Tuesday, April 6, 2021 11:29 PM IST
ഇന്ന് ലോകാരോഗ്യ ദിനം
കൂടുതൽ മെച്ചപ്പെട്ടതും ആരോഗ്യമുള്ളതുമായ ലോകം സൃഷ്ടിക്കുക (Building a Fairer, Healthier World) എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. മതിയായ ചികിത്സ ലഭിക്കാതെ രോഗികൾ മരണപ്പെടുന്ന ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം ഏറെ പ്രസക്തമാവുന്ന അവസരത്തിലാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനം ആചരിക്കുന്നത്.
കുറഞ്ഞ ചെലവിൽ ഏറ്റവും അടുത്ത് ആരോഗ്യസംരക്ഷണത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുക, പകർച്ചവ്യാധികളിൽ നിന്നുസംരക്ഷണം നൽകുക, ദാരിദ്ര്യവും പട്ടിണിയും കുറയ്ക്കുക. ലിംഗസമത്വവും സാന്പത്തിക വളർച്ചയും ഉറപ്പ് വരുത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങൾക്കും ലോകാരോഗ്യദിനാചരണ പ്രവർത്തനങ്ങളിൽ ഉൗന്നൽ നൽകുന്നുണ്ട്.
ലോകമാകമാനം ആരോഗ്യ പരിരക്ഷ (യൂണിവേഴ്സൽ ഹെൽത്ത് കവറേജ്) ഉറപ്പുവരുത്തുക എന്നത് ഈ കോവിഡ് കാലഘട്ടങ്ങളിൽ അനിവാര്യമാകുന്ന മറ്റൊരു വസ്തുതയാണ്. സാന്പത്തിക പ്രയാസം അനുഭവിക്കാതെ എല്ലാ വ്യക്തികൾക്കും സമൂഹത്തിനും ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്നതിനാണ് യൂണിവേഴ്സൽ ഹെൽത്ത് കവറേജ് എന്നതുകൊണ്ട് അർഥമാക്കുന്നത്.
സുസ്ഥിര വികസനം ലക്ഷ്യമാക്കി യുഎന്നിലെ അംഗത്വരാജ്യങ്ങൾ 2030- ഓടെ ഈ ലക്ഷ്യം നേടുമെന്നു കരുതുന്നു. രോഗം തടയൽ, ചികിത്സ, പുനരധിവാസം, പാലിയേറ്റീവ് കെയർ തുടങ്ങിയവയെല്ലാം യൂണിവേഴ്സൽ ഹെൽത്ത് കവറേജിൽ ഉൾപ്പെടുന്നവയാണ് ഈ ആരോഗ്യ ദിനത്തിൽ നമുക്ക് മറക്കാനാവാത്തവരാണ് ആരോഗ്യ പ്രവർത്തകർ.
ലോകമെങ്ങും കൊറോണവൈറസിന്റെ പിടിയിലാണ്. എല്ലാവരും കോവിഡിനെ പ്രതിരോധിക്കാനായി വാക്സിനേഷൻ ഉൾപ്പെടെയുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കാനായി ഏറ്റവും മുന്നിൽ നിൽക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. സ്വന്തം ജീവൻ പണയംവച്ചും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കാനും കൂടിയുള്ളതാകട്ടെ ഇന്നത്തെ ദിനം. നമ്മൾ ജീവിക്കുന്ന ഈ ലോകത്തെ എല്ലായ്പ്പോഴും ആരോഗ്യകരമായി നിലനിർത്തുന്നത് ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുമാർ തുടങ്ങി ആരോഗ്യരംഗത്തെ മറ്റു സാങ്കേതിക പ്രവർത്തകർ എന്നിവരെല്ലാം ചേർന്നാണ്. അവരുടെ അർപ്പണ മനോഭാവമാണ് അതിന്റെ കാതൽ. കോവിഡ് 19 എന്ന മഹാമാരിയിൽ പെട്ട് ഈ ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുന്ന ഈ അവസരത്തിൽ ഇവരുടെ സേവന സന്നദ്ധതയാണ് നമുക്കോരോരുത്തർക്കും ആവശ്യമായ സംരക്ഷണവും പരിരക്ഷയും ഉറപ്പുനൽകുന്നത്.
ഇവരെല്ലാം എല്ലായ്പ്പോഴും നമുക്ക് ഗുണനിലവാരമുള്ള ചികിത്സയും പരിചരണവും നൽകുന്നതോടൊപ്പം നമ്മുടെ ആശങ്കകൾ ഒഴിവാക്കാൻ സഹായിക്കുകയും രോഗങ്ങൾക്കെതിരേ പോരാടുന്നവരുടെ ജീവിതത്തിൽ പ്രതീക്ഷകൾ നിറയ്ക്കുകയും ചെയ്യുന്നവരാണ്.
ആരോഗ്യമുള്ളവനു പ്രത്യാശയുണ്ട്, പ്രത്യാശയുള്ളവന് എല്ലാമുണ്ട്. എത്രതന്നെ പുരോഗമിച്ചു എന്നു പറഞ്ഞാലും പല രാജ്യങ്ങളിലെയും പല ഭാഗങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യ പരിചരണം ലഭിക്കുന്നില്ല. ഭക്ഷണം, വസ്ത്രം, പാർപ്പിടം, മറ്റു ദൈനംദിന ചെലവുകൾ ഇവയ്ക്കിടയിൽ ആരോഗ്യപരിചരണത്തിനു പലർക്കും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് എല്ലാവർക്കും പരിചരണവും ശ്രദ്ധയും എന്ന വിഷയത്തിൽ ലോകാരോഗ്യസംഘടന ഊന്നൽ നൽകുന്നത്.
ഡോ. ബിനു കുന്നത്ത്
(കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രി ഡയറക്ടറാണു ലേഖകൻ)