Friday, April 9, 2021 11:38 PM IST
ഒരുകാലത്ത് കേരളത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത സ്വയംതൊഴില്‍ മേഖലയായിരുന്ന സ്വകാര്യ ബസ് വ്യവസായം. പ്രവാസം വഴിയോ അല്ലാതെയോ സംഘടിപ്പിക്കുന്ന തുക ഉപയോഗിച്ചു വാങ്ങുന്ന ബസും ബസ് മുതലാളി എന്ന അന്തസുള്ള സ്ഥാനവുമൊക്കെ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഒരു പതിറ്റാണ്ടു മുമ്പു വരെ ആഘോഷിക്കപ്പെട്ടിരുന്നു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്താത്ത നിരവധി റൂട്ടുകളില്‍ സാധാരണ യാത്രക്കാരുടെ ഏക ആശ്രയമായിരുന്നു സ്വകാര്യ ബസുകള്‍. കേരളത്തിലെ മിക്കയിടങ്ങളിലും സ്വകാര്യ ബസ് തന്നെയാണ് ഇപ്പോഴും സാധാരണക്കാർ ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനം. മിക്ക റൂട്ടുകളിലും ആളുകളെ കുത്തിനിറച്ചാണ് ബസുകള്‍ ഓടിയിരുന്നത്.
ഒരു ബസില്‍ തുടങ്ങുന്നവര്‍ ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും വലിയ മുതലാളിമാരാകുന്നതും കേരളം കണ്ടതാണ്. സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ പ്രത്യേക ഓഫീസ് സംവിധാനം പോലും പല ബസ് മുതലാളിമാര്‍ക്കും ആവശ്യമുണ്ടായിരുന്നില്ല. കുപ്പായക്കീശയായിരുന്നു അവരുടെ ഓഫീസ്. കേരളത്തിൽ തൊഴിൽ സമരങ്ങളുടെ വേലിയേറ്റമുണ്ടായപ്പോൾ പല ബസ് മുതലാളിമാരും പാപ്പരായതും ചരിത്രമാണ്. പിന്നീട് തൊഴിലാളികളടക്കം പലർ ചേർന്ന് ബസ് വാങ്ങി നടത്തുന്ന രീതിയുണ്ടായി. ഇത്തരത്തിലുള്ള ബസുടമകള്‍ നാട്ടിലാകെ പെരുകുകയും ചെയ്തു. എന്നാലിപ്പോൾ സ്വകാര്യബസ് ഉടമകളുടെ അവസ്ഥ വരവേല്‍പ്പ് എന്ന സിനിമയിലെ നായകകഥാപാത്രത്തിന്റേതിനു സമാനമാണ്. ഒരു പഴയ ബസ് വാങ്ങി തകർന്നുപോയ പ്രവാസിയുടെ കഥയായിരുന്നു വരവേല്‍പ്പ്.
ഏതാനും വർഷങ്ങളായി തകർച്ചയെ നേരിട്ടുകൊണ്ടിരുന്ന ബസ് വ്യവസായം കോവിഡ് വ്യാപനത്തെത്തുടർന്നുള്ള ലോക്ക് ഡൗണോടുകൂടി കീഴ്മേല്‍ മറിയുകയായിരുന്നു. പത്ത് വര്‍ഷത്തിനിടയ്ക്ക് 20,000 ബസുകളാണ് കേരളത്തിലെ നിരത്തുകളില്‍നിന്നു പിന്‍വലിഞ്ഞത്. 2007 ല്‍ 34,000 സ്വകാര്യ ബസുകളാണ് കേരളത്തിന്റെ നിരത്തുകളില്‍ ഉണ്ടായിരുന്നത്. 2020 ഫെബ്രുവരിയിലെ കണക്കുപ്രകാരം ഇത് 12,600 ആയി കുറഞ്ഞു. കോവിഡ് വന്നതോടെ അതു 9,000 എന്ന നിലയിലേക്കു കൂപ്പുകുത്തി. ഇത്രയധികം ബസുകള്‍ നിരത്തില്‍നിന്നു മാറിയപ്പോള്‍ എത്രയോ പേര് തൊഴില്‍രഹിതരായി.
ഡീസലിന്റെ ഉള്‍പ്പെടെ വില വര്‍ധിക്കുകയും വരുമാനം കുറയുകയും ചെയ്തതാണ് ബസ് വ്യവസായത്തെ സാരമായി ബാധിച്ചത്. മുമ്പൊക്കെ ഡീസല്‍ വില വര്‍ധനയുണ്ടായാല്‍ സമരം ചെയ്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമായിരുന്നു. വര്‍ധന ഇപ്പോള്‍ നിത്യേനയായതോടെ സമരമോ ബഹളമോ സാധ്യമല്ലാതായി. ഓരോ ദിവസവും ശരാശരി 20 ലധികം ബസുകള്‍ റോഡില്‍നിന്ന് പിന്‍വലിയുന്നതായാണ് കാണക്കാക്കുന്നത്. ഡീസല്‍ വില വര്‍ധിക്കുന്തോറും ബസുടമകളുടെ ചങ്കിടിപ്പ് കൂടുന്നു. എങ്ങനെയെങ്കിലും ഒന്നു തലയൂരിയാല്‍ കൊള്ളാം എന്ന മാനസികാവസ്ഥയിലാണ് ഇപ്പോള്‍ മിക്ക സ്വകാര്യ ബസുടമകളും. വില്ക്കാന് തയാറാണ്, വാങ്ങാൻ ആരെങ്കിലുമുണ്ടോ എന്നു ചോദിക്കുന്ന ബസുടമകള്‍ ഇന്നു പതിവുകാഴ്ചയാണ്. വട്ടിപ്പലിശക്കാരെ ഭയന്നും ബാങ്കുകളെ പേടിച്ചും ഒളിച്ചു ജീവിക്കേണ്ട അവസ്ഥയിലാണ് ഇവർ. ബസുകൾ തൊഴിലാളികളെ ഏൽപ്പിച്ച് തടിയൂരിയവരും നിരവധിയാണ്.
വയ്യാവേലിയാകുന്ന ബസ്
വരുമാനത്തില്‍ അല്‍പ്പം പോലും വര്‍ധനയില്ലെന്നാണ് ബസുടമകളുടെ ദീര്‍ഘനാളായുള്ള പരാതി. ഒരു ദിവസം 2000 രൂപയെങ്കിലും മിച്ചം വന്നാല്‍ മാത്രമേ പിടിച്ചുനില്ക്കാന് സാധിക്കൂ. പല ബസുകളുടെയും വരുമാനം മിക്ക ദിവസങ്ങളിലും 500 ലൊക്കെ നില്ക്കുന്നു. 800 കിട്ടിയാലായി. 35 മുതല്‍ 45 ലക്ഷം വരെയാണ് ഇപ്പോള്‍ ഒരു ബസിന്റെ മുടക്കുമുതൽ. ഇത്രയും വലിയ തുക മുടക്കുന്നവര്‍ക്ക് ദിവസം 2000 രൂപയെങ്കിലും മിച്ചം കിട്ടാതിരുന്നാല്‍ എന്തു ചെയ്യും?
ബസ് വില്ക്കാന് ഇട്ടിരിക്കുന്നവരുടെ കാലമാണിന്ന്. ആരും വാങ്ങുന്നില്ല. ഇത്രയും ലക്ഷം രൂപ മുടക്കിയിട്ടു കിട്ടുന്ന വിലയ്ക്കു വില്‍ക്കാനുള്ള വിഷമവും മനസില്‍ നിറച്ചാണ് ബസുടമകള്‍ ജീവിക്കുന്നത്. ബസുടമ എന്ന പേരു മാത്രമേയുള്ളൂ. ജീവിക്കുന്നതു വന്‍പ്രതിസന്ധിയിലൂടെയാണ്. ചേസ് മുതല്‍ ടയര്‍ വരെയുള്ള സാധനങ്ങള്‍ക്ക് അനുദിനം വര്‍ധിച്ചുവരുന്ന വിലയും ബസ് വ്യവസായത്തെ പിന്നോട്ടടിക്കുകയാണ്. ചേസിന് ആറു ലക്ഷം രൂപ വരെ കൂടിയെന്നാണ് ബസുടമയായ സിബി ജോര്‍ജ് തടത്തില്‍ പറയുന്നത്. 48 സീറ്റുള്ള വലിയ ബസ് നിരത്തിലിറക്കണമെങ്കില്‍ ചുരുങ്ങിയത് 40 ലക്ഷമെങ്കിലും ചെലവാകും. 40 ലക്ഷവും അതിലും കൂടുതലും മുടക്കി ബസിനെ മനോഹരമാക്കുന്നവരുമുണ്ട്. എന്നാല്‍ 15 വര്‍ഷമാവുമ്പോഴേക്കും ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കണം. ദീര്‍ഘദൂര റൂട്ടുകളുടെ ദേശസാത്കരണം, ജിഎസ്ടി നടപ്പാക്കിയതോടെ സ്പെയര്‍ പാര്‍ട്സിന്റെ വിലയിലുണ്ടായ വര്‍ധന, ഇന്‍ഷ്വറന്‍സ് പ്രീമിയം തുകയിലെ വര്‍ധന, യാത്രക്കാരുടെ കുറവ്, മെയിന്റനന്‍സ് ചെലവിലും തൊഴിലാളികളുടെ വേതനത്തിലുമുണ്ടായ വര്‍ധന തുടങ്ങി നിരവധി കാരണങ്ങളാല്‍ ബസ് വ്യവസായം വന്‍ നഷ്ടത്തിലാണെന്നു ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന് പറയുന്നു. ഡീസല്‍ വിലയ്ക്കു പുറമേ അറ്റകുറ്റപ്പണിക്കും ചെലവേറി. ഒരു ടയര്‍ മാറണമെങ്കില്‍ 20,000 രൂപ മുടക്കണം. ഒരു ബസിനു ദിവസം ശരാശരി 70 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. ഇപ്പോള്‍ വില 86 രൂപയാണ്. ഇന്നത്തെ വിലയില്‍ എങ്ങനെ മുതലാകും. കൈയില്‍ നൂറുരൂപയെങ്കിലും കിട്ടിയാല്‍ ഭാഗ്യമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഒരു ബസില്‍ നാലോ അതില്‍ കൂടുതലോ പേര് വരെ ജോലി ചെയ്തിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടു പേരെ വച്ചാണ് മിക്കവരും സർവീസ് നടത്തിക്കൊണ്ടുപോകുന്നത്. ഡ്രൈവറും കണ്ടക്ടറും മാത്രമേ ബസിലുള്ളൂ. ഒരാള്‍ അവധിയെടുത്താല്‍ ബസ് സര്‍വീസ് നില്ക്കുന്ന അവസ്ഥയാണിപ്പോള്‍. പിന്നെ ഞായറാഴ്ച ഭൂരിപക്ഷം ബസുകളും സര്‍വീസ് നടത്തുന്നില്ല. യാത്രക്കാര്‍ കുറഞ്ഞു. പല ബസുകളും രാവിലെയും വൈകുന്നേരവുമായി മാത്രം ഒതുങ്ങി. എന്നിട്ടും പിടിച്ചുനില്ക്കാന് കഴിയുന്നില്ല.
ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന നിര്‍ദേശം നിലവില്‍ വന്നിരിക്കുന്നു. 12,500 രൂപയുടെ അധിക ചെലവാണ് ബസുടമകള്‍ക്ക് ഉണ്ടാകുന്നത്. ആര്‍ടിഒ ഓഫീസിലോ പോലീസ് സ്റ്റേഷനിലോ കണ്ട്രോള് സിസ്റ്റം ഒരുക്കിയതിനുശേഷം മാത്രമേ ഇതു ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ വാശി കാണിക്കാവു എന്നാണ് ടി. ഗോപിനാഥന്റെ അഭിപ്രായം. ഇക്കാര്യം ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. എന്നാല്‍, സാവകാശം നല്‍കാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഇതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കു പണം സംഘടിപ്പിക്കാനുള്ള നീക്കമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്നാണ് ബസുടമകളുടെ അഭിപ്രായം. ഇതിന് മാര്‍ച്ച് 31 വരെ കോടതി സ്റ്റേ ഉണ്ടായിരുന്നു. സർക്കാർ കനിഞ്ഞില്ലെങ്കിൽ ഉടൻ നടപ്പിലാക്കേണ്ടിവരുമെന്ന ആശങ്ക ബസുടമകള്‍ പങ്കുവയ്ക്കുന്നു.
ഭീഷണിയായി നികുതിയും
2020 ഏപ്രില്‍ ഒന്നുമുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള നികുതിയില്‍ 45 ദിവസത്തെ നികുതി മാത്രമേ അടച്ചിട്ടുള്ളൂ. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ നികുതി അടയ്ക്കണം. ഇതിനു മേയ് 15 വരെ സമയമുണ്ട്. നികുതി അടച്ചില്ലെങ്കില്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ബസിന് 30,000 രൂപ വീതം നാലു തവണയായി വര്‍ഷത്തില്‍ 1,20,000 രൂപ നികുതിയായി അടയ്ക്കണം. 80,000 രൂപ വരെ ഇന്‍ഷ്വറന്‍സ് തുക വരും. പുതിയ ബസിന് ഒന്നര ലക്ഷം വരെ വരും. 14,400 രൂപ ക്ഷേമനിധി ഇനത്തിലും ഈടാക്കുന്നുണ്ട്. ഒരു വര്‍ഷത്തില്‍ കുറഞ്ഞതു 2,14,400 രൂപ ബസുടമകള്‍ കണ്ടെത്തണം. ഇതിനു പുറമെയാണ് പെര്‍മിറ്റ് പുതുക്കുന്നതിനടക്കമുള്ള മറ്റു ചെലവുകൾ.
പരിഹാരം അകലെ
കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതുപോലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന സ്വകാര്യബസുകളെയും സംരക്ഷിക്കാന്‍ അല്ലെങ്കില്‍ അല്പം ആശ്വാസം നല്കാന് സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്നത്. ബസുടമകളുടെ ആവശ്യങ്ങളെല്ലാം പരിഹരിച്ച് പിടിച്ചുനില്ക്കാന് അവര്‍ക്ക് ആശ്വാസം നല്കാന് സർക്കാർ തയാറാകണമെന്ന് സാധാരണക്കാർക്കുപോലും അഭിപ്രായമുണ്ട്.
ഗതാഗതവകുപ്പ് ഇത്തരത്തിൽ മാറിച്ചിന്തിക്കുകയും വേണം. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തിലെ ബസ് യാത്രാനിരക്ക് ഇപ്പോള്‍തന്നെ കൂടുതലാണ്. ഇനിയും അതു വര്‍ധിപ്പിച്ചാല്‍ നിലവിലുള്ള യാത്രക്കാരില്‍ തന്നെ നല്ലൊരു ശതമാനവും സ്വന്തം വാഹനങ്ങളില്‍ നിരത്തിലിറങ്ങും. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ കോവിഡ് ജനങ്ങളെ പഠിപ്പിച്ചുകഴിഞ്ഞിട്ടുമുണ്ട്. ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിപ്പിക്കാതെ നികുതിയിളവ്, ഡീസല്‍ ചാര്‍ജില്‍ സബ്സിഡി തുടങ്ങി ബസുകളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ചാൽ മാത്രമേ യാത്രക്കാര്‍ ബസുകളെ ആശ്രയിക്കൂ, വ്യവസായം പിടിച്ചുനിൽക്കൂ.
സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നതു പതിനായിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കുന്ന പ്രധാന പ്രശ്നമാണ്. ഇവരില്‍ ഗണ്യഭാഗവും തൊഴിലില്ലാതെ പട്ടിണിയിലാണിപ്പോള്‍. പൊതുഗതാഗത സംവിധാനം എന്ന നിലയ്ക്ക് സ്വകാര്യബസ് വ്യവസായത്തെ പൊതുജനസേവനമായി കാണണം. റോഡില്‍നിന്നു പിന്‍വലിഞ്ഞ സ്വകാര്യ ബസുകൾ മടങ്ങിവരാനുള്ള സാധ്യത കുറവാണ്. നിലവിലുള്ളവയെങ്കിലും ഓട്ടം നിര്‍ത്തുന്ന അവസ്ഥ ഒഴിവാക്കപ്പെടണം.
ജോണ്സണ് വേങ്ങത്തടം