Wednesday, October 7, 2020 1:17 AM IST
കേരളം കാർഷികമേഖലയിൽ ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്പോൾ ക്രിയാത്മകമായ പരിഹാര ചിന്തകളും പ്രവർത്തനവും അടിയന്തര പ്രാധാന്യമർഹിക്കുന്നു. ഏകവിള സന്പ്രദായമെന്ന പരന്പരാഗത കാർഷികാഭിമുഖ്യത്തിൽനിന്നു വൈവിധ്യമുള്ള കൃഷി സന്പ്രദായങ്ങൾ ആവിഷ്കരിക്കുന്നതുമൂലം കൂടുതൽ ആദായം, തൊഴിലവസരങ്ങൾ, വിദേശനാണ്യം എന്നിവ ലഭിക്കും.
1963-ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ 2 (44) വകുപ്പാണ് തോട്ടങ്ങളെയും തോട്ടവിളകളെയും നിർവചിക്കുന്നത്. സംസ്ഥാനത്ത് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കർ ആയി നിജപ്പെടുത്തിയപ്പോൾ തേയില, കാപ്പി, കൊക്കോ, റബർ, ഏലം, കറുവ എന്നിവ കൃഷി ചെയ്യുന്ന ഭൂമിയെ ഈ പരിധിയിൽനിന്ന് ഒഴിവാക്കി. ഈ വിളകൾ പൊതുവിൽ തോട്ടവിളകൾ എന്നറിയപ്പെട്ടു. 2012 ൽ കശുവണ്ടിയെയും തോട്ടവിളയുടെ പരിധിയിലാക്കി.
ഇന്ത്യയിലെ തോട്ടവിള ഉത്പാദനത്തിന്റെ 48% കേരളത്തിന്റെ സംഭാവനയാണ്. റബർ, ഏലം, കാപ്പി, തേയില എന്നീ നാലു വിളകളുടെ മാത്രം കൃഷിക്കായി കേരളത്തിൽ 7.11 ലക്ഷം ഹെക്ടറോളം ഭൂമി ഉപയോഗിക്കുന്നു. സംസ്ഥാനത്ത് ഏകദേശം 17 ലക്ഷം കുടുംബങ്ങൾ തോട്ടവിളകളെ ആശ്രയിച്ച് ജീവിക്കുന്നു.
തോട്ടവിളകളും തോട്ടവിള കർഷകരും തൊഴിലാളികളും ഇന്ന് അതിജീവനത്തിനായി പൊരുതുകയാണ്. വലിയ സാന്പത്തിക പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ഉത്പാദനച്ചെലവ് കേരളത്തിൽ വർധിച്ചത് അയൽസംസ്ഥാനങ്ങളിലെ തോട്ടവിളകളുമായി വിലനിലവാരത്തിൽ മത്സരിക്കുന്നതിൽ ഇവിടത്തെ കർഷകരെ പിറകിലാക്കി. ആഗോള സാന്പത്തിക നയങ്ങളും വാണിജ്യകരാറുകളും മൂലം തോട്ടവിളകളുടെ ഇറക്കുമതിമേലുള്ള സർക്കാർ നിയന്ത്രണം ഇല്ലാതാകുകയും മറ്റു രാജ്യങ്ങളിൽനിന്നു തോട്ടവിളകളും ഉത്പന്നങ്ങളും വ്യാപകമായി ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്തത് തോട്ടവിളകളുടെ വൻ വിലയിടിവിനു കാരണമായി.
കേരളത്തിലെ ഭൂനിയമപ്രകാരം തോട്ടവിളകൾ കൃഷി ചെയ്യുന്ന ഭൂമിയിൽ മറ്റൊരു കൃഷിയും ചെയ്യാൻ അനുവദിക്കുന്നില്ല. തോട്ടം മേഖലയിലെ പ്രതിസന്ധി പഠിക്കാനായി 2016 - ൽ സംസ്ഥാന ഗവണ്മെന്റ് നിയോഗിച്ച ജസ്റ്റീസ് എം. കൃഷ്ണൻനായർ കമ്മിറ്റി റബറും കാപ്പിയും തേയിലയും ഏലവും മാത്രം കൃഷി ചെയ്യുകയാണെങ്കിൽ പല തോട്ടങ്ങളും പൂട്ടേണ്ടി വരുമെന്നും തോട്ടങ്ങളിൽ തെങ്ങ്, കമുക്, കശുമാവ്, കുരുമുളക്, പഴവർഗങ്ങൾ എന്നിവയിൽ ആദായകരമായത് കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം കർഷകർക്കു ലഭ്യമാക്കുന്ന നിയമഭേദഗതി അനിവാര്യമാണെന്നും റിപ്പോർട്ട് ചെയ്യുകയുണ്ടായി.
തോട്ടവിളകളോടൊപ്പം കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യവും ഡിമാൻഡുള്ളതുമായ പുതിയ ഫലവൃക്ഷ വിളകൾ കൃഷി ചെയ്യുവാനാരംഭിച്ചാൽ കർഷകർക്ക് വരുമാനത്തിൽ വർധന ഉണ്ടാകും.
പഴവർഗങ്ങളായ റന്പുട്ടാൻ, അവക്കാഡോ, മാങ്കോസ്റ്റിൻ, ദുരിയാൻ, ചക്ക, കടപ്ലാവ്, പൈനാപ്പിൾ, ലിച്ചി, ഡ്രാഗണ് ഫ്രൂട്ട്, ലോങ്ങൻ, അച്ചാചെയ്റു തുടങ്ങിയവകൂടി ഭൂപരിഷ്കരണ നിയമത്തിലെ തോട്ടവിളകളിൽപ്പെടുത്തി കൃഷി പ്രോത്സാഹിപ്പിച്ചാൽ കാർഷിക മേഖലയിൽ വലിയ ഉണർവുണ്ടാകും. വലുതും ചെറുതുമായ തോട്ടങ്ങളിൽ ഏതുതരം ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കാനാവുംവിധം ഭൂനിയമം കാലോചിതമാക്കണം. ഏതാനും തോട്ടവിളകളെ മാത്രം ആശ്രയിച്ചു നിൽക്കുന്ന അവസ്ഥയിൽനിന്നു വൈവിധ്യമാർന്നതും ലാഭകരവുമായ ഫലവർഗങ്ങളുടെ കൃഷിയിലേക്ക് ചുവടുമാറ്റി ചവിട്ടുന്നതു കർഷകർക്കു കൂടുതൽ ആദായകരമാകും.
ആയതിനാൽ 1964-ലെ ഭൂപരിഷ്കരണത്തിലെ "തോട്ടം' എന്ന നിർവചനത്തിൽ തെങ്ങ്, മാവ്, പ്ലാവ്, ആഞ്ഞിലി, റന്പുട്ടാൻ, മാങ്കോസ്റ്റിൻ, ദുരിയാൽ, കടപ്ലാവ്, പൈനാപ്പിൾ, ലിച്ചി, ഡ്രാഗണ് ഫ്രൂട്ട്, ലോങ്ങൻ, അച്ചാചെയ്റു, എണ്ണപ്പന എന്നിവകൂടി ചേർത്ത് ഭേദഗതി വരുത്തണം. ഇവിടെ ഭൂമിയുടെ ഉപയോഗത്തിൽ മാറ്റം വരുന്നില്ല. നാണ്യവിളകളുടെ ഗണത്തിൽ ഫലവർഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാൽ മാത്രം മതി.
മാറ്റം ഉണ്ടാകണം
കാർഷികമേഖലയിൽ ഭാവാത്മകമായ മാറ്റം ഉണ്ടാകേണ്ടത് സംസ്ഥാനത്തിന്റെ സാന്പത്തിക ഭദ്രതയ്ക്കും അത്യാവശ്യമാണ്. കോവിഡിന് ശേഷമുള്ള കാലത്ത് സാന്പത്തിക മാന്ദ്യത്തെ കടന്നുകയറാൻ കാർഷികമേഖലയിൽ വലിയ തോതിൽ സാന്പത്തികമെച്ചം സൃഷ്ടിച്ചുകൊണ്ടുമാത്രമേ സാധിക്കൂ. അതിനാൽ 1964 - ലെ ഭൂപരിഷ്കരണ നിയമത്തിൽ തോട്ട പരിരക്ഷ ലഭിച്ച ഭൂമിയിൽ പരിധിയുടെ നിയന്ത്രണമില്ലാതെ പുതിയ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാവുന്ന വിധത്തിൽ നിയമഭേദഗതി ഉണ്ടാകണം.
ഇപ്പോൾ തോട്ട പരിരക്ഷയുള്ള ഭൂമിയിൽ 20% ഫലവർഗകൃഷിക്ക് അനുവാദം നൽകാമെന്നാണ് നിർദേശമുണ്ടായിരിക്കുന്നത്. വൻകിട തോട്ടങ്ങളിൽ ഘട്ടംഘട്ടമായി വിളമാറ്റം ആലോചിക്കുന്നതിൽ അപാകതയില്ല. എന്നാൽ ചെറുകിട, ഇടത്തരം കർഷകർക്ക് അവരുടെ തോട്ടഭൂമിയിൽ ഭൂപരിധിയില്ലാതെ ഫലവർഗങ്ങൾ കൃഷി ചെയ്യുന്നതിനാവശ്യമായ നിയമനിർമാണം ഉണ്ടാകണം.
ചെറുകിട, ഇടത്തരം കർഷകർക്ക് 20% ഭൂമിയിൽ ഫലവർഗ കൃഷി ചെയ്യാൻ അനുമതി കിട്ടിയതുകൊണ്ടു പ്രയോജനമില്ല. അതായത് 10 ഏക്കർ തോട്ടഭൂമിയുള്ള ഒരു കർഷകന് രണ്ട് ഏക്കർ മാത്രം ഫലവർഗകൃഷിചെയ്ത് ആദായകരമായ വിധത്തിൽ മുന്നോട്ടുപോകുക എളുപ്പമല്ല. അതുകൊണ്ട് 50 ഏക്കർ ഭൂമിക്ക് താഴെയുള്ള കർഷകർക്ക് തോട്ടഭൂമിയുടെ തരംമാറ്റത്തിനു പൂർണമായും സ്വാതന്ത്ര്യമുണ്ടാകേണ്ടത് ആവശ്യമാണ്.
റബർ ഉൾപ്പെടെയുള്ള തോട്ടവിളകളെ അപേക്ഷിച്ച് ആയുസ് വളരെ കൂടുതലുള്ള ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നത് അഭിലഷണീയമാണ്. റന്പുട്ടാൻ നൂറിലേറെ വർഷവും മാങ്കോസ്റ്റിൻ ഇരുനൂറോളം വർഷവും ഫലം നൽകുന്നതാണ്. ഇത് കൃഷിച്ചെലവും ഭാരവും കുറയ്ക്കും. കർഷകർക്കു വ്യക്തമായ ഒരു കാലഘട്ടത്തിൽ ആസൂത്രിതമായി കൃഷിഭൂമിയിൽ വിളവിറക്കാനും സഹായിക്കും.
ആകെയുള്ള 75. 83 ലക്ഷം കൃഷിഭൂമിയിൽ 75.11 ലക്ഷവും (99%) രണ്ടു ഹെക്ടറിൽ താഴെയുള്ള കൃഷിഭൂമികളാണ്. കേരളത്തിലെ കൃഷിഭൂമിയുടെ ശരാശരി വിസ്തീർണം 45 സെന്റാണ്. അതുകൊണ്ടുതന്നെ, നഷ്ടത്തിലായ തോട്ടവിളകളിൽനിന്നു കൂടുതൽ വരുമാനം ലഭിക്കുന്ന തോട്ടവിളകളിലേക്കും ഫലവൃക്ഷ കൃഷിയിലേക്കും നീങ്ങേണ്ടതു കാർഷിക മേഖലയുടെ നിലനിൽപ്പിന്റെ പ്രശ്നംകൂടിയാണ്.
കാലാവസ്ഥാവ്യതിയാനം
ഏലം, തേയില, കാപ്പി അടക്കമുള്ള തോട്ടവിളകൾ കൃഷി ചെയ്തിരുന്ന മേഖലകളിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കാലാവസ്ഥയിൽ വലിയ മാറ്റമാണു സംഭവിച്ചിരിക്കുന്നത്. ഏലം, തേയില, കാപ്പി എന്നിവയ്ക്കു കടുത്ത വരൾച്ചയിൽ വലിയ നാശം സംഭവിച്ചു. എന്നാൽ എണ്ണപ്പന, ഗ്രാന്പൂ, ഫലവൃക്ഷങ്ങൾ എന്നിവ കാലാവസ്ഥാവ്യതിയാനത്തെ ചെറുത്തുനിൽക്കാൻ പര്യാപ്തമാണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്.
ഇന്ത്യയിൽ പ്രധാനമായി കൃഷി ചെയ്യുന്ന പഴവർഗങ്ങൾ മാങ്ങ, ഓറഞ്ച്, ആപ്പിൾ, മുന്തിരി, ചക്ക തുടങ്ങിയവയാണ്. വലിയ ഡിമാൻഡുള്ള പഴവർഗങ്ങളായ അവക്കാഡോയും മാങ്കോസ്റ്റിനും ദുരിയാനും റന്പുട്ടാനും ഡ്രാഗണ് ഫ്രൂട്ടും കൃഷി ചെയ്യാൻ അനുകൂലമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ ഭൂരിപക്ഷവും കേരളത്തിലാണ്. ഈ സാഹചര്യം പ്രയോജനപ്പെടുത്തണം.
ബിഷപ് ജേക്കബ് മുരിക്കൻ