Wednesday, March 31, 2021 12:00 AM IST
അപ്രതീക്ഷിതമായ മത്സരങ്ങളാണ് മലപ്പുറത്തെ പല മണ്ഡലങ്ങളിലും. മുസ്ലിം ലീഗ് മുൻ നേതാവിനെ സ്ഥാനാർഥിയാക്കിയും അവസാനഘട്ടത്തിൽ സ്ഥാനാർഥിയെ മാറ്റിയും ഇടതുപക്ഷം ജയസാധ്യത പരീക്ഷിക്കുന്പോൾ മന്ത്രി ജലീലിനെതിരേ അപ്രതീക്ഷിത സ്ഥാനാർഥിയെ രംഗത്തിറക്കി യുഡിഎഫും മത്സരത്തിന് ആവേശം പകരുകയാണ്. 16 നിയമസഭാ മണ്ഡലങ്ങളിലും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള പ്രചാരണം കൊട്ടിക്കയറുകയാണ്. എൻഡിഎ മത്സരരംഗത്തു സജീവമാണെങ്കിലും എൽഡിഎഫ്-യുഡിഎഫ് നേർക്കുനേർ പോരാട്ടമാണ് ജില്ലയിലെങ്ങും.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ 12 ആണ്. നാലിടത്താണ് കഴിഞ്ഞ തവണ ഇടതുപക്ഷം ജയിച്ചത്. ഇതിൽ മൂന്നു പേരും സ്വതന്ത്ര സ്ഥാനാർഥികളുമാണ്. ഇത്തവണയും ഇടതുമുന്നണി ജില്ലയിൽ സ്വതന്ത്രന്മാരെ പരീക്ഷിക്കുന്നതിനാണ് മുൻതൂക്കം നൽകിയത്.
നിലന്പൂർ
സിറ്റിംഗ് എംഎൽഎയും ഇടതു സ്വതന്ത്രനുമായ പി.വി. അൻവറും ഡിസിസി മുൻ പ്രസിഡന്റ് വി.വി. പ്രകാശും തമ്മിലാണ് പ്രധാന മത്സരം. പ്രകാശ് സ്ഥാനാർഥിയായതോടെ മണ്ഡലത്തിലെ കോണ്ഗ്രസിനുള്ളിലെ തർക്കങ്ങൾ ഒതുങ്ങിയതായും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്നുമാണ് യുഡിഎഫ് അവകാശപ്പെടുന്നത്. പലതരത്തിലുള്ള വിവാദങ്ങളിൽപ്പെട്ട അൻവർ ലീഗിന്റെയും കോൺഗ്രസിന്റെയും കണ്ണിലെ കരടാണ്.
നാട്ടുകാരനായ വി.വി. പ്രകാശിനും ശുഭപ്രതീക്ഷയാണുള്ളത്. മണ്ഡലത്തിലെ വോട്ടർമാരുമായി പതിറ്റാണ്ടുകളായുള്ള ബന്ധമുണ്ട് പ്രകാശിന്. ബിജെപിയിലെ ടി.കെ. അശോക് കുമാറാണ് എൻഡിഎ സ്ഥാനാർഥി.
പെരിന്തൽമണ്ണ
മുസ്ലിം ലീഗ് മുൻ നേതാവ് കെ.പി. മുഹമ്മദ് മുസ്തഫയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി യുഡിഎഫ് വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം പയറ്റുന്നത്. മലപ്പുറം നഗരസഭയുടെ മുൻ ചെയർമാനാണ് ഇദ്ദേഹം.
മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ പെരിന്തൽമണ്ണയിലെ എംഎൽഎ മഞ്ഞളാംകുഴി അലി ഇവിടെനിന്നു മങ്കടയിലേക്കു മാറിയതോടെയാണ് നാൽപ്പത്തിയാറുകാരനായ നജീബ് കാന്തപുരം യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. കോഴിക്കോട് ജില്ലയിലെ കാന്തപുരം സ്വദേശിയാണ്.
എൻഡിഎയ്ക്കുവേണ്ടി അഭിഭാഷക സുചിത്ര മാട്ടട രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 70,990, എൽഡിഎഫിന് 70,411, എൻഡിഎക്ക് 5,917 എന്നിങ്ങിനെ വോട്ടുകളാണ് ലഭിച്ചത്.
മങ്കട
രണ്ടുതവണ മങ്കടയിൽ എൽഡിഎഫിന്റെ എംഎൽഎ ആയിരുന്നിട്ടുള്ള മഞ്ഞളാംകുഴി അലി ഇക്കുറി ഇവിടെയത്തുന്നത് യുഡിഎഫിനുവേണ്ടിയാണ്. രണ്ടുതവണ യുഡിഎഫ് ലേബലിൽ വിജയിച്ച പെരുന്തൽമണ്ണയിൽനിന്നു മാറിയാണ് അലി തന്റെ പഴയ തട്ടകത്തിലെത്തുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മുൻ പ്രതിപക്ഷനേതാവും യുവ അഭിഭാഷകനുമായ ടി.കെ. റഷീദലിയാണ് മുഖ്യ എതിരാളി. 2010 ൽ ഇടതുമുന്നണിയുമായി അകന്ന അലി 2011, 2016 തെരഞ്ഞെടുപ്പുകളിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചു. മന്ത്രിയുമായി. തുടർച്ചയായ അഞ്ചാം വിജയം തേടിയാണ് അലി ഇത്തവണ പോരിനിറങ്ങുന്നത്. മങ്കടയിലെ ഇടതുസ്ഥാനാർഥി ടി.കെ. റഷീദലി അങ്ങാടിപ്പുറം സ്വദേശിയാണ്. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത് യുവമോർച്ച ജില്ലാ പ്രസിഡന്റ് സജേഷ് ഏലായിൽ ആണ്.
തവനൂർ
തവനൂർ മണ്ഡലം അപ്രതീക്ഷിതമായുണ്ടായ ഒരു പേരാട്ടത്തിന്റെ ആവേശത്തിലാണ്. യുഡിഎഫിന് ബാലികേറാമലയായ ഈ മണ്ഡലം ശ്രദ്ധ നേടുന്നത് മന്ത്രിയും കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലർമാരിൽ ഒരാളുമായ കെ.ടി. ജലീലും ലോകമലയാളികൾക്കിടയിൽ അറിയപ്പെടുന്ന ചാരിറ്റി ഹീറോ ഫിറോസ് കുന്നംപറന്പിലും തമ്മിലുള്ള മത്സരത്തിന് അരങ്ങൊരുങ്ങിയതോടെയാണ്. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയാണ് ജലീൽ. യൂത്ത് ലീഗിന്റെ പഴയ തീപ്പൊരിയായിരുന്ന ജലീൽ പാർട്ടി വിട്ട് ഇടതുസ്ഥാനാർഥിയായി മത്സരിച്ച് 2006 ൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് പേരെടുത്തത്. പിന്നീടിങ്ങോട്ട് പരാജയമറിഞ്ഞിട്ടില്ല. ഫിറോസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വോട്ടായി മാറിയാൽ വിജയം ഉറപ്പെന്നാണ് യുഡിഎഫ് കരുതുന്നത്. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിന്റെ രമേശ് കോട്ടായപ്പുറത്താണ് മത്സരിക്കുന്നത്.
തിരൂരങ്ങാടി
ചെറുകിട വ്യവസായ വികസന കോർപറേഷന്റെ (സിഡ്കോ) മുൻ ചെയർമാനും നിലവിലുള്ള ചെയർമാനും തമ്മിലാണ് തിരൂരങ്ങാടി മണ്ഡലത്തിൽ പോരാട്ടം. മുൻ ചെയർമാൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദാണ് പാർട്ടിയുടെ സിറ്റിംഗ് സീറ്റ് നിലനിർത്താനായി ഗോദയിലുള്ളത്. സിഡ്കോയുടെ ഇപ്പോഴത്തെ ചെയർമാനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയുമായിരുന്ന നിയാസ് പുളിക്കലകത്ത് തന്നെ ഇത്തവണയും ഇടതുസ്വതന്ത്രനായി രംഗത്തുണ്ട്. കഴിഞ്ഞ തവണ പി.കെ. അബ്ദുറബ് വിജയിച്ച മണ്ഡലമാണിത്. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റായ കള്ളിയത്ത് സത്താർ ഹാജിയാണ് എൻഡിഎ സ്ഥാനാർഥി. മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 63,027, എൽഡിഎഫിന് 56,884,എൻഡിഎക്ക് 8,046 എന്നിങ്ങനെ വോട്ടുകളാണ് ലഭിച്ചത്.
വള്ളിക്കുന്ന്
വള്ളിക്കുന്ന് മണ്ഡലത്തിൽ ഇത്തവണ മുൻ അധ്യാപകർ തമ്മിലാണ് പ്രധാന മത്സരം. സിറ്റിംഗ് എംഎൽഎയും മുൻ സ്കൂൾ അധ്യാപകനുമായ മുസ്ലിം ലീഗിലെ പി. അബ്ദുൾ ഹമീദ് നേരിടുന്നത് ഐഎൻഎൽ നേതാവും മുൻ കോളജ് അധ്യാപകനുമായ എ.പി. അബ്ദുൾ വഹാബിനെയാണ്. അബ്ദുൾ ഹമീദ് രണ്ടാം വിജയം തേടിയാണ് ഇറങ്ങിയിരിക്കുന്നത്. എ.പി. അബ്ദുൾ വഹാബ് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാനാണ്. യുഡിഎഫിന്റെ വിജയ പട്ടികയിലുള്ള മണ്ഡലങ്ങളിലൊന്നാണിത്. മുൻ ബാങ്ക് ഉദ്യോഗസ്ഥനായ പീതാംബരൻ പാലാട്ടാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി സംസ്ഥാന കൗണ്സിൽ അംഗമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 59,720, എൽഡിഎഫ് 47,110, എൻഡിഎ 22,887 എന്നിങ്ങനെ വോട്ടുകളാണു ലഭിച്ചത്.
കോട്ടക്കൽ
കോട്ടക്കലിൽ ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനാണ്. പ്രധാനമുന്നണികൾക്ക് അന്നും ഇന്നും ഒരേ സ്ഥാനാർഥികൾ. യുഡിഎഫിനു വേണ്ടി സിറ്റിംഗ് എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ ആബിദ് ഹുസൈൻ തങ്ങൾ രണ്ടാം വിജയം തേടുന്നു. ഇടതുമുന്നണിക്കുവേണ്ടി എൻസിപി എൻ.എ. മുഹമ്മദ്കുട്ടി വീണ്ടും രംഗത്തുണ്ട്. കർഷക മോർച്ച ജില്ലാ പ്രസിഡന്റായിരുന്ന പി.പി. ഗണേശനാണ് എൻഡിഎ സ്ഥാനാർഥി. യുഡിഎഫിനു ശുഭപ്രതീക്ഷയാണ് ഈ മണ്ഡലത്തിൽ.
പൊന്നാനി
സ്ഥാനാർഥിനിർണയത്തെ തുടർന്ന് സിപിഎമ്മിനെ ഞെട്ടിച്ച പ്രതിഷേധ പ്രകടനമാണ് ഇക്കുറി പൊന്നാനിയെ ശ്രദ്ധേയമാക്കിയത്. പാർട്ടി തീരുമാനത്തിനെതിരേ തെരുവിലിറങ്ങിയവർ നിരവധിയായിരുന്നു. എന്നാൽ സിപിഎം നേതൃത്വം വിട്ടുവീഴ്ച ചെയ്യാതെതന്നെ പ്രതിസന്ധിയെ മറികടന്നു. ഇതേത്തുടർന്നാണ് പൊന്നാനിയിൽ ഇത്തവണ തലമുറകളുടെ പേരാട്ടത്തിനു കളമൊരുങ്ങിയത്. ദേശീയ തൊഴിലാളി സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ നേതൃപാടവമുള്ള മുതിർന്ന സിഐടിയു നേതാവ് പി. നന്ദകുമാറും കോണ്ഗ്രസിന്റെ യുവപോരാളിയും അഭിഭാഷകനുമായ എ.എം. രോഹിത്തും തമ്മിലാണ് പ്രധാന മത്സരം. സിപിഎമ്മിലെ ടേം വ്യവസ്ഥയുടെ പേരിൽ സിറ്റിംഗ് എംഎൽഎയായ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് മാറിനിൽക്കേണ്ടി വന്നപ്പോഴാണ് നന്ദകുമാറിനു നറുക്കു വീണത്.
എൻഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് ജില്ലാ വൈസ് പ്രസിന്റ് സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയാണ് സ്ഥാനാർഥി. 2016ൽ എൽഡിഎഫിന് 69,332, യുഡിഎഫിന് 53,692, എൻഡിഎയ്ക്ക് 11,662 എന്നിങ്ങിനെ വോട്ടുകളാണു ലഭിച്ചത്.
തിരൂർ
തിരൂരിലെ പ്രധാന മത്സരം മുൻ പ്രവാസിയായ വ്യവസായ പ്രമുഖനും മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന സഹകാരിയും തമ്മിലാണ്. എൻഡിഎ സ്ഥാനാർഥിയായി മുൻ വിസി കൂടി എത്തിയതോടെ മത്സരം ശ്രദ്ധേയമാകുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ തിരൂർ നിലനിർത്താൻ മുസ്ലിം ലീഗ് രംഗത്തിറക്കിയിരിക്കുന്നത് പ്രമുഖ സഹകാരിയായ കുറുക്കോളി മൊയ്തീനെയാണ്. മൊയ്തീന്റെ കന്നിയങ്കമാണിത്. എൽഡിഎഫ് സ്ഥാനാർഥി ഗഫൂർ പി. ലില്ലീസ് ആണ്. മുമ്പ് ഇ.ടി. മുഹമ്മദ് ബഷീർ ഹാട്രിക് വിജയം നേടിയിട്ടുള്ള തിരൂരിൽ 2006ൽ ചെങ്കൊടി പാറിയെങ്കിലും പിന്നീട് സി. മമ്മൂട്ടിയിലൂടെ ലീഗ് തിരിച്ചെത്തി. കഴിഞ്ഞ തവണയും ഗഫൂർ പി. ലില്ലീസ് ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി തിരൂർ മാറിയിട്ടുണ്ട്. എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത് കാലിക്കട്ട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾ സലാമിനെയാണ്. തിരൂരിൽ കഴിഞ്ഞ തവണ യുഡിഎഫിന് 73,432, എൽഡിഎഫിന് 66,371, എൻഡിഎക്ക് 9,083 എന്നിങ്ങനെ വോട്ടുകളാണു ലഭിച്ചത്.
വണ്ടൂർ
സംവരണ മണ്ഡലമായ വണ്ടൂരിൽ സീനിയർ എംഎൽഎയും യുവ വനിതാ പോരാളിയും തമ്മിലാണ് പ്രധാന മത്സരം. കോണ്ഗ്രസിലെ എ.പി. അനിൽകുമാറിന്റെ തുടർച്ചയായ വിജയക്കുതിപ്പു തടയിടാൻ സിപിഎം പി. മിഥുനയെയാണു രംഗത്തിറക്കിയിരിക്കുന്നത്. 2001 മുതൽ തുടർച്ചയായ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വണ്ടൂരിൽനിന്നു വിജയിച്ച റിക്കാർഡുമായാണ് മുൻ മന്ത്രി എ.പി. അനിൽകുമാർ യുഡിഎഫിന്റെ തേരു തെളിക്കുന്നത്.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പള്ളിക്കൽ പഞ്ചായത്തിൽ മുസ്ലിം ലീഗ് പിന്തുണയോടെ വിജയിച്ച മിഥുന പഞ്ചായത്ത് പ്രസിഡന്റായി. എന്നാൽ പിന്നീട് മിഥുന സിപിഎമ്മിൽ ചേർന്നു. ബിജെപി ജില്ലാ കമ്മിറ്റി അംഗമായ പി.സി. വിജയനാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വണ്ടൂരിൽ യുഡിഎഫിന് 81,964,എൽഡിഎഫിന് 58,100, എൻഡിഎയ്ക്ക് 9,471 വോട്ടുകളാണു ലഭിച്ചത്.
താനൂർ
കഴിഞ്ഞതവണ മുസ്ലിം ലീഗിനു കൈവിട്ടു പോയ കുത്തക മണ്ഡലമായിരുന്ന താനൂർ തിരിച്ചുപിടിക്കാൻ ഇത്തവണ വേദിയിലുള്ളത് യൂത്ത് ലീഗിന്റെ പ്രമുഖ നേതാവ് പി.കെ. ഫിറോസാണ്. സിറ്റിംഗ് എംഎൽഎയും മുൻ കോണ്ഗ്രസ് നേതാവുമായ വി.അബ്ദുറഹ്മാൻ തന്നെ ഇത്തവണയും ഇടതു സ്വതന്ത്രനായി മത്സരിക്കുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിൽ മുസ്ലിംലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണിയെ 4,918 വോട്ടുകൾക്കു തോൽപ്പിച്ചാണ് അബ്ദുറഹ്മാൻ ആദ്യമായി നിയമസഭയിലെത്തിയത്. ഇത്തവണ കനത്ത പോരാട്ടത്തിനാണ് താനൂർ സാക്ഷ്യം വഹിക്കുന്നത്. എൽഡിഎഫ് വിജയപ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലമാണിത്. ഫിറോസിന്റെ ജനപ്രീതി വോട്ടായി മാറുമെന്നാണ് യുഡിഎഫ് കരുതുന്നത്. താനൂരിലെ എൻഡിഎ സ്ഥാനാർഥി കെ. നാരായണൻ മൂന്നാം തവണയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഏറനാട്
പി.കെ. ബഷീറിനെ തളയ്ക്കാൻ പുതുമുഖമെത്തുമ്പോൾ ഏറനാട് ഉശിരൻ പോരാട്ടത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. സീതിഹാജിയുടെ മകൻ കളംനിറഞ്ഞു കളിക്കുമ്പോൾ എതിരാളികൾക്കും ആവേശം കൂടുന്നു. സിറ്റിംഗ് എംഎൽഎയും മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പി.കെ. ബഷീർ മൂന്നാം അങ്കത്തിനിറങ്ങുമ്പോൾ നേരിടുന്നത് സിപിഐയിലെ കെ.ടി. അബ്ദുറഹ്മാനും ബിജെപി സംസ്ഥാന സമിതി അംഗം സി. ദിനേശുമാണ്. യുഡിഎഫ് വിജയം ആവർത്തിക്കുമെന്ന് ഉറപ്പിക്കുന്ന മണ്ഡലമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബഷീറിന്റെ തട്ടകമായ എടവണ്ണ പഞ്ചായത്ത് പിടിച്ചെടുത്തതാണ് എൽഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നത്. അരീക്കോട് പൂവത്തിക്കൽ സ്വദേശിയായ അബ്ദുറഹ്മാൻ സഹകരണ, ജീവ കാരുണ്യ മേഖലകളിൽ മണ്ഡലത്തിലുള്ളവർക്കു പരിചിതനാണ്. 2016ൽ യുഡിഎഫിന് 69,048, എൽഡിഎഫിന് 56,155,എൻഡിഎയ്ക്ക് 6,055 വോട്ടുകളാണു ലഭിച്ചത്.
മഞ്ചേരി
മഞ്ചേരിയിലെ പ്രധാന മത്സരം കന്നിയങ്കക്കാർ തമ്മിലാണ്. ഇടതു-വലതു മുന്നണികളുടെ സ്ഥാനാർഥികൾ പൊതുരംഗത്ത് പ്രശസ്തർ. എൻഡിഎ കളത്തിലിറക്കിയിരിക്കുന്നത് പരിചയസമ്പന്നനെ. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് ആണ് യുഡിഎഫ് സ്ഥാനാർഥി. 1985ൽ ഒരു വർഷവും 1988 മുതൽ അഞ്ചു വർഷവും മഞ്ചേരി നഗരസഭാധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സിപിഐയുടെ അബ്ദുൾനാസർ എന്ന ഡിബോണ നാസർ മുൻ മുസ്ലിം ലീഗ് നേതാവാണ്. നേരത്തെ പാണ്ടിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എൻഡിഎ സ്ഥാനാർഥി പി.ആർ. രശ്മിൽനാഥ് ഇതു രണ്ടാം തവണയാണു നിയമസഭയിലേക്കു മത്സരിക്കുന്നത്. 2016ൽ യുഡിഎഫിന് 69,779, എൽഡിഎഫിന് 50,163, എൻഡിഎയ്ക്ക് 11,223 വോട്ടുകളാണു ലഭിച്ചത്.
വേങ്ങര
വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്കെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി വിജയമുറപ്പിച്ച വേങ്ങരയിൽ എൽഡിഎഫിനെ നയിക്കുന്നത് വിദ്യാർഥി നേതാവായ പി. ജിജിയാണ്. ആർഎസ്എസ് പ്രവർത്തകനായിരുന്ന എം. പ്രേമനാണ് എൻഡിഎ സ്ഥാനാർഥി. കുഞ്ഞാലിക്കുട്ടിക്കെതിരേ കടുത്ത രാഷ്ട്രീയ ആക്രമണങ്ങൾ നടത്തുന്ന സിപിഎം വേങ്ങരയിൽ ശക്തനായൊരു നേതാവിനെ രംഗത്തിറക്കാൻ തയാറായില്ല എന്ന വിമർശനം ഉയരുന്നുണ്ട്. വേങ്ങരയിൽ മൂന്നാം വിജയത്തിനാണ് കുഞ്ഞാലിക്കുട്ടി ഇറങ്ങുന്നത്. എസ്ഡിപിഐ ഇവിടെ നേരത്തേ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്ഥാനാർഥിയെ പിൻവലിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 65,227,എൽഡിഎഫിന് 41,917, എൻഡിഎയ്ക്ക് 5,728, എസ്ഡിപിഐക്ക് 8,548 എന്നിങ്ങനെ വോട്ടുകളാണു ലഭിച്ചത്.
കൊണ്ടോട്ടി
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കൊണ്ടോട്ടിയിൽ മുസ്ലിം ലീഗിന്റെ സിറ്റിംഗ് എംഎൽഎയായ ടി.വി. ഇബ്രാഹിമിനെ തന്നെ പാർട്ടി വീണ്ടും കളത്തിലിറക്കിയപ്പോൾ സ്വതന്ത്രനായി കാട്ടുപരുത്തി സുലൈമാൻ ഹാജിയെയാണ് ഇടതുമുന്നണി അവതരിപ്പിച്ചിട്ടുള്ളത്. ബിജെപിക്കു വേണ്ടി ജില്ലാ സെക്രട്ടറി ഷീബ ഉണ്ണികൃഷ്ണനാണ് മത്സരിക്കുന്നത്.
ടി.വി. ഇബ്രാഹിം രണ്ടാം വിജയത്തിനാണു പോരാടുന്നത്. ലീഗിന്റെ കോട്ടകളിലൊന്നായ കൊണ്ടോട്ടിയിൽ ഇതുവരെ ലീഗ് സ്ഥാനാർഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. യുഡിഎഫ് സംവിധാനം നിലവിൽ വരുംമുന്പ് ലീഗും കോണ്ഗ്രസും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ജയം ലീഗിനായിരുന്നു. എൻഡിഎ സ്ഥാനാർഥി ഷീബ ഉണ്ണികൃഷ്ണൻ ജില്ലയിൽ ബിജെപിയുടെ പ്രമുഖ വനിതാ നേതാവാണ്. കൊണ്ടോട്ടി മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 69,668, എൽഡിഎഫിന് 59,014, എൻഡിഎയ്ക്ക് 12,513 വോട്ടുകളാണു ലഭിച്ചത്.
മലപ്പുറം
രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുടെ മത്സരമാണ് മലപ്പുറത്തു നടക്കുന്നത്. സിറ്റിംഗ് എംഎൽഎ മുസ്ലിം ലീഗിലെ പി. ഉബൈദുള്ളയും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിലെ പ്രധാന കാര്യദർശിയമായ പാലോളി അബ്ദുറഹ്മാനും തമ്മിലാണ് പ്രധാന മത്സരം. ഇരുവരും ചിരപരിചിതരും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരുമാണ്. യുഡിഎഫ് സ്ഥിരമായി ജയിച്ചുപോരുന്ന മണ്ഡലമാണിത്. എൻഡിഎയ്ക്കുവേണ്ടി ബിജെപി ജില്ലാ കമ്മിറ്റി അംഗം എ. സേതുമാധവനും മത്സരരംഗത്തുണ്ട്. ഹാട്രിക് വിജയം തേടിയാണ് ഉബൈദുള്ളയുടെ പോരാട്ടം. ഇടതു സ്ഥാനാർഥി പാളോളി അബ്ദുറഹ്മാൻ മണ്ഡലത്തിലെ ജനങ്ങളുമായി ഏറെ അടുപ്പമുള്ള നേതാവാണ്. ആർഎസ്എസിലൂടെയാണ് സേതുമാധവൻ ബിജെപിയിലെത്തിയത്.
വി. മനോജ്