Tuesday, March 30, 2021 12:15 AM IST
ആലപ്പുഴയുടെ മനസറിയുക പ്രയാസകരമാണ്. പ്രതിപക്ഷനേതാവുൾപ്പെടെ നാല് എംഎൽഎമാർ വീണ്ടും മത്സരിക്കുമ്പോൾ മൂന്നു സീനിയർ മന്ത്രിമാർക്ക് സീറ്റില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മാനം കാത്തത് ആലപ്പുഴയാണ്. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറിവിജയവുമുണ്ടായി. ഇക്കുറി കിഴക്കിന്റെ വെനീസ് കരുതിവച്ചിരിക്കുന്നത് എന്താകുമെന്നറിയാൻ വോട്ടെണ്ണുന്നതുവരെ കാത്തിരിക്കണം.
2016ൽ രമേശ് ചെന്നിത്തല മാത്രമാണ് യുഡിഎഫിൽനിന്നു വിജയിച്ചത്. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ ഷാനിമോൾ ഉസ്മാനും നിയമസഭയിലെത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും എൽഡിഎഫിനായിരുന്നു മുൻതൂക്കം. എൻഡിഎയും വളരുകയാണ്. പഞ്ചായത്തുകളിൽ പലതിലും എൻഡിഎ പ്രാതിനിധ്യം ഉറപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല സമ്മാനിച്ച മുൻതൂക്കം എൽഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിലും കിട്ടുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ. ക്ഷേമപദ്ധതികളും വികസനവുമാണ് ഈ പ്രതീക്ഷയ്ക്ക് ആധാരം. യുഡിഎഫാകട്ടെ സർക്കാരിന്റെ ചെയ്തികളിലെ പൊള്ളത്തരങ്ങളെ എടുത്തുകാട്ടാനും ശ്രമിക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെട്ടഴിച്ചുവിട്ട അഴിമതിയാരോപണങ്ങളുടെ ചുവടുപിടിച്ച് എൽഡിഎഫിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. തീരപ്രദേശമായ ആലപ്പുഴയിൽ ആഴക്കടൽ മത്സ്യബന്ധനമടക്കമുള്ള വിവാദങ്ങൾ തുണയ്ക്കുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
ഇടതുപക്ഷത്തിന്റെ വികാരമായ പുന്നപ്ര-വയലാർ സ്മാരകത്തിൽ കയറി പുഷ്പാർച്ചന നടത്തി മറ്റൊരു ചർച്ചയ്ക്കു തുടക്കമിട്ടായിരുന്നു എൻഡിഎയുടെ നീക്കം. ഇടതുപക്ഷത്തുനിന്നുള്ള മൂന്നുപേരെ അടർത്തിയെടുത്ത് ബിഡിജെഎസിന്റെയും ബിജെപിയുടെയും സ്ഥാനാർഥികളാക്കിയുള്ള ഞെട്ടിക്കുന്ന ആദ്യനീക്കത്തിനു പിന്നാലെയായിരുന്നു ഈ നടപടി.
കായംകുളം
വനിതകളുടെ മത്സരംകൊണ്ടു ശ്രദ്ധയാകർഷിക്കുന്ന മണ്ഡലം. നിലവിലെ എംഎൽഎ യു. പ്രതിഭ രണ്ടാമങ്കത്തിന് ഇറങ്ങിയപ്പോൾ എതിരിടുന്നത് സംസ്ഥാനത്തെതന്നെ പ്രായംകുറഞ്ഞ സ്ഥാനാർഥികളിലൊരാളായ യുഡിഎഫിന്റെ അരിത ബാബു. പ്രദീപ് ലാൽ ബിഡിജെഎസിന്റെ സ്ഥാനാർഥിയായി എൻഡിഎയ്ക്കു വേണ്ടിയും മാറ്റുരയ്ക്കുന്നു. മത്സരരംഗത്തെ ബേബി, പാൽക്കാരി, നാട്ടുകാരി തുടങ്ങിയ വിശേഷണങ്ങളുമായി എത്തിയ അരിതയുടേത് മാസ് എൻട്രിയായിരുന്നു.
എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനമികവു ചൂണ്ടിക്കാട്ടി നേരത്തേ തുടങ്ങിയ പ്രചാരണം ഗുണകരമാകുമെന്നാണ് പ്രതിഭയുടെ കണക്കുകൂട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ മുൻതൂക്കവും എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു. പ്രദീപ് ലാലും ഒട്ടും പിറകിലല്ലാതെ രംഗത്തുണ്ട്. മണ്ഡലത്തിൽ വേണ്ടത്ര വികസനമെത്തിയില്ലെന്ന ആരോപണമുയർത്തി അരിതയും പ്രദീപ് ലാലും സജീവമായതോടെ കായംകുളം ചൂടുപിടിച്ചു.
ചെങ്ങന്നൂർ
കരുത്തരുടെ മത്സരമാണ് ചെങ്ങന്നൂരിൽ. നിലവിലെ എംഎൽഎയും സിപിഎം മുൻ ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാൻ, നിരവധി തവണ എംഎൽഎയായിരുന്നിട്ടുള്ള കെപിസിസി ജനറൽ സെക്രട്ടറി എം. മുരളി, ബിജെപി ജില്ലാപ്രസിഡന്റ് എം.വി. ഗോപകുമാർ - സ്ഥാനാർഥികളെല്ലാം തലപ്പൊക്കമുള്ളവർ തന്നെ. ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നായതിനാൽ മത്സരം പൊടിപാറുമെന്നു തീർച്ച. ചെങ്ങന്നൂർ നഗരസഭയും 10 പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു മണ്ഡലം.
കഴിഞ്ഞ കാലയളവുകളിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടാക്കാനാണ് സജി ചെറിയാന്റെയും കൂട്ടരുടെയും ലക്ഷ്യം. പ്രഖ്യാപനത്തിനു മുന്നേ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നതിനാൽ സജി ചെറിയാന് പ്രചാരണരംഗത്ത് ഏറെ മുന്നേറാനായി. എം. മുരളിയുടെ സ്ഥാനാർഥിത്വം വൈകിയാണ് വന്നതെങ്കിലും നിരവധി തവണ വിജയിച്ച ചരിത്രവും കോണ്ഗ്രസിന്റെ മുൻനിര നേതാവ് എന്ന വിലാസവും പെട്ടെന്നുതന്നെ കളം പിടിക്കാൻ സഹായകമായി. സ്ഥാനാർഥിത്വം കിട്ടാതെപോയ ബിജെപി നേതാവ് ബാലശങ്കറിന്റെ ബിജെപി-സിപിഎം കൂട്ടുകെട്ട് ആരോപണത്തിനിടെയാണ് ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാർ കളത്തിലിറങ്ങുന്നതും. ആരോപണത്തിന്റെ മുനയൊടിക്കാൻ തീവ്രശ്രമം വേണമെന്നതിനാൽ പ്രചാരണരംഗത്തു കൂടുതൽ സജീവമാണു പ്രവർത്തകർ. ശബരിമലയിലേക്കുള്ള കവാടം എന്ന നിലയ്ക്കും വിശ്വാസവുമായി ബന്ധപ്പെട്ട പ്രചാരണത്തിനും പ്രാധാന്യമുണ്ട്.
മാവേലിക്കര
അഞ്ചുതവണ സിപിഎമ്മിനെയും അഞ്ചുതവണ കോണ്ഗ്രസിനെയും രണ്ടുവട്ടം വീതം സോഷ്യലിസ്റ്റ് പാർട്ടിയെയും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെയും പിന്തുണച്ച മണ്ഡലമാണിത്. യുവനേതാവ് അരുണ്കുമാറിനെ സ്ഥാനാർഥിയാക്കി ആദ്യം തെരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങിയത് സിപിഎമ്മായിരുന്നു. മുൻ എംഎൽഎ കെ.കെ. ഷാജുവിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. സിപിഎമ്മിൽനിന്നു റാഞ്ചിയ സഞ്ജുവിനെ സ്ഥാനാർഥിയാക്കി ബിജെപിയും കളംപിടിച്ചു. സംവരണ മണ്ഡലങ്ങളിലൊന്നായ ഇവിടെ ഇക്കുറി കടുത്ത മത്സരം തന്നെയാണ്.
തദ്ദേശ തെരഞ്ഞടുപ്പിൽ കൈയിലിരുന്ന നഗരസഭ ഇടതുപക്ഷത്തിന് ഇവിടെ നഷ്ടമായിരുന്നു. സിപിഎം വിമതനെ വരുതിയിലാക്കി ചെയർമാൻ സ്ഥാനം നല്കി കോണ്ഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. മണ്ഡലത്തിലെ പഞ്ചായത്തുകൾ തങ്ങളുടെ കൈവശമാണെന്നതു മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസം നല്കുന്നത്. മിക്കയിടത്തും വൻ വളർച്ചയുണ്ടാക്കാനായെന്നതാണ് ബിജെപിയുടെ പ്രത്യാശ.
ഹരിപ്പാട്
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമാണ് ഹരിപ്പാട്. അതുകൊണ്ടുതന്നെ ജില്ലയിലെ പ്രസ്റ്റീജ് മണ്ഡലങ്ങളിലൊന്ന്. എൽഡിഎഫിനായി സിപിഐയുടെ ആർ. സജിലാലാണ് മത്സരത്തിന്. ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമനും രംഗത്തിറങ്ങിയതോടെ മണ്ഡലത്തിലെ പോരാട്ടം പൊടിപാറുമെന്ന് തീർച്ച. ചെന്നിത്തല തുടർച്ചയായി വിജയിച്ച മണ്ഡലമെന്നതിനാൽ തന്നെ ഒരു കോണ്ഗ്രസ് ചായ്വാണ് പൊതുവിൽ പ്രകടം. എന്നിരുന്നാലും രാഷ്ട്രീയസമവാക്യങ്ങൾ മാറിമറിഞ്ഞ ചരിത്രവുമുണ്ട്. വികസനവും അഴിമതിയും തന്നെയാണ് തെരഞ്ഞെടുപ്പ് വിഷയവും.
സംസ്ഥാന സർക്കാരിനെതിരേ ആഞ്ഞടിക്കുന്ന ചെന്നിത്തലയ്ക്കു മുഖ്യമന്ത്രി പദം കിട്ടുമെന്ന പ്രതീക്ഷയിലാണ് കോണ്ഗ്രസ് അണികൾ. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മണ്ഡലത്തിൽ പിറകോട്ടു പോയത് ഏറെ ആക്ഷേപങ്ങൾക്കു വകയൊരുക്കിയിരുന്നു. കെ. സോമൻ നാട്ടുകാരൻ കൂടിയാണെന്നത് മത്സരവീര്യം കൂട്ടുമെന്നു തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ
കുട്ടനാട്
മുന്നണികളിലെ പ്രമുഖ പാർട്ടികൾക്ക് വേരോട്ടമുള്ള മണ്ഡലമെങ്കിലും ഘടകകക്ഷികൾ മാത്രം വിജയം കണ്ടിട്ടുള്ള ഇടമാണ് കുട്ടനാട്. കേരള കോണ്ഗ്രസും എൻസിപിയുമാണ് പതിവായി മത്സരിക്കുന്നത്. കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിലെ ജേക്കബ് ഏബ്രഹാം യുഡിഎഫിനുവേണ്ടിയും തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് എൻസിപിക്കുവേണ്ടിയും സിപിഐയിൽനിന്നു ബിഡിജെഎസിലെത്തെിയ തന്പി മേട്ടുതറ എൻഡിഎയ്ക്കുവേണ്ടിയും രംഗത്തുണ്ട്.
ജോസ് കെ. മാണി വിഭാഗത്തിന്റെ വരവ് ഗുണംചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ കനത്ത പോരാട്ടത്തിലൂടെ മണ്ഡലം പിടിക്കാമെന്ന് യുഡിഎഫ് കരുതുന്നു. പ്രാദേശിക വികാരവും അനുകൂലമെന്നാണ് ഇവരുടെ വിശ്വാസവും. ബിഡിജെഎസ് കഴിഞ്ഞതവണ ഏറെ വോട്ടുനേടിയ ഇടമായതിനാൽ തന്പി മേട്ടുതറയിലൂടെ നല്ല മത്സരം കാഴ്ചവയ്ക്കാനാകുമെന്ന് അവരും കണക്കുകൂട്ടുന്നു. തമ്പിയുടെ ഇടതുപക്ഷ ബന്ധം ഗുണകരമാകുമെന്നും എൻഡിഎ കണക്കുകൂട്ടുന്നു.
അന്പലപ്പുഴ
സംസ്ഥാന സർക്കാരിലെ പേരെടുത്ത മന്ത്രിമാരിലൊരാളായ ജി. സുധാകരൻ ഹാട്രിക് വിജയം കരസ്ഥമാക്കിയ ഇടമാണ് അന്പലപ്പുഴ. 2016-ൽ 63,609 വോട്ടുകൾ നേടിയാണ് അദ്ദേഹം ഇവിടെനിന്നു ജയിച്ചത്. ഇത്തവണ സുധാകരനെ ഒഴിവാക്കിയതോടെ ഇടതുബെൽറ്റിലുണ്ടായ ക്ഷീണം പ്രചാരണത്തിലൂടെ മാറ്റിയെടുത്തു മുന്നേറാനുള്ള ശ്രമത്തിലാണ് ഇടതു സ്ഥാനാർഥി എച്ച്. സലാം. മണ്ഡലത്തിലെ തന്നെ താമസക്കാരനായ സലാമിനെ നേരിടുന്നതാകട്ടെ കോണ്ഗ്രസിന്റെ ജില്ലയിലെ അമരക്കാരൻ എം. ലിജുവും. മുന്പ് ഒരുതവണ സുധാകരനോടു പരാജയപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കുറി ഒരുങ്ങിത്തന്നെയാണ് ലിജു എത്തിയിട്ടുള്ളത്. ബിജെപിക്കുവേണ്ടി ദേശീയതലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള അനൂപ് ആന്റണിയും എൻഡിഎ സ്ഥാനാർഥിയായി സജീവമായി മണ്ഡലത്തിലുണ്ട്.
ഒന്നിനൊന്ന് മെച്ചമെന്ന തരത്തിലാണ് മൂന്നു സ്ഥാനാർഥികളുടെയും പ്രചാരണം. സുധാകരന്റെ അഭാവമായിരുന്നു ആദ്യം ചർച്ച ചെയ്യപ്പെട്ടതെങ്കിലും അതിനെയെല്ലാം കവച്ചുവച്ച് പ്രചാരണ പരിപാടികളുമായി മുന്നോട്ടു കുതിക്കാൻ ഇടതുസ്ഥാനാർഥിക്കായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം നേടാനായത് എൽഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. എന്നാൽ ഇടതനുകൂല മണ്ഡലമല്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ലിജുവിന്റെ പ്രവർത്തനമികവ് വിജയം സമ്മാനിക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
ആലപ്പുഴ
ധനമന്ത്രിയുടെ മണ്ഡലമെന്ന ഖ്യാതിയിലായിരുന്നു ഇതുവരെ ആലപ്പുഴ. തുടർച്ചയായി വിജയിച്ചുവന്നിരുന്ന ഡോ. തോമസ് ഐസക് ഇക്കുറി തഴയപ്പെട്ടപ്പോൾ നിരാശയിലായ പ്രവർത്തകർ, സ്ഥാനാർഥിയായി പി.പി. ചിത്തരഞ്ജൻ എത്തിയതോടെ ഉണർന്നു. മുൻ നഗരസഭാധ്യക്ഷൻ എന്നത് ചിത്തരഞ്ജന് കളംപിടിക്കൽ എളുപ്പമാക്കി. ഇടതുപക്ഷത്തുനിന്നു വിജയിച്ച് എംപിയായി പിന്നീട് കോണ്ഗ്രസ് പാളയത്തിലെത്തിയ ഡോ. കെ.എസ്. മനോജാണ് ചിത്തരഞ്ജനെ എതിരിടാനെത്തിയിരിക്കുന്നത്. ആദ്യം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ചിത്തരഞ്ജനും പ്രഖ്യാപനത്തിനു മുന്നേ പ്രചാരണജോലികൾ പരസ്യമായല്ലെങ്കിലും തുടങ്ങിയിരുന്ന ഡോ. മനോജും മണ്ഡലത്തിലെ ചിരപരിചിതരാണെന്നതും മത്സരം കടുപ്പിക്കുന്നു. അതിനാൽത്തന്നെ ഫലം പ്രവചനാതീതമാണ്.
പ്രമുഖ നേതാക്കളെയടക്കം പ്രചാരണരംഗത്തെത്തിച്ച് ഇരുവരും ഇഞ്ചോടിഞ്ച് പോരാടുകയാണ്. പുന്നപ്ര-വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി, അതു ഇടതുവഞ്ചനയുടെ പ്രതീകമാണെന്ന് വിളിച്ചുപറഞ്ഞ സന്ദീപ് വാചസ്പതിയാണ് ബിജെപിക്കുവേണ്ടി രംഗത്ത്. ആലപ്പുഴ ജില്ലക്കാരനായ ഈ മുൻ മാധ്യമപ്രവർത്തകന് മണ്ഡലത്തിന്റെ മുക്കും മൂലയും പരിചിതമാണ്.
ചേർത്തല
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ തുടർച്ചയായി മൂന്നുതവണ വിജയിച്ച മണ്ഡലമാണ് ചേർത്തല. ഇക്കുറി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പകരമെത്തിയിരിക്കുന്നതു സിപിഐയുടെ ശക്തനായ നേതാവ് പി. പ്രസാദ്. കഴിഞ്ഞതവണ തിലോത്തമനോട് ഇഞ്ചോടിഞ്ച് പൊരുതിയ എസ്. ശരത്തിനെ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. മികച്ച പഞ്ചായത്ത് പ്രസിഡന്റെന്നു പേരെടുത്ത സിപിഎം നേതാവ് പി.എസ്. ജ്യോതിസിനെ അടർത്തിയെടുത്ത് തങ്ങളുടെ സ്ഥാനാർഥിയാക്കി ബിഡിജെഎസും എൻഡിഎയ്ക്കുവേണ്ടി സജീവമായി രംഗത്തെത്തി. എ.കെ. ആന്റണി, കെ.ആർ. ഗൗരിയമ്മ, വയലാർ രവി, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ പ്രമുഖരെ നിയമസഭയിലേക്കയച്ചിട്ടുള്ള ചേർത്തല ഒരുമുന്നണിയുടെയും കുത്തകയല്ല. അതേസമയം കഴിഞ്ഞ മൂന്നുതവണ തിലോത്തമനാണ് വിജയിച്ചതെന്നതും ചരിത്രമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ഇവിടെ എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. കടുത്ത മത്സരമാണ് ശരത്ത് കാഴ്ചവയ്ക്കുന്നത്. മണ്ഡലം അറിഞ്ഞുള്ള ശരത്തിന്റെ മുന്നേറ്റവും ഇടതിൽനിന്നു കളംമാറിയുള്ള ജ്യോതിസിന്റെ വരവും ചേർത്തലയിൽ വീണ്ടുമൊരു മാറ്റമുണ്ടാക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ജില്ലയിലെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലം കൂടിയാണിത്.
അരൂർ
ഷാനിമോൾ ഉസ്മാൻ-ദലീമ പോര് അരൂരിനെ ശ്രദ്ധേയമാക്കുന്നു. ഏറെക്കാലത്തിനു ശേഷം ഉപതെരഞ്ഞെടുപ്പിലാണ് അരൂരിൽ കോണ്ഗ്രസ് പതാക പാറിയത്. നിലവിലെ എംഎൽഎ ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഇക്കുറിയും യുഡിഎഫിന്റെ സ്ഥാനാർഥി. തനിക്കു ലഭിച്ച ചുരുങ്ങിയ കാലയളവിൽ ചെയ്യാൻ കഴിഞ്ഞ വികസനപ്രവർത്തനങ്ങളെ ഉൗന്നി ഇനി ചെയ്യേണ്ട കാര്യങ്ങൾ അവതരിപ്പിച്ച് അവർ പ്രചാരണ രംഗത്തു മുന്നേറുകയാണ്.
നഷ്ടപ്പെട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റിനെ രംഗത്തിറക്കിയിരിക്കുകയാണ് ഇടതുപക്ഷം. മണ്ഡലത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗവും ഗായികയുമായ ദലീമ ജോജോയുടെ ഇമേജിലൂടെ ഇവിടം തിരിച്ചുപിടിക്കാമെന്ന ലക്ഷ്യമാണ് ഇടതുപക്ഷത്തിന്. 2016-ൽ മത്സരിച്ച ബിഡിജെഎസിലെ അനിയപ്പൻ തന്നെയാണ് എൻഡിഎ സ്ഥാനാർഥി.
വി.എസ്. ഉമേഷ്