Tuesday, May 4, 2021 12:27 AM IST
തീക്കാറ്റുകൾ ആഞ്ഞടിച്ച ജീവിതമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്. കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായ ആർ. ബാലകൃഷ്ണപിള്ളയ്ക്കു ചരിത്രം ചാർത്തുന്ന വിശേഷണം എന്തുതന്നെ ആയാലും ഇത്രയേറെ തീക്കാറ്റുകളിലൂടെ കടന്നുപോയ വേറൊരു നേതാവ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ആറു പതിറ്റാണ്ടിലേറെ വരുന്ന പൊതുജീവിതത്തിൽ മുന്നിൽ നിന്നും പിന്നിൽനിന്നും കുത്തേറ്റിട്ടുണ്ട്. എന്നിട്ടും പിള്ള ഒരു മാടന്പിയെപ്പോലെ അവസാനം വരെ തല ഉയർത്തിത്തന്നെ നടന്നു.
ഇടത്തും വലത്തും നേതാവായി നിന്നു. ചതിച്ചവരുടെയും വേണ്ടെന്നു പറഞ്ഞവരുടെയും ഒഴിവാക്കിയവരുടെയും എല്ലാം ജയ്വിളികളിൽ നിറയുകയും ചെയ്തു. കേരള നിയമസഭയിൽ ഒരു ദിവസം പിള്ള ഹൃദയസ്പൃക്കായി പറഞ്ഞു: “സാർ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തേറ്റവനാണ് ഞാൻ.”
ഇടതുപക്ഷക്കാരനായി കടന്നുവന്ന് കോണ്‍ഗ്രസുകാരനായി കരുത്തു നേടി, കേരള കോൺഗ്രസ് ഉണ്ടാക്കി വളർത്തി ഇരിപ്പിടം ഉറപ്പിച്ച്, തനിക്ക് ഗുണമില്ലെന്ന് തോന്നിയപ്പോൾ പാർട്ടിപോലും പിരിച്ചുവിട്ടും പുനരുദ്ധരിച്ചും, വീണ്ടും ലയിപ്പിച്ചും വീണ്ടും പിളർത്തിയും, മകനെപ്പോലും പിണക്കിയും എല്ലാം പിള്ള ഗജകേസരിയുടെ തലയെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ ശരിയോ തെറ്റോ എന്നതിൽ പലർക്കും വ്യത്യസ്ത നിലപാടുകളുണ്ടാവാം. എന്നാൽ, തനിക്കു നല്ലതെന്ന് തോന്നിയവ മാത്രമാണ് അദ്ദേഹം ചെയ്തത്. എല്ലാ നീക്കങ്ങൾക്കും അദ്ദേഹത്തിനു ന്യായവും ഉണ്ടായിരുന്നു.
അദ്ദേഹത്തിനു ജയിലറ വരെ ഉറപ്പാക്കിയതും നിർണായക വേളകളിൽ രക്ഷിച്ചതും ഇടതുപക്ഷമാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം സ്വന്തം പാർട്ടി ഇല്ലാതാക്കി ജനതാ പാർട്ടിയിൽ ചേർന്ന അദ്ദേഹത്തിന് പാർട്ടി പുനരുദ്ധരിച്ചപ്പോൾ ഇടതുമുന്നണി അഭയം കൊടുത്തു. അവസാനം വലതുമുന്നണിയിൽ നിന്നു പുറത്താക്കപ്പെട്ടപോലെ വിട്ടുവന്നപ്പോഴും ഇടതുമുന്നണിയിൽ അഭയം കിട്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം തങ്ങളുടെ കരുത്ത് വർധിപ്പിക്കുമെന്ന് അവർ വിലയിരുത്തി.
ഇടതുമുന്നണിയുടെ കാബിനറ്റ് റാങ്കുള്ള നേതാവായാണ് അദ്ദേഹം കടന്നുപോകുന്നത്. പിള്ളയ്ക്കെതിരേ സുപ്രീംകോടതി വരെ കേസ് പറഞ്ഞ് അദ്ദേഹത്തിന് ജയിൽ ശിക്ഷ ഉറപ്പാക്കിയ സാക്ഷാൽ വി.എസ്. അച്യുതാനന്ദനാണ് അദ്ദേഹത്തോടൊപ്പം ഇടതുമുന്നണി ഭരണകാലത്ത് കാബിനറ്റ് റാങ്കുണ്ടായിരുന്ന അപരൻ എന്നതും കൗതുകകരമാണ്.
ചരിത്രം കുറിച്ച പിള്ള
നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ച മുന്നണിയിൽനിന്നു കൂറുമാറിയ പാർട്ടിക്കൊപ്പം മുന്നണി വിടാതിരുന്നതിന് കുറുമാറ്റനിയമം അനുസരിച്ച് നിയമസഭാംഗത്വം നഷ്ടപ്പെട്ടയാളായി അദ്ദേഹം ചരിത്രത്തിൽ ഇടം നേടി. ഇടമലയാർ പദ്ധതിയുടെ പേരിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന അദ്ദേഹം ജയിലിലായി. അതും കേരള ചരിത്രത്തിലെ അപൂർവ സംഭവം.
കേന്ദ്രസർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനകൾക്കെതിരേ പട നയിക്കാൻ രൂപംകൊടുക്കപ്പെട്ട പാർട്ടിയുടെ പൊതുസമ്മേളനത്തിൽവച്ച്, “ഫെഡറൽ സംവിധാനങ്ങളിൽ കേന്ദ്രസർക്കാർ പാലിക്കേണ്ട മര്യാദകൾ ലംഘിക്കപ്പെടുന്പോൾ പഞ്ചാബ് മോഡൽ സമരം വേണ്ടിവരില്ലേ” എന്നു ചോദിച്ചതിന് അദ്ദേഹത്തിനു മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തി മുന്നണി. രാഷ്ട്രീയത്തിന്റെ എല്ലാ മര്യാദകളും ലംഘിക്കപ്പെട്ട് മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടയാൾ.
ആരെയും കൂസാത്തയാൾ
വളരെയേറെ ശത്രുക്കളെ ഉണ്ടാക്കാനായി അദ്ദേഹത്തിന്റെ നാവിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു കിട്ടേണ്ടിയിരുന്ന വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു.
ആരെയും കുസാത്തയാളായിരുന്നു ബാലകൃഷ്ണപിള്ള. തനിക്ക് നല്ലതെന്നും ശരിയെന്നും തോന്നുന്നവ വരുംവരായ്കകൾ നോക്കാതെ അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു, ചെയ്തു. കൈയടി കൂടുന്നതിനനുസരിച്ച് ആ നാവ് തീ നാന്പുകൾ വർഷിച്ചു. ജനം ഇളകിമറിഞ്ഞു. ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടി. പിള്ള ശരിക്കും ആസ്വദിച്ചു. ഒപ്പം നിൽക്കുന്നവർ പിണങ്ങുമെന്നോ കൂടെ നിൽക്കേണ്ടവർ വിട്ടുപോകുമെന്നോ നോക്കാതെയുള്ള പ്രതികരണങ്ങൾ, സമീപനങ്ങൾ. സമുദായാചാര്യൻ മന്നത്തു പത്മനാഭൻ മുതൽ മകൻ ഗണേഷ് കുമാർ വരെയുള്ളവരോട് അതായിരുന്നു ബാലകൃഷ്ണപിള്ളയുടെ സമീപനം.
പലതായി പിളർന്നശേഷം 1984ൽ ഒന്നായ കേരള കോണ്‍ഗ്രസിന്റെ എറണാകുളം സമ്മേളനത്തിൽ ഒത്തുചേർന്ന വൻ ജനാവലിയെ കണ്ട പിള്ള, കേരളത്തിന്റെ അവകാശങ്ങൾക്കുവേണ്ടി പഞ്ചാബ് മോഡൽ സമരം നടത്തേണ്ടിവരുമോ എന്ന് ചോദിച്ചതാവാം അദ്ദേഹത്തെ കുടുക്കിലാക്കിയ ഏറ്റവും വിവാദപരമായ പ്രസംഗം എന്നു കരുതുന്നവരുണ്ട്. ആ പ്രസംഗത്തിലൂടെ അദ്ദേഹത്തെയും കേരള കോണ്‍ഗ്രസിനെയും ചെറുതാക്കാൻ കരുണാകരനായി. പിള്ളയുടെ രാജിക്കുവേണ്ടി ശഠിച്ചവരോട് പറ്റില്ല എന്ന് ഒന്നിച്ചുനിന്ന് ധൈര്യത്തോടെ പറയാൻ കേരള കോണ്‍ഗ്രസിനായില്ല. ബാലകൃഷ്ണപിള്ളയുടെ രാജിക്കുവേണ്ടി ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം തന്നെ പടനയിച്ചു. പിള്ളയെ പരമാവധി പുറത്തുനിർത്തി വിലപേശി അതിലൂടെ പാർട്ടിയിലും മുന്നണിയിലും തന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കരുണാകരൻ നടത്തിയ കളികൾ പിള്ളയെ വല്ലാതെ വേദനിപ്പിക്കുകയും ക്ഷുഭിതനാക്കുകയും ചെയ്തു.
താൻകൂടി ചേർന്നു രൂപംകൊടുത്ത പാർട്ടിക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു പലവട്ടം പറഞ്ഞു. പക്ഷേ അവസാനം വരെ ആ പാർട്ടിക്കാരനായി തുടർന്നു. കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് പലപ്പോഴും ശ്രമിച്ചു. എന്നാൽ, പദവികളുടെ വിഷയം വന്നപ്പോൾ മിക്കവാറും ശ്രമങ്ങൾ ചാപിള്ളയായി.
പ്രത്യേകതകൾ ഒട്ടേറെ
ആർ. ബാലകൃഷ്ണപിള്ളയ്ക്കു നിയമസഭയുടെ ചരിത്രത്തിൽ അപൂർവമായ ഇടം ഉണ്ടാക്കിയത് കൂറുമാറ്റ സംഭവമാണ്. കേരള കോണ്‍ഗ്രസ് ജോസഫ് നേതാവ് ഡോ.കെ.സി. ജോസഫിന്റെ പരാതി പ്രകാരം 1990 ജനുവരി 15ന് ആർ. ബാലകൃഷ്ണപിള്ളയുടെ നിയമസഭാംഗത്വം സ്പീക്കർ വർക്കല രാധാകൃഷ്ണൻ റദ്ദാക്കി.1984 നവംബർ 27ന് ലയിച്ച് ഒന്നാവുകയും 1987 ഫെബ്രുവരി 25ന് പിളരുകയും ചെയ്ത കേരള കോണ്‍ഗ്രസിൽ പി.ജെ. ജോസഫ് നയിക്കുന്ന വിഭാഗത്തിലായിരുന്നു ബാലകൃഷ്ണപിള്ള.
1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ സീറ്റ് കോണ്‍ഗ്രസ് മാണിക്കു കൊടുത്തു. ജോസഫിന് ഇടുക്കി വാഗ്ദാനം ചെയ്തു. ജോസഫ് മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചു. ജനാധിപത്യമുന്നണി സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച താൻ മുന്നണി വിടില്ല എന്ന് പിള്ള പ്രഖ്യാപിച്ചു. 1989 നവംബർ രണ്ടിന് പിള്ള പുതിയ കേരള കോണ്‍ഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചു.
നായനാരാണു മുഖ്യമന്ത്രി. വർക്കല രാധാകൃഷ്ണൻ സ്പീക്കറും. കേരള കോണ്‍ഗ്രസ് നേതാവ് ഡോ. കെ.സി. ജോസഫ്, ആർ. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കൂറുമാറ്റ നിരോധന നിയനമപ്രകാരം നടപടി ആവശ്യപ്പെട്ടു. സ്പീക്കർ വർക്കല രാധാകൃഷ്ണൻ പിള്ളയോട് വിശദീകരണം തേടി. അദ്ദേഹം വിശദീകരിക്കാൻ കൂട്ടാക്കിയില്ല. പിള്ളയുടെ അംഗത്വം റദ്ദാക്കപ്പെട്ടു.
സാഹസികനായ ധിക്കാരി
കോണ്‍ഗ്രസ് ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജനം ജയിപ്പിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ് പിളർത്തി കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയവരിൽ പ്രമുഖനാണ് ബാലകൃഷ്ണപിള്ള. കെ.എം. ജോർജിന്റെ മരണശേഷം ഇന്ദിരാഗാന്ധിയുടെ പ്രധാന കാർമികത്വത്തിൽ കേരള കോണ്‍ഗ്രസുകളെ ലയിപ്പിച്ചപ്പോൾ അദ്ദേഹം ലയിക്കാതെ സ്വന്തം കേരള കോണ്‍ഗ്രസുമായി നിന്ന് ഇടതുമുന്നണിയിൽ ചേക്കേറി. ഒരിക്കൽ പാർട്ടി പിരിച്ചുവിട്ട് ജനതാ പാർട്ടിയിൽ ലയിച്ചു. അതിനുള്ളിൽ കലാപമായപ്പോൾ വീണ്ടും സ്വന്തം പാർട്ടി പുനർജീവിപ്പിച്ചു. ഇങ്ങനെ സ്വന്തം പാർട്ടി രണ്ടുവട്ടം ലയിപ്പിക്കുകയും പുനർജീവിപ്പിക്കുകയും ചെയ്തിട്ടുള്ളതും പിള്ള മാത്രം. ജോസഫിൽനിന്ന് ഇറങ്ങിയപ്പോഴായിരുന്നു രണ്ടാമത്തെ പുനരുദ്ധാരണം.
1979 ൽ മാണി ഇടതു ജനാധിപത്യമുന്നണിയിലെത്തി. നായനാർ സർക്കാരിൽ വൈദ്യുതിമന്ത്രി ആയിരുന്ന പിള്ളയെ ഇടതു യൂണിയനുകൾ വല്ലാതെ ശ്വാസം മുട്ടിച്ചു. അതോടെ അദ്ദേഹം മാണി ഗ്രൂപ്പിൽ ലയിച്ചു. 1982 ൽ മാണിയോടൊപ്പം ഇടതുമുന്നണി വിട്ട് വലതുമുന്നണിയിലെത്തി.1984ൽ മാണിയും ജോസഫും ലയിച്ചു. പിന്നീട് മാണിയും ജോസഫും വഴിപിരിഞ്ഞപ്പോൾ പിള്ള ജോസഫിന് ഒപ്പം നിന്നു. ആ പോക്ക് പന്തിയല്ലെന്നു കണ്ടപ്പോൾ രണ്ടായി.
രാജികളുടെ വിടാത്ത അകന്പടി
ലോക്സഭാംഗമായിരിക്കെ 1976 ഡിസംബറിൽ മന്ത്രിയായ പിള്ളയ്ക്ക് ആറുമാസം കഴിഞ്ഞപ്പോൾ സ്ഥാനം ഒഴിയേണ്ടിവന്നു. പിന്നീട് 1980ലെ നായനാർ മന്ത്രിസഭയിൽ എത്തി. 21 മാസം കഴിഞ്ഞപ്പോൾ മന്ത്രിസ്ഥാനം രാജിവച്ചു.1982ലെ കരുണാകരൻ മന്ത്രിസഭയിൽനിന്ന് 1984 ൽ പഞ്ചാബ് മോഡൽ പ്രസംഗത്തിനായി രാജി. 1991 ലെ അദ്ദേഹം അംഗമായ കരുണാകരൻ മന്ത്രിസഭ കാലവാധി പൂർത്തിയാക്കാതെ വീണു. തുടർന്നു വന്ന ആന്റണി മന്ത്രിസഭയിലും അദ്ദേഹത്തിനു കാലാവധി തികയ്ക്കാനായില്ല. ഇടമലയാർ കേസിന്റെ പേരിൽ 1995 ജൂലൈ 28ന് രാജിവയ്ക്കേണ്ടി വന്നു.
2001 ൽ ആന്റണി അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട പിള്ളയെ മന്ത്രിസഭയിൽ എടുത്തില്ല. പകരം, മകൻ ഗണേഷ് കുമാറിനെ മന്ത്രിയാക്കി. എന്നാൽ, 2003ൽ സുപ്രീം കോടതി പിള്ളയെ കുറ്റവിമുക്തനാക്കിയതോടെ മാർച്ച് 10ന് വീണ്ടും മന്ത്രിസഭയിലെടുത്തു.
ആന്റണിയുടെ രാജിയെത്തുടർന്ന് 2004 ഓഗസ്റ്റ് 31ന് സത്യപ്രതിജ്ഞ ചെയ്ത ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ പിള്ളയെ ഉൾപ്പെടുത്തിയില്ല. പിന്നീട് അദ്ദേഹത്തിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. പിന്നീട് ഒരിക്കലും മന്ത്രിയും ആയില്ല.
കൊട്ടാരക്കരയിലെ തോൽവി
2006 ലെ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ കൊട്ടാരക്കരയിൽ പിള്ള തോറ്റു. സിപിഎമ്മിലെ ഐഷാ പോറ്റി 12,000 വോട്ടിനു ജയിച്ചു. കോണ്‍ഗ്രസുകാർ തന്നെ പിന്നിൽനിന്നു കുത്തുകയായിരുന്നു എന്ന് പിള്ള പരിഭവം പറഞ്ഞു. 2011 ൽ ഇടമലയാർ കേസിലെ ശിക്ഷമൂലം പിള്ളയ്ക്കു മത്സരിക്കാനായില്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പത്തനാപുരത്തുനിന്നു ജയിച്ച പിള്ള ഗ്രൂപ്പ് പ്രതിനിധി കെ.ബി. ഗണേഷ് കുമാർ അംഗമായി. ഗണേഷിന്റെ ഏറ്റവും വലിയ വിമർശകനായി പിള്ള. പല കെണികളിൽ പെട്ട ഗണേഷിനോട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് രാജി ആവശ്യപ്പെടേണ്ടിവന്നു. മന്ത്രിസഭയിൽനിന്നു ഗണേഷ് രാജിവച്ചതോടെ പിള്ളയുമായി അനുരഞ്ജനത്തിലായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും പിള്ള ഇടതുപക്ഷത്തായി.
കർക്കശക്കാരനായ മന്ത്രി
ഇടതു- വലതു മന്ത്രിസഭകളിൽ മന്ത്രിയായിരുന്നിട്ടുള്ള ആർ. ബാലകൃഷ്ണപിള്ള കർക്കശക്കാരനായ ഭരണാധികാരി ആയിരുന്നു. മുന്നണിയിലെ ഘടകകക്ഷികളുടെ വികാരങ്ങൾ പോലും നോക്കാതെ കർക്കശമായ നടപടികൾ സ്വീകരിച്ചു. എത്ര മുതിർന്ന ഉദ്യോഗസ്ഥനെയും സ്ഥലകാല സാഹചര്യങ്ങൾ നോക്കാതെ ശാസിച്ചു. ഇങ്ങനെ ഉണ്ടാക്കിയിട്ടുള്ള ശത്രുക്കൾ ചില്ലറയാവില്ല. അദ്ദേഹത്തിനെതിരേ ഉയർന്ന പല അഴിമതി ആരോപണങ്ങളുടെയും പിന്നിൽ ഇങ്ങനെ മുറിവേറ്റ ജീവനക്കാരുടെ കൈകൾ ഉണ്ടായിരുന്നു. പല കെണിയിലും പെട്ടു പോയത് ഉദ്യോഗസ്ഥർക്ക് ശരിയായ ഉപദേശം പറയാൻ ഭയമായതുകൊണ്ടും ആയിരുന്നു.
ബാലകൃഷ്ണപിള്ള എന്ന കേരള നേതാവിന് ചരിത്രം ചാർത്താനിരിക്കുന്ന കിന്നരികൾ എന്തെല്ലാമായാലും ഒന്നു തീർച്ചയാണ്; കേരള ചരിത്രത്തിന് അവഗണിക്കാനാവത്ത വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോകുന്നത്.
ടി. ദേവപ്രസാദ്