Sunday, November 22, 2020 12:59 AM IST
അനന്തപുരി / ദ്വിജൻ
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് സംബന്ധിച്ച് ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങൾ ഒരിക്കൽക്കൂടി സാമൂഹിക പ്രതിബദ്ധമായ നിലപാട് സ്വീകരിച്ചുകൊണ്ടു വിദ്യാഭ്യാസ പ്രവർത്തനങ്ങളിലുള്ള ക്രൈസ്തവരുടെ സേവന മനോഭാവത്തിന് അടിവരയിടുന്പോൾ ഒരിക്കൽ അവരെ കച്ചവടക്കാരെന്നു വിളിച്ച് റേറ്റിംഗ് കൂട്ടിയ മാധ്യമകച്ചവടക്കാരുടെ നാവിറങ്ങിയ മട്ടാണ്.
ക്രൈസ്തവ മാനേജ്മെന്റുകളുടെ നല്ല മനസ് വ്യക്തമാക്കുന്ന ഈ വാർത്ത കൊടുത്തപ്പോൾ കേരളത്തിലെ പ്രമുഖ ദിനപത്രങ്ങൾ പലതും ശീർഷകത്തിൽ ക്രൈസ്തവ മാനേജ്മെന്റുകൾ എന്ന കാര്യം പറഞ്ഞില്ലെന്നത് ഈ മാധ്യമ കച്ചവടക്കാർക്കു ക്രൈസ്തവരോടുള്ള വിരോധത്തിന്റെയോ അരങ്ങിലെ വന്പൻ കച്ചവടക്കാരോടുള്ള വിധേയത്വത്തിന്റെയോ അടയാളമല്ലേ?
വാർഷിക ഫീസ് 7.65 ലക്ഷം മതിയെന്നു നാലു മെഡിക്കൽ കോളജുകൾ എന്നായിരുന്നു അവരുടെ വാർത്ത. ഈ നാലു കോളജുകൾ ഏതെന്നു വാർത്ത വായിക്കുന്നവർക്കു ലീഡിൽ തന്നെ വിവരം കിട്ടും. തൃശൂർ അമല, തൃശൂർ ജൂബിലി, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി ഓർത്തഡോക്സ് ചർച്ച് കോളജ് എന്നിവയാണ് 7.65 ലക്ഷം രൂപ വാർഷിക ഫീസ് സമ്മതിച്ച സ്വാശ്രയ മെഡിക്കൽ കോളജുകൾ.
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുള്ള ആറു ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ നാലെണ്ണമാണ് ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ എന്ന പേരിൽ സംയുക്തമായി നീക്കങ്ങൾ നടത്തുന്നത്. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലൊന്നായ സിഎസ്ഐ സഭയുടെ കാരക്കോണം മെഡിക്കൽ കോളജും പിൽക്കാലത്തു വന്ന തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജും ഈ സംഘടനയിൽ ചേരാത്തവയും എക്കാലത്തും സർക്കാരിന്റെ ഒപ്പം നിന്നു കാര്യങ്ങൾ നടത്തിയവയുമാണ്. ഇതിൽ ചില കോളജിലെ ഏതാനും സീറ്റുകൾ സർക്കാരിനു വിട്ടുകൊടുത്ത് ബാക്കി സീറ്റുകളിൽ കച്ചവടം നടത്തി പിടിയിലായ സംഭവവുമുണ്ട്. കാരക്കോണം മെഡിക്കൽ കോളജിലെ ഇടപാടുകളുടെ പേരിൽ എന്തേ ചിലരെ അറസ്റ്റ് ചെയ്യുന്നില്ല എന്നു കോടതി പോലീസിനോട് ചോദിച്ച സംഭവവും ഉണ്ട്. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ സാന്നിധ്യത്തിനു ക്രൈസ്തവ സ്ഥാപനങ്ങളെ മാധ്യമകച്ചവടക്കാർ പുലഭ്യം പറഞ്ഞകാലത്ത് അതിൽനിന്നു രക്ഷപ്പെട്ടു നിന്നവരാണ് ഈ സ്ഥാപനങ്ങൾ.
കുറഞ്ഞ ഫീസ് മതിയെന്നു തീരുമാനിച്ചതുപോലുള്ള വിദ്യാർഥിപക്ഷ നിലപാടുകൾ ക്രിസ്ത്യൻ സ്വാശ്രയ കോളജുകൾ സ്വീകരിക്കുന്നത് ആദ്യമായല്ല. സുപ്രീംകോടതി 11 ലക്ഷം രൂപ ഫീസ് സമ്മതിച്ച വർഷവും അവർ അഞ്ചുലക്ഷം രൂപ മാത്രം ഫീസ് ഈടാക്കി കുട്ടികളെ പഠിപ്പിച്ചു മാതൃകയായി. അപ്പോഴും മാധ്യമകച്ചവടക്കാർ നിശബ്ദരായിരുന്നു. സർക്കാരിനെ താങ്ങിനിൽക്കുകയും തങ്ങളുടെ ഇഷ്ടംപോലെ കച്ചവടം കൊഴുപ്പിക്കുകയും ചെയ്തവരായിരുന്നു അവരുടെ സ്വന്തക്കാർ. കേരളത്തിൽ ഇന്നുള്ള 20 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ വലിയ പങ്കും പിന്നാക്ക സംവരണം ലഭിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവരുടെ ഉടമസ്ഥതയിലുള്ളതാണ്. അതാണു കേരളത്തിലെ സാമൂഹിക യഥാർഥ്യം.
50: 50 അനുപാതം
സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പകുതി വിദ്യാർഥികളെ സർക്കാർ ഫീസിൽ പഠിപ്പിച്ചുകൊണ്ടു ബാക്കി സീറ്റിൽ ഇഷ്ടമുള്ള ഫീസിനു കുട്ടികളെ പ്രവേശിപ്പിക്കാൻ മാനേജ്മെന്റുകളെ അനുവദിക്കാം എന്ന നിലപാടിലായിരുന്നു ആദ്യകാലത്തു സർക്കാർ. അതിനു ക്രൈസ്തവ മാനേജ്മെന്റ് തയാറായില്ല. സ്ഥാപനങ്ങൾ നടത്താൻ കോടികൾ ചെലവിടുന്ന സമുദായത്തിലെ കുട്ടികളോടു മറ്റു സമുദായങ്ങളിൽനിന്നു വരുന്നവരെ പഠിപ്പിക്കാനുള്ള പണംകൂടി ഈടാക്കണമെന്നു പറയുന്നത് നീതിയല്ല എന്ന് അവർ വാദിച്ചു.
ചില സമുദായക്കാർ സ്ഥാപനങ്ങളൊന്നും നടത്താതെ തങ്ങളുടെ സമുദായത്തിലെ കുട്ടികൾക്കു നല്ല പരിശീലനം കൊടുത്തു ജനറൽ സീറ്റിലും പ്രവേശനം നേടി ഈ രംഗത്തു വൻനേട്ടങ്ങൾ കൊയ്യുന്നതായി അടുത്തകാലത്തു വരുന്ന പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റുകൾ വ്യക്തമാക്കുന്നു. പ്രഫഷണൽ കോഴ്സുകളിലേക്കു പരിശീലനം തേടുന്ന സമുദായത്തിലെ കുട്ടികൾക്കായി എസ്എൻഡിപി സാന്പത്തികസഹായം പ്രഖ്യാപിച്ചു കണ്ടു. നല്ല തീരുമാനവും മാതൃകയുമാണത്. സ്വാശ്രയ സ്ഥാപനം നടത്തുന്നവർക്കു തങ്ങളുടെ സമുദായത്തിലെ കുട്ടികളെ സഹായിക്കാനാവുന്നതിനെക്കാൾ ഏത്രയോ ഫലപ്രദമായി സഹായിക്കാൻ ഇവർക്കാവുന്നു!
ക്രോസ് സബ്സിഡി പറ്റില്ല
ജനറൽ മെരിറ്റിൽ പ്രവേശനം നേടുന്ന കുട്ടികളും അല്ലാത്തവരും ഒരേ ഫീസ് കൊടുക്കണമെന്ന് അന്നു ക്രൈസ്തവ സ്ഥാപനങ്ങൾ നിലപാടെടുത്തു. ഇതു സാമൂഹിക പ്രതിബദ്ധതയില്ലാത്ത നിലപാടായി അന്നു മാധ്യമകച്ചവടക്കാരും അവരുടെ കൂലിക്കാരായ ചർച്ചക്കാരും വാദിച്ചു. കോളജ് നടത്തിപ്പ് കച്ചവടമായി മാത്രം കാണുന്നവർക്കു സർക്കാർ സമീപനം വലിയ വിഷയമല്ല. കാരണം എന്തു വിലകൊടുത്തും മെഡിക്കൽ സീറ്റ് നേടാൻ വരുന്നവരിൽനിന്നു തങ്ങൾക്കു വേണ്ട ലാഭം ഉണ്ടാക്കാമെന്ന് അവർക്ക് ഉറപ്പായിരുന്നു. എന്നാൽ, സമുദായത്തിലെ പാവപ്പെട്ടവർക്കുകൂടി തങ്ങളുടെ സ്ഥാപനം അവസരം ഒരുക്കണമെന്ന് ആഗ്രഹമുള്ളവർക്ക് അത് അംഗീകരിക്കാനായില്ല. ഇന്റർ ചർച്ച് കൗണ്സിൽ ചെയർമാനായിരുന്ന മാർ ജോസഫ് പവ്വത്തിലായിരുന്നു ആ പോരാട്ടത്തിന്റെ അമരത്ത്.
ക്രോസ് സബ്സിഡി സാധ്യമല്ലെന്നും മാനേജ്മെന്റ് ക്വോട്ടയിൽ പഠിക്കാനെത്തുന്ന കുട്ടികളിൽനിന്നു ബാക്കിയുള്ളവരുടെ കൂടി ഫീസ് ഈടാക്കുന്നതു നീതിയല്ലെന്നും ക്രൈസ്തവ മാനേജ്മെന്റുകൾ നിലപാടെടുത്തു. അതു വല്ലാത്ത കച്ചവടമനസായി മധ്യമകച്ചവടക്കാർ കാണുകയും അവരുടെ സംവാദത്തൊഴിലാളികളായ പാണന്മാരെ നിരത്തി ക്രൈസ്തവ മാനേജ്മെന്റുകളെ പുലഭ്യം പറയിക്കുകയും ചെയ്തു. അന്ന് അവരുടെ വലിയ ശബ്ദമായിരുന്നു എം.എ. ബേബി മന്ത്രിയുടെ എല്ലാ നടപടികളിലും വിപ്ലവം കണ്ട എംഇഎസ് നേതാവ് ഫസൽ ഗഫൂർ. ക്രൈസ്തവ സ്ഥാപനങ്ങളെ കുറ്റം പറഞ്ഞിരുന്ന അദ്ദേഹം ഇപ്പോൾ എംഇഎസിലെ കച്ചവടത്തിന്റെ പേരിൽ പ്രതിക്കൂട്ടിലാണ്.
അന്ന് ആ നയം സ്വീകരിച്ച അദ്ദേഹത്തിനു മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കറ്റിൽ വരെ ഇടവും കിട്ടി. എംഇഎസിന്റെ പണം തട്ടിച്ചതു സംബന്ധിച്ച വിവാദം വന്നതിനുശേഷം ചാനലുകാർ അദ്ദേഹത്തെ മാറ്റിനിർത്തിയതു പോലാണ്. കേസ് ജയിച്ചാൽ അദ്ദേഹം വീണ്ടും വിപ്ലവ നിലപാടുകളുമായി എത്തുമായിരിക്കും.
പരാജയപ്പെടുന്ന കമ്മീഷൻ
സ്ഥാപനങ്ങൾ നടത്തുന്നതിനു ന്യായമായ ഫീസ് നിർണയിക്കുന്നതിൽ ആദ്യ കമ്മീഷനായിരുന്ന സുപ്രീംകോടതി ജഡ്ജി മുതൽ ഇപ്പോഴത്തെ കമ്മീഷൻ വരെ പരാജയപ്പെട്ടതായാണു കാണുന്നത്. രാജേന്ദ്രബാബു കമ്മീഷന്റെതടക്കം കോടതി കയറുകയും തിരുത്തപ്പെടുകയും ചെയ്യാത്ത ഒരു കമ്മീഷൻ റിപ്പോർട്ടുമില്ല. ആദ്യ കമ്മീഷണർ നിശ്ചയിച്ച നിരക്കിനെതിരെ സുപ്രീംകോടതിയെ സമിപിച്ചതു ക്രൈസ്തവ മാനേജ്മെന്റുകളായിരുന്നു. അന്നു സുപ്രീംകോടതി കമ്മീഷന്റെ ശിപാർശകൾക്കു പകരം മാനേജ്മെന്റിന്റെ വാദമാണ് അംഗീകരിച്ചത്.
തുടക്കകാലത്തു ചുമത്തുന്ന ഫീസ് പിൽക്കാലത്ത് സംവിധാനങ്ങളെല്ലാം ആവുന്ന മുറയ്ക്കു കുറയ്ക്കാനാവുമെന്നു ക്രൈസ്തവ മാനേജ്മെന്റുകൾ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നത്. കേരളത്തിലെ 20 സ്വാശ്രയ സ്വകാര്യ മെഡിക്കൽ കോളജുകളിൽ പിന്നെയുള്ളതിൽ ഏറ്റവും കുറഞ്ഞ ഫീസ് ആവശ്യപ്പെടുന്ന കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് പോലും ജനറൽ സീറ്റിൽ 11 ലക്ഷം രൂപയും എൻആർഐക്കാരോട് 20 ലക്ഷം രൂപയും ആവശ്യപ്പെടുന്പോഴാണ് ക്രൈസ്തവ മാനേജ് മെന്റുകൾ 7.65 ലക്ഷത്തിനു പഠിപ്പിക്കാം എന്ന വാഗ്ദാനവുമായി മുന്നോട്ടുവരുന്നത്. വിദ്യാർഥികളുടെ പ്രതിശീർഷ ചെലവ് വർഷം 13 ലക്ഷം ആകുന്പോഴാണ് ക്രൈസ്തവ മാനേജ്മെന്റുകൾ ഈ തീരുമാനം നടപ്പാക്കുന്നത്. ചാനൽചർച്ചയുമില്ല, വിധി പ്രഖ്യാപനവുമില്ല, ആഘോഷവുമില്ല!
ഒരു സിബിഐ തട്ടിപ്പുകഥ
കേന്ദ്ര സർക്കാരിന്റെ കൂട്ടിലെ തത്ത മാത്രമാണു സിബിഐ എന്നു കോടതി പറഞ്ഞത് അടുത്തകാലത്താണെങ്കിലും പണ്ടേ അങ്ങനെയായിരുന്നു അതെന്ന തെളിവുമായി എത്തുകയാണു ദേശീയ മാധ്യമമായ കാരവൻ. അവരുടെ നവംബർ ലക്കത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ചാരക്കേസ് സിബിഐ ഇല്ലാതാക്കിയത് എങ്ങനെയെന്ന കഥ വിവരിക്കുന്നു. അക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ പുത്രൻ പ്രതിപ്പട്ടികയിൽ എത്തുന്നതു തടയാൻ നരസിംഹറാവു സിബിഐ ഡയറക്ടർ വിജയരാമ റാവുവിനെയും സുപ്രീംകോടതി ചീഫ് ജസ്റ്റീ സ് അഹമ്മദിയെയും വരെ ഉപയോഗിച്ച് കേസ് അട്ടിമറിച്ച കഥ വിശദമായി കാരവന്റെ റിപ്പോർട്ടർ എം.എസ്. നീലിമ വിവരിക്കുന്നു.
കേസ് നടക്കുന്ന 1994 ഡിസംബറിൽ ഇന്റലിജൻസ് ബ്യൂറോയുടെ ജോയിന്റ് ഡയറക്ടർ എം.കെ. ധർ, വിജയരാമറാവുമായി ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ കേരളത്തിലേക്കു തിരിക്കുന്നിടത്തുനിന്ന് ആരംഭിക്കുന്ന വിവരണത്തിൽ ധർ തന്നെയാണ് സിബിഐ കള്ളക്കഥയെക്കുറിച്ചു വിവരിക്കുന്ന ആദ്യത്തെ സാക്ഷി. വിമാനത്തിലിരുന്ന വിജയരാമറാവുവിനു ഡൽഹിയിൽ നിന്നുവന്ന അടിയന്തര സന്ദേശം സ്വീകരിക്കാൻ കോക്ക്പിറ്റിലേക്കു പോയതുമുതൽ വന്ന മാറ്റങ്ങൾ വിവരിക്കപ്പെടുന്നുണ്ട്. കേസ് അന്വേഷിച്ച ഡിഐജി സിബി മാത്യു, ഇൻസ്പെക്ടർ സ്മാർട്ട് വിജയൻ, ഐബി ഉദ്യോഗസ്ഥൻ പി.എ. വിശ്വംഭരൻ, ഡി.ആർ. കാർത്തികേയൻ, കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി കെ. ശ്രീധരൻ, നിയമവകുപ്പു സെക്രട്ടറിയായിരുന്ന സി. ഖാലിദ് തുടങ്ങി കേസുമായി ബന്ധപ്പെട്ടവരിൽ ജീവിച്ചിരിക്കുന്ന മിക്കവാറും എല്ലാവരുമായും അഭിമുഖം തയാറാക്കിയ ശേഷമാണ് കാരവൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
കേസന്വേഷണം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി റാവു നേരിട്ട് ആവശ്യപ്പെട്ടതായി പറയുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. നന്പി നാരയണനെക്കുറിച്ചു കൂട്ടുപ്രതിയായിരുന്ന ശശികുമാർ നടത്തുന്ന വെളിപ്പെടുത്തലുകൾ കൗതുകകരമാണ്. ഐജി ശ്രീവാസ്തവയ്ക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ നീക്കം ചെയ്തതിന്റെ പിന്നിലെ കഥകളും വിവരിക്കുന്നു.
സിബിഐ പണ്ടേ പ്രധാനമന്ത്രിയുടെ കൂട്ടിലെ തത്ത ആയിരുന്നു എന്നു വ്യക്തം. മുഖ്യമന്ത്രി നായനാരോട് ചീഫ് ജസ്റ്റീസ് അഹമ്മദി നടത്തിയ അഭ്യർഥനയുടെ വിവരങ്ങൾ വരെ അടങ്ങുന്ന ചാരക്കേസ് സംബന്ധിച്ച് ഇതുവരെ ആർക്കും അറിയാത്ത എത്രയോ കാര്യങ്ങളാണ് കാരവൻ പുറത്തുകൊണ്ടുവരുന്നത്. പൊതുരംഗത്ത് ഇന്നു കാണുന്ന എല്ലാ അപചയങ്ങൾക്കും തുടക്കമിട്ടതു കോണ്ഗ്രസാണ് എന്നും കാരവൻ പറയാതെ പറയുന്നു.
കേന്ദ്രത്തിൽ പി. ചിദംബരത്തെയും കർണാടകയിൽ ഡി. ശിവകുമാറിനെയും സോണിയ ഗാന്ധിയെ തന്നെയും കേന്ദ്ര ഏജൻസികൾ വേട്ടയാടുന്പോൾ ഇന്നു കോണ്ഗ്രസിനും കൂട്ടിലെ തത്തമാരെ ഉപയോഗിച്ചു നടത്തുന്ന "ഭീകരപ്രവർത്തന'ത്തിന്റെ നൊന്പരം അനുഭവപ്പെടുന്നുണ്ടാവണം. എങ്കിലും കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ കേരള സർക്കാരിനെതിരെ ആവുന്നതിനെ കോണ്ഗ്രസും കണ്ണടച്ചു പിന്താങ്ങുകയാണ്.
ഒരു കാലത്ത് കേരളത്തെ ഇളക്കിമറിച്ച ഒരു സംഭവത്തെ ഒന്നുമല്ലാതാക്കാൻ സിബിഐ നടത്തിയ കള്ളക്കളികളുടെ വിവരമാണ് കാരവൻ പുറത്തുകൊണ്ടുവരുന്നത്. തെളിവുകളും രേഖകളും സഹിതം കാരവൻ പുറത്തുകൊണ്ടുവന്ന വിവരങ്ങൾ ചാരക്കേസിൽ സത്യത്തിനുവേണ്ടി നിന്ന മാധ്യമങ്ങൾക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസമാണു നൽകുന്നത്. പശു ചത്തു, മോരിലെ പുളിയും പോയി, ഇനിയിപ്പോൾ എല്ലാം എന്തിന് എന്ന് ചിന്തിക്കുന്നവരാവും ഏറെ. എങ്കിലും എത്ര മൂടിവച്ചാലും സത്യം ഒരു ദിവസം പുറത്തു വരും എന്ന സത്യം ഒരിക്കൽകൂടി തെളിയുന്നു.
ചാരക്കേസ് മുഴുവൻ കള്ളക്കഥയായിരുന്നു എന്നു പറയുന്നവരും അങ്ങനെ പറഞ്ഞ് പലതും നേടുന്നവരും ഉത്തരം പറയേണ്ട ഏറെ ചോദ്യങ്ങൾ കാരവൻ തെളിവുകൾ സഹിതം ജനങ്ങൾക്കു സമർപ്പിക്കുന്നുണ്ട്. പ്രശംസനീയമായ ഒരു അന്വേഷണാത്മക റിപ്പോർട്ട്.