Sunday, November 29, 2020 11:49 PM IST
ഓസ്ട്രേലിയയിൽ ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അദാനി ഗ്രൂപ്പിനുമെതിരെയുള്ള പ്രതിഷേധം അവസാനിക്കുന്നില്ല. പത്തുവർഷം മുമ്പ് ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ കൽക്കരി ഖനനത്തിന് പദ്ധതിയിട്ടപ്പോൾ മുതൽ തുടങ്ങിയതാണ് ‘സ്റ്റോപ്പ് അദാനി’ എന്ന ഈ പ്രതിഷേധം. ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം സിഡ്നിയിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ചിനിടെ ഗ്രൗണ്ടിലിറങ്ങിയാണ് രണ്ട് പ്രക്ഷോഭകർ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന്റെ ഖനന പദ്ധതിക്ക് ധനസഹായം നൽകുമെന്ന വാർത്തയാണ് ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങിയുള്ള പ്രതിഷേധത്തിന് ആധാരം.
‘സ്റ്റോപ്പ് അദാനി’എന്ന വെബ്സൈറ്റിലൂടെ 20 ലക്ഷത്തിലധികം ഓസ്ട്രേലിയക്കാരാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴു ലക്ഷം അംഗങ്ങളുള്ള പ്രശസ്ത പരിസ്ഥിതി പ്രസ്ഥാനമായ ഓസ്ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻ ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. 45 പരിസ്ഥിതി സംഘടനകളും 160 പ്രാദേശിക ആക്ഷൻ ഗ്രൂപ്പുകളും ‘സ്റ്റോപ്പ് അദാനി’ മുദ്രാവാക്യമുയർത്തി പ്രതിഷേധിക്കുന്നുണ്ട്.
2019 മേയിൽ നടന്ന തെരഞ്ഞെടുപ്പിലും അദാനിയുടെ ഖനനം ചർച്ചയായിരുന്നു. എന്നാൽ ഖനനത്തെ എതിർക്കുന്ന ഇടതുപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്ക് ലിബറൽ നാഷണൽ സഖ്യത്തിൽനിന്ന് അധികാരം പിടിക്കാനായില്ല. ഖനനം നടക്കുന്ന ക്വീൻസ്ലൻഡ് പ്രദേശത്തെ പ്രാദേശിക ഭരണം ലേബർ പാർട്ടിക്കാണ്. ഇപ്പോൾ ക്വീൻസ്ലൻഡ് ലേബർ പാർട്ടി സർക്കാരിന്റെയും ഓസ്ട്രേലിയൻ ലിബറൽ നാഷണൽ സഖ്യ സർക്കാരിന്റെയും പിന്തുണ അദാനി ഗ്രൂപ്പിനുണ്ട്. ക്വീൻസ്ലൻഡ് പ്രധാനമന്ത്രി അന്നസ്റ്റാകിയ പലാസുക്ക് അദാനിയുടെ മുന്ദ്ര തുറമുഖം സന്ദർശിക്കുകയും ഗൗതം അദാനിയുമായി ചർച്ചനടത്തി പിന്തുണ വാഗ്ദാനംചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും ഇന്ത്യ സന്ദർശിക്കുകയും ഗൗതം അദാനിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പദ്ധതി വന്നാലുള്ള തൊഴിലവസരങ്ങളും വരുമാനവുമാണ് ഓസ്ട്രേലിയയെ ആകർഷിക്കുന്നത്. എന്നാൽ, പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന അദാനി ഗ്രൂപ്പ് അതിൽനിന്നു പിന്നോട്ടുപോയെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഏറെ തൊഴിലാളികൾ ആവശ്യമില്ലാത്ത സംവിധാനങ്ങളാണ് ഖനനത്തിന് ഉപയോഗിക്കുന്നതെന്ന് അദാനിഗ്രൂപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ആയിരത്തിൽ താഴെ തൊഴിലുകൾ മാത്രമായിരിക്കും സൃഷ്ടിക്കപ്പെടുക എന്നും വിമർശകർ പറയുന്നു.
ഓസ്ട്രേലിയൻ കമ്പനിയായ ലിൻക് എനർജിയിൽനിന്ന് 270 കോടി ഡോളറിനാണ് 2010ൽ അദാനി ഗ്രൂപ്പ് കാർമൈക്കൽ ഖനിയുടെ അവകാശം നേടിയത്.
എന്നാൽ, പലവിധ കാരണങ്ങളാൽ ഇതുവരെ ഖനനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അടുത്തവർഷം ഉത്പാദനം തുടങ്ങുമെന്നാണ് കമ്പനി ഇപ്പോൾ അറിയിക്കുന്നത്. കൽക്കരി ഖനനം മാത്രമല്ല, റെയിൽപാത നിർമാണവും തുറമുഖ വികസനവുമെല്ലാം ഉൾപ്പെട്ട അതിബൃഹത്തായ പദ്ധതിക്കാണ് അദാനി ഗ്രൂപ്പ് തുടക്കമിട്ടത്. എന്നാൽ തുടക്കംമുതൽ പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പാണ് ഉയർന്നത്. ഖനന മേഖലയിലെ പൗരാണികമായ ഭൂമിയും വെള്ളവും ചൂഷണംചെയ്യപ്പെടുമെന്നും അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാക്കുമെന്നുമാണ് പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം.
ജലചൂഷണം
ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രകൃതിജന്യ ഭൂഗർഭ ജലസംഭരണിയായ ഗ്രേറ്റ് ആർട്ടീഷ്യൻ ബേസിനിലെ വെള്ളം അദാനിക്ക് യഥേഷ്ടം ഉപയോഗിക്കാൻ അനുമതി നൽകുന്നതിനെ സമരക്കാർ എതിർക്കുന്നു. ഓസ്ട്രേലിയയുടെ കരപ്രദേശത്തിന്റെ 22 ശതമാനത്തോളം വരുന്നതാണ് ഈ ജലസംഭരണി. പ്രതിവർഷം 450 കോടി ലിറ്റർ വെള്ളമാണ് പദ്ധതിക്ക് ആവശ്യമായി വരുന്നത്. 60 വർഷത്തേക്ക് 27,000 കോടി ലിറ്റർ വെള്ളം പദ്ധതിക്ക് നൽകേണ്ടിവരും. ഖനനം പ്രദേശത്ത് അധിവസിക്കുന്ന വൻഗൻ, ജൻഗലിൻഗു വിഭാഗക്കാരുടെ കുടിവെള്ളം മുട്ടിക്കുമെന്നാണ് ആരോപണം.
ഇത്തരമൊരു പദ്ധതിക്ക് ഈ വിഭാഗങ്ങളുടെ ഫാമിലി കൗൺസിൽ അനുമതി നൽകിയിട്ടില്ലെന്നും അഞ്ച് തവണയെങ്കിലും എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നുമാണ് ‘സ്റ്റോപ്പ് അദാനി’പ്രക്ഷോഭക്കാർ ചൂണ്ടിക്കാട്ടുന്നത്. ഓസ്ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയായ ഗ്രേറ്റ് ബാരിയർ റീഫിന്( ജിബിആർ) ഖനനം ആഘാതമേൽപ്പിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മറ്റൊരു ആരോപണം. അഞ്ഞൂറോളം കപ്പലുകൾ കൽക്കരിയുമായി 60 വർഷം ഇതുവഴി പോയാൽ ഉണ്ടാകാവുന്ന ആഘാതം കനത്തതാകുമെന്നാണ് വാദം.
അന്തരീക്ഷമലിനീകരണം
കൽക്കരി ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണമാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്നം. ആഗോള താപനം കൂട്ടുന്നതിലെ മുഖ്യപങ്ക് കൽക്കരിക്കാണ്. അന്തരീക്ഷമലിനീകരണത്തിന്റെ ഇരകളായി 30 ലക്ഷത്തോളം പേർ ഓരോ വർഷവും ലോകത്തു മരിക്കുന്നു. ഇവരിൽ മൂവായിരം പേരെങ്കിലും ഓസ്ട്രേലിയക്കാരാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
ഖനനത്തിന്റെ ഫലമായി ഉണ്ടാകുന്ന പൊടിയും വിഷവാതകങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പഠനറിപ്പോർട്ടുകൾ പറയുന്നു. കൽക്കരിയുടെ ഖനനവും ഉപയോഗവും ഉപേക്ഷിക്കണമെന്നാണ് ആഗോള പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്. എന്നാൽ, താരതമ്യേന ചെലവുകുറഞ്ഞ ഇന്ധനമായ കൽക്കരിയുടെ ഉപയോഗം പെട്ടെന്നു നിർത്താനാവില്ലെന്നാണ് കൽക്കരിയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾ ഇപ്പോഴും വൈദ്യുതി ഉത്പാദനത്തിനടക്കം വൻതോതിൽ കൽക്കരി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ നിർത്തിവച്ചിരുന്ന കൽക്കരി ഖനനം വീണ്ടും ആരംഭിക്കുകയുമാണ്.
തിരിച്ചടികൾ
പദ്ധതി പ്രഖ്യാപിച്ച് പത്തുവർഷമായിട്ടും അദാനിക്ക് ഉത്പാദനം തുടങ്ങാൻ കഴിയാത്തതിന് കാരണങ്ങൾ പലതാണ്. പരിസ്ഥിതിപ്രവർത്തകരുടെ എതിർപ്പിനൊപ്പം മറ്റുപല വെല്ലുവിളികളും നേരിടേണ്ടിവന്നു. അതിൽ ഏറ്റവും പ്രധാനം ഫണ്ടാണ്. പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പ് മൂലം പദ്ധതിക്ക് വായ്പ നൽകാൻ ബാങ്കുകളൊന്നും തയാറാകുന്നില്ല. 49 ധനകാര്യ സ്ഥാപനങ്ങളാണ് അദാനിയുടെ അപേക്ഷ നിരസിച്ചത്. സിറ്റി ബാങ്ക്, ഡച്ച് ബാങ്ക്, റോയൽ ബാങ്ക് ഓഫ് സ്കോട്ലാൻഡ്, എച്ച്എസ്ബിസി തുടങ്ങിയവരെല്ലാം വായ്പ നിരസിക്കുകയായിരുന്നു. ഒടുവിലാണ് ഇപ്പോൾ എസ്ബിഐ 5000 കോടി രൂപ വായ്പ നൽകുമെന്നതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്.
2014ൽ നരേന്ദ്ര മോദി അധികാരമേറ്റുകഴിഞ്ഞ് ഓസ്ട്രേലിയ സന്ദർശിച്ച വേളയിൽ അദാനിക്കായി സമ്മർദം ചെലുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. പദ്ധതിക്കായി 2014ൽ എസ്ബിഐ നൂറു കോടി ഡോളർ വായ്പ നൽകാൻ ധാരണയായിരുന്നെങ്കിലും ശക്തമായ പ്രതിപക്ഷ ആരോപണങ്ങളെത്തുടർന്ന് പിന്മാറുകയായിരുന്നു.
ഇപ്പോൾ എസ്ബിഐ വായ്പ നൽകാൻ ധാരണയായതുസംബന്ധിച്ച് വാർത്തകൾ പുറത്തുവരുമ്പോഴും പ്രതിഷേധം ഉയരുന്നുണ്ട്. എസ്ബിഐയിൽ നിക്ഷേപം നടത്തിയിട്ടുള്ള ഫ്രഞ്ച് ധനകാര്യ സ്ഥാപനമായ അമാൻഡി ശക്തമായ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. എസ്ബിഐ പിന്മാറിയില്ലെങ്കിൽ തങ്ങളുടെ കൈവശമുള്ള എസ്ബിഐയുടെ ഗ്രീൻ ബോണ്ടുകൾ വിൽപ്പന നടത്തുമെന്നാണ് അമാൻഡി ഡയറക്ടർ ജീൻ ജാക്സ് ബാർബറിസ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. കൽക്കരി ഖനനത്തിന് വായ്പ നൽകുന്നതും ഗ്രീൻ ബോണ്ട് ഇറക്കുന്നതും തീർത്തും വൈരുദ്ധ്യമാണെന്നും എസ്ബിഐ വായ്പ നൽകാൻ തീരുമാനിച്ചാൽ തങ്ങൾ ഗ്രീൻ ബോണ്ടിൽ നിക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളെപ്പോലെതന്നെ ഇൻഷ്വറൻസ് കമ്പനികളുടെ പിന്മാറ്റവും അദാനിയെ കുഴയ്ക്കുന്നുണ്ട്. ഖനിയുടെയും റെയിൽപ്പാതയുടെയും തുറമുഖത്തിന്റെയും നിർമാണത്തിൽ സഹകരിക്കാൻ നിർമാണക്കമ്പനികൾ തയാറാകുന്നില്ല. ഖനിയിൽനിന്ന് തുറമുഖത്തേക്ക് കൽക്കരി എത്തിക്കുന്നതിനും കമ്പനികളെയൊന്നും കിട്ടിയിട്ടില്ല. ഇതുവരെ 60 കമ്പനികളെങ്കിലും അദാനിയുമായി സഹകരിക്കുന്നതിന് വിസമ്മതം അറിയിച്ചതായാണ് ‘സ്റ്റോപ്പ് അദാനി’ പ്രക്ഷോഭക്കാർ അവകാശപ്പെടുന്നത്.
വെട്ടിച്ചുരുക്കിയ പദ്ധതി
പ്രതിവർഷം 600 ലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിക്കാനായിരുന്നു അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, തടസങ്ങൾ മൂലം പ്രവർത്തനം തുടങ്ങാൻ കഴിയാതായതോടെ പദ്ധതി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 150 ലക്ഷം ടൺ ഉത്പാദിപ്പിക്കാനും പിന്നീട് 275 ലക്ഷം ടണ്ണാക്കി ഉയർത്താനുമാണ് തീരുമാനം. റെയിൽ പാതയുടെ നീളവും കുറയ്ക്കും. നേരത്തെ അബട്ട് പോയിന്റ് പോർട്ടുമായി ബന്ധിപ്പിക്കാൻ 388 കിലോമീറ്റർ റെയിൽപ്പാതയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇപ്പോൾ 200 കിലോമീറ്റർ റെയിൽപ്പാത നിർമിച്ച് ഓറിസൺ ചരക്കു കപ്പൽ കമ്പനിയുടെ ഗൂയെല്ല പാതയിലേക്ക് കൽക്കരി എത്തിക്കാനാണ് പദ്ധതി. പദ്ധതി വെട്ടിച്ചുരുക്കിയതു വഴി പരിസ്ഥിതി പ്രവർത്തകർ പറയുന്നതുപോലുള്ള ആഘാതം ഉണ്ടാവില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെയും പദ്ധതിയെ അനുകൂലിക്കുന്നവരുടെയും വാദം.
സി.കെ. കുര്യാച്ചൻ