Saturday, September 19, 2020 11:12 PM IST
അനന്തപുരി / ദ്വിജൻ
കേരളചരിത്രത്തിൽ ഉമ്മൻ ചാണ്ടിയെപ്പോലെ ഇത്രയേറെ വികസനപദ്ധതികൾക്ക് തുടക്കംകുറിച്ച മുഖ്യമന്ത്രി വേറെ ആരുണ്ട്? കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ എണ്ണംപറഞ്ഞ വികസന പദ്ധതികൾ നിരവധി. എംസി റോഡിലെ കാലങ്ങളായി വികസനം മുടങ്ങിയ എത്രയോ പാലങ്ങൾ പുതുക്കിപ്പണിതു! ഫയലുകളിൽ ജീവിതം കുടുങ്ങിക്കിടക്കുന്നവർക്ക് മോചനത്തിനായി നടത്തിയ ജനസന്പർക്ക പരിപാടികൾ, സന്പൂർണ മദ്യനിരോധനത്തിലേക്കുള്ള വിപ്ലവകരമായ ചുവടുവയ്പായ ബാറുകളുടെ റദ്ദാക്കൽ, അദ്ദേഹത്തിന്റെ ധനമന്ത്രി കെ.എം. മാണി ആവിഷ്കരിച്ച പാവപ്പെട്ട രോഗികൾക്കു ചികിത്സാസഹായം ഉറപ്പാക്കുന്ന കാരുണ്യ പദ്ധതി, വിലയിടിവിന്റെ നിലയില്ലാക്കയത്തിലായ റബർ കർഷകനു വേണ്ടി നടപ്പാക്കിയ താങ്ങുവില പദ്ധതി, കർഷകപെൻഷൻ; ഉമ്മൻ ചാണ്ടി സർക്കാരിനെക്കുറിച്ച് മലയാളക്കരയ്ക്ക് ഓർക്കാൻ തിളക്കമുള്ള എത്രയോ സാക്ഷ്യങ്ങൾ.
എന്നിട്ടും എന്തേ ഉമ്മൻ ചാണ്ടിക്കു ഭരണത്തുടർച്ച ലഭിച്ചില്ല? രാഷ്ട്രീയ ചരിത്ര വിദ്യാർഥികൾക്ക് നല്ല പാഠമാകും ആ വിഷയം. കോണ്‍ഗ്രസ് അത് ആഗ്രഹിച്ചില്ല എന്നു കരുതുന്ന നിരീക്ഷകർ ഏറെയുണ്ട്. അദ്ദേഹത്തെ തോൽപ്പിച്ചതു പ്രതിപക്ഷമല്ല, സ്വന്തക്കാർതന്നെ എന്ന് വിശ്വസിക്കുന്നവർ. ആന്റണി രാജിവച്ച ഒഴിവിലേക്ക് മുഖ്യമന്ത്രിയായി കടന്നുവന്ന ഉമ്മൻ ചാണ്ടി ഉറച്ച നടപടികളുമായി മുന്നേറി. മുന്നണിക്കുള്ളിലെ കുലംകുത്തികളെന്നു സംശയിച്ചവരെ പുറത്താക്കി. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി വലിയ മുന്നേറ്റം നടത്തി. എങ്കിലും തെരഞ്ഞെടുപ്പു സമയമായപ്പോഴേക്കും പടനയിക്കാൻ അദ്ദേഹത്തിന് നിയന്ത്രണങ്ങളായി. ഒന്നിച്ചു നിൽക്കാനാവാത്ത സ്ഥിതി ഉണ്ടാക്കി. തോറ്റു.
2011 ൽ ഗ്രൂപ്പുകളികളും കാലുവാരലുകളും എല്ലാം ചേർന്ന് ഉണ്ടാക്കിയ “നാണം കെട്ട വിജയ’’ത്തിനുശേഷവും അദ്ദേഹം അടിച്ചുകയറി. 2016ൽ പടനയിക്കേണ്ടി വന്നപ്പോൾ പക്ഷേ വീണ്ടും ദുർബലനാക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെനിന്ന പലരെയും പാർട്ടിതന്നെ ആദ്യം അനഭിമതരാക്കി. ഉമ്മൻ ചാണ്ടി ജയിച്ചപ്പോഴേക്കും വെടക്കാകേണ്ടവർ ആയിക്കഴിഞ്ഞിരുന്നു.
ബാർകോഴക്കേസും സോളാർ കേസും എല്ലാം പ്രതിപക്ഷത്തെക്കാൾ ആവേശത്തോടെ കോണ്‍ഗ്രസിലെ വിപ്ലവകാരികൾ ഏറ്റെടുത്തു. ബാർ മുതലാളിമാരിൽനിന്നു സഹായം പറ്റാത്ത ഏതു രാഷ്ട്രീയ പാർട്ടിയാണ് കേരളത്തിലുള്ളത്? മണിച്ചൻ എന്ന കുപ്രസിദ്ധ അബ്കാരിയുടെ മാസപ്പടിക്കാരിൽ എത്രയോ സഖാക്കളുണ്ടായിരുന്നു. ബാർ ഇടപാടിൽ തങ്ങൾ ഒരു കോടി കൊടുത്തിട്ടും ബാർ അനുവദിച്ചില്ല എന്ന ആക്ഷേപവുമായി ഒരു അബ്കാരി മുതലാളി വന്നപ്പോൾ പ്രതിപക്ഷക്കാരെക്കാൾ ആവേശത്തോടെ കോണ്‍ഗ്രസുകാർ തന്നെ കളിച്ചു. മുന്നണിയുടെ വിശ്വാസ്യതയും കൂട്ടായ്മയും തകർത്തു. തോറ്റു.
കൃത്യമായ കരുനീക്കങ്ങൾ
ഇതുകൊണ്ടൊന്നും പുതുപ്പള്ളിക്കാരുടെ മനസിൽനിന്നു കുഞ്ഞൂഞ്ഞിനെ കുടിയിറക്കാനായില്ല. അന്‍പതു വർഷമായി അവരുടെ ശബ്ദമാണ് അദ്ദേഹം. അവരുടെ മനസിൽ സ്നേഹക്കൂടു കൂട്ടിയ നായകൻ. വിനയത്തിന്റെ ആൾരൂപം. അതിസൗമ്യമായ പെരുമാറ്റം. പ്രശ്നങ്ങൾ മനസിലാകുന്ന മനസ്. ആർക്കും ദ്രോഹം വരുന്ന ഒന്നും ചെയ്യാതെ നോക്കും. സഹായിക്കാൻ പരമാവധി യത്നിക്കുകയും ചെയ്യും.
സൗമ്യൻ എന്നതിനർഥം ഒതുക്കേണ്ടവരെ ഒതുക്കില്ലെന്നല്ല. വെട്ടേണ്ടവരെ വെട്ടില്ലെന്നും അല്ല. അതൊക്കെ ഒരു കുഞ്ഞൂഞ്ഞ് സ്റ്റൈലിൽ അങ്ങ് ചെയ്യും. ആന്റണി ഗ്രൂപ്പിന്റെ കിരീടം ഇല്ലാത്ത പടനായകനായി എത്രയോ വർഷം അദ്ദേഹം കളിച്ചു. 2004ൽ മുഖ്യമന്ത്രിയായപ്പോൾ കരുണാകരന്റെ വിശ്വസ്തരായിരുന്നു മന്ത്രിസഭാ രഹസ്യങ്ങൾ അദ്ദേഹത്തിനു ചോർത്തിക്കൊടുത്തവർ എന്നു സംശയിച്ച രണ്ടു പ്രഗത്ഭ ഘടകകക്ഷി നേതാക്കളെ അദ്ദേഹം മന്ത്രിസഭയിൽ എടുത്തില്ല.
കോണ്‍ഗ്രസിലെ കളിയുടെ ആശാനായിരുന്ന കരുണാകരന് ആന്റണിയെക്കാൾ പേടി ഉമ്മൻ ചാണ്ടിയെ ആയിരുന്നു എന്നു കരുണാകരൻതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങൾക്കായി പദവി വേണ്ടെന്നുവച്ച അപൂർവ നേതാവാണ് ഉമ്മൻ ചാണ്ടി. കരുണാകരനുമായി വാശി പിടിച്ച് 1986 മാർച്ച് 26ന് ജനാധിപത്യ മുന്നണി കണ്വീനർസ്ഥാനവും 1994 ജൂണ്‍ 22ന് ധനമന്ത്രി സ്ഥാനവും രാജിവച്ചിട്ടുണ്ട് ഒ.സി. 1995ലെ കരുണകരന്റെ പതനത്തിന് ആക്കം കൂട്ടിയ സംഭവമായി ആ രാജി.
1986 ൽ ഗ്രൂപ്പ് വിധേയത്വം ലംഘിച്ച് കരുണാകരനൊപ്പം മന്ത്രിയായ തച്ചടി പ്രഭാകരന് അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചു. സോളാർ വിവാദകാലത്ത് പലതും പുറത്തുപറയില്ല എന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടി കാണിച്ച കടുംപിടിത്തം അസാധാരണമായി. ബാർ പ്രശ്നത്തിൽ താൻ ആഗ്രഹിച്ചതുപോലെ നടക്കുന്നില്ല എന്ന് കണ്ടപ്പോൾ മുഴുവൻ ബാറുകളും നിർത്താനെടുത്തതുപോലുള്ള തീരുമാനങ്ങളും അദ്ദേഹത്തിന്റെ സ്വന്തം.
കളി നിയമം
രാഷ്ട്രീയത്തിലെ കളികളെ അദ്ദേഹം കളികളായി കാണും. കളിക്കുന്നവരുടെ അവകാശം എന്ന മട്ട്. തന്റെ കളി മാത്രം ശരി എന്നും തന്നെ തോൽപ്പിക്കാൻ നടത്തുന്ന കളികളെ ചതി എന്നും അദ്ദേഹം പറയില്ല. കളികൾ ഉണ്ടാകുമെന്നു കരുതിക്കളിക്കണം എന്ന പക്ഷക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്കസേരയ്ക്കെതിരെ നടന്ന കളിയെക്കുറിച്ച് ചോദിച്ചാൽ രാഷ്ട്രീയമല്ലേ, അധികാരം പിടിക്കാൻ നോക്കുന്നത് എങ്ങനെ തെറ്റാവും എന്നാവും മറുചോദ്യം.
എത്ര രൂക്ഷമായി കുറ്റം പറയുന്നവരെക്കുറിച്ചും മോശമായി ഒന്നും പറയില്ല. വളരെ അടുത്ത സുഹൃത്ത് ചെറിയാൻ ഫിലിപ്പ് പുതുപ്പള്ളിയിൽ എതിർസ്ഥാനാർഥിയായി മത്സരിക്കാനെത്തിയപ്പോൾ ചെറിയാൻ പലതും പറഞ്ഞു. ഒ.സി. പ്രതികരിച്ചില്ല. ജൂണിയർ നേതാക്കളാണു മറുപടി പറഞ്ഞത്. അതും ചെറിയാനെ വല്ലാതെ രോഷംകൊള്ളിച്ചു. ചെറിയാൻ അടുത്ത സുഹൃത്താണെന്നും അദ്ദേഹം ഇതുവരെ ഒരു എംഎൽഎ ആകാത്തതിൽ സങ്കടമുണ്ടെന്നും കൊടുത്ത മണ്ഡലത്തിൽ ഒന്നും ജയിക്കാനാവാതെ വന്നതിലും വേദനയുണ്ടെന്നും അല്ലാതെ ഒന്നും അദ്ദേഹം പറഞ്ഞില്ല.
പുതുപ്പള്ളിയുടെ കഥ
ഉമ്മൻ ചാണ്ടിയുടെ കരുത്താണു പുതുപ്പള്ളി. 50 വർഷമായി തന്നെ തെരഞ്ഞെടുക്കുന്ന മണ്ഡലം. പുതുപ്പള്ളി പക്ഷേ അതിശക്തമായ കോണ്‍ഗ്രസ് തട്ടകമല്ല. 1954ൽ പിഎസ്പി സ്ഥാനാർഥിയെ 6,100 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ച് കോണ്‍ഗ്രസിലെ ഡോ. പി.ടി. തോമസ് തിരുക്കൊച്ചി നിയമസഭയിലെത്തി. അതാണ് പുതുപ്പള്ളിയിലെ ആദ്യ മത്സരം. 1957ൽ കോണ്‍ഗ്രസിലെ പി.സി. ചെറിയാൻ 1,300 വോട്ടിന് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇ.എം. ജോർജിനെ തോൽപ്പിച്ചു. 1960ൽ ഐക്യമുന്നണിയുടെ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന പി.സി. ചെറിയാന്റെ ഭൂരിപക്ഷം 8,000 ആയി.
1964ൽ കേരള കോണ്‍ഗ്രസ് ഉണ്ടായതോടെ പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് നടുവേ പിളർന്നു. 1965ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഇ.എം. ജോർജ് 17,880 വോട്ടിന് ജയിച്ചു. കോണ്‍ഗ്രസിലെ തോമസ് രാജന് 13,736 വോട്ടും കേരള കോണ്‍ഗ്രസിലെ ഒ. ഗീവർഗീസിന് 13,432 വോട്ടും ലഭിച്ചു. 1967 ൽ കമ്യൂണിസ്റ്റ് മുന്നണിയുടെ സ്ഥാനാർഥി ജോർജിന് 22,589 വോട്ടു ലഭിച്ചപ്പോൾ കോണ്‍ഗ്രസിലെ പി.സി. ചെറിയാന് 17,037 വോട്ടാണ് ലഭിച്ചത്. കേരള കോണ്‍ഗ്രസിലെ സി.കെ. മാണിക്ക് 6,949 വോട്ടും ലഭിച്ചു.
ഈ പശ്ചാത്തലത്തിലാണ് 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരാ കോണ്‍ഗ്രസിലെ യുവനേതാവായ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ സ്ഥാനാർഥിയാവുന്നത്. സിപിഎം മുന്നണിയും കോണ്‍ഗ്രസ് മുന്നണിയും കേരള കോണ്‍ഗ്രസും സംഘടനാ കോണ്‍ഗ്രസും ചേർന്ന മുന്നണിയുമാണ് മത്സരരംഗത്ത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഗുരുനാഥനും സംഘടനാ കോണ്‍ഗ്രസ് നേതാവുമായ പി.സി. ചെറിയാനും സിപിഎമ്മിന്റെ ഇ.എം. ജോർജും കോണ്‍ഗ്രസ് സ്ഥാനാർഥിയായി ഉമ്മൻ ചാണ്ടിയും മത്സരിച്ചു. ഉമ്മൻ ചാണ്ടിക്കു രണ്ടാംസ്ഥാനം കിട്ടിയാൽ നേട്ടമാകും എന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തൽ.
വാശിയോടെ മത്സരിക്കുന്പോഴാണ് പി.സി. ചെറിയാൻ ഉമ്മൻ ചാണ്ടിക്കു വേണ്ടി പിന്മാറുന്നത്. കോട്ടയംകാരെ ഭയന്ന് മദ്രാസിൽ ചെന്നാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ചെറിയാന്റെ ചതിയെ സംഘടനാ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും രൂക്ഷമായി കുറ്റപ്പെടുത്തി. 7,000 വോട്ടിന് ഉമ്മൻ ചാണ്ടി ജയിച്ചു. ഉമ്മൻ ചാണ്ടിയുടെ ജൈത്രയാത്രയായി.
1977ൽ തന്റെ രാഷ്ട്രീയ ഗുരുവായ പി.സി. ചെറിയാനെ തന്നെ ഉമ്മൻ ചാണ്ടി തോൽപ്പിച്ചു. പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും ഉമ്മൻ ചാണ്ടിയുടെ വോട്ട് കൂടി. 2016 ൽ ഉമ്മൻ ചാണ്ടിയുടെ വോട്ട് 71, 597 ആയി. എസ്എഫ്ഐയുടെ ജേക്കിന് കിട്ടിയത് 45,505 വോട്ടും. ബിജെപിയുടെ ജോർജ് കുര്യന് 15,993 വോട്ടും കിട്ടി. കടുത്ത ഉമ്മൻ ചാണ്ടി വിരുദ്ധരല്ലാത്തവരെല്ലാം അവിടെ അദ്ദേഹത്തിന് വോട്ടുചെയ്യുന്നു. അതാണ് കുഞ്ഞൂഞ്ഞ് രഹസ്യം.
അതിനർഥം പാലായിലെപ്പോലെ അട്ടിമറി നടക്കില്ലെന്നല്ല. ജനാധിപത്യചേരിയിൽനിന്നു കുറെ വോട്ട് ചോർന്നാൽ, ശക്തനും തന്ത്രശാലിയും ആയ ഒരു എതിരാളി വന്നാൽ, പുതുപ്പള്ളിയിൽ കഥ മാറാം. അടുത്ത തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഉമ്മൻ ചാണ്ടിക്ക് ഒപ്പമില്ല. പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ മൂന്നിടത്ത് അവരുടെ പ്രസിഡന്റാണ് ഭരിക്കുന്നത്. അവയിൽ ഒരിടത്ത് ഒരംഗമാണുളളതെങ്കിൽ രണ്ടിടത്ത് അവർക്ക് അഞ്ചും ആറും അംഗങ്ങളുണ്ട്. മൊത്തം 13 പഞ്ചായത്തു മെംബർമാർ, മൂന്നു ബ്ലോക്ക് അംഗങ്ങൾ, ഒരു ജില്ലാ പഞ്ചായത്ത് അംഗം. ബാങ്ക് പ്രസിഡന്റുമാർ നിരവധി.
കേരള കോണ്‍ഗ്രസിലെ വഴക്കിനിടെ നടന്ന പൂവത്തിളപ്പ് പഞ്ചായത്ത് വാർഡ് തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി ജോസഫിനൊപ്പം നിന്നത് ജോസ് പക്ഷക്കാരെ ചൊടിപ്പിച്ചു. ആ വാർഡിൽ ജോസഫിനെയും ഇടതുപക്ഷത്തെയും തോൽപ്പിച്ച് ജോസിന്റെ സ്ഥാനാർഥിയാണ് ജയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നിലപാടിനെക്കുറിച്ച് പിന്നീട് ജോസ് വിഭാഗം നേതാക്കൾ പരാതിപ്പെട്ടപ്പോൾ നിങ്ങൾ ജയിച്ചില്ലേ ഇനി വിട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതാണ് ഉമ്മൻ ചാണ്ടി.
അതായത് പുതുപ്പള്ളിയിലെ ചിത്രവും മാറാം. അത് ഉമ്മൻ ചാണ്ടിയുടെ കാലത്തുതന്നെ സംഭവിക്കുമോ എന്നു പറയാനാവില്ല. 2021ൽ പക്ഷേ പോരാട്ടം കടുക്കും. മികച്ച ഒരു സ്ഥാനാർഥി രംഗത്തുവരികയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിൽ എത്തുകയും ഉമ്മൻ ചാണ്ടി ജയിച്ചുവരുന്നത് രമേശിന്റെ മുഖ്യമന്ത്രിക്കസേരയ്ക്കു തടസമാണെന്ന് ഐ ഗ്രൂപ്പുകാർ കരുതുകയും ബിജെപി കടുത്ത ഉമ്മൻ ചാണ്ടി വിരുദ്ധ സമീപനം സ്വീകരിക്കുകയും ചെയ്താൽ പുതുപ്പള്ളിയിലും എന്തും സംഭവിക്കാം.