Wednesday, November 11, 2020 2:04 AM IST
ബിഹാറിലെ പൊരിഞ്ഞ പോരാട്ടത്തിനൊടുവിലെ മുന്നേറ്റം ബിജെപിയുടെ അടുത്ത ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പാകും. പശ്ചിമ ബംഗാള്‍, കേരളം, ആസാം, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരമാവധി നേട്ടം കൊയ്യാനുള്ള മോഹങ്ങള്‍ക്കുള്ള ഉത്തേജനമാകും ബിഹാറിലെ ബിജെപിയുടെ മുന്നേറ്റം. കേരളത്തില്‍ അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലായാണു നിയമസഭാ തെരഞ്ഞെടുപ്പ്.
ബിഹാറില്‍ ഇഞ്ചോടിഞ്ച് മല്‍സരം നടന്ന അമ്പതിലേറെ സീറ്റുകളിലെ ഫലം രാത്രി വളരെ വൈകിയേ പ്രഖ്യാപിക്കൂവെന്നത് ഉദ്വേഗം വര്‍ധിപ്പിച്ചിരുന്നു. ഇന്നലെ രാത്രി വരെ പുറത്തുവന്ന ഫലവും ലീഡ് നിലയും എന്‍ഡിഎക്ക് അനുകൂലമാണ്. പ്രതിപക്ഷ മഹാസഖ്യവും പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്തും സംഭവിക്കാമെന്ന നിലയാണെന്നു ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പറയുന്നു.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പ്രതിപക്ഷ മഹാസഖ്യത്തിനുണ്ടായിരുന്നു മുന്നേറ്റം പിന്നീട് മാറിമറിഞ്ഞു. കോവിഡ് കാലത്തെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ പക്ഷേ ദേശീയ തലത്തില്‍ തിരിച്ചുവരവിനുള്ള കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍ക്കാണു കരിനിഴല്‍ വീണത്.
നിതീഷിന്റെ ചിറകരിഞ്ഞ് ബിജെപി
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കരുത്തില്‍ ബിഹാറിലെ ഏറ്റവും പ്രബല പാര്‍ട്ടിയായിരുന്ന ജെഡിയുവിനെ പിന്തള്ളി ബിഹാറിന്റെ ഡ്രൈവിംഗ് സീറ്റിലെത്തിയതാണ് ബിജെപിയുടെ വലിയ നേട്ടം. ആര്‍ജെഡിയോ, ബിജെപിയോ ആകും ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിഹാറില്‍ ഏറെക്കാലം അടക്കി വാണ ജെഡിയുവിനും കോണ്‍ഗ്രസിനും കൂടുതല്‍ ക്ഷീണമായെന്നതും വിസ്മരിക്കാനാകില്ല.
ബിഹാറില്‍ എന്‍ഡിഎ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന ജെഡിയു ഇനി ബിജെപിയുടെ തണലില്‍ നില്‍ക്കേണ്ട ഗതികേടിലാണ്. തെരഞ്ഞെടുപ്പിനു മുമ്പേ നിതീഷിനെ തളയ്ക്കാനും പാര്‍ട്ടി വളര്‍ത്താനും ബിജെപി നടത്തിയ കരുനീക്കങ്ങള്‍ ഫലവത്തായെന്നതില് നരേന്ദ്ര മോദി - അമിത് ഷാ - ജെ.പി. നഡ്ഡ ത്രയത്തിനും ആര്‍എസ്എസിനും അഭിമാനിക്കാം.
ഉപതെരഞ്ഞെടുപ്പു നടന്ന മധ്യപ്രദേശ്, യുപി, കര്‍ണാടക, ഗുജറാത്ത്, തെലുങ്കാന അടക്കം 11 സംസ്ഥാനങ്ങളിലെ 63 സീറ്റുകളിലും ബിജെപിക്കാണു മേല്‍ക്കൈ. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനായത് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കു നേട്ടമാകും. ജെഡിയുവിന്റെ സിറ്റിംഗ് സീറ്റായിരുന്ന ബിഹാറിലെ വാല്മീകി നഗര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ജെഡിയുവിനെക്കാള്‍ പിന്നിലായതു കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.
ജീവശ്വാസമെടുത്ത് ഇടതു മുന്നണി
സിപിഐഎംഎലിന്റെ നേതൃത്വത്തില്‍ സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ക്ക് ജീവവായു ആണ് ബിഹാറിലെ ആശ്വാസകരമായ നേട്ടം. പ്രതിപക്ഷ മഹാസഖ്യത്തില്‍ ഗണ്യമായ ശക്തിയായി മാറാന്‍ ഇടതുപാര്ട്ടികള്ക്കായതു ചെറിയ കാര്യമല്ല. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഉണ്ടായ കനത്ത തിരിച്ചടികള്‍ക്കിടെ വെള്ളിവെളിച്ചമാണ് ബിഹാറിലേത്. കേരളത്തില്‍ ഒരിക്കല്‍കൂടി ശക്തി തെളിയിക്കാനായാല്‍ അത് ഇടതുപാര്‍ട്ടികള്‍ക്ക് വീണ്ടും ചെറിയ പ്രതീക്ഷയ്ക്കു കാരണമാകും.
തെരഞ്ഞെടുപ്പിനു മുമ്പ് അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുടെ വോട്ടുബാങ്കുകളിലേക്കു കടന്നുകയറാനും ബിജെപി അവസരം പ്രയോജനപ്പെടുത്തി. രാഷ്ട്രീയ പക്വതയില്ലാത്ത ചിരാഗ് പാസ്വാന്റെ നിതീഷ് വിരോധം കൊണ്ടു നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ജെഡിയുവിന്റെയും എല്‍ജെപിയുടെയും ക്ഷീണം ബിജെപിക്ക് നേട്ടമായി. മുന്‍മുഖ്യമന്ത്രി ജിതിന് റാം മാന്‍ജി അടക്കമുള്ളവരുടെ ചെറുപാര്‍ട്ടികളെയും ഒതുക്കാന്‍ ബിജെപിക്കു കഴിഞ്ഞു. അസവുദീന് ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം പതിവു പോലെ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്കു സഹായമായിട്ടുണ്ട്.
കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി പടിപടിയായി വോട്ടുശതമാനം ഉയര്‍ത്തിയിരുന്ന ബിജെപിക്ക് കൃത്യമായ ലക്ഷ്യത്തിലേക്കുള്ള കുതിപ്പാകും ഇന്നലത്തെ ജനവിധി. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ബിജെപിക്ക് 19.65 ശതമാനം വോട്ട് നേടാനായിട്ടുണ്ട്. ആര്‍ജെഡി 22.9 ശതമാനം വോട്ടുകളുമായി ഒന്നാം സ്ഥാനത്തെത്തിയതില്‍ തേജസ്വി യാദവിന് അഭിമാനിക്കാം. ജെഡിയുവിന് 15.3 ശതമാനവും കോണ്‍ഗ്രസിന് 9.4 ശതമാനവും വോട്ടുകളാണു കിട്ടിയത്. എല്‍ജെപിക്ക് 5.74 ശതമാനം വോട്ട് കിട്ടിയെങ്കിലും സീറ്റുകളുടെ കുറവിലെ ക്ഷീണം ഉടനെ മാറില്ല.
കരുത്താര്‍ജ്ജിച്ച് ബിജെപി
ബിഹാറിലെ ജനവിധി ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ മോഹങ്ങള്‍ക്കു ചിറകു നല്‍കും. ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ മേല്‍ക്കൈ നേടിയതിനു പിന്നാലെയാണ് ബിഹാറിലെ കുതിപ്പ്. മധ്യപ്രദേശ് അടക്കമുള്ള ഹിന്ദി ബെല്‍റ്റില്‍ ബിജെപിയുടെ സ്വാധീനം ഊട്ടിയുറപ്പിക്കാന്‍ ഇന്നലത്തെ ബിഹാര്‍ നിയമസഭാ ഫലവും ഉപതെരഞ്ഞെടുപ്പുകളിലെ തിളക്കമുള്ള വിജയവും സഹായിക്കും.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഹിന്ദുത്വ അജന്‍ഡകളും ദേശഭക്തിയും അടക്കമുള്ളവയുടെ കരുത്തിലും പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യങ്ങളിലും കൂടുതല്‍ ശക്തി നേടാനാകും ഇനി ബിജെപിയുടെ തന്ത്രങ്ങള്‍. കേരളത്തില്‍ പോലും ബിജെപി വോട്ടുകള്‍ കൂട്ടുകയും നിയമസഭയില്‍ ഏതാനും സീറ്റുകള്‍ പിടിക്കുകയും ചെയ്യാന്‍ വേണ്ടി ഏതറ്റം വരെയും പോകും. സംസ്ഥാന ബിജെപിയിലെ തമ്മിലടികളാകും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കുള്ള ഏക ആശ്വാസം.
ഏതാനും വര്‍ഷം മുമ്പുവരെ കാര്യമായ സാന്നിധ്യം ഇല്ലാതിരുന്ന ബിഹാര്‍, പശ്ചിമ ബംഗാള്‍, ത്രിപുര, ആസാം തുടങ്ങി പല സംസ്ഥാനങ്ങളിലും ബിജെപി ഇന്ന് പ്രബലശക്തിയായി വളര്‍ന്നതില്‍ പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ആര്‍എസ്എസിനും അഭിമാനിക്കാനേറെ. കേന്ദ്രഭരണത്തിന്റെയും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെയും ആണ് ബിജെപി കരുത്തു കൂട്ടുന്നത്. മറ്റൊരു പാര്‍ട്ടിക്കും സ്വപ്നം കാണാനാകാത്ത പണക്കൊഴുപ്പിന്റെ ശക്തിയും സംഘപരിവാറിന്റെ സംഘടനാബലവും ഒപ്പം ബിജെപിയെ സഹായിക്കും.
വീണിട്ടും പഠിക്കാതെ കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്റെ തളര്‍ച്ചയും അധികാരവടംവലികളും ഗ്രൂപ്പുകളികളും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ബിജെപിക്കു കഴിയുന്നു. നിലനിൽപ്പു പോലും ഭീഷണിയിലായിട്ടും മുഴുസമയ ദേശീയ അധ്യക്ഷനെ കണ്ടെത്താന്‍ പോലും കഴിയാത്ത കോണ്‍ഗ്രസ് ഇപ്പോഴും പഴയകാല വീമ്പില്‍ തുടരുന്നത് അത്ഭുതകരമാണ്. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഉണ്ടായ തകര്‍ച്ചയും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നത് ബിജെപിയാണ്.
ബിഹാറിലെ ജനവിധി ബിജെപിയുടെ സുവര്‍ണരേഖയായി മാറുകയാണ്. പ്രതിപക്ഷത്തെ അനൈക്യവും ഹിന്ദുത്വ അജന്‍ഡകളും ദേശീയത ഉയര്‍ത്തിയുള്ള മുതലെടുപ്പുകളും ഉണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാവിയാണ് കരിനിഴലിലാകുന്നത്. രാഷ്ട്രീയം സാധ്യതകളുടേതാകുമ്പോള് അതു പ്രയോജനപ്പെടുത്താന്‍ സര്‍വതന്ത്രങ്ങളും പയറ്റുകയാണ് ബിജെപി.
ജോര്‍ജ് കള്ളിവയലില്‍