളിലെ ചില ഘടകങ്ങൾ മയക്കുമരുന്ന്-ലഹരി-ആയുധ കള്ളക്കടത്തിലേക്കു ചുവടുമാറ്റുകയും ജമ്മു-കാഷ്മീർ, പഞ്ചാബ്, ഗുറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മയക്കുമരുന്ന്-തീവ്രവാദ ശൃംഖലകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾ രാഷ്ട്രീയക്കാരെ ഇത്തരക്കാരുടെ വലയത്തിലാക്കുകയും നിരോധന-കുറ്റാന്വേഷണ ഉദ്യോഗസ്ഥരെ കഠിനമായ വിട്ടുവീഴ്ചകൾ നടത്തുന്നതിലേക്കു നയിക്കുകയും ചെയ്യും. രാജ്യത്തെ മിക്കവാറും എല്ലാ കേന്ദ്രങ്ങളിലേക്കും ഈ വൈറസ് വ്യാപിച്ചുകഴിഞ്ഞു. തീര-അതിർത്തി സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും.
4. മുംബൈ സ്ഫോടനക്കേസും സൂററ്റിലെയും അഹമ്മദാബാദിലെയും വർഗീയ കലാപങ്ങളും വെളിപ്പെടുത്തിയ കാര്യം, എങ്ങനെയാണ് ഇന്ത്യയിലെ അധോലോകത്തെ പാക്കിസ്ഥാൻ ഐഎസ്ഐയും അവരുടെ യുഎഇയിലെ ശൃംഖലയും ഇന്ത്യയിൽ വിവിധയിടങ്ങളിൽ വിധ്വംസകപ്രവർത്തനത്തിനും അട്ടിമറിക്കും വർഗീയ ഏറ്റുമുട്ടലുകൾക്കും വേണ്ടി ചൂഷണം ചെയ്യുന്നത് എന്നതാണ്. സർക്കാർ ഏജൻസികൾ, രാഷ്ട്രീയ വൃത്തങ്ങൾ, വ്യാപാര മേഖലകൾ, സിനിമാലോകം എന്നിവയുമായി അധോലോകത്തിനുള്ള ബന്ധം മുംബൈ സ്ഫോടനക്കേസിലെ അന്വേഷണത്തിലൂടെ വെളിച്ചത്തുവന്നിരുന്നു. ‘’
പ്രശ്നം വിശദമായി പരിശോധിച്ച വോറ കമ്മിറ്റി റിപ്പോർട്ട് സാഹചര്യത്തെ നേരിടാൻ നിരവധി നിർദേശങ്ങളും ശിപാർശചെയ്യുന്നുണ്ട്. എന്നിരുന്നാലും അവ തൃപ്തികരമായി നടപ്പാക്കാതിരുന്നതിനാൽ, സാഹചര്യങ്ങൾ ഇപ്പോഴും വ്യവസ്ഥിതിക്കു ഭീഷണിയായി തുടരുന്നു. കുറ്റവാളികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അപകടകരമായ കൂട്ടുകെട്ട് മിക്കവാറും എല്ലായിടത്തും വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാൻ ബന്ധം
അനന്തരഫലമായി സ്വർണക്കള്ളക്കടത്ത് - മയക്കുമരുന്നുമാഫിയകൾക്ക് അധികാരത്തിലുള്ളവരും നിർണായക സ്ഥാനങ്ങളിലുള്ളവരുമായുള്ള അടുപ്പവും സ്വാധീനവും രാജ്യത്തെന്പാടും ഈ ഘടകങ്ങൾക്ക് സാന്നിധ്യമുറപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. മയക്കുമരുന്ന്-ലഹരി മാഫിയ പാക്കിസ്ഥാനുമായി ദീർഘമായി അതിർത്തി പങ്കിടുന്ന ജമ്മു-കാഷ്മീരിലും പഞ്ചാബിലും എങ്ങനെയാണു പ്രവർത്തിച്ചതെന്നു നാം കണ്ടിട്ടുണ്ട്. ഈ മാരകമായ വളർച്ച രാജ്യത്തെ ഭീകരപ്രസ്ഥാനങ്ങളെ വളരെയധികം സഹായിച്ചു. എന്നു മാത്രമല്ല, പഞ്ചാബിൽ വിവിധ മയക്കുമരുന്ന് ഉത്പന്നങ്ങളുടെ വില്പന അവിടത്തെ നിരവധി യുവാക്കളെ മയക്കുമരുന്നിന്റെ ബലിയാടുകളാക്കുകയും സംസ്ഥാനത്തെ ആയിരക്കണക്കിനു കുടുംബങ്ങളെ നശിപ്പിക്കുകയും ചെയ്തു. ഇതിനെ അടിച്ചമർത്താൻ സംസ്ഥാനസർക്കാർ ശ്രമിച്ചെങ്കിലും മാഫിയയ്ക്ക് പഞ്ചാബിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും വലിയ സ്വാധീനമുള്ളതിനാൽ വിജയിച്ചിട്ടില്ല. ഈ ലേഖകൻ രണ്ടു വർഷം പഞ്ചാബിൽ സന്ദർശനം നടത്തിയപ്പോഴും കേട്ടത് മയക്കുമരുന്നിന് അടിമകളായ യുവാക്കളുടെ അവസ്ഥമൂലം കഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങളുടെ ഹൃദയഭേദകമായ കഥകളാണ്. ഇതു സംസ്ഥാനത്തുടനീളം വ്യാപിച്ചിരിക്കുന്നുവെന്നതാണു ദുഃഖകരമായ വസ്തുത.
കേരളത്തിലേക്കും
യഥാർഥത്തിൽ കേരളത്തിലെ സ്വർണക്കടത്തു മാഫിയയുടെ പ്രവർത്തനങ്ങൾ മയക്കുമരുന്നുസംഘങ്ങളിലേക്കും കടന്നിരിക്കുന്നുവെന്നത് ഏറെ പരിഭ്രമിപ്പിക്കുന്ന കാര്യമാണ്. ഇപ്പോൾ ഇവരുടെ കേന്ദ്രകാര്യാലയം ബംഗളുരുവിൽ ആണെങ്കിലും ഈ സംഘങ്ങൾ കേരളത്തിലേക്കു നുഴഞ്ഞുകയറുകയും വിനോദമേഖലയിലെ നിരവധി പ്രമുഖർ സംസ്ഥാനത്തെ സ്റ്റാർ ഹോട്ടലുകളിൽ നടത്തപ്പെടുന്ന അവരുടെ പാർട്ടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഇത് അപകടകരമായ സംഭവവികാസമാണ്.
ഏതാനും വർഷംമുന്പ് സംസ്ഥാനത്ത് മദ്യ വിലക്ക് ഏർപ്പെടുത്തിയപ്പോൾ മയക്കുമരുന്ന് മാഫിയയ്ക്ക് അകത്തു പ്രവേശിക്കാൻ വഴിയൊരുങ്ങി. ലഹരിയും വിനോദങ്ങളുമായി സന്പന്നയുവാക്കൾ പ്രമുഖ റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും നടത്തുന്ന പുലർച്ചയോളം നീളുന്ന ഹൈ-ഫൈ പാർട്ടികളുടെ നിരവധി കേസുകൾ ഉണ്ടായി. ഇതിന്റെ സംഘാടകർക്ക് ഉന്നത രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും മക്കളുമായി ബന്ധമുണ്ടെന്നു വരുന്പോൾ അതൊരു മുന്നറിയിപ്പാണ്.
മാതാപിതാക്കളും അധികാരികളും ഈ അപകടം കാര്യമായെടുക്കുന്നില്ലെങ്കിൽ കേരളം മറ്റൊരു പഞ്ചാബായി മാറും. മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിൽനിന്നു രക്ഷപ്പെടാൻ പൊരുതുന്ന മറ്റൊരു പഞ്ചാബായി സംസ്ഥാനം മാറാൻ കേരളീയർ ആരും ആഗ്രഹിക്കുന്നില്ല.