Wednesday, February 10, 2021 12:20 AM IST
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ ജന്മശതാബ്ദിയാണ് നാളെ. കോട്ടയം ജില്ലയിലെ മണിമലയിൽ പടിയറ കുടുംബത്തിൽ, കുരുവിള-അന്നമ്മ ദന്പതികളുടെ അഞ്ചാമത്തെ സന്താനമായി 1921 ഫെബ്രുവരി 11 നാണ് മാർ ആന്റണി പടിയറ ഭൂജാതനായത്. പ്രൈമറി വിദ്യാഭ്യാസം മണിമലയിലും ഹൈസ്കൂൾ വിദ്യാഭ്യാസം ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലും പൂർത്തിയാക്കിയ ശേഷം മിഷനറി വൈദികനാകാൻ ആഗ്രഹിച്ച്, കോയന്പത്തൂർ മിഷനിൽ പ്രവർത്തിക്കാൻ അവിടത്തെ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. ബംഗളൂരു സെന്റ് പീറ്റേഴ്സ് സെമിനാരിയിൽ നിന്നു മേജർ സെമിനാരി പഠനം പൂർത്തിയാക്കി 1945-ൽ മൈസൂർ രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. മൈസൂർ രൂപതയിലെ വിവിധ ഇടവകകളിലും മൈനർ സെമിനാരിയിലും ബംഗളൂരു സെന്റ് പീറ്റേഴ്സ് സെമിനാരിയിലും സേവനം ചെയ്ത മാർ പടിയറ 34-ാമത്തെ വയസിൽ, 1955-ൽ ഉൗട്ടി രൂപതയുടെ പ്രഥമ മെത്രാനായി.
നവജാതയായ ഉൗട്ടി രൂപതയിൽ 15 വർഷം ഇടയദൗത്യം നിർവഹിച്ച മാർ പടിയറ 1970 ഓഗസ്റ്റ് 15-നു മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയിൽ, പുണ്യശ്ലോകനായ മാർ കാവുകാട്ട് മെത്രാപ്പോലീത്തായുടെ പിൻഗാമിയായി, മേലധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. 15 വർഷത്തിനു ശേഷം, 1985 ജൂലൈ മൂന്നിന് എറണാകുളം അതിരൂപതയിൽ, കർദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ പിൻഗാമിയായി ഇടയദൗത്യം ആരംഭിച്ചു. എറണാകുളം മെത്രാപ്പോലീത്തയായി ശുശ്രൂഷ ചെയ്തുവരവേ, 1988-ൽ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട മാർ പടിയറ, 1992-ൽ സീറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തിയപ്പോൾ അതിന്റെ പ്രഥമ മേജർ ആർച്ച്ബിഷപ്പായി നിയമിതനായി.
മണിമലയെന്ന കൊച്ചുഗ്രാമത്തിൽ വിരിഞ്ഞ ഈ മനോഹരപുഷ്പത്തെ ദൈവം തീർഥാടനപാതയിൽ പടിപടിയായി ഉയർത്തി, ഒൗന്നത്യത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിച്ചു. പ്രായാധിക്യത്താലും രോഗത്താലും ക്ഷീണിതനായ മാർ പടിയറ 1996 ഡിസംബർ 23-ന് ഒൗദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു; 2000 മാർച്ച് 23-നു നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തു.
തീർഥയാത്രയുടെ ജീവിതകഥ
കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇന്നോളം മറ്റൊരു മെത്രാനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു തീർഥയാത്രയുടെ ജീവിതകഥയാണ് മാർ പടിയറയുടെത്. കേരളത്തിനു വെളിയിൽ ഒരു ലത്തീൻ രൂപതയിൽ (മൈസൂർ) ഒന്പതു വർഷം വൈദികനായും മറ്റൊരു ലത്തീൻ രൂപതയിൽ (ഉൗട്ടി) 15 വർഷം മെത്രാനായും സേവനമനുഷ്ഠിച്ചശേഷം ചങ്ങനാശേരിയിലും പിന്നീട് എറണാകുളത്തും പൗരസ്ത്യ സഭയുടെ സാരഥ്യമേറ്റ മാർ പടിയറയുടെ അനുഭവസന്പത്തിന്റെ ആഴവും പരപ്പും മറ്റാർക്കും അവകാശപ്പെടാനാവില്ല.
ഭരമേല്പിക്കപ്പെടുന്ന ഏത് ഉത്തരവാദിത്വവും യാതൊരു എതിർപ്പും കൂടാതെ ഏറ്റെടുക്കാൻ മാർ പടിയറ തയാറായിരുന്നു. എല്ലാം ദൈവനിയോഗമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. മെത്രാപ്പോലിത്തൻ സ്ഥാനത്തിന്റെയും കർദിനാൾ സ്ഥാനത്തിന്റെയും ഉത്തരവാദിത്വങ്ങൾക്കു പുറമേ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ ചുമതലകളും നിർവഹിച്ചിട്ടുള്ള മാർ പടിയറ സീറോ മലബാർ ബിഷപ്സ് കോണ്ഫറൻസിന്റെ പ്രസിഡന്റായും സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ കേരളത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അപ്പസ്തോലിക് വിസിറ്റേറ്ററായും കെസിബിസി പ്രസിഡന്റായും സിബിസിഐ വൈസ് പ്രസിഡന്റായും കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തിന്റെയും ബംഗളൂരു ധർമാരാം പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചാൻസലറായും ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഒപ്പം റോമിൽ വിവിധ പൊന്തിഫിക്കൽ കമ്മീഷനുകളിലെ അംഗമായും സേവനമനുഷ്ഠിച്ചു.
എന്നും മിഷനറി
സ്ഥാനമാനങ്ങളുടെ പുറകേ പോകുന്നയാളും അതിൽ അഭിരമിക്കുന്നയാളുമായിരുന്നില്ല മാർ പടിയറ. സ്ഥാനമാനങ്ങളെല്ലാം ഒരർഥത്തിൽ അദ്ദേഹത്തിനു മുൾക്കിരീടങ്ങളായിരുന്നു. പതിനഞ്ചു വർഷത്തെ ഉൗട്ടിയിലെ മെത്രാൻസ്ഥാനവും ചങ്ങനാശേരിയിലെ മെത്രാപ്പോലീത്തൻ സ്ഥാനവും അലങ്കരിച്ച മാർ പടിയറ അധികാരക്കസേര ഉപേക്ഷിക്കാൻ പരിശ്രമിച്ച വ്യക്തിയാണ്. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് 1975 നവംബറിൽ അദ്ദേഹം സ്ഥാനത്യാഗത്തിനുവേണ്ടി മാർപാപ്പയ്ക്കു സമർപ്പിച്ച രാജിക്കത്ത്.
മിഷനറി വൈദികനായി, ദൈവവചന പ്രഘോഷകനായി ജീവിക്കാൻ ആഗ്രഹിച്ച് വൈദികാന്തസിൽ പ്രവേശിച്ച മാർ പടിയറയിലെ ‘മിഷനറി’, മെത്രാപ്പോലീത്തയായിരുന്നപ്പോഴും വളരെ സജീവമായിരുന്നു. മെത്രാപ്പോലീത്തൻ സ്ഥാനം ഉപേക്ഷിച്ച് മുഴുവൻ സമയവും ധ്യാനപ്രസംഗങ്ങളും വചനപ്രഘോഷണവും നടത്തി ദൈവരാജ്യ ശുശ്രൂഷ ചെയ്യാൻ തന്നെ അനുവദിക്കണമെന്നാണ് അദ്ദേഹം രാജിക്കത്തിൽ അഭ്യർഥിച്ചിരുന്നത്. മാർപാപ്പ അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തിനുള്ള പരിശ്രമത്തെ തിരസ്കരിച്ചു എന്നു മാത്രമല്ല ഉത്തരവാദിത്വമേറിയ ചുമതലകൾ നല്കി ആദരിക്കുകയാണ് ചെയ്തത്.
എളിമയും ലാളിത്യവും
ഓരോ സ്ഥാനവും സ്വീകരിക്കുന്പോഴും തന്റെ പരിമിതികളെക്കുറിച്ചുള്ള ആഴമേറിയ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു. “തന്റെ മുൻഗാമികളുടെ ചെരിപ്പിന്റെ വാറഴിക്കാൻപോലും താൻ യോഗ്യനല്ല’’ എന്നു പരസ്യമായി പറയാൻ മടികാണിച്ചിട്ടില്ലാത്ത മാർ പടിയറയുടെ എളിമയും ഹൃദയ വിശാലതയും ആരെയും ആകർഷിക്കത്തക്കവിധം ആഴമേറിയതായിരുന്നു. എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ ശേഷം എറണാകുളം ബസിലിക്കയിൽ നടന്ന സ്വീകരണയോഗത്തിൽ നന്ദി പറഞ്ഞുകൊണ്ട് മാർ പടിയറ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: “എനിക്കു യാതൊരു ഡിഗ്രിയുമില്ല. ഞാനിതിനു തീർത്തും അയോഗ്യനാണ്. മാർപാപ്പയുടെ ഉത്തരവിൽ ഞാൻ ദൈവതിരുമനസ് കാണുന്നു. ആകയാൽ ഈ ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നു.’’ മാർ പടിയറയുടെ ജീവിതത്തിന്റെ വിജയരഹസ്യം ഇതുതന്നെയായിരുന്നു.
ദൈവമാതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട പരിശുദ്ധ കന്യാമറിയം പറഞ്ഞു: “ദൈവം തന്റെ ദാസിയുടെ താഴ്മയെ തൃക്കണ് പാർത്തു.’’ മാർ പടിയറയുടെ എളിമ അദ്ദേഹത്തെ ഉയർത്തി. വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും ഈ എളിമ പ്രകടമായിരുന്നു. മറ്റുള്ളവരെ തന്നേക്കാൾ ശ്രേഷ്ഠരായി കരുതി ബഹുമാനിക്കാൻ ഈ എളിമ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അസൗകര്യങ്ങളിലും ശാരീരികാസ്വാസ്ഥ്യങ്ങളിൽപ്പോലും തന്നെ സമീപിക്കുന്നവരെ, അവർ എത്ര ചെറിയവരായാലും ആദരപൂർവം എഴുന്നേറ്റു നിന്നു സ്വീകരിക്കുകയും തിരിച്ചുപോകുന്പോൾ വാതിൽക്കൽ വരെ അനുയാത്ര ചെയ്യുകയും ചെയ്തിരുന്നത് ആരെയും ആകർഷിക്കുന്ന പ്രവൃത്തിയായിരുന്നു.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ബഹുഭാഷാപണ്ഡിതനായ മാർ പടിയറ ജ്ഞാനയോഗിയും പ്രഗത്ഭനായ ധ്യാനഗുരുവും മാതൃകായോഗ്യനായ അജപാലകനും അചഞ്ചലനായ കർമയോഗിയുമായിരുന്നു. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആരെയും മുറിപ്പെടുത്താനോ വേദനിപ്പിക്കാനോ ഇഷ്ടപ്പെട്ടിരുന്നില്ല. പുഞ്ചിരി തൂകിയ മുഖവും നർമം നിറഞ്ഞ സംഭാഷണങ്ങളും ശാന്തവും സൗമ്യവുമായ പെരുമാറ്റവും ലളിതമായ ജീവിതവും എല്ലാവരെയും തുറവിയോടെ ശ്രവിക്കാനുള്ള മനസും സഹായിക്കാൻ നീട്ടിപ്പിടിച്ച പാണികളും ഒൗപചാരികതകളില്ലാത്തതും കുലീനത്വം നിറഞ്ഞതുമായ ജീവിതശൈലിയും മാർ പടിയറയെ എല്ലാവർക്കും സ്വീകാര്യനാക്കി.
1945 ഡിസംബർ 15-നു സേലം രൂപതയുടെ മെത്രാനായിരുന്ന ഫ്രഞ്ച് ബിഷപ് ഹെന്റി പൂണിയറിയിൽനിന്നു വൈദികപട്ടം സ്വീകരിച്ച മാർ പടിയറ, ബിഷപ് പൂണിയറിയുടെ താടിമീശയിൽ ആകൃഷ്ടനായിരുന്നു. അക്കാലത്ത് മിഷനറി വൈദികരുടെ മുഖമുദ്രയായിരുന്നു നീണ്ട താടിമീശ. തുടർന്ന് മിഷനറിയായ മാർ പടിയറയും താടി വളർത്തി. തന്നിൽ ജ്വലിച്ചിരുന്ന പ്രേഷിതചൈതന്യത്തിന്റെ പ്രതീകമായി തന്റെ നീണ്ട താടിയെ അദ്ദേഹം കണ്ടു എന്നു പറയുന്നതിൽ അതിശയോക്തിയില്ല.
ദൈവപരിപാലനയുടെ നിഗൂഢമായ ചുരുളുകൾ അഴിയുന്നത് പലപ്പോഴും അജ്ഞാതവും അദൃശ്യവുമായ കരങ്ങളിലൂടെയാകും എന്നു പറയാറുണ്ടല്ലോ. മാർ പടിയറയുടെ ജീവിതത്തിലും അത് അക്ഷരംപ്രതി അന്വർഥമാണെന്ന് ആ ജീവിതം വിശകലനം ചെയ്താൽ കാണാനാകും. ഒരു നൂറ്റാണ്ടുമുന്പ് മണിമലയിൽ വിരിഞ്ഞ് മൈസൂരിലും ഉൗട്ടിയിലും ചങ്ങനാശേരിയിലും പിന്നീട് എറണാകുളത്തും സൗന്ദര്യവും സൗരഭ്യവും പരത്തിയ ഈ വാടാമലർ ഇന്ന് സ്വർഗരാജ്യത്തിൽ പരിലസിക്കുന്നു!
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി