Friday, January 15, 2021 1:18 AM IST
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്തതകളും അപകടസൂചനകളും ഒളിപ്പിച്ച സമ്മാനപ്പൊതി പോലെയാണ് എറണാകുളം ജില്ലയിലെ അങ്കമാലി അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റി പദ്ധതി. ഈ ബൃഹദ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ തന്നെയാണ് ഇതു പറയുന്നത്. പദ്ധതി എന്താണെന്ന ചോദ്യത്തിനു പോലും വ്യക്തമായ ഉത്തരമില്ലെന്നിരിക്കേ ഗിഫ്റ്റ് സിറ്റിക്കായി തങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരേ അയ്യമ്പുഴ ഗ്രാമവാസികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു.
എന്താണ് ഗിഫ്റ്റ് സിറ്റി?
രാജ്യത്തെ വ്യവസായ വികസനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ രൂപം നല്കിയ വ്യവസായ ഇടനാഴികളിലൊന്ന് (ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍) കേരളത്തിലേക്കു കൂടി എത്തുന്നുവെന്ന വാര്ത്തയ്ക്കൊപ്പമാണു ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) എന്ന് ആദ്യം കേള്‍ക്കുന്നത്. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റിന്റെ (എന്‍ഐസിഡിഐടി) മേല്‍നോട്ടത്തിലുള്ള ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി (സിബിഐസി) കോയമ്പത്തൂര്‍- പാലക്കാട് വഴി കൊച്ചിയിലേക്കുകൂടി (കൊച്ചി -ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ -കെബിഐസി) നീട്ടാന്‍ തീരുമാനിച്ചിരുന്നു. കൊച്ചി -ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോറില്‍ ഉള്‍പ്പെട്ട പദ്ധതിയായാണു ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്.
അറിവധിഷ്ഠിത വ്യവസായങ്ങള്‍ ഉള്‍പ്പെടുത്തി, അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഹൈടെക്, ഫിനാന്‍ഷല്‍, ഇന്‍ഡസ്ട്രിയല്‍ ഹബ് എന്ന ആശയവുമായി നിശ്ചിതപ്രദേശത്തു ഗ്ലോബല്‍ സിറ്റി രൂപപ്പെടുത്തുകയാണു പദ്ധതിയെന്നാണു സൂചന. നോളജ് സിറ്റി, കോസ്മോപൊളിറ്റന്‍ സിറ്റി എന്നെല്ലാം പദ്ധതിയെ വിശദീകരിക്കുന്നവരുണ്ട്. പദ്ധതിയുടെ സാമൂഹ്യ ആഘാത (എസ്ഐഎ), പരിസ്ഥിതി ആഘാത (ഇഐഎ) പഠനങ്ങള്‍ പൂര്‍ത്തിയായി. ഭൂമി ഏറ്റെടുക്കലിനു പ്രാഥമിക നടപടികളും ആരംഭിച്ചു.
540 ഏക്കര്‍; 1,600 കോടി ചെലവ്
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്കൊപ്പം ആഗോളതലത്തിലുള്ള സ്വകാര്യ സംരംഭകരുടെയും പങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്ന ഗിഫ്റ്റ് സിറ്റിക്കായി 220 ഹെക്ടര്‍ ഭൂമിയാണ് (540 ഏക്കര്‍) ഇപ്പോള്‍ ആവശ്യം. 1,600 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചെലവ് കണക്കാക്കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കലിനു 540 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അയ്യമ്പുഴ വില്ലേജിലെ 19, 21 ബ്ലോക്കുകളില്‍ 70 സര്‍വേ നമ്പറുകളിലായുള്ള ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി കണ്ടെത്തിയത്. അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്, എട്ട്, ഒമ്പത് വാര്‍ഡുകളിലാണു നിര്‍ദിഷ്ട പദ്ധതിപ്രദേശം വ്യാപിച്ചുകിടക്കുന്നത്. ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുള്ള 540 ഏക്കറും 19-ാം ബ്ലോക്കിലാണ്.
ഭൂമി ഏറ്റെടുക്കുന്നതു സംസ്ഥാനം
പദ്ധതിക്കായി ഭൂമി കണ്ടെത്തി ഏറ്റെടുക്കുകയാണു ഗിഫ്റ്റ് സിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ദൗത്യം. ഫെബ്രുവരിയില്‍ അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ ആകുമെന്നതാണ് നിലവിലുള്ള സ്ഥിതി. കിന്‍ഫ്രയാണു ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നോഡല്‍ ഏജന്‍സി. ലാന്‍ഡ് അക്വിസിഷന്‍ നടപടികള്‍ക്കായി സ്പെഷല്‍ തഹസില്‍ദാരെയും നിയമിച്ചിട്ടുണ്ട്. പദ്ധതിക്കു കിഫ്ബി സഹായവും ലഭ്യമാക്കുമെന്നാണു സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
പദ്ധതിയെക്കുറിച്ചു വ്യക്തതകളില്ലാതെ കിടപ്പാടവും കൃഷിഭൂമിയും വിട്ടുകൊടുക്കാനാവില്ലെന്ന പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഏറ്റെടുക്കേണ്ട ഭൂമി 540 എന്നത് 500 ഏക്കറായി നിജപ്പെടുത്തി മറ്റൊരു ഉത്തരവും വന്നിട്ടുണ്ട്. ജനവാസ മേഖലകളെ ഒഴിവാക്കാനാണ് ഇതെന്നാണു സര്‍ക്കാര്‍ ഏജന്‍സികള്‍ പറയുന്നതെങ്കിലും അതു വന്‍കിടക്കാരെ സഹായിക്കാനാണെന്നാണു നാട്ടുകാരുടെ ആക്ഷേപം.
വിജ്ഞാപനം കാത്ത്
ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ചു വ്യക്തതയായിട്ടുണ്ടെന്നും സര്‍ക്കാര്‍ വിജ്ഞാപനം വന്നാല്‍ അതിന്റെ തുടര്‍നടപടികള്‍ ആരംഭിക്കുമെന്നും ലാന്‍ഡ് അക്വിസിഷന്‍ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ സുരേഷ് കുമാര്‍ ‘ദീപിക’ യോടു പറഞ്ഞു. പദ്ധതിയെ സംബന്ധിച്ചു നാട്ടുകാരുടെ എതിര്‍പ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരമാവധി ജനവാസമേഖല ഒഴിവാക്കിയാണു ഗിഫ്റ്റ് സിറ്റിക്കായി ഭൂമി ഏറ്റെടുക്കുക. ഭൂമി ഏറ്റെടുത്തു നല്കുകയാണു സംസ്ഥാന സര്‍ക്കാരിനുള്ള ചുമതല. ഐടി അധിഷ്ടിത സ്ഥാപനങ്ങളാകും പദ്ധതിയിലൂടെ വരികയെന്നാണു മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് എതിര്‍പ്പ്?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപത്തു വിശാലമായ പ്രദേശം എന്നതാണു പദ്ധതിക്കായി മലയോരഗ്രാമമായ അയ്യമ്പുഴ കണ്ടെത്തിയതിനു പിന്നില്‍. ഏറ്റെടുക്കേണ്ട ഭൂമിയില്‍ 40 ഏക്കര്‍ ഒഴിവാക്കിയെന്നു സര്‍ക്കാര്‍ വിശദീകരിക്കുമ്പോള്‍ അതിലും അവ്യക്തതകള്‍ ബാക്കിയാണെന്നു നാട്ടുകാര്‍ പറയുന്നു. കുടിയൊഴിപ്പിക്കലും കൃഷി ഭൂമികള്‍ ഇല്ലാതാകലും മാത്രമല്ല, ഗിഫ്റ്റ് സിറ്റി അയ്യമ്പുഴയ്ക്കു സമ്മാനിക്കുന്നത്. ഗാഡ്ഗില്‍ കമ്മീഷന് റിപ്പോര്‍ട്ട്പ്രകാരം വലിയതോതിലുള്ള നിര്‍മാണപ്രവൃത്തികള്‍ക്കു അനുയോജ്യമല്ലാത്ത പരിസ്ഥിതി ലോലപ്രദേശമാണ് അയ്യമ്പുഴ. 1998, 2008, 2018 വര്‍ഷങ്ങളില്‍ ഇവിടെ ഉരുള്പൊട്ടലുകളുണ്ടായതായും സര്‍ക്കാര്‍ രേഖകളുണ്ട്.
ഇരുവശങ്ങളും വനഭൂമിയാണ്. ഇത്തരമൊരു സ്ഥലത്തു ലക്ഷക്കണക്കിനു ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ ഉയരുന്നതു പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്ന പ്രദേശത്തിനു പടിഞ്ഞാറു ഭാഗത്തു പാറമട ഉടമകളുടെ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഒന്നുംതന്നെ ഏറ്റെടുക്കുന്നില്ലെന്നതും ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
കുടിയിറക്കല്‍ ഭീഷണിയില്‍ 280 കുടുംബങ്ങള്‍
കൃഷിക്കാരും തൊഴിലാളികളും ഉള്‍പ്പെടെ സാധാരണക്കാരായ 280 കുടുംബങ്ങളാണ് നിര്‍ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതിക്കു വേണ്ടി കുടിയിറക്കു ഭീഷണി നേരിടുന്നത്. കൂലിപ്പണിക്കാരും പ്ലാന്റേഷന് തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാരില്‍ ഏറെയും. 17 കുടുംബങ്ങളുള്ള ഹരിജന്‍ കോളനി, 20 വീടുകളുള്ള ലക്ഷം വീട് കോളനി, 12 വീടുകളുള്ള നാലു സെന്റ് കോളനി എന്നിവയെല്ലാം പദ്ധതിക്കായി വിട്ടുകൊടുക്കേണ്ടിവരും.
മൂന്നു വശവും മലകളാല്‍ ചുറ്റപ്പെട്ട, തരിശു ഭൂമിയില്ലാത്ത ഈ മേഖലയില്‍ നിരവധി തെങ്ങ്, ജാതി, കമുക്, പൈനാപ്പിള്‍, റബര്‍ തോട്ടങ്ങളും ഇല്ലാതാകും. സ്ഥലം വിട്ടുനല്‍കാന്‍ തയാറല്ലെന്നറിയിച്ചു 280 ല്‍ 253 കുടുംബങ്ങളും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് സെക്രട്ടറി വരെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.
2013ലെ റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് പോളിസി പ്രകാരം വികസന പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടിവരുമ്പോള് പ്രദേശത്തെ 70 ശതമാനം താമസക്കാരുടെയും സമ്മതപത്രം ആവശ്യമാണ്. അയ്യമ്പുഴയില്‍ അതിലധികം പേര് നിലവില്‍ പദ്ധതിക്ക് എതിരാണ്. ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥമിക നടപടികള്‍ക്കായി അയ്യമ്പുഴയിലെത്തിയ ഉദ്യോഗസ്ഥരെ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
നാടിനൊപ്പം ജനകീയ മുന്നേറ്റസമിതി
കഴിഞ്ഞ സെപ്റ്റംബര്‍ 20നു പദ്ധതിക്കെതിരേ അയ്യമ്പുഴയില്‍ സമരപ്പന്തല്‍ ഉയര്‍ന്നു. ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍, റാലി, വിവിധ പ്രതിഷേധ പരിപാടികള്‍ എന്നിവയും സമിതിയുടെ നേതൃത്വത്തില്‍ നടത്തി.
രാജ്യത്തെ കര്‍ഷകര്‍ക്കുവേണ്ടി രാജ്യതലസ്ഥാനത്തു വലിയ സമരം നടക്കുമ്പോള്‍, അവര്‍ക്കു പിന്തുണയറിയിച്ച സംസ്ഥാന സര്‍ക്കാര്‍, അയ്യമ്പുഴയില്‍ കര്ഷകജനതയോടു കിടപ്പാടവും കൃഷിഭൂമിയും വിട്ടൊഴിഞ്ഞുപോകാന്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്നു ജനകീയ മുന്നേറ്റസമിതി രക്ഷാധികാരികളായ അമലാപുരം പള്ളി വികാരി ഫാ. വര്‍ഗീസ് ഇടശേരി, കൊല്ലങ്കോട് പള്ളി വികാരി ഫാ. ബിജോയ് പാലാട്ടി, കണ്‍വീനര്‍മാരായ ബിജോയ് ചെറിയാന്, ജോസ് ചുള്ളിക്കാരന്‍ എന്നിവര്‍ പറഞ്ഞു.
വികസന പദ്ധതിക്ക് ഈ നാട് എതിരല്ല, എന്നാല്‍ ജനങ്ങളെ കുടിയിറക്കിയും അവരുടെ ഉപജീവനമാര്‍ഗമായ കൃഷിയും അനുബന്ധ തൊഴിലുകളും ഇല്ലാതാക്കിയുമുള്ള പദ്ധതിയെ എതിർക്കും. അയ്യമ്പുഴ വില്ലേജില്‍തന്നെ ജനവാസമില്ലാത്ത 171.47 ഹെക്ടര്‍ സര്‍ക്കാര്‍ തരിശു ഭൂമി പദ്ധതിക്കായി ഉപയോഗിക്കാവുന്നതാണെന്നു സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമീപ പഞ്ചായത്തായ നീലീശ്വരത്തും 800 ഏക്കറോളം തരിശു ഭൂമിയുള്ളതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും പരിണിക്കാതെ അടിമുടി അവ്യക്തതകളും ദുരൂഹതകളും നിറഞ്ഞ ഗിഫ്റ്റ് സിറ്റിയുടെ വരവിനെ കാര്‍ഷിക സംസ്കൃതിയില്‍ പരുവപ്പെട്ട അയ്യമ്പുഴ നിവാസികള്‍ക്ക് ആശങ്കയോടെയല്ലാതെ കാണാനാവില്ല -സമിതി നേതാക്കള്‍ പറയുന്നു.
കുടിയിറക്കപ്പെട്ടവരുടെ പാഠം
കേരളത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ടവര്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനകള്‍ ഗിഫ്റ്റ് സിറ്റിയുടെ കാര്യത്തില്‍ അനുഭവിക്കാന്‍ തങ്ങളില്ലെന്നാണ് അയ്യമ്പുഴ നിവാസികള്‍ സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നത്. അയ്യമ്പുഴയില്‍ കുടിയിറക്കു ഭീഷണി നേരിടുന്നവരില്‍ ഇടമലയാര്‍ കനാല്‍, ഇടുക്കി ഡാം എന്നിവയ്ക്കായി ഒരുവട്ടം കുടിയിറങ്ങിപ്പോരേണ്ടിവന്നവര് കൂടി ഉണ്ടെന്നറിയുമ്പോള്‍, ഒരു ജനതയുടെ ദുരിതത്തിന്റെ വ്യാപ്തി തിരിച്ചറിയാം. തങ്ങളുടെ ജീവിതം തകര്‍ക്കുന്ന ഈ ‘ഗിഫ്റ്റ്’ തങ്ങള്‍ക്കു വേണ്ടെന്നുതന്നെയാണ് അയ്യമ്പുഴ കേരളത്തോടും സര്‍ക്കാരിനോടും ശക്തമായ ഭാഷയിൽ പറയുന്നത്.
സിജോ പൈനാടത്ത്