Friday, April 9, 2021 11:35 PM IST
തെരഞ്ഞെടുപ്പിലൂടെ തങ്ങളെ അധികാരത്തിലെത്തിച്ച ജനകോടികളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണു ഭരണകർത്താക്കളുടെ പ്രാഥമിക കർത്തവ്യം. ക്ഷേമം എന്നാൽ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യമാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കാലാകാലങ്ങളിൽ അധികാരത്തിലെത്തുന്നവർ ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽപ്പെട്ടവരായാലും അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങിയവയിൽനിന്നു മുക്തരല്ല. പ്രധാന ദേശീയ രാഷ്ട്രീയ പാർട്ടികളുടെ അപചയം മൂലമോ നേതാക്കൾ തമ്മിലുള്ള അഭിപ്രായഭിന്നതകൾ മൂലമോ പിറവിയെടുത്ത പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ എന്നപോലെ ആയിത്തീരുകയും ചെയ്തു. ദരിദ്രർ, നിരക്ഷരർ, ജോലി ഇല്ലാത്തവർ, തല ചായ്ക്കാൻ ഇടമില്ലാത്തവർ, കടക്കെണിയിൽപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകർ തുടങ്ങി അതി ദുർബലരായ ജനവിഭാഗങ്ങളുടെ വോട്ടുകൾ തേടി അധികാരത്തിലെത്തുന്ന രാഷ്ട്രീയക്കാർ, തങ്ങൾക്കു വോട്ടുചെയ്ത ഈ ദുർബല വിഭാഗങ്ങളുടെ പുരോഗതി കാലാകാലങ്ങളിൽ മറന്നുപോകുന്നതാണ് ഇന്ത്യയുടെ ഇന്നത്തെ പിന്നാക്കാവസ്ഥയ്ക്കു കാരണം.
സ്വന്തം കുടുംബത്തിന്റെ ആസ്തി വർധിപ്പിക്കാനും വരുമാനം കൂട്ടാനും ഇന്ത്യയിലെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും കാണിക്കുന്ന ഉത്സാഹത്തിന്റെ ചെറിയൊരു ശതമാനം പരിശ്രമം നിരാലംബരായ, പാവപ്പെട്ട ബഹുജനത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടി മാറ്റിവച്ചിരുന്നു എങ്കിൽ ഇന്ത്യ ലോകത്തിലെ പ്രബലശക്തി ആയിത്തീർന്നേനെ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അഭിമാനാർഹമായ ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു എന്നിരുന്നാലും രാജ്യത്തെ വലിയൊരു ജനവിഭാഗം പട്ടിണിക്കാരും നിരക്ഷരരും തൊഴിലില്ലാത്തവരും അന്തിയുറങ്ങാൻ ഇടമില്ലാതെ തെരുവിൽ അലയുന്നവരുമാണ്. കർഷകർ മാസങ്ങളായി തെരുവിൽ ജീവൻമരണ പോരാട്ടത്തിലാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്വത്തിൽനിന്ന് ഇതുവരെ ഭരിച്ചവർക്കും ഇപ്പോൾ ഭരിക്കുന്നവർക്കും മാറിനിൽക്കാനാവില്ല.
അതിസന്പന്നരും ദരിദ്രരും
ജനങ്ങൾക്കു സബ്സിഡിയും സൗജന്യവും നൽകുന്നതിനു മാത്രമുള്ളതല്ല ഭരണ സംവിധാനം. മറിച്ച്, അവർക്കു മികച്ച വിദ്യാഭ്യാസം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മികച്ച ജീവിതത്തിന് അവസരമൊരുക്കുക എന്നതായിരിക്കണം രാഷ്ട്രീയ അജൻഡ. ഒരു വശത്ത് അതിസമ്പന്നരായ ഒരു ശതമാനം ദേശീയ സമ്പത്തിന്റെ 60 ശതമാനം കൈയടക്കിവച്ചിരിക്കുന്നു. മറുവശത്തു ഭൂരിപക്ഷത്തിന്റെ കൈയിൽ സമ്പത്തിന്റെ 10 ശതമാനം മാത്രം. ഇത്തരം ഗുരുതരമായ അസന്തുലിതാവസ്ഥ നിലനിൽക്കുന്ന രാജ്യത്തു ചർച്ചയാകുന്നതു ജാതിയും മതവുമെല്ലാമാണ്. സാധാരണ മനുഷ്യന്റെ പട്ടിണിയും ദുരിതങ്ങളും തെരഞ്ഞെടുപ്പുകളിൽ ചർച്ചാവിഷയം അല്ലാതായിരിക്കുന്നു. വിരലിലെണ്ണാവുന്ന കോർപറേറ്റുകൾക്കു രാജ്യത്തെ കൊള്ളയടിക്കാൻ സഹായിക്കുന്ന നിയമങ്ങൾ നിർമിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾ.
സ്വാതന്ത്ര്യം ലഭിച്ച് 74 വർഷം കഴിഞ്ഞിട്ടും പ്രകൃതിവിഭവങ്ങൾ, മനുഷ്യവിഭവശേഷി എന്നിവകൊണ്ട് സമ്പന്നമായ ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ നരകയാതന അനുഭവിക്കുന്ന ഒരു സമൂഹം ജീവിക്കുന്നു എന്നതിന്റെ ധാർമിക ഉത്തരവാദിത്തത്തിൽനിന്ന് രാജ്യം ഇതുവരെ ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല.
രാഷ്ട്രീയ പ്രവത്തനം നിർമാണപരമായിരിക്കണം, ഒരിക്കലും നശീകരണാത്മകമായിരിക്കരുത്. രാഷ്ട്രീയ പ്രവർത്തനം പണസമ്പാദനത്തിനുള്ള മാർഗമായി കാണുന്ന സംസ്കാരം മാറണം. രാഷ്ട്രീയ, പൊതുപ്രവർത്തങ്ങളിൽ ഏർപ്പെടുന്നവർ വിദ്യാഭ്യാസം, വിവേകം, മൂല്യബോധം, പ്രവർത്തനമികവ്, ഭരണനൈപുണ്യം തുടങ്ങിയ ഗുണങ്ങൾ ഉള്ളവരായിരിക്കണം. അഴിമതിക്കാരുടെയും ഗുണ്ടാ-മാഫിയാ സംസ്കാരം വച്ചുപുലർത്തുന്നവരുടെയും ലാവണമായി മാറരുത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ.
ഡൽഹിയിൽ കേജരിവാൾ
2006 ൽ അരവിന്ദ് കേജരിവാൾ എന്ന ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി വരികയും വ്യവസ്ഥാപിതമായ രാഷ്ട്രീയ പാർട്ടികളെ തോൽപ്പിച്ച് ഡൽഹിയുടെ ഭരണം പിടിക്കുകയും ചെയ്തു. തുടർച്ചയായി മൂന്നാം തവണയും അദ്ദേഹത്തിന് അധികാരം നിലനിർത്താൻ കഴിഞ്ഞു. ഡൽഹിയിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും അഴിമതിരഹിതമായ ഭരണം നടത്താനും കഴിഞ്ഞതിനാലാവണം ഈ തുടർവിജയം. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്ന ക്രിയാത്മകമായ പ്രവർത്തനങ്ങൾ, വൈദ്യുതിക്കും വെള്ളത്തിനും സൗജന്യവും ഇളവുകളും, സാധാരണക്കാരായ ജനങ്ങൾക്കു മികച്ച ചികിത്സ ലഭിക്കുന്നതിനു മൊഹല്ല ക്ലിനിക്കുകൾ, സ്ത്രീകൾക്കു സൗജന്യ യാത്രാസൗകര്യങ്ങൾ തുടങ്ങിയവയെല്ലാം കേജരിവാൾ സർക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികളാണ്.
പൊതിച്ചോറും ഭക്ഷ്യകിറ്റും തുടങ്ങിയ ചെറിയ സൗജന്യങ്ങൾ കൊടുക്കുന്നതിലൂടെ ഒരു ജനതയെ മയക്കി താത്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി കൈയിലെടുക്കുന്നതല്ല യഥാർഥ രാഷ്ട്രീയ പ്രവർത്തനം. ദിവസവും മീൻ പിടിച്ചുകൊടുക്കുന്നതിലല്ല കാര്യം. മറിച്ച്, മീൻ പിടിച്ചു ജീവിക്കാൻ ഒരു സമൂഹത്തെ പാര്യപ്തമാക്കുന്നതാകണം മാതൃകാ രാഷ്ട്രീയ നയങ്ങളും പ്രവർത്തനങ്ങളും.
കിഴക്കമ്പലത്ത് ട്വന്റി ട്വന്റി
2015ൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിച്ച ട്വന്റി ട്വന്റി എന്ന സംഘടന, 2020 ൽ കിഴക്കമ്പലത്തെ ഭരണം നിലനിർത്തിയതിനൊപ്പം ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലെ ഭരണംകൂടി പിടിച്ചെടുക്കുകയും ജില്ലാ പഞ്ചായത്തിലെ രണ്ടു ഡിവിഷനും ബ്ലോക്ക് പഞ്ചായത്തിലെ ഒന്പതു വാർഡുകളിലും വിജയം നേടുകയും ചെയ്തു. ഇതിലൂടെ ട്വന്റി ട്വന്റി കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു ശക്തമായ താക്കീത് നൽകിയതു ചൂടേറിയ ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ അപചയവും ഏകാധിപത്യ പ്രവണതകളും വർഗീയ, ഫാസിസ്റ്റ് സമീപനങ്ങളും രാഷ്ട്രീയ അസഹിഷ്ണുതയുമെല്ലാം ഇത്തരം പ്രസ്ഥാനങ്ങളിലേക്കു ജനങ്ങൾ തിരിയുന്നതിനു കാരണമാകുന്നുണ്ട്. പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങൾക്കു ബദലായി വരുന്നവർക്കു വ്യക്തമായ നയവും പൊതുപരിപാടികളും ഭരണഘടനയും വേണം. ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചായിരിക്കരുത് ഇത്തരം സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ. ഇത്തരത്തിലുള്ള പല ജനകീയകൂട്ടായ്മകളുടെയും പിന്നിൽ ഗൂഢലക്ഷ്യങ്ങളോടെ സ്വന്തം നേട്ടങ്ങൾക്കും കീർത്തിക്കും വേണ്ടി പ്രവർത്തിക്കുന്നവരുണ്ട് എന്നതു സത്യമാണ്.
അഴിമതിരഹിത പൊതുഭരണ സംവിധാനവും നല്ല റോഡുകളും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്ല ആരോഗ്യ സംവിധാനങ്ങളും നല്ല പൊതുവിതരണ സംവിധാനങ്ങളും ഓരോ വ്യക്തിയുടെയും അവകാശമാണ്, ആരുടെയും ഔദാര്യമല്ല. ഗട്ടറിൽ വാഹനങ്ങൾ വീണ് ആളുകൾ മരിക്കുമ്പോൾ റോഡിലെ കുഴി അടയ്ക്കുന്ന സംസ്കാരം മാറണം. സമയബന്ധിതമായി, ഉത്പാദനക്ഷമതയോടെ, പ്രവർത്തനമികവോടെ, പാഴ്ചെലവുകൾ ഒഴിവാക്കി, മാനേജ്മെന്റ് തത്വങ്ങൾ പാലിച്ചുകൊണ്ടുള്ള കോർപറേറ്റ് ഭരണരീതികൾ പൊതുഭരണ സംവിധാനത്തിലും വരുന്നതിൽ ഒരു തെറ്റുമില്ല. ചുവപ്പുനാടയിൽ കുടുക്കി, കാലവിളംബം വരുത്തി, അഴിമതിക്കു വഴിവയ്ക്കുന്ന പരമ്പരാഗത ഭരണരീതികൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഒരു രാജ്യത്തെ ജനങ്ങളുടെ സന്തോഷമാകണം അവരുടെ ജീവിതനിലവാരത്തിന്റെ അളവുകോൽ. രാഷ്ട്രീയ അസഹിഷ്ണുതയും അഴിമതിയും ചുവപ്പുനാടയും കെടുകാര്യസ്ഥതയും വർഗീയ ഫാസിസവും മൂലം തല്ലിക്കെടുത്താനുള്ളതല്ല ജനങ്ങളുടെ സന്തോഷം.
ബിജു എ. ബാലൻ