Friday, January 15, 2021 1:54 AM IST
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവളഞ്ഞിരിക്കുകയാണ് ലക്ഷക്കണക്കിനു കർഷകർ. കോവിഡിനെയും തണുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് സമരം ചെയ്യുകയാണവർ. ഇവരെ ഈ സഹനസമരത്തിലേക്കു തള്ളിവിട്ടതാര്?
കുറേക്കാലമായി ബിജെപി സർക്കാർ കർഷകർക്കു പല വാഗ്ദാനങ്ങളും നൽകിയിരുന്നു. എം.എസ് സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കുമെന്ന് ഒരിക്കൽ; ഉത്പാദനച്ചെലവിന്റെ 50 ശതമാനം കൂടുതലായി വില ലഭ്യമാക്കുമെന്നു മറ്റൊരിക്കൽ; കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നു മറ്റൊരു വാഗ്ദാനം. പക്ഷേ, ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല; കർഷക ആത്മഹത്യകൾ തുടരുകയും ചെയ്തു.
അപ്പോഴാണു പെട്ടെന്നൊരു പ്രഖ്യാപനം- “കർഷകനെ സ്വതന്ത്രനാക്കുന്നു; ഉത്പന്നം രാജ്യത്തെവിടെ കൊണ്ടുചെന്ന് വേണമെങ്കിലും വിൽക്കാം; ഒരു രാജ്യം ഒരു വിപണി.” ഇതെല്ലാം ഒറ്റയടിക്ക് യാഥാർഥ്യമാക്കാൻ മൂന്ന് ഓർഡിനൻസുകൾ! മൂന്നുമാസം കഴിഞ്ഞ് 2020 സെപ്റ്റംബറിൽ ഓർഡിനൻസിനു പകരം, മൂന്നു ബില്ലുകൾ. വിശദമായ ചർച്ചയ്ക്കും പരിശോധനയ്ക്കും സമയം നൽകാതെ അവ പാസാക്കി.
കോവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനവും തൊഴിലും നഷ്ടപ്പെട്ട ജനങ്ങളുടെ വാങ്ങൽശക്തി തീരെ കുറഞ്ഞുപോയിരുന്നു. അങ്ങനെ വ്യാവസായിക ഉത്പന്നങ്ങൾ വില്പനയാകാതെ കെട്ടിക്കിടന്ന സ്ഥിതി. അപ്പോൾ വ്യവസായ മേഖലയിൽനിന്നുമുള്ള വിറ്റുവരവിനെയും ലാഭത്തെയും മാത്രം ആശ്രയിച്ചുകൊണ്ട് കന്പനികൾക്കു മുൻകാല ലാഭം നേടിയെടുക്കാൻ കഴിയില്ല. അതേസമയം, ഇക്കഴിഞ്ഞകൊല്ലം ഇന്ത്യയിലെങ്ങും നല്ല മഴ. മൺസൂണിന്റെ ബലത്തിൽ നല്ല വളർച്ചാനിരക്കു നേടുന്ന കാർഷികമേഖലയെ വേണ്ടവിധം ഉപയോഗിച്ചാൽ ലാഭം നിലനിർത്താം എന്നു വ്യവസായികൾ മനസിലാക്കി.
കാർഷികമേഖലയിൽ പ്രയാസമില്ലാതെ പ്രവേശിച്ച് വിജയകരമായി ബിസിനസ് നടത്താൻ അവരെ പ്രാപ്തരാക്കണം. അതിനുവേണ്ട മൂന്നു നിയമങ്ങളാണ് പാസാക്കിയെടുത്തിരിക്കുന്നത്. ഈ മൂന്നു നിയമങ്ങളെ എതിർത്തുകൊണ്ടാണ് ഇപ്പോൾ കർഷകസമരം നടക്കുന്നത്.
ഏതെല്ലാമാണീ മൂന്നു നിയമങ്ങൾ? മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാർഷിക ഉത്പന്നങ്ങൾ വിൽക്കാനുള്ള എപിഎംസി എന്ന ചന്തകളെ നിർവീര്യമാക്കാനുള്ളത് ആദ്യത്തെ നിയമം. കരാർ വ്യവസ്ഥയിൽ കന്പനിക്കാർക്ക് കർഷകരെക്കൊണ്ടു കൃഷി ചെയ്യിപ്പിച്ച് ഉത്പന്നം മുൻകൂർ നിശ്ചയിച്ച വിലയ്ക്കു വാങ്ങിയെടുക്കൽ അനുവദിക്കുന്നത് രണ്ടാമത്തെ നിയമം. മൂന്നാമതായി കാർഷിക ഉത്പന്ന വിപണന മേഖലയിൽ പ്രവേശിക്കുന്ന കന്പനികൾക്കു ലാഭകരമായി പ്രവർത്തിക്കാൻ ആവശ്യമായത്ര സ്റ്റോക്ക് സംഭരിക്കാൻവേണ്ടി അവശ്യവസ്തുക്കളുടെ നിയന്ത്രണനിയമത്തിൽ ഭേദഗതികൾ കൊണ്ടുവരുന്ന നിയമം.
എന്തുകൊണ്ടു റദ്ദാക്കണം?
ഈ നിയമങ്ങൾ റദ്ദുചെയ്യണമെന്ന് കർഷകർ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്? എ.പി.എം.സി നിയമം (Agricultural Produce Market Committe Act) നിലവിലുള്ള സംസ്ഥാനങ്ങളിൽ കർഷകർ ഉത്പന്നവുമായി മണ്ഡികൾ എന്നു വിളിക്കപ്പെടുന്ന ചന്തകളിൽ എത്തുന്നു. അവിടെ നടക്കുന്ന ലേലത്തിൽ ലഭിക്കുന്ന വില തൃപ്തികരമാണെങ്കിൽ ഉത്പന്നത്തിന്റെ വില്പന നടക്കുന്നു. വില തൃപ്തികരമല്ലെങ്കിൽ കർഷകന് അതേ മണ്ഡിയിൽതന്നെയുള്ള ഫുഡ് കോർപറേഷന്റെ പ്രതിനിധിയെക്കണ്ട് സർക്കാർ നിശ്ചയിച്ചിരിക്കുന്ന താങ്ങുവിലയ്ക്ക് ഉത്പന്നം നല്കാം. മൂന്നു ദിവസത്തിനകം വില ലഭിക്കും. ഉത്പാദനച്ചെലവ് കണക്കാക്കി ആണ്ടുതോറും ഈ താങ്ങുവില പരിഷ്കരിച്ചു പ്രഖ്യാപിക്കുന്ന പതിവ് 1960-കളിൽ തുടങ്ങിയതാണ്.
കർഷകർ മണ്ഡിയിൽ കൊണ്ടുചെന്നുവേണം ധാന്യം വിൽക്കാൻ എന്ന നിബന്ധന പുതിയ നിയമത്തിൽ എടുത്തുകളഞ്ഞു. പുറത്തെവിടെ വേണമെങ്കിലും വ്യാപാരം നടത്താം. എപിഎംസി മണ്ഡിക്കു പുറത്തു നടക്കുന്ന വ്യാപാരത്തിന്മേൽ സംസ്ഥാനസർക്കാർ ഒരു നികുതിയും ചുമത്താൻ പാടില്ല. മണ്ഡിയിൽ നടക്കുന്ന വ്യാപാരം, നികുതിക്കു വിധേയം. വിവിധ സംസ്ഥാനങ്ങളിൽ നികുതി, ഏജന്റിന്റെ കമ്മീഷൻ എന്നിവ ഉൾപ്പെടെ ആറു മുതൽ എട്ടു വരെ ശതമാനം ചെലവാകും. പുറത്ത്, കരാർകന്പനികൾക്ക് ഉത്പന്നം വിൽക്കുന്പോൾ ഈ നികുതിഭാരം ഒഴിവായിക്കിട്ടും.
കർഷകർ താത്കാലിക ലാഭത്തിനുവേണ്ടി മണ്ഡികളെ ഉപേക്ഷിച്ച് കരാറുകാരെ സമീപിക്കും. ആദ്യഘട്ടത്തിൽ കരാറുകാർ മോഹവില നൽകാനും തയാറാകും. അങ്ങനെ മണ്ഡികളിൽ ബിസിനസ് കുറയും, അവ ബലഹീനമാകും. മൂന്ന്, നാല് കൊല്ലക്കാലത്തോടെ മണ്ഡികൾ പൂട്ടാൻ നിർബന്ധിതമാകും. അതോടെ താങ്ങുവിലയും, ഫുഡ് കോർപറേഷനും അപ്രത്യക്ഷമാകും, ഒരുപക്ഷേ, ഫുഡ് കോർപറേഷൻ സ്വകാര്യവത്കരിക്കപ്പെടും.
കമ്പനികൾ വിശ്വരൂപം കാട്ടും
അന്ന്, കരാർകന്പനികൾ തങ്ങളുടെ വിശ്വരൂപം കാണിക്കും; വിലയിടിക്കും. കരാർ വ്യവസ്ഥകളിൽ ഗുണനിലവാരത്തിന്റെ പേരിൽ വില കുറയ്ക്കാനുള്ള വ്യവസ്ഥ ഉപയോഗിക്കും. കർഷകൻ, കന്പനിക്കാരുടെ ചൂഷണത്തിന്റെ ഇരകളായിത്തീരും. ഇതാണ് കർഷകരുടെ ഭയം.
സംസ്ഥാനസർക്കാരിനു മണ്ഡികളിൽനിന്നു ലഭിച്ചുവരുന്ന നികുതിവരുമാനം ഇല്ലാതാകുന്നതോടെ ഗ്രാമപ്രദേശത്തു റോഡുകളും മറ്റടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാൻവേണ്ടി ചെലവിട്ടിരുന്ന തുക ലഭിക്കാതെ വരും. അതോടെ അടിസ്ഥാന സൗകര്യവികസനവും അവഗണിക്കപ്പെടും.
ഈ അപകടങ്ങളെല്ലാം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്ന കർഷകർ, ആണ്ടുതോറും താങ്ങുവില പുതുക്കിനിർണയിക്കുന്ന പതിവു തുടരണമെന്നും കന്പനിയുമായി ഉണ്ടാക്കുന്ന കരാറിൽ നിശ്ചയിക്കുന്ന വില ഈ താങ്ങുവിലയേക്കാൾ കുറയാൻ പാടില്ലെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യാൻ ആവശ്യപ്പെടുന്നു.
മൂന്നാമത്തെ നിയമം അവശ്യവസ്തു നിയന്ത്രണനിയമത്തിന്റെ ഭേദഗതിയാണല്ലോ. ധാന്യങ്ങൾ, സസ്യ എണ്ണ, പയറ്, പരിപ്പ്, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ അവശ്യവസ്തുക്കൾ വ്യാപാരികളും മറ്റും ഒരു പരിധിക്കു മുകളിൽ ശേഖരിച്ചുവയ്ക്കും, വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാകും; അപ്പോൾ വില കയറ്റി വിറ്റ് കൊള്ളലാഭം നേടും. ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടും. ഈ തന്ത്രം പരാജയപ്പെടുത്താൻ വേണ്ടി 1955-ൽ നടപ്പാക്കിയ നിയമത്തിൽ ഈ ഉത്പന്നങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതിൽ ചില പരിമിതികൾ കൊണ്ടുവന്നു.
പൂഴ്ത്തിവയ്ക്കൽ തടഞ്ഞ് വില നിയന്ത്രിക്കാനുള്ള ഈ നിയമത്തിൽ നിർണയിച്ചിട്ടുള്ള സ്റ്റോക്ക് പരിമിതികൾ എടുത്തുകളയുന്ന ഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. വൻ കന്പനികൾ ഭക്ഷ്യ ഉത്പന്ന മേഖലയിൽ കടന്നുവന്ന് നല്ല ലാഭം നേടണമെങ്കിൽ, വൻതോതിൽ വ്യാപാരം നടക്കണം, കൂടുതൽ സ്റ്റോക്ക് വയ്ക്കണം. വിപണിവില 100 ശതമാനം കണ്ട് ഉയർന്നാൽ, സർക്കാരിന് ഇടപെടാം. പക്ഷേ, അപ്പോഴേക്കും ചൂഷകരുടെ ലക്ഷ്യം അവർ നേടിക്കഴിഞ്ഞിരിക്കും.
നിയമങ്ങൾ വൻ കന്പനികൾക്കുവേണ്ടി
ചുരുക്കത്തിൽ പുതിയ കാർഷിക നിയമങ്ങൾ മൂന്നും, കർഷകർക്കുവേണ്ടിയല്ല, കാർഷിക ഉത്പന്ന വിപണനമേഖലയിലേക്കു കടന്നുവരുന്ന വൻ കന്പനികൾക്കുവേണ്ടിയാണെന്നു കർഷകർ വിശ്വസിക്കുന്നു. പക്ഷേ, കരാർ കന്പനിക്കാർക്കുവേണ്ടിയാണു പുതിയ നിയമം എന്ന കാര്യം മറച്ചുവച്ച് ‘ഒരു രാജ്യം, ഒരു വിപണി’എന്നും മറ്റുമുള്ള ആകർഷകമായ മുദ്രാവാക്യങ്ങൾ മുഴക്കി കർഷകരെ ചൂഷണത്തിനിരയാക്കുന്ന നിയമങ്ങളെ സർക്കാർ അവതരിപ്പിക്കുന്നു. ഇതെല്ലാം കണ്ട് അസ്വസ്ഥരായ കർഷകരാണ്, സമരവേദികളിൽ അണിനിരന്നിരിക്കുന്നത്.
താങ്ങുവില തുടരും എന്നു സർക്കാർ. പ്രധാനമന്ത്രിയുടെ വാക്കിനപ്പുറം വേറെന്ത് ഉറപ്പാണ് പ്രസക്തമെന്നു സർക്കാർ വക്താക്കൾ ചോദിക്കുന്പോൾ ജലരേഖകളായിത്തീർന്നുകഴിഞ്ഞ നിരവധി വാഗ്ദാനങ്ങൾ നൽകിയ പ്രധാനമന്ത്രിയല്ലേ ഈ വാക്കും നൽകുന്നത് എന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. എട്ടുവട്ടം ചർച്ചകൾ പരാജയപ്പെട്ടുകഴിഞ്ഞു.
ഇപ്പോളിതാ, സുപ്രീംകോടതി ഇടപെട്ട് ഈ നിയമങ്ങൾ നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഒരു നാലംഗ വിദഗ്ധസമിതിയെ നിയോഗിച്ചു പ്രശ്നം പഠിച്ച്, അതു പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ നീക്കം ഒരുപക്ഷേ, കേന്ദ്രസർക്കാരിന് ഈ പ്രതിസന്ധിയിൽനിന്നും തലയൂരി, തൽക്കാലത്തേക്കെങ്കിലും ആശ്വസിക്കാൻ വഴിയൊരുക്കുമോ? കർഷക സംഘങ്ങളുടെ പ്രതികരണം പ്രതികൂലമാണ്. ഈ പ്രശ്നം, കോടതിയല്ല പരിഹരിക്കേണ്ടത്, സർക്കാരാണ് എന്നവർ വിശ്വസിക്കുന്നു.
പ്രശ്നം പരിഹരിക്കേണ്ടതു സർക്കാർ
കർഷകർക്കു താങ്ങുവിലയുടെ സംരക്ഷണം നൽകണമോ, കരാർകന്പനികളുടെ വ്യാപാരത്തിന്മേലും നികുതി പിരിക്കാൻ സംസ്ഥാനസർക്കാരിന് അവകാശം നൽകി എ.പി.എം.സി മണ്ഡികൾക്ക് എതിരായുള്ള വിവേചനം നീക്കി, ഒരേപോലെ മത്സരിക്കാൻ അവർക്ക് അവസരം നൽകണമോ, ഇവയെല്ലാം സർക്കാർ എടുക്കേണ്ട നയപരമായ തീരുമാനങ്ങളാണെന്നും കോടതി തീരുമാനിക്കേണ്ട നിയമപ്രശ്നങ്ങളല്ലെന്നും കർഷകർ വാദിക്കുന്നു.
നമ്മുടെ ഭരണഘടനയിൽ എക്സിക്യൂട്ടീവ്, ജുഡീഷറി, ലെജിസ്ലേച്ചർ- അതായത് ഭരണനിർവഹണം, നീതിന്യായ കോടതി, നിയമസഭയും പാർലമെന്റും എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾക്കും അവരുടേതായ പ്രവർത്തനമേഖലകളും അധികാര പരിധികളും നിർണയിച്ചിട്ടുണ്ട്. ഇവ മൂന്നും സ്വതന്ത്രമായി നിലകൊണ്ട് അവരവരുടെ ദൗത്യം കൃത്യമായി നിർവഹിക്കുന്പോൾ മാത്രമേ ജനാധിപത്യത്തിന്റെ ശരിയായ പ്രവർത്തനം ഉറപ്പുവരുത്താൻ കഴിയൂ. ഇന്ത്യയിൽ സമീപകാലത്ത് പലപ്പോഴും ജുഡീഷറി, മറ്റു രണ്ടു വിഭാഗങ്ങളുടെയും അധികാരമേഖലകളിൽ കടന്നുകയറി വിധികൾ പ്രസ്താവിക്കുന്നു എന്ന പരാതി ഭരണഘടനാ വിദഗ്ധർ ഉന്നയിക്കാറുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്തവരല്ലാത്ത ജഡ്ജിമാർ എല്ലാ വിഷയങ്ങളിലും നിയമപ്രശ്നങ്ങൾ അല്ലാത്ത കാര്യങ്ങളിലും തീരുമാനം പ്രഖ്യാപിക്കാൻ തുടങ്ങിയാൽ ജനാധിപത്യംതന്നെ ഇല്ലാതാകില്ലേ എന്നവർ ചോദിക്കുന്നു.
വാസ്തവത്തിൽപ്രധാനമന്ത്രിതന്നെ മുൻകൈയെടുത്ത് കർഷക പ്രതിനിധികളുമായി ചർച്ച നടത്തി, മൂന്നോ നാലോ നിയമഭേദഗതികൾ കൊണ്ടുവന്നു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കേണ്ടതല്ലേ? കരാറിൽ ഉത്പന്നത്തിനു നിർണയിച്ചിരിക്കുന്ന വില, എംഎസ്പിയേക്കാൾ കുറയാൻ പാടില്ല, മണ്ഡികളിൽ ഉള്ള നികുതിനിരക്ക് കരാർ വ്യാപാരത്തിന്മേലും വിധിക്കുക, അവശ്യവസ്തു ഭേദഗതിയിൽ പറഞ്ഞിരിക്കുന്ന 100 ശതമാനം വിലക്കയറ്റംവരെ കാത്തിരിക്കാതെ, 25 ശതമാനം വിലക്കയറ്റമുണ്ടാകുന്പോൾത്തന്നെ സ്റ്റോക്ക് നിയന്ത്രണം ഏർപ്പെടുത്തുക, തർക്കങ്ങൾ പരിഹരിക്കാൻ കോടതിയെ സമീപിക്കാനുള്ള അവകാശം നൽകുക മുതലായവ നടപ്പിലാക്കുക- ഇവയെല്ലാം തർക്കപരിഹാരത്തിനുതകുന്ന വിഷയങ്ങളാണ്. കർഷകരുടെ ആശങ്ക അകറ്റി നാട്ടിൽ സമാധാനമുണ്ടാകാൻ ദൈവംതന്നെ സഹായിക്കട്ടെ!
പി.സി. സിറിയക്