Saturday, April 24, 2021 12:14 AM IST
തലസ്ഥാനമായ ഡല്‍ഹി രാജ്യത്തെ ഏറ്റവും സുരക്ഷയും മികച്ച ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങളുമുള്ള നഗരമാണെന്നാണു കരുതുക. പോലീസും ആവശ്യത്തിലേറെ ഫണ്ടുമുള്ള കേന്ദ്രസര്‍ക്കാരിനു തലസ്ഥാന നഗരിയെ സ്വപ്നതുല്യമാക്കാന് പ്രയാസമില്ല. പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിക്കായുള്ള പ്രത്യേക തുരങ്കം, പാശ്ചാത്യനഗര മാതൃകയിലുള്ള സെന്‍ട്രല്‍ വിസ്ത നഗരവികസന പദ്ധതി അടക്കം ശതകോടികളാണു കേന്ദ്രം നേരിട്ടു ഡല്‍ഹിയില്‍ ചെലവഴിക്കുന്നത്.
അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരും ഡല്‍ഹിക്കു സ്വന്തം. എന്നാല്‍ ലഫ്. ഗവര്‍ണര്‍ക്കു മേല്‍ക്കൈ നല്കുന്ന നിയമം പാസാക്കിയതോടെ മുഖ്യമന്ത്രിയെ വരുതിക്കു നിര്‍ത്താന്‍ കേന്ദ്രത്തിനു കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിക്കുന്നതു നടത്താം. ലോകോത്തര വിമാനത്താവളവും മെട്രോ ട്രെയിനും മികച്ച റോഡുകളും എയിംസ് പോലുള്ള മികച്ച ആശുപത്രികളും മുതല്‍ മനോഹരമായ പൂക്കളും നിറയെ പച്ചപ്പും വരെ പലതും ഡല്‍ഹിയെ ജനപ്രിയമാക്കും. ഇന്ത്യയിലെ സുന്ദര, സൗഭാഗ്യ നഗരം ആണെന്നാണു വയ്പ്.
മരണഭീതിയില്‍ തലസ്ഥാനം
പക്ഷേ ഡല്‍ഹിയിലെ ജീവിതം ഇപ്പോള്‍ തീര്‍ത്തും ദുഃസഹമായിരിക്കുന്നു. മുംബൈ, ലക്നൗ, അഹമ്മദാബാദ്, പട്ന അടക്കം മറ്റു പ്രധാന നഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ജനങ്ങള്‍ വല്ലാത്തൊരു ഭയത്തിലും ആശങ്കയിലും വിറങ്ങലിച്ചു നില്‍ക്കുകയാണ്. ചുറ്റും കോവിഡ് രോഗികള്‍. പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയപ്പെടുന്നു. മുമ്പില്ലാതിരുന്ന ഭീകരാവസ്ഥ.
ആശുപത്രികളില്‍ ഓക്സിജന്‍ മാത്രമല്ല, അടിസ്ഥാന ചികിത്സ പോലും കിട്ടുന്നില്ല. ഗുരുതരാവസ്ഥയിലുള്ളവരെ അഡ്മിറ്റ് ചെയ്യാന്‍ ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ തുടങ്ങിയ സൗകര്യങ്ങളോ കോവിഡ് വാര്‍ഡില്‍ ഒരൊറ്റ കിടക്ക പോലുമോ ഇല്ലാതായി. സഹായം തേടി വിദേശത്തുനിന്നു പോലും നിരവധി പേരാണു വിളിക്കുന്നത്. ജീവന് രക്ഷിക്കാനാകാത്ത നില വല്ലാത്തൊരു അവസ്ഥയാണ്.
ജീവവായു പോലും കിട്ടാതെ ഡല്‍ഹിയിലെ പ്രധാന ആശുപത്രിയായ ഗംഗാറാമില്‍ ഇന്നലെ 25 പേരാണു മരിച്ചത്. നാസിക്കിലെ ആശുപത്രിയില്‍ 24 പേര് ഓക്സിജന്‍ കിട്ടാതെ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് ഈ ദുരന്തം.
കോവിഡ് മൂലമല്ല, ശ്വാസവായു കിട്ടാതെയാണ് ഇവര്‍ മരിച്ചത്. ഓക്സിജനുവേണ്ടി ഇരക്കലും കടം വാങ്ങലും മുതല്‍ മോഷണം വരെയാണു നടക്കുന്നത്. വലിയ സ്വകാര്യ ആശുപത്രികള്‍ പോലും നാണക്കേടും പേരുദോഷവും മറന്നു മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി സര്‍ക്കാരിനോടു പരസ്യമായി കേണപേക്ഷിക്കുന്ന നില.
ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിരത്തി ദഹിപ്പിക്കുന്നതിന്റെ ആകാശക്കാഴ്ച ഇന്നലത്തെ ഡല്‍ഹി ദിനപത്രങ്ങളില്‍ കണ്ടവര്‍ ഇതു നരകത്തിലാണോയെന്നു സംശയിക്കും. ബന്ധുക്കളും സുഹൃത്തുക്കളും മരണത്തിനു കീഴടങ്ങുന്നതിന്റെ വാര്‍ത്തകളാണ് എവിടെയും. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങി മരിച്ചവര്‍ ഏറെ. മലയാളികളുടെ മരണങ്ങളും നിരവധിയാണ്.
ഒഴിവില്ലാതെ പിഴവും പഴിയും
മഹാമാരി ഇന്ത്യയില്‍ മഹാദുരന്തം ആയിരിക്കുന്നു. ""കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനും ആരോഗ്യ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും മെയ്ഡ് ഇന്‍ ഇന്ത്യ പരിഹാരങ്ങള്‍ക്കു കഴിഞ്ഞു'' എന്നാണു പക്ഷേ, കഴിഞ്ഞ ജനുവരിയില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോടു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി വീമ്പു പറഞ്ഞത്. കോവിഡ്-19നെ പരാജയപ്പെടുത്തിയ ദീര്‍ഘവീക്ഷണമുള്ള നേതാവാണ് മോദിയെന്നു ഫെബ്രുവരിയില്‍ ബിജെപി പ്രമേയവും പാസാക്കി. സത്യം പക്ഷേ മറിച്ചായിരുന്നു.
കോവിഡ് പ്രതിസന്ധിയെ "ദേശീയ അടിയന്തരാവസ്ഥ' എന്നാണു സുപ്രീംകോടതി വിശേഷിപ്പിച്ചത്. നേരിട്ടു സ്വമേധയാ കേസെടുത്താണു കേന്ദ്രസര്‍ക്കാരിനോടു കോടതി വിശദീകരണം തേടിയത്. ഓക്സിജന്‍, വാക്സിന്, മരുന്നുകള്‍, ലോക്ക്ഡൗണ്‍ തുടങ്ങിയവയുടെ കാര്യത്തില്‍ വ്യക്തമായ പദ്ധതി പോലും കേന്ദ്രത്തിനില്ലെന്നു ബോധ്യമായി. എത്രയും വേഗം ഇവയ്ക്കുള്ള പദ്ധതി നല്‍കാനാണു കേന്ദ്രത്തോടു കോടതി നിര്‍ദേശിച്ചത്.
സുപ്രീംകോടതി പക്ഷേ ഇതേവരെ മൗനം പാലിച്ചു. കോവിഡ് കേസില്‍ അമിക്കസ് ക്യൂറിയായി ഹരീഷ് സാല്‍വെയെ നിയോഗിച്ചതിലും പിന്നീടുള്ള പിന്മാറ്റത്തിലും പിന്നാമ്പുറ കളികള്‍ മറനീക്കുകയും ചെയ്തു. ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ അവസാന മൂന്നു ഘട്ടം ഒന്നിച്ചു നടത്താനുള്ള നിര്‍ദേശം പോലും അവഗണിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയും ചോദ്യംചെയ്യപ്പെട്ടു.
മാരകമായി രണ്ടാം തരംഗം
കോവിഡിന്റെ ഭീകരമായ രണ്ടാം തരംഗത്തില്‍ ദിവസം മൂന്നു ലക്ഷത്തിലേറെ പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ ഉച്ചവരെ രാജ്യത്ത് 24,28,616 സജീവ കോവിഡ് രോഗികളുണ്ട്. കോവിഡ് മരണസംഖ്യ 1.87 ലക്ഷത്തിലെത്തി. ഇന്നേവരെ രാജ്യം കണ്ട എല്ലാ യുദ്ധങ്ങളിലും കലാപങ്ങളിലും മരിച്ചവരെക്കാള്‍ കൂടുതലാണിത്. കണക്കില്‍ പെടാത്ത മരണങ്ങള് വേറെയുമുണ്ടാകും. നാണക്കേടിന്റെ റിക്കാര്‍ഡ് കുറിക്കുകയാണ് ഇന്ത്യ.
ഇന്ത്യയിലെ ആകെ കോവിഡ് കേസുകള്‍ 1.63 കോടിയിലെത്തി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് 20 ലക്ഷം കേസുകളായത്. ഡിസംബര്‍ 19ന് ഒരു കോടിയിലെത്തി. പെട്ടെന്നായിരുന്നു രണ്ടാമത്തെ അതിതീവ്ര വ്യാപനം. ഈ മാസം 19ന് ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഒന്നരക്കോടി കടന്നു. രണ്ടു കോടി കടക്കാന്‍ ഇനി ദിവസങ്ങള്‍ മതി. ഫെബ്രുവരി, മാര്‍ച്ചോടെ കേസുകള്‍ കുറഞ്ഞിരുന്നു. ഇതോടെയാണു ജാഗ്രതയില്‍ വലിയ വീഴ്ചയുണ്ടായത്. തെരഞ്ഞെടുപ്പു പ്രചാരണങ്ങളും കുംഭമേള അടക്കം വലിയ ആഘോഷങ്ങളും മുതല്‍ പ്രോട്ടോക്കോളുകള്‍ മറികടന്നുള്ള വിവാഹസത്കാരങ്ങള്‍ വരെ പലതിലും ജനം തിങ്ങിക്കൂടി. പ്രതിദിന കേസ് രണ്ടു ലക്ഷമായ ശേഷവും പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ആളകലം പാലിക്കാതെയും മാസ്കുകള്‍ ശരിയായി ധരിക്കാതെയുമായിരുന്നു മിക്ക റാലികളും.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഗുരുതര രോഗികള്‍ക്കു വേണ്ട ഓക്സിജന്‍, വെന്റിലേറ്ററുകള്‍, ഐസിയുകള്‍, ബെഡുകള്‍ അടക്കം ചികിത്സാ സൗകര്യങ്ങള്‍ ഇതേവരെ ഉണ്ടാക്കാനാകാതെ പോയതിനു കേന്ദ്രസര്‍ക്കാരിനാണു പ്രധാന ഉത്തരവാദിത്വം. യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കേണ്ടവര്‍ സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു.
കരുതലിനു കരുത്തു കാട്ടിയില്ല
ഒരുവര്‍ഷത്തെ സമയം കിട്ടിയിട്ടും കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രതയോ വേണ്ടത്ര മുന്നൊരുക്കങ്ങളോ ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നു പ്രഖ്യാപിച്ച 21 ദിവസത്തെ രാജ്യമാകെ അടച്ചിട്ട ലോക്ക്ഡൗണ്‍ മറക്കാറായിട്ടില്ല. 21 ദിവസം കൊണ്ടു കോവിഡ് യുദ്ധം ഇന്ത്യ ജയിക്കുമെന്നാണു മോദി പറഞ്ഞത്. ഇതിനായി പാട്ട കൊട്ടാനും ടോര്‍ച്ചടിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും മറക്കില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയിലാകെ 500 കോവിഡ് കേസുകളാണുണ്ടായിരുന്നത്.
തെരുവില്‍ വീണു മരിച്ച കുടിയേറ്റ തൊഴിലാളികളുടെ ഓര്മ മാത്രം മതിയാകും ആദ്യ ലോക്ക്ഡൗണിന്റെ ഭീകരത മനസിലാക്കാന്‍. പക്ഷേ ഏപ്രില്‍ 14ന് വീണ്ടും മേയ് മൂന്നു വരെയും പിന്നീട് മേയ് 17 വരെയും തുടര്‍ന്ന് മേയ് 31 വരെയും ലോക്ക്ഡൗണ്‍ കേന്ദ്രം നീട്ടി. ജൂണ്‍ എട്ടു മുതലാണു ഘട്ടം ഘട്ടമായി അണ്‍ലോക്ക് തുടങ്ങിയത്.
മുന്നൊരുക്കം നടത്താനും പരീക്ഷണത്തിനുമായി രണ്ടോ മൂന്നോ ആഴ്ച ലോക്ക്ഡൗണ്‍ ആവശ്യമായിരുന്നു. പക്ഷേ കൃത്യമായ പഠനങ്ങളില്ലാതെ രാജ്യമാകെ മാസങ്ങളോളം അടച്ചിട്ടതു തെറ്റായി. ഇന്ത്യയാകെ ലോക്ക്ഡൗണ്‍ ഇനി ആവശ്യമില്ലെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പരസ്യമായി പറയുമ്പോള്‍ പഴയ തെറ്റിനുള്ള കുറ്റസമ്മതം കൂടിയായി അത്.
സാമ്പത്തികം തകര്‍ന്നടിഞ്ഞു
രണ്ടു മാസത്തിലേറെ നീണ്ട കര്‍ക്കശ ലോക്ക്ഡൗണില്‍ സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞു. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം കൊടിയ ദുരതത്തിലായി. വ്യവസായങ്ങളും ബിസിനസുകളും കൃഷിയും പ്രതിസന്ധിയിലും തകര്‍ച്ചയിലുമായി. സാധാരണക്കാര്‍ തകര്‍ന്നപ്പോഴും അംബാനിയും അദാനിയും ടാറ്റയും പോലെ ചങ്ങാത്ത മുതലാളിമാരായ അതിസമ്പന്നരുടെ സമ്പത്തു വന്‍തോതില്‍ കൂടിയെന്നതും നിസാരമല്ല.
സ്ഥിതി കൈവിട്ട ശേഷമാണു കേരളം ഉള്‍പ്പെടെ 10 മുഖ്യമന്ത്രിമാരുടെ യോഗം ഇന്നലെ പ്രധാനമന്ത്രി വിളിച്ചത്. ഒരു രാഷ്ട്രമായി പ്രവര്‍ത്തിച്ചാല്‍ ഒന്നിനും കുറവുണ്ടാകില്ലെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. വാചകമടിക്കപ്പുറം എന്തു ചെയ്തു, ചെയ്യുന്നു എന്നതാണു പ്രധാനമന്ത്രി പറയേണ്ടത്. രാഷ്ട്രത്തോടായി അവസാനം നടത്തിയ പ്രസംഗത്തിലും വ്യക്തമായ കര്‍മപദ്ധതികള്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്കായില്ല.
മഹാമാരി മഹാദുരന്തമായി മാറുമ്പോഴും പശ്ചിമ ബംഗാളില്‍ ഭരണം പിടിക്കാനായി രാഷ്ട്രീയക്കളികളില്‍ മുഴുകിയ പ്രധാനമന്ത്രി മോദിയുടെയും അമിത് ഷാ അടക്കമുള്ള മന്ത്രിമാരുടെയും വീഴ്ചകള്‍ക്കു കാലം മാപ്പു നല്കട്ടെ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗം ടെലിവിഷനിലൂടെ സജീവസംപ്രേക്ഷണം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിന്റെ നടപടിയും തരംതാണതായി.
വീഴ്ചകള്‍ക്കും മരുന്നു വേണം
വാക്സിന് നയത്തിലെ പാളിച്ചകള്‍ക്കു പ്രധാനമന്ത്രി മോദി നേരിട്ട് ഉത്തരവാദിയാണ്. ഒരേ വാക്സിനു രാജ്യത്തു മൂന്നു വില ഈടാക്കാന്‍ സ്വകാര്യ കുത്തകകളെ അനുവദിച്ചതു തീര്‍ത്തും തെറ്റാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ രണ്ടു വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് ഈ മഹാദുരിതത്തിന്റെ മറവില്‍ അമിതലാഭം ഉണ്ടാക്കാന്‍ അവസരം നല്കാന് പാടില്ലായിരുന്നു. പൊതുഖജനാവില്‍നിന്ന് 4,500 കോടി കൊടുത്ത ശേഷമാണിത്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ ഇന്ത്യയില്‍ മുഴുവന്‍ പൗരന്മാര്ക്കും സൗജന്യമായി അതിവേഗം വാക്സിന് നല്കാന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിയണം. ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളിലെ സ്ഥിതിയല്ലെങ്കിലും സ്വന്തം പൗരന്മാര്ക്ക് ആദ്യം വാക്സിന് നല്‍കാനും വേണ്ട കരുതലുണ്ടായില്ല. എണ്‍പതിലേറെ വിദേശരാജ്യങ്ങള്‍ക്കു വാക്സിന് കൊടുത്ത് വാക്സിന് കയറ്റുമതിയില്‍ വീമ്പിളക്കിയ ഇന്ത്യ ഇന്നു വാക്സിന് ഇറക്കുമതിക്കായി റഷ്യയുടെയും മറ്റും സഹായം തേടേണ്ടി വന്നതില്‍ നയത്തിലെ തെറ്റു വ്യക്തം.
കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഒഴിവാക്കാനാകില്ലായിരുന്നു. എന്നാല്‍, സര്‍ക്കാരുകളുടെ വീഴ്ചകള്‍ ഒഴിവാക്കാമായിരുന്നു.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍