Monday, February 22, 2021 12:02 AM IST
ഏതാനും ദിവസം മുന്പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എന്ന പേരിൽ ദീപികയിൽ സി.കെ. കുര്യാച്ചൻ എഴുതിയിരുന്ന ലേഖനത്തിനുള്ള പ്രതികരണമാണിത്.
ഭാരതത്തിലെ നീതിന്യായ വ്യവസ്ഥ എന്നത് നാലു വ്യത്യസ്ത ഘടകങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിൽ അധിഷ്ഠിതമാണ്. കുറ്റാന്വേഷണ ഏജൻസികൾ, പ്രോസിക്യൂഷൻ വിഭാഗം, നീതിന്യായ കോടതികൾ, ജയിൽവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ എന്നിവയാണവ. മറ്റുള്ള മൂന്നു വിഭാഗങ്ങളിൽ എന്തെങ്കിലും കുറ്റമോ കുറവോ ഉണ്ടായാൽ, അവയെ തിരുത്തേണ്ടതും നേർവഴിക്കു നയിക്കേണ്ടതും നീതിന്യായ കോടതികളെ നിയന്ത്രിക്കുന്ന ജുഡീഷറിയുടെ മാത്രം ചുമതലയാണ്. അതുകൊണ്ട് ജുഡീഷറിയുടെ പ്രവർത്തന മികവ് പരമപ്രധാനമാണ്.
സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് കഴിഞ്ഞദിവസം ഒരു പൊതു ചടങ്ങിൽ പരസ്യമായി പറഞ്ഞു: “ഇന്ത്യൻ ജുഡീഷറി ജീർണാവസ്ഥയിലാണ്.’’ തീർച്ചയായും താൻ ദീർഘകാലം പ്രവർത്തിച്ച മേഖലയെപ്പറ്റി ആഴമായ അറിവ് അദ്ദേഹത്തിനുണ്ടല്ലോ. ഇന്ത്യയിലെ ജുഡീഷറിയുടെ പ്രവർത്തനത്തിൽ കാണപ്പെടുന്ന ചില പിഴവുകളെ തിരുത്തേണ്ടത് ഈ വ്യവസ്ഥിതിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
കെട്ടിക്കിടക്കുന്ന കേസുകൾ
വൈകിയെത്തുന്ന നീതി എന്നത് നീതിനിഷേധം തന്നെയാണ് എന്ന പഴഞ്ചൊല്ല് ഏറെ അർഥവത്താണ്. ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കേരള സംസ്ഥാനത്തെ വിവിധ കോടതികളിൽ വിചാരണയും തെളിവെടുപ്പും കാത്തിരിക്കുന്ന കേസുകളുടെ എണ്ണം 16 ലക്ഷത്തിലധികമാണ്. അവയിൽ 12 ലക്ഷത്തിലധികം ക്രിമിനൽ കേസുകളും നാലു ലക്ഷത്തിലധികം സിവിൽ കേസുകളുമാണ്. ആകെ മൂന്നര ലക്ഷം കേസുകളുള്ള തിരുവനന്തപുരം ജില്ലയാണ് മുന്നിൽ.
ക്രിമിനൽ കേസുകളുടെ മാത്രം എണ്ണം 2,83,569 കേസുകളുമായി എറണാകുളം ജില്ലയും, സിവിൽ കേസുകളുടെ എണ്ണത്തിൽ 88,351 കേസുകളുമായി തൃശൂരും ഏറ്റവും മുന്നിലാണ്. ഏറ്റവും കുറവ് കേസുകൾ വയനാട്ടിലാണ്. കേരള ഹൈക്കോടതിയിൽ ഇപ്പോൾ എത്ര കേസുകൾ നിലവിലുണ്ട് എന്ന വിവരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.
പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ട കേസുകളിൽ തെളിവെടുപ്പും വിചാരണയും വേഗം തീർന്നുകൊള്ളും എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റായ ധാരണയാണ്. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ കാബിനറ്റ് റാങ്കോടെ റെയിൽവേ മന്ത്രിയായിരുന്ന ലളിത് നാരായൺ മിശ്ര ബിഹാറിലെ സമസ്തിപുരിൽ 1975ൽ ഒരു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ആനന്ദ് മാർഗ് എന്ന നിരോധിത സംഘടനയുടെ പ്രവർത്തകരായിരുന്ന നാലു പേരെ പോലീസ് അറസ്റ്റ് ചെയ്ത് കുറ്റപത്രവും നൽകി. എന്നാൽ, ആ കേസിന്റെ വിചാരണ അവസാനിച്ചത് 39 വർഷത്തിനുശേഷം 2014 ഡിസംബറിൽ ആയിരുന്നു. നാലു പ്രതികളെയും വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചുവെങ്കിലും അപ്പീൽ പരിഗണിച്ച ഡൽഹി ഹൈക്കോടതി നാലു പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ ശിക്ഷ റദ്ദാക്കി വിട്ടയച്ചു.
അക്ഷർധാം ക്ഷേത്ര ആക്രമണക്കേസ്
ഗുജറാത്തിന്റെ തലസ്ഥാനനഗരമായ ഗാന്ധിനഗറിൽ സുപ്രസിദ്ധമായ അക്ഷർധാം സ്വാമിനാരായൺ ക്ഷേത്രത്തിൽ 2002 സെപ്റ്റംബർ 24ന് വൈകുന്നേരം അതിക്രമിച്ചു കയറിയ രണ്ട് ഭീകരപ്രവർത്തകർ തുരുതുരാ വെടിവച്ചും ഗ്രനേഡുകൾ എറിഞ്ഞും ആക്രമണം നടത്തി. മൂന്നു സുരക്ഷാ ഭടന്മാർ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അഭ്യർഥനപ്രകാരം ഡൽഹിയിൽനിന്നെത്തിയ നാഷണൽ സെക്യൂരിറ്റി ഗാർഡ് കമൻഡോകൾ ക്ഷേത്രവളപ്പിൽ നടത്തിയ തെരച്ചിലിനൊടുവിൽ രണ്ടു ഭീകരരെയും വെടിവച്ചുകൊന്നു. ലഷ്കർ -ഇ - ത്വയിബ ബന്ധമുള്ളവരും കാഷ്മീരികളുമായ ഷക്കീൽ, അബ്ദുള്ള എന്നിവരായിരുന്നു കൊല്ലപ്പെട്ട ഭീകരർ. കേസിന്റെ അന്വേഷണം നടത്തിയ ഗുജറാത്ത് പോലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആദം അജ്മീരി, ചാന്ദ് ഖാൻ മുതലായ ആറു മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തു.
കാഷ്മീർ സ്വദേശികളായ ഭീകരപ്രവർത്തകർക്കു വേണ്ട ഒത്താശകൾ ചെയ്തു എന്നതായിരുന്നു അവർക്കുമേൽ ആരോപിതമായ കുറ്റം. ജില്ലാ കോടതി അവരിൽ മൂന്നു പേർക്ക് വധശിക്ഷയും മറ്റു മൂന്നു പേർക്ക് വിവിധ കാലയളവുകളിൽ കഠിനതടവും വിധിച്ചു. അപ്പീൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി ശിക്ഷ ശരിവച്ചു. എന്നാൽ 2014 മേയിൽ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റീസ് പട്നായിക്, ജസ്റ്റീസ് ഗോപാൽ ഗൗഡ എന്നിവർ എല്ലാ പ്രതികളെയും വെറുതെ വിടുകയും നിരപരാധികളായ ആറു യുവാക്കളെ അറസ്റ്റ് ചെയ്തു പത്തുവർഷത്തോളം ജയിൽശിക്ഷ അനുഭവിക്കാനിടയാക്കിയ ഗുജറാത്ത് പോലീസിന്റെ അന്വേഷണത്തെ നിശിതമായി വിമർശിക്കുകയും ചെയ്തു. യഥാർഥത്തിൽ ആരൊക്കെയായിരുന്നു കാഷ്മീരിൽനിന്നെത്തിയ ഭീകരപ്രവർത്തകരെ സഹായിച്ചത് എന്ന ചോദ്യത്തിന് ഉത്തരമില്ല.
പത്തു വർഷത്തോളം ജയിലിൽ കഴിയേണ്ടിവന്ന പ്രതികൾ സർക്കാരിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിച്ചു. എന്നാൽ, ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന ബെഞ്ച്, കേസിൽ വെറുതെവിട്ടതുകൊണ്ട് മാത്രം നഷ്ടപരിഹാരം നൽകാനാവില്ല എന്നു വിധിക്കുകയും ഹർജികൾ തള്ളുകയും ചെയ്തു. അതേസമയം കോടതിയിൽ വിചാരണ പോലും നേരിടാത്ത മറ്റു ചിലർക്ക് മനുഷ്യാവകാശ ലംഘനം എന്ന പേരിൽ വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവച്ചതും ഇവിടെ സ്മരണീയമാണ്.
നിരപരാധികൾ ശിക്ഷയേറ്റുവാങ്ങി ജയിലിൽ കഴിയേണ്ടിവരുന്ന സംഭവങ്ങൾ എല്ലാ രാജ്യങ്ങളിലും നടക്കുന്നുണ്ടാകണം. 1977ൽ അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് ഹരോൾഡ് ഫ്രാങ്ക് എന്ന വ്യാപാരിയെ വെടിവച്ചുകൊന്നു എന്ന കേസിൽ റിക്കി ജാക്സൺ, റോണി ബ്രിഡ്ജ്മാൻ, വില്ലി ബ്രിഡ്ജ്മാൻ എന്നീ കറുത്ത വർഗക്കാരായ മൂന്നു യുവാക്കൾ അറസ്റ്റിലായി. കോടതി അവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 37 വർഷത്തിനു ശേഷം 2014ൽ സംഭവത്തിന് ഏക ദൃക്സാക്ഷിയായി കോടതിയിൽ മൊഴി നൽകിയ വെർനൺ എന്നയാൾ (സംഭവം നടക്കുന്പോൾ ഇയാൾ സ്കൂൾ വിദ്യാർഥിയായിരുന്നു) രോഗാവസ്ഥയിലായിരിക്കെ തന്നെ സന്ദർശിക്കാൻ എത്തിയ ഒരു വൈദികനോടു പറഞ്ഞു: “ഞാൻ വലിയ തെറ്റു ചെയ്തു, അന്ന് പോലീസിന്റെ നിർബന്ധം മൂലം ഞാൻ കള്ളസാക്ഷി പറഞ്ഞതാണ്.’’
ഇത്തരം കേസുകളിൽ നീതിക്കായി പൊരുതുന്ന ഇന്നസെന്റ് പ്രോജക്ട് എന്ന സംഘടന ഈ കേസിൽ പുനർവിചാരണ ആവശ്യപ്പെട്ടു. ഈ വേളയിൽ കോടതിയിൽവച്ച് വെർനൺ സത്യം വെളിപ്പെടുത്തി. സംഭവം ഞാൻ കണ്ടിട്ടില്ല, പോലീസ് എന്നെ നിർബന്ധിച്ച് മൊഴി പറയിച്ചതാണ്. മൂന്നു പ്രതികളെയും ജയിലിൽനിന്നു മോചിപ്പിക്കാനും ഉചിതമായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. അങ്ങനെ 39 വർഷത്തെ ജയിൽവാസത്തിനു ശേഷം അവർ മോചിതരായി. പിന്നീട് റിക്കി ജാക്സൺ പറഞ്ഞു: “വെർനണിനോട് എനിക്കു വെറുപ്പില്ല, സംഭവം നടക്കുന്പോൾ അവൻ വെറുമൊരു സ്കൂൾ വിദ്യാർഥി മാത്രമായിരുന്നല്ലോ.’’
തെറ്റുകൾ പറ്റുക എന്നതു മനുഷ്യസഹജമാണ്. എന്നാൽ, ന്യായാധിപന്റെ കസേരയിലിരിക്കുന്നവർക്ക് തെറ്റുകൾ പറ്റുന്പോൾ പലരുടെയും ജീവിതങ്ങളെത്തന്നെ അതു തകർക്കാനിടയുണ്ട്.
സത്യസന്ധതയും സ്വഭാവശുദ്ധിയുമുള്ള ജുഡീഷറി ഇല്ലെങ്കിൽ ഭരണഘടന പൗരന്മാർക്ക് ഉറപ്പുതരുന്ന അവകാശങ്ങളൊക്കെയും നിരർഥകമായിത്തീരും എന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ആൻഡ്രു ജാക്സൺ (1767-1845) പറഞ്ഞിരുന്നത് സത്യംതന്നെ.
ഡോ. സിബി മാത്യൂസ്