Tuesday, March 30, 2021 11:46 PM IST
ചുരംകടന്നെത്തുന്ന ഉഷ്ണച്ചൂട് ഇത്തവണ കോട്ടകൊത്തളങ്ങളിൽ വിള്ളൽ വീഴ്ത്തുമോ? 12 മണ്ഡലങ്ങളിലും വോട്ടർമാരുടെ പ്രതീക്ഷകൾക്കു നിറംചാർത്താൻ മുന്നണിസ്ഥാനാർഥികൾ കച്ചകെട്ടുന്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.
ജില്ലയുടെ ഇടതുസഞ്ചാരം എത്രത്തോളം എന്നതാണു മണ്ഡലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്പോൾ കേൾക്കുന്ന ചോദ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്നു യുഡിഎഫ് പറയുന്പോൾ പോരാട്ടം കടുത്തതു തന്നെ.
പാലക്കാട്, മലന്പുഴ മണ്ഡലങ്ങളിൽ സ്ഥാനാർഥിപ്രഖ്യാപനം മുതൽ ത്രികോണമത്സരത്തിന്റെ വേറിട്ട ചൂടും അനുഭവപ്പെടുന്നു. മിക്ക മണ്ഡലങ്ങളിലും നിറസാന്നിധ്യമാകാൻ എൻഡിഎയ്ക്കു കഴിഞ്ഞതു തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു മുൻതൂക്കമെങ്കിലും യുഡിഎഫിനു വളരെയേറെ മുന്നേറ്റമുണ്ടാക്കാനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12 ൽ ഒന്‍പതും നേടിയായിരുന്നു എൽഡിഎഫ് മുന്നേറ്റം. മണ്ണാർക്കാട്, പാലക്കാട്, തൃത്താല മണ്ഡലങ്ങൾക്കു പുറമേ കൂടുതൽ മണ്ഡലങ്ങൾ നേടിയെടുക്കാനാണ് യുഡിഎഫ് തേരോട്ടം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾപ്രകാരം എട്ടു നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിനും നാലു മണ്ഡലങ്ങളിൽ എൽഡിഎഫിനുമായിരുന്നു ലീഡ്.
പാലക്കാട്
ശക്തമായ ത്രികോണമത്സരം നടക്കുന്ന പാലക്കാട്ട് സ്ഥാനാർഥിത്വത്തിൽ ദേശീയശ്രദ്ധയും ആകർഷിച്ചു കഴിഞ്ഞു. തുടർച്ചയായി മൂന്നാംവിജയത്തിനു തയാറെടുക്കുന്ന കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎൽഎ ഷാഫി പറന്പിലിനെ നേരിടുന്നതു രാജ്യത്തിന്റെ മെട്രോമാൻ എന്നറിയപ്പെടുന്ന ബിജെപിയുടെ ഇ. ശ്രീധരനും സിപിഎമ്മിന്റെ സി.പി. പ്രമോദുമാണ്. മൂന്നുകൂട്ടർക്കും ഇതു പ്രസ്റ്റീജ് മണ്ഡലം. മികച്ച സ്ഥാനാർഥിയെത്തന്നെ രംഗത്തിറക്കിയ എ പ്ലസ് മണ്ഡലത്തിൽ വിജയത്തിൽ കുറവൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. മൂന്നാംസ്ഥാനക്കാർ എന്ന പോരായ്മ ഇത്തവണ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്.
പാലക്കാട് നഗരസഭയിൽ ലഭിച്ച തുടർഭരണത്തിന്റെ ചുവടുപിടിച്ചാണ് ബിജെപി പ്രചാരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മണ്ഡലത്തിൽ 4,339 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
തൃത്താല
മികച്ച പോരാളികളെ രംഗത്തിറക്കി മുന്നണികൾ പടവെട്ടുന്പോൾ തൃത്താലയിൽ വിജയം ആർക്കെന്നതു പ്രവചനാതീതം. മൂന്നാംവട്ടം ജയിക്കാനിറങ്ങിയ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎൽഎ വി.ടി. ബൽറാമിനെ നേരിടുന്നതു സിപിഎമ്മിന്റെ കരുത്തുറ്റ നേതാവ് മുൻ എംപി എം.ബി. രാജേഷാണ്. ശങ്കു ടി. ദാസെന്ന ചാനൽമുഖത്തെ രംഗത്തിറക്കി ബിജെപിയും ഒപ്പത്തിനൊപ്പമുണ്ട്. പൊതുവേ ഇടതുപക്ഷ മണ്ഡലമെന്നു ഖ്യാതിയുണ്ടെങ്കിലും കഴിഞ്ഞ രണ്ടുതവണയും വി.ടി. ബൽറാമിലൂടെ യുഡിഎഫിനായിരുന്നു വിജയം. ഇടതുപെരുമ തിരിച്ചുപിടിക്കാൻ രാജേഷിലൂടെ കഴിയുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. മലപ്പുറം ജില്ലയിലെ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃത്താലയിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു 8,404 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
മലന്പുഴ
വി.എസ്. അച്യുതാനന്ദൻ മത്സര രംഗത്തില്ലെങ്കിലും മലന്പുഴ മണ്ഡലത്തിൽ പോരാട്ടവീര്യത്തിനു കുറവൊന്നുമില്ല. തദ്ദേശീയരായ മുന്നണിപ്പോരാളികൾ തന്നെയാണ് വീറുംവാശിയും കൂട്ടുന്നത്. വി.എസിന്റെ മണ്ഡലപ്രതിനിധിയായിരുന്ന സിപിഎമ്മിന്റെ എ. പ്രഭാകരനും ബിജെപിയുടെ സി.കൃഷ്ണകുമാറും കോണ്‍ഗ്രസിന്റെ എസ്. കെ. അനന്തകൃഷ്ണനും ഒരുങ്ങിപ്പുറപ്പെട്ടതോടെ മണ്ഡലത്തിൽ അരങ്ങേറുക ശക്തമായ ത്രികോണ മത്സരം. എന്നും ഇടതുപക്ഷത്തോടു ചേർന്നുനിന്ന മണ്ഡലം നിലനിർത്താൻ സിപിഎമ്മിന് ഇത്തവണ വിയർക്കേണ്ടിവരുമെന്നു യുഡിഎഫ്, എൻഡിഎ മുന്നണികൾ ഒരുപോലെ പറയുന്നു. കഴിഞ്ഞതവണ രണ്ടാമതായെത്തിയ എ പ്ലസ് മണ്ഡലം അട്ടിമറിയിലൂടെ സ്വന്തമാക്കുമെന്നു ബിജെപി ഉറപ്പിക്കുന്പോൾ, കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാർ എന്ന പേരുദോഷം മാറുമെന്നും മണ്ഡലം സ്വന്തമാകുമെന്നും യുഡിഎഫും കരുതുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 21,294 വോട്ടിന്റെ മുൻതൂക്കമാണ് എൽഡിഎഫിനു ലഭിച്ചത്.
ചിറ്റൂർ
എന്നും മാറിച്ചിന്തിക്കുന്ന ചിറ്റൂർ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ ജനതാദൾ - എസിന്റെ മന്ത്രി കെ. കൃഷ്ണൻകുട്ടിയെന്ന അതികായനിലൂടെ സീറ്റ് നിലനിർത്തുമെന്ന വിശ്വാസത്തിലൂടെ മുന്നേറുകയാണ് എൽഡിഎഫ്. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ മുൻ എംഎൽഎ.കെ. അച്യുതന്റെ മകൻ അഡ്വ. സുമേഷ് അച്യുതൻ കോണ്‍ഗ്രസ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്തതോടെ മത്സരത്തിന്റെ ചൂടു കൂടി. ജില്ലയിലെ മുതിർന്ന നേതാവായ വി. നടേശനെ രംഗത്തിറക്കിയ ബിജെപി, വിജയത്തിൽ കുറവൊന്നും അവരും പ്രതീക്ഷിക്കുന്നില്ലെന്നു വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 23,467 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു മണ്ഡലം സമ്മാനിച്ചത്.
കോങ്ങാട്
അന്തരിച്ച കെ.വി. വിജയദാസ് ആയിരുന്നു കോങ്ങാട്ടെ സിറ്റിംഗ് എംഎൽഎ. എങ്ങോട്ടും ചായാമെന്നു ഖ്യാതിയുള്ള കോങ്ങാട് മണ്ഡലത്തിൽ സ്ഥാനാർഥിനിർണയവും അവസാന നിമിഷത്തിലായിരുന്നു. നേരത്തേ തരൂർ മണ്ഡലത്തിൽ സീറ്റുറപ്പിച്ചിരുന്ന എൽഡിഎഫിലെ കെ. ശാന്തകുമാരിയാണ് ഇവിടത്തെ സ്ഥാനാർഥി. മന്ത്രി എ.കെ. ബാലന്റെ ഭാര്യയ്ക്കു തരൂർ സീറ്റു നല്കുന്നതു സംബന്ധിച്ചുണ്ടായ വിവാദമാണ് മണ്ഡലത്തിലെ സ്ഥാനാർഥിനിർണയം പിന്നോട്ടടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ സീറ്റായിരുന്ന കോങ്ങാട് അപ്രതീക്ഷിത നീക്കത്തിലൂടെ മുസ്ലിം ലീഗ് സ്വന്തമാക്കി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും എല്ലാവരെയും ഞെട്ടിച്ചു. കോഴിക്കോട് ജില്ലക്കാരനായ മുൻ എംഎൽഎ യു.സി. രാമനാണ് യുഡിഎഫ് സ്ഥാനാർഥി. ഇതെല്ലാം ഇരുമുന്നണികളിലും ഏറെ ഒച്ചപ്പാടും വിവാദങ്ങളും സൃഷ്ടിച്ചു. ഇരുമുന്നണികളിലെയും കല്ലുകടികൾ തുണയാകുമെന്നും അട്ടിമറിവിജയത്തിലൂടെ മണ്ഡലം സ്വന്തമാക്കാമെന്നും ബിജെപി സ്ഥാനാർഥി എം. സുരേഷ്ബാബുവും കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 356 വോട്ടിന്റെ നേരിയ മുൻതൂക്കമാണ് എൽഡിഎഫിനു ലഭിച്ചത്. അതുകൊണ്ടുതന്നെ വീറുറ്റ പോരാട്ടമാണ് മണ്ഡലത്തിൽ അരങ്ങേറുന്നത്.
നെന്മാറ
ഇരുമുന്നണികൾക്കും ഒരുപോലെ പ്രതീക്ഷ നല്കുന്ന മണ്ഡലം കഴിഞ്ഞ മൂന്നുതവണയും എൽഡിഎഫിനൊപ്പം നിലകൊണ്ടു. മണ്ഡലം നിലനിർത്താൻ സിറ്റിംഗ് എംഎൽഎ കെ. ബാബുവിനെത്തന്നെയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്. മുന്നണിമര്യാദ പ്രകാരം യുഡിഎഫ് സിഎംപിക്കും എൻഡിഎ ബിഡിജെഎസിനുമാണ് മണ്ഡലം അനുവദിച്ചിട്ടുള്ളത്.
മണ്മറഞ്ഞ മുൻ നേതാവ് എം.വി. രാഘവന്റെ പിൻഗാമി സി.എൻ. വിജയകൃഷ്ണനെത്തന്നെയാണ് പാർട്ടിയും യുഡിഎഫും ഇവിടെ മണ്ഡലം തിരിച്ചുപിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. ബിഡിജെഎസ് മുൻ ജില്ലാ കണ്‍വീനർ എ.എൻ. അനുരാഗിലൂടെ എൻഡിഎ ലക്ഷ്യമിടുന്നതും കരുത്തുറ്റ പോരാട്ടംതന്നെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിലൂടെ 30,211 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ നേടാനായതു യുഡിഎഫിനു പ്രതീക്ഷ നല്കുന്നു.
തരൂർ
എന്നും ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട തരൂർ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം കടുത്തതാകുമെന്നു വിലയിരുത്തലുകളുണ്ട്. മന്ത്രി എ.കെ. ബാലന്റെ സിറ്റിംഗ് മണ്ഡലത്തിൽ സ്ഥാനാർഥിനിർണയത്തിലെ വിവാദങ്ങൾ ആദ്യംതന്നെ എൽഡിഎഫിനെ പിന്നോട്ടടിപ്പിച്ചു. ഒടുവിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.പി. പ്രമോദിനെ രംഗത്തിറക്കി എൽഡിഎഫ് കളംപിടിച്ചു. കെ.എ. ഷീബയെന്ന കരുത്തുറ്റ സ്ഥാനാർഥിയെ രംഗത്തിറക്കി കോണ്‍ഗ്രസും കച്ചമുറുക്കിയതോടെ മത്സരം പ്രവചനാതീതമായി. പ്രാദേശിക നേതാവ് കെ.പി. ജയപ്രകാശനാണ് ഇവിടെ ബിജെപി സ്ഥാനാർഥി. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മണ്ഡലത്തിൽ 24,839 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
ആലത്തൂർ
ഒരുവട്ടം മാത്രം മാറിച്ചിന്തിച്ചിട്ടുള്ള ഇടതുകോട്ടയിൽ സിറ്റിംഗ് എംഎൽഎ കെ.ഡി. പ്രസേനനാണ് എൽഡിഎഫ് സ്ഥാനാർഥി. മണ്ഡലവികസന കാര്യങ്ങളുമായി പ്രചാരണം നടത്തുന്ന എൽഡിഎഫിന് ഇത്തവണ നേരിടേണ്ടതു തദ്ദേശീയനായ കരുത്തുറ്റ യുവ നേതാവ് കോണ്‍ഗ്രസിന്റെ പാളയം പ്രദീപിനെയാണ്. മണ്ഡലം മാറിച്ചിന്തിക്കില്ലെന്നു കരുതുന്നുണ്ടെങ്കിലും പ്രദീപിനെ പ്പോലൊരാളുടെ രംഗപ്രവേശം കടുത്ത പോരാട്ടത്തിനു വഴിതുറന്നിട്ടുണ്ടെന്ന് എൽഡിഎഫ് അടക്കംപറയുന്നു. ഗ്രൂപ്പുപോരുകൾക്ക് അതീതമായി പ്രവർത്തകർ ഒരുങ്ങിത്തന്നെയാണ് എന്നതാണ് ഇരുമുന്നണികളുടെയും പോരാട്ടവീര്യം കൂട്ടുന്നത്. പ്രശാന്ത് ശിവനെന്ന യുവമോർച്ച നേതാവിലൂടെ മണ്ഡലത്തിന്റെ പൾസ് അറിയാനാണ് ബിജെപിയുടെ പോരാട്ടം. 22,713 എന്ന ലോക്സഭാ തെരഞ്ഞെടുപ്പു ഭൂരിപക്ഷത്തിൽ അടിയുറച്ചു വിശ്വസിച്ചു നീങ്ങുകയാണ് യുഡിഎഫ്.
ഷൊർണൂർ
ഇടതുകോട്ടയെന്ന ഖ്യാതി നിലനിർത്താൻ സീനിയർ നേതാവ് പി. മമ്മിക്കുട്ടിയെയാണ് എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. മണ്ഡലത്തിലെ സ്വാധീനം മുതലെടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. ഫിറോസ് ബാബു എന്ന യുവരക്തത്തിലൂടെ അട്ടിമറിവിജയം നേടാമെന്നു യുഡിഎഫ് കരുതുന്പോൾ പോരാട്ടം ഉച്ചസ്ഥായിയിലാണ്. ബിജെപിയുടെ സന്ദീപ് ജി. വാര്യരെന്ന സെലിബ്രിറ്റി പോരാളി കൂടിയാകുന്പോൾ മണ്ഡലത്തിൽ ത്രികോണ പോരാട്ടത്തിനും കളമൊരുങ്ങി. സ്ഥാനാർഥികൾക്കും മുന്നണികൾക്കും ഒരുപോലെ പ്രസ്റ്റീജ് പോരാട്ടമാണ് ഷൊർണൂരിൽ നടക്കുന്നത്. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാൻ ആഗ്രഹിക്കാത്ത പോരാട്ടം അരങ്ങേറുന്പോൾ മണ്ഡല മനസും ഫലവും പ്രവചനാതീതമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 11,092 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് ഇവിടെ നേടിയത്.
മണ്ണാർക്കാട്
മുന്നണികളെ മാറിമാറി പിന്തുണയ്ക്കാറുള്ള മണ്ഡലത്തിൽ തുടർച്ചയായ മൂന്നാംവട്ട വിജയത്തിനു തയാറെടുക്കുകയാണ് സിറ്റിംഗ് എംഎൽഎ മുസ്ലിം ലീഗിലെ അഡ്വ. എൻ. ഷംസുദീൻ. സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജാണ് എൽഡിഎഫ് സ്ഥാനാർഥി. മലയോര കുടിയേറ്റ കർഷകരും അട്ടപ്പാടി മേഖലയും നിർണായക ഘടകം. പരിസ്ഥിതിലോല വിഷയത്തിലെ ഇടപെടലുകൾ വോട്ടിംഗിൽ പ്രതിധ്വനിക്കുമെന്നതിനാൽ പ്രചാരണത്തിൽ ഇരുമുന്നണികളും പ്രത്യേക ജാഗ്രത പുലർത്തുന്നു. മുന്നണി മാനദണ്ഡ പ്രകാരം എഐഎഡിഎംകെയ്ക്കാണ് എൻഡിഎ സീറ്റ് അനുവദിച്ചിട്ടുള്ളത്. നസീമ ഷറഫുദീൻ എന്ന മുന്നണി സ്ഥാനാർഥിക്കെതിരേ ആദ്യഘട്ടത്തിൽ ഉയർന്നുവന്ന അപസ്വരങ്ങൾക്കു കുറവുണ്ടാക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാന്പ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 29,625 വോട്ടിന്റെ മെഗാ ലീഡ് നേടിയെടുത്ത മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് ചിന്തിക്കുന്നില്ല.
പട്ടാന്പി
മുന്നണികളെ മാറിത്തുണയ്ക്കുന്ന മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ സിപിഐയിലെ മുഹമ്മദ് മുഹസിനെയാണ് എൽഡിഎഫ് മത്സരരംഗത്തിറക്കിയിട്ടുള്ളത്. റിയാസ് മുക്കോളിയെന്ന മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ രംഗത്തിറക്കിയാണ് യുഡിഎഫിന്റെ പോരാട്ടം. ബിജെപി, ബിഎംഎസ് നേതാവായ കെ.എം.ഹരിദാസും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമുണ്ട്. പാർട്ടിക്കു വിധേയനല്ലെന്നു നേതൃത്വം സ്ഥാനാർഥിപ്രഖ്യാപനത്തിനു മുന്‍പ് മുഹമ്മദ് മുഹസിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഏറെക്കുറെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ. സ്ഥാനാർഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വവും വൈകിവന്ന സ്ഥാനാർഥിയുമെല്ലാം യുഡിഎഫിൽ മുറുമുറുപ്പുണ്ടാക്കിയെങ്കിലും എല്ലാം പരിഹരിക്കാനായെന്ന വിശ്വാസത്തിലാണ് യുഡിഎഫിന്റെ പടയോട്ടം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് നേടിയതു 17,179 വോട്ടിന്റെ ഭൂരിപക്ഷം.
ഒറ്റപ്പാലം
ഇടതുകോട്ടയെന്നു വിശേഷണമുള്ള മണ്ഡലത്തിൽ ഇത്തവണ പ്രസ്റ്റീജ് പോരാട്ടം. ഡോക്ടർ ബ്രോയെന്ന യുവനേതാവ് പി. സരിനെ അണിനിരത്തി മണ്ഡലം പിടിച്ചെടുക്കാൻ യുഡിഎഫ് അരയുംതലയും മുറുക്കി രംഗത്തുണ്ട്. കെ. പ്രേംകുമാറെന്ന ജില്ലയിലെ നിറസാന്നിധ്യമായ യുവനേതാവിനെ രംഗത്തിറക്കി മണ്ഡലം നിലനിർത്താനാണ് എൽഡിഎഫ് കച്ചമുറുക്കിയിട്ടുള്ളത്.
പി. വേണുഗോപാലെന്ന സീനിയർ നേതാവിനെ ഇറക്കി ബിജെപിയും രംഗപ്രവേശം ചെയ്തതോടെ ശക്തമായ ത്രികോണമത്സരത്തിനാണ് ഒറ്റപ്പാലം സാക്ഷ്യം വഹിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ 6,460 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ എൽഡിഎഫിനു ലഭിച്ചത്. കോട്ടവിശേഷണങ്ങളിൽ കഴന്പില്ലെന്നും വിജയം എങ്ങോട്ടും മറിയാമെന്നും മണ്ഡലമനസ് പറയുന്നു.
എം.വി. വസന്ത്