Friday, November 20, 2020 11:33 PM IST
“സുപ്രീംകോടതിയില്‍ ജനാധിപത്യം പരാജയപ്പെട്ടുവെന്ന് അഞ്ചു സുപ്രീംകോടതി ജഡ്ജിമാര്‍ പരസ്യമായാണു ചൂണ്ടിക്കാട്ടിയത്. രണ്ടാമതായി, ജുഡീഷറിയില്‍ അഴിമതി ഉണ്ടെന്ന് സുപ്രീം കോടതിയിലെ ഒന്‍പതു ജഡ്ജിമാര്‍ പറഞ്ഞു. അവരില്‍ രണ്ടുപേര്‍ അധ്യക്ഷനായിരിക്കുമ്പോഴാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഏഴുപേര്‍ വിരമിച്ചയുടന്‍ പറഞ്ഞു. എല്ലാവരും പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍ കൈവശമുണ്ട്’’- ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കഴിഞ്ഞ ഓഗസ്റ്റ് 22ന് സുപ്രീംകോടതിയില്‍ പറഞ്ഞതാണിത്.
“ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1987ല്‍ ഞാന്‍ തന്നെ ഇക്കാര്യത്തില്‍ ഒരു പ്രസംഗം നടത്തിയിട്ടുണ്ട്.’’ അന്നത്തെ ചീഫ് ജസ്റ്റീസ് അരുണ്‍ മിശ്രയും ജസ്റ്റീസുമാരായ ബി.ആര്. ഗവായിയും കൃഷ്ണ മുരാരിയും ഉള്‍പ്പെട്ട ബെഞ്ച് പക്ഷേ പറഞ്ഞതു മുഴുമിപ്പിക്കാന്‍ എജിയെ അനുവദിച്ചില്ല. കേസിന്റെ മെരിറ്റിനെക്കുറിച്ചു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞാണു നാലു മാസം മുമ്പ് അറ്റോര്‍ണി ജനറലിന്റെ വിമര്‍ശനങ്ങളെ അരുണ്‍ മിശ്ര തടസപ്പെടുത്തിയത്.
കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍
കെ.കെ. വേണുഗോപാലിന്റെ 1987ലെ പ്രസംഗത്തിന്റെ കൃത്യമായ പകര്‍പ്പു ലഭ്യമല്ല. എങ്കിലും 2002ല്‍ ദേശീയ ജുഡീഷല്‍ കമ്മീഷനുമായി ബന്ധപ്പെട്ടു നടത്തിയ മറ്റൊരു പ്രസംഗത്തില്‍ ജുഡീഷറിയിലെ അഴിമതിയെക്കുറിച്ചു വേണുഗോപാല്‍ പരാമര്‍ശിച്ചു. 1987ലെ തന്റെ പ്രസംഗത്തിലേക്ക് അദ്ദേഹം തിരിച്ചുപോയി. ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു ഇത്.
“കോടതിമുറികളില്‍നിന്ന് അഴിമതി, സ്വജനപക്ഷപാതം, പക്ഷപാതം എന്നിവയുടെ അഭ്യൂഹങ്ങള്‍ ഞങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. വിദൂര ഇടിമുഴക്കം പോലെ. വിഷയം നിഷിദ്ധമാണ്. ചൈനീസ് കുരങ്ങുകളെപ്പോലെ ഈ തിന്മ കാണുകയോ കേള്‍ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഈ പേടിസ്വപ്നം എപ്പോഴെങ്കിലും യാഥാര്‍ഥ്യമാകാനുള്ള സാധ്യതയുണ്ടെങ്കില്‍, അത് യാഥാര്‍ഥ്യമാകുന്നതിനു മുമ്പു കാരണങ്ങളെ വേട്ടയാടുകയും നിര്‍വീര്യമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.’’ 1987ലെ പ്രസംഗത്തില്‍നിന്ന് ഉദ്ധരിച്ച് വേണുഗോപാല്‍ പറഞ്ഞു.
ജുഡീഷറിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തി 33 വര്‍ഷങ്ങള്‍ക്കു ശേഷവും രാജ്യത്തിന്റെ അറ്റോര്‍ണി ജനറല്‍ എന്ന പദവിയിലിരുന്നു സുപ്രീംകോടതിയില്‍ അദ്ദേഹം ഇതാവര്‍ത്തിക്കേണ്ടി വന്നതു നിസാരമല്ല.
ആഡംബരങ്ങളില്‍ അലിയുന്നുവോ?
“ഇന്ത്യയിലെ ജുഡീഷറി നിലവാരത്തില്‍ വഷളായിരിക്കുന്നു. വിസ്കി കുപ്പികളാലും ആഡംബര പാര്‍ട്ടികളാലും സ്വാധീനിക്കപ്പെടാന്‍ തയാറായാണു പല ജഡ്ജിമാരും നിയമിതരാകുന്നത്.’’- സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ഇ.എസ്. വെങ്കട്ടരാമയ്യ പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നയ്യാര്‍ക്ക് 1989 ഡിസംബര്‍ 17ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എല്ലാ ഹൈക്കോടതികളിലും കുറഞ്ഞതു നാലോ അഞ്ചോ ജഡ്ജിമാര്‍ വൈകുന്നേരങ്ങളില്‍ ഏതെങ്കിലുമൊരു അഭിഭാഷകന്റെ വീട്ടിലോ, വിദേശ എംബസിയിലോ ഭക്ഷണം കഴിക്കുകയോ, മദ്യസത്കാരത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നു. അത്തരം ജഡ്ജിമാരുടെ എണ്ണം 90ന് അടുത്തുണ്ട്.
രാജ്യത്തെ 22 ഹൈക്കോടതികളിലും ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വാധീനം വളരുന്നുണ്ട്.- മുന്‍ ചീഫ് ജസ്റ്റീസ് തുറന്നു പറഞ്ഞു. ജഡ്ജിമാരുടെ അടുത്ത ബന്ധുക്കള്‍ അതാതു ഹൈക്കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതു വിലക്കണം. ജഡ്ജിയുടെ മക്കള്‍, മരുമക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ അതേ ജഡ്ജിയുടെ കോടതികളില്‍ ഹാജരാകുന്നതു തെറ്റാണ്. അലഹാബാദ്, ഡല്‍ഹി, ചണ്ഡിഗഡ്, പട്ന തുടങ്ങിയ ഹൈക്കോടതികളില്‍ ജഡ്ജിമാരുടെ ബന്ധുക്കള്‍ ഹാജരാകുന്നതു പതിവാണെന്നും ജസ്റ്റീസ് വെങ്കട്ടരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു.
“സാമൂഹ്യ വിരുദ്ധര്‍, വിദേശനാണ്യ വിനിമയ (ഫെറ) നിയമലംഘകര്‍, നവവധുവിനെ തീ കൊളുത്തി കൊല്ലുന്നവര്‍, പിന്തിരിപ്പന്മാര് തുടങ്ങിയവരുടെ സങ്കേതമാകുകയാണു സുപ്രീം കോടതി’’ എന്ന മുന്‍ കേന്ദ്ര നിയമ-നീതിന്യായ മന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായിരുന്ന പി. ശിവശങ്കറുടെ വാക്കുകളും ഓര്‍മിക്കേണ്ടതുണ്ട്.
ഒന്നും ഓര്‍ഡറില്‍ അല്ല
സുപ്രീംകോടതിയില്‍ ക്രമപ്രകാരമല്ല കാര്യങ്ങളെന്നു വെട്ടിത്തുറന്നു പറഞ്ഞ് മുതിര്‍ന്ന ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയി, ജെ. ചെലമേശ്വര്‍, മദൻ ബി. ലോക്കുര്‍, കുര്യന് ജോസഫ് എന്നിവര്‍ 2018 ജനുവരി 12ന് നടത്തിയ പത്രസമ്മേളനം നീതിന്യായ വ്യവസ്ഥയിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള വലിയ മുന്നറിയിപ്പായിരുന്നു. ജഡ്ജിമാര്‍ അവരുടെ ആത്മാവിനെ വിറ്റുവെന്ന് 20 വര്‍ഷം കഴിയുമ്പോള്‍ വിവേകം ഉള്ളവര്‍ പറയരുത് എന്നായിരുന്നു ഇതേക്കുറിച്ചു ജസ്റ്റീസ് ചെലമേശ്വര്‍ വിശദീകരിച്ചത്.
ജുഡീഷറിയില്‍ അഴിമതി ഉണ്ടെന്ന് ചെലമേശ്വര്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ജുഡീഷറിയില്‍ വിശ്വാസം നഷ്ടമായാല്‍ ജനാധിപത്യം സുരക്ഷിതമല്ല. ജഡ്ജിമാര്‍ രാഷ്ട്രീയമായി സ്വാധീനിക്കപ്പെടുന്നില്ലെന്നു പറഞ്ഞാല്‍ അത് അസത്യ പ്രസ്താവനയാകും. കക്ഷിരാഷ്ട്രീയമല്ലിത്. സമ്മര്‍ദങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ ജഡ്ജിമാര്‍ക്കു കഴിയണം. സമ്മര്‍ദം ചെലുത്താന്‍ പരോക്ഷമായ പല മാര്‍ഗങ്ങളുണ്ട്.
ജഡ്ജിമാരില്‍ 33 ശതമാനം പേര് അഴിമതിക്കാരാണെന്നു കര്‍ണാടക ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റീസ് മൈക്കിള്‍ സല്‍ദാന പറഞ്ഞതും മറക്കരുത്. ജഡ്ജിമാരുടെ അഴിമതികള്‍ മൂടിവയ്ക്കാനും അത്തരക്കാരെ സംരക്ഷിക്കാനും ഇന്ത്യന്‍ ജുഡീഷറി ശ്രമിക്കുന്നുവെന്നു സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന മാര്‍ക്കണ്ഡേയ കഡ്ജു പരസ്യമായി ആക്ഷേപിച്ചിരുന്നു.
വീണ്ടെടുക്കണം, വിശ്വാസ്യത
ജുഡീഷറിയില്‍ അഴിമതിയും പക്ഷപാതവും ഉണ്ടെന്ന് ഉന്നത ന്യായാധിപരും നിയമജ്ഞരും പരസ്യമായി പറയുന്ന സ്ഥിതിക്കു സംശയിക്കേണ്ടതില്ല. ജഡ്ജിമാരുടെയും കോടതികളുടെയും വിശ്വാസ്യത വീണ്ടെടുക്കുക അനിവാര്യമാണ്. അതിന് എളുപ്പവഴികളില്ല. വ്യക്തികളുടെ നിലയും വിലയും നോക്കി കേസുകള്‍ പരിഗണിക്കുന്നതും തീരുമാനങ്ങളുണ്ടാകുന്നതും ജുഡീഷറിയുടെ വിശ്വാസ്യത ചോര്‍ത്തുന്നു.
അടുത്തിടെ പോലീസ് അറസ്റ്റു ചെയ്ത രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കു രണ്ടു വ്യത്യസ്ത പരിഗണന ഉണ്ടായെന്ന് ആക്ഷേപമുണ്ട്. ബിജെപി അനുകൂല റിപ്പബ്ലിക് ടിവിയുടെ പത്രാധിപര്‍ അര്‍ണബ് ഗോസ്വാമിയുടെയും മലയാളി പത്രപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെയും ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിയമവ്യവസ്ഥയ്ക്കപ്പുറത്തു ചില താത്പര്യങ്ങള്‍ ഉണ്ടായെങ്കില്‍ അതു തെറ്റാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് എട്ടു പ്രധാന ഹൈക്കോടതികളില്‍ മാത്രമായി 37,245 ജാമ്യഹര്‍ജികളാണ് തീരുമാനമില്ലാതെ കെട്ടിക്കിടന്നിരുന്നത്. വിചാരണ കാത്തുകഴിയുന്ന ആരോരുമറിയാത്ത ഇത്തരക്കാര്‍ക്കു നീതി അകലെയാണ്. ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന വക്കീലന്മാരുടെ സഹായവും സെലിബ്രിറ്റികളുടെ പിന്നാലെ പായുന്ന മാധ്യമങ്ങളും നീതിപീഠങ്ങളും ഇവരെ വിസ്മരിക്കുന്നു. പ്രമുഖ രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍, സമ്പന്നര്‍, സിനിമാക്കാര്, ഉന്നത മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഒരു നീതി, സാധാരണക്കാര്‍ക്കു മറ്റൊന്ന് എന്നത് അപകടകരമാണ്.
ആളും തരവും നോക്കി നീതി
വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുകയാണു ഭരണഘടനാ കോടതികള്‍ എന്ന നിലയിലുള്ള നിലനില്‍പ്പിന്റെ അടിസ്ഥാനം എന്ന സന്ദേശം എല്ലാ ഹൈക്കോടതികള്‍ക്കും പോകണം എന്നാണ് ഗോസ്വാമിക്കു ജാമ്യം അനുവദിച്ച് സുപ്രീംകോടതിയിലെ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനായി അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നാശത്തിന്റെ പാതയിലാകും ജുഡീഷറി എന്നുവരെ അദ്ദേഹം ന്യായീകരിച്ചു.
മലയാളി പത്രപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് 45 ദിവസം കഴിഞ്ഞിട്ടും ജയിലില്‍ തുടരുകയാണ്. ഇന്നലെയും കേസ് സുപ്രീംകോടതിയിലെത്തിയെങ്കിലും ജാമ്യം നീളുകയാണ്. ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് അറസ്റ്റിലായത്. നവംബര്‍ നാലിന് അറസ്റ്റിലായ ഗോസ്വാമിക്ക് എട്ടാം ദിവസം ജാമ്യം കിട്ടി. ഇതിന്റെ പിറ്റേന്നു ഷില്ലോംഗിലെ പത്രപ്രവര്‍ത്തക പട്രീഷ്യ മുഖിമിന് എതിരായ ക്രിമിനല്‍ കേസ് റദ്ദാക്കാന്‍ പക്ഷേ മേഘാലയ ഹൈക്കോടതി വിസമ്മതിച്ചു.
വന്ദ്യ വയോധികനായ ജെസ്യൂട്ട് വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയോടുള്ള ക്രൂരതയാകും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വാചാലതയുടെ പൊള്ളത്തരം വെളിവാക്കുക. ജീവിതം മുഴുവന്‍ ആദിവാസികളെ സേവിച്ച 83 വയസായ ഒരു കത്തോലിക്കാ വൈദികന്റെ ആരോഗ്യം പോലും കണക്കിലെടുക്കാതെയാണ് ഇപ്പോഴും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ എട്ടിന് അറസ്റ്റു ചെയ്ത ഫാ. സ്റ്റനിസ്ലാവോസ് ലൂര്ദ്സ്വാമിയെന്ന സ്റ്റാന്‍ സ്വാമിക്ക് 44 ദിവസം പിന്നിട്ടിട്ടും ജാമ്യം അനുവദിച്ചില്ല!
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായതിനാല്‍ കൈ വിറയ്ക്കുന്ന സ്വാമി അച്ചന് വെള്ളം കുടിക്കാന്‍ സ്ട്രോയുള്ള സിപ്പര്‍ ഗ്ലാസ് ഉപയോഗിക്കാന്‍ വരെ പ്രത്യേക കോടതിയെ സമീപിക്കേണ്ടി വന്നു. വൈദികന്റെ ഈ അപേക്ഷയ്ക്കു മറുപടി നല്കാന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദിച്ചതു മൂന്നാഴ്ച സമയമാണ്. വ്യക്തിസ്വാതന്ത്ര്യം മറയില്ലാതെ ഹനിച്ചിട്ടും കോടതികള്‍ കണ്ടില്ലെന്നു നടിച്ചു. ഉന്നത രാഷ്ട്രീയനേതാവോ വ്യവസായിയോ സിനിമാ- മാധ്യമ സെലിബ്രിറ്റിയോ ആയിരുന്നെങ്കില്‍ സമീപനം മറ്റൊന്നാകുമായിരുന്നില്ലേ?
തുല്യനീതി, സ്വാതന്ത്ര്യം സുപ്രധാനം
അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം എന്നിവയെല്ലാം ഭീഷണി നേരിടുകയാണ്. ഭക്ഷണം, വസ്ത്രം എന്നിവ മുതല്‍ മതവിശ്വാസം വരെ ഒരാളുടെ ഇഷ്ടപ്രകാരം ചെയ്യുന്നതിനെതിരെയാണ് രാജ്യത്തു പല ആക്രമണങ്ങളും ഉണ്ടാകുന്നത്. ജാതി, മതം, ലിംഗം, വര്‍ഗം, ഭാഷ, പാര്‍ട്ടി, പദവി, സമ്പത്ത്, സ്വാധീനം തുടങ്ങിയ എത്രയോ തരത്തിലുള്ള വിവേചനങ്ങള്‍.
ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പാവപ്പെട്ടവര്‍ തുടങ്ങിയവരെല്ലാം വിവേചനങ്ങളുടെ ഇരകളാണ്. ഭക്ഷണം, വസ്ത്രം, ആചാരം തുടങ്ങിയവയുടെ പേരില്‍വരെ ചിലരെങ്കിലും വിവേചനവും അക്രമങ്ങളും നേരിടേണ്ടി വരുന്നു.
ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പുനല്‍കുന്ന തുല്യനീതി വെറും സങ്കല്പ്പമായി മാറുന്നോയെന്നത് ആശങ്ക വളര്‍ത്തുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരായേ മതിയാകൂ. നീതി നിര്നിര്വഹണവും എല്ലാവര്ക്കും തുല്യമായിരിക്കണം. തുല്യ നീതിയും തുല്യ അവസരങ്ങളും വ്യക്തി സ്വാതന്ത്ര്യങ്ങളും സുപ്രധാനമാണ്.
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍