Thursday, May 27, 2021 12:13 AM IST
നാളിതുവരെയുളള ലോക മഹായുദ്ധങ്ങളോ മാരികളോ കോവിഡ് പോലെ, ജീവിതത്തിന്റെ സമസ്ത മേഖലകളെയും വേരാഴത്തില്‍ ബാധിച്ചിരുന്നില്ല. സമസ്ത മേഖലകളെന്നു പറയുമ്പോള്‍ ‘സമസ്ത’ എന്ന പദത്തിന് ഉള്ക്കൊളളാവുന്നതിനപ്പുറമാണ് അതിന്റെ വലുപ്പവും വൈവിധ്യവും. സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക, ആത്മീയ, വൈകാരിക മേഖലകളെ കോവിഡ് പ്രഹരിച്ച് തളര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇക്കാലത്ത് ലോകം ഭവനങ്ങളിലേക്കു ചുരുങ്ങി. ഭവനത്തിന്റെ അന്തസുയര്ന്നു. ഭവനം ഏറ്റവും സുരക്ഷിതമായ ഇടമെന്ന് വാഴ്ത്തപ്പെട്ടു. ഭവനത്തിന്റെ പരിണാമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഭവനം വിദ്യാലയമായി, തൊഴിലിടമായി, ആരാധനാലയമായി, മാതാപിതാക്കള്‍ അധ്യാപകരായി, അധ്യാപക സഹായികളായി, പരീക്ഷാ മേല്‍നോട്ടക്കാരായി, സുഹൃത്തുക്കളായി, സഹപാഠികളായി, പലപ്പോഴും ശത്രുക്കളുമായി.
സാങ്കേതിക അഭ്യാസം
കോവിഡ് കാലത്ത് വിദ്യാഭ്യാസത്തിന്റെ മാനവിക മുഖം മങ്ങുകയും സാങ്കേതിക മുഖം തിളങ്ങുകയും ചെയ്തു. വിദ്യാഭ്യാസം ഒരു രൂപീകരണ പ്രക്രിയ ആയതിനാല്‍ രണ്ട് ദിശയിലുമുളള ആശയ വിനിമയം ഫലപ്രാപ്തിക്ക് അത്യന്താപേക്ഷിതമാണ്. പക്ഷെ ഓൺലൈനില്‍ അത് കൂടുതലും വൺ വേ കമ്യൂണിക്കേഷൻ ആയി ചുരുങ്ങി. വിദ്യാർഥിയുടെ മുഖഭാവം, കണ്ണുകളുടെ ചലനം, ശരീര ഭാഷ, ഇതര ചലനങ്ങളെല്ലാം സൂചനകളായി കണ്ട് വിദ്യാഭ്യാസം നിര്‍വഹിച്ചിരുന്ന അധ്യാപകര്‍ക്ക്, ഒരു മാധ്യമത്തിനപ്പുറത്തിരിക്കുന്ന കുട്ടികളുടെ ഇത്തരം ഭാവചലനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നില്ല. അധ്യാപകനും വിദ്യാർഥിയും തമ്മിലുണ്ടായിരുന്ന ജൈവ ബന്ധത്തിനു പകരം ഇപ്പോള്‍ കണക്ടിവിറ്റി മാത്രമാണുളളത്. അല്ലെങ്കില്‍ ഒരു സാങ്കേതിക ബന്ധം മാത്രം.
വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി സ്വാംശീകരിക്കുന്ന അച്ചടക്കം, കൃത്യനിഷ്ഠ, കര്‍ത്തവ്യബോധം, സഹജീവി സ്നേഹം, പ്രകൃതി ബന്ധം മുതലായവയെല്ലാം ഇക്കാലത്ത് നഷ്ടത്തിന്റെ കളത്തിലെ കണക്കുകളായി. അധ്യാപകന്റെ ദൃശ്യവലയത്തിലിരുന്ന വിദ്യാർഥികള്‍ വീഡിയോ ഓഫാക്കി, ഓഡിയോ മ്യൂട്ട് ചെയ്ത് അദൃശ്യരായിരിക്കുമ്പോള് നഷ്ടമാക്കുന്ന ഐ കോണ്ടാക്റ്റ് ഒരു വലിയ കുറവുതന്നെ. ടിവിയുടെ മുമ്പിലിരുന്ന് ചാനലിലൂടെ പഠനം നടത്തുന്നവരുടെയും അനുഭവം മറിച്ചല്ല.
നഷ്ടമാകുന്ന സാമൂഹികവത്കരണം
വിദ്യാലയങ്ങളുടെ അടിസ്ഥാന ലക്ഷ്യം തന്നെ സാമൂഹികവത്കരണമാണ്. ക്ലാസ് മുറികളും അധ്യാപകരുടെ സാമീപ്യവും കളിസ്ഥലങ്ങളും കൂട്ടുകാരും നഷ്ടപ്പെട്ടപ്പോള്‍ വിദ്യാര്‍ഥിക്കുണ്ടായ സാമൂഹിക ആഘാതം കനത്തതാണ്. സ്കൂളിന്റെ സാമൂഹിക അന്തരീക്ഷത്തിന്റെ ആകര്‍ഷണീയതയാണ് അവര്‍ക്ക് അന്യമായത്. സിലബസിനും പാഠപുസ്തകങ്ങള്‍ക്കുമപ്പുറം നിലനില്‍ക്കുന്ന ജീവിത പാഠങ്ങളാണ് സ്കൂളിന്റെ സാമൂഹികാന്തരീക്ഷം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ നഷ്ടമാകുന്ന സാമൂഹികതയുടെ ബാലപാഠങ്ങളാണ് കോവിഡ്കാലം കവര്‍ന്നെടുത്തത്.
നവ സാമൂഹിക വിഭജനം
കോവിഡ് കാലത്തിന് മുമ്പുതന്നെ ഡിജിറ്റൽ ഡിവൈഡ് ഒരു ചര്‍ച്ചാ വിഷയമാണ്. പക്ഷെ അതൊരു വിദ്യാഭ്യാസ വിഷയമായിരുന്നില്ല. എന്നാല്‍ കോവിഡ് കാലത്ത് വിദ്യാഭ്യാസ രംഗത്തും ഒരു പ്രതിസന്ധിയായി അതു കടന്നുവന്നു. സാങ്കേതിക വിദ്യ സമര്‍ഥമായി ഉപയോഗിക്കുന്നവര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നും അല്ലാത്തവര്‍ പിന്തള്ളപ്പെടുമെന്നുമുള്ളതാണ് ഇതിന്റെ അടിസ്ഥാനം. അല്ലാത്തവരുടെ ഗതി എലിസബത്ത് കബ്ലർ റോസ് പറഞ്ഞതുപോലെ ‘ആദ്യം നിഷേധിക്കും, പിന്നെ ഭയപ്പെടും, തുടര്‍ന്ന് വിലപേശും, നിരാശരാവും, ഒടുവില്‍ അംഗീകരിക്കും. അപ്പോഴേക്കും അവരേറെ പിന്തളളപ്പെട്ടു കഴിഞ്ഞിരിക്കും’. ഇതോട് ബന്ധപ്പെട്ടാണ് ഡിജിറ്റൽ സമ്പന്നൻ എന്നും ഡിജിറ്റൽ ദരിദ്രൻ എന്നുമുളള സാമൂഹിക വിഭജനം നിലവില്‍ വന്നത്. നഗരവും ഗ്രാമവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഈ വിഭജനം രൂക്ഷമാണ്. കൂടുതല്‍ മെച്ചപ്പെട്ട ഉപകരണങ്ങളും തടസമില്ലാത്ത വൈദ്യുതിയും മെച്ചപ്പെട്ട ബാന്ഡ്വിഡ്ത് ഉളള കണക്റ്റിവിറ്റിയും പഠന പോഷക സൗകര്യങ്ങളുടെ ലഭ്യതയുമെല്ലാം ഡിജിറ്റൽ സമ്പന്നൻ ഗണക്കാരുടെ പഠനപ്രകിയ ഫലപ്രദമാക്കുമ്പോള്, അവയില്ലാത്തവര്‍ ഡിജിറ്റൽ ദരിദ്രൻ ആയി തുടരുന്നു. ഒരു തലമുറയുടെ വളര്‍ച്ചാ മുരടിപ്പിലേക്ക് ഇതു സാവധാനം നീങ്ങും.
നഷ്ടപ്പെടുന്ന ഗൗരവം
ഏറെ ഗൗരവത്തോടെ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസം അല്‍പ്പകാലം കഴിഞ്ഞപ്പോള്‍ ഒരു പരിപാടിയായി മാറി. ഭവനങ്ങളിലെ പഠന അന്തരീക്ഷത്തിന്റെ പോരായ്മയും കാഷ്വല്‍ വസ്ത്രധാരണവും അധ്യാപകരില്‍നിന്ന് അകന്നുളള ഇരിപ്പും തിരുത്തലുകള്‍ ഇല്ലാത്ത അവസ്ഥയും പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടാനുളള നിമിത്തങ്ങളായി. അധ്യാപകര്‍ അഭിനേതാക്കളായും വിദ്യാര്‍ഥികള്‍ പ്രേക്ഷകരായും മാറി. നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങളുടെ കുറവും ഹാജരല്ലാത്തതിനു പറയാവുന്ന തൊടു ന്യായങ്ങളുമെല്ലാം സ്ഥിതി വഷളാക്കി.
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്ന അവസ്ഥ
നന്നായി പഠിക്കുക, നന്നായി പരീക്ഷ എഴുതുക, നല്ല മാര്‍ക്ക് വാങ്ങുക; എക്കാലവും അധ്യാപകര്‍ നല്കുന്ന നിര്‍ദേശമാണിത്. പക്ഷെ, പരീക്ഷ ഓൺലൈൻ ആയപ്പോള്‍ നല്ലമാര്‍ക്ക് വാങ്ങാന്‍ കുറുക്കുവഴികള്‍ വിദ്യാര്‍ഥികള്‍ക്കു സഹായമായി. കോപ്പിയടിയും ഉത്തരം പങ്കുവയ്ക്കലും വ്യാപകമായി. അപ്പോഴും ഒരു ന്യൂനപക്ഷം സത്യസന്ധരായി നിലകൊണ്ടു. ഫലം വന്നപ്പോഴോ, കോപ്പിയടിച്ചവര്‍ക്ക് കൂടുതല്‍ മാര്‍ക്കും പഠിച്ചെഴുതിയവര്‍ക്ക് കുറവും. പൊതു പരീക്ഷ റദ്ദാക്കി സ്കൂളില്‍ നടന്ന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കണമെന്ന് അധികാരികള്‍ തീരുമാനിച്ചപ്പോള്‍, പരാജയപ്പെട്ടതാര്?
ആരോഗ്യ പ്രശ്നങ്ങൾ
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവില്‍ കുട്ടികള്‍ സ്ക്രീനിലാണ് അവരുടെ ജീവിതത്തെ തളച്ചിട്ടിരിക്കുന്നത്. പലരും വിവിധ ഗെയിമുകളുടെ അടിമകളാണ്. പഠനത്തിന്റെ മറവില്‍ സോഷ്യല്‍ മീഡിയായിലെ നിത്യ സന്ദര്ശകരുമാണവര്. അപകട സിഗ്നലുകളോ സുരക്ഷാ ഭടന്മാരോ കൈ ചൂണ്ടികളോ ഇല്ലാത്ത സൈബര്‍ ലോകത്ത് അവര്‍ സാതന്ത്ര്യത്തോടെ വിരാജിക്കുമ്പോള്‍ നഷ്ടപ്പെടുവാന്‍ ഏറെയുണ്ട്. ഉറക്കമില്ലായ്മയും അക്രമ വാസനയും ആത്മഹത്യാ പ്രവണതയും രതിവൈകൃതങ്ങളും അവരുടെ പതിവു രീതികളാകുന്നു. കൂടുതല്‍ സമയം സ്ക്രീനില്‍ നോക്കിയിരിക്കുന്നതുകൊണ്ട് ഉണ്ടാവുന്ന കണ്ണിലെ ഞരമ്പുകളുടെ ബലക്കുറവ്, നടുവ് വേദന, വിശപ്പില്ലായ്മ, വര്‍ധിക്കുന്ന രക്തസമ്മര്‍ദം മുതലായവയെല്ലാം അനുബന്ധമായ ആരോഗ്യപ്രശ്നങ്ങളാണ്. ഇതോടു ചേര്‍ത്ത് മാനസിക പ്രശ്നങ്ങളെയും കാണണം.
അടയുന്ന വാതിലുകള്‍
സ്കൂള്‍, കലാലയ വിദ്യാഭ്യാസത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുളള സ്ഥാനം വളരെ വലുതാണ്. വ്യക്തമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളും അസോസിയേഷനുകളും, എൻസിസി, എൻഎസ്എസ്, സ്കൗട്ട് മുതലായ പ്രസ്ഥാനങ്ങളും കുട്ടികളുടെ നേതൃത്വ പാടവ വികസനത്തിലും വ്യക്തിത്വരൂപീകരണത്തിലും വിലയ പങ്കാണ് വഹിക്കുന്നത്. വിദ്യാലയത്തില്‍ നടക്കുന്ന ക്യാമ്പുകളും മീറ്റിംഗുകളും പരിപാടികളും മല്‍സര വേദികളുമെല്ലാം വിദ്യാര്‍ഥികളുടെ വളര്‍ച്ചയിലെ പടവുകളായിരുന്നു. സ്കൂള്‍ പ്രവര്‍ത്തനങ്ങളെയും ലോക്ഡൗണ്‍ ബാധിച്ചപ്പോള്‍ അവയെല്ലാം അടഞ്ഞ വാതിലുകള്‍ക്ക് പിറകിലെ നഷ്ടലോകമായി മാറി.
തളരുന്ന അധ്യാപകർ
വിദ്യാലയങ്ങള്‍ ഊര്‍ജ കേന്ദ്രങ്ങളാണ്. ആയിരക്കണക്കിന് ഊര്‍ജസ്വലരായ വിദ്യാര്‍ഥികളുടെ സാന്നിധ്യമാണിതിനു കാരണം. ഈ ഊര്‍ജമാണ് അധ്യാപകരുടെ ജീവവായു. പരസ്പരം കണ്ടും ഇടപഴകിയും ആശയങ്ങള്‍ പങ്കുവച്ചും ആശ്വസിപ്പിച്ചും വിമര്‍ശിച്ചും സന്തോഷം പങ്കിട്ടും സങ്കടങ്ങളില്‍ താങ്ങായിനിന്നും ആവശ്യങ്ങളില്‍ കൈത്താങ്ങായും നിലകൊണ്ട് അവര്‍ ഊര്‍ജം സ്വീകരിച്ചും പകര്‍ന്നും വിദ്യാലയത്തെ ഒരു ഊര്‍ജ കേന്ദ്രമായി നിലനിര്‍ത്തുന്നു. ഇപ്പോള്‍ വല്ലപ്പോഴുമുളള ഒരു വിളിയും വാട്സാപ്പ് സന്ദേശങ്ങളും മാത്രം. സാന്നിധ്യവും സൗഹൃദവും കുറഞ്ഞപ്പോള്‍ അധ്യാപക, അനധ്യാപക സമൂഹങ്ങള്‍ തളര്‍ന്നു തുടങ്ങി. ഒപ്പം സാങ്കേതിക വിദ്യയിലെ നിരന്തര അപ്ഡേറ്റിംഗും അവരെ സമ്മര്‍ദത്തിലാക്കുന്നു. നേരിട്ടുളള അധ്യാപനത്തേക്കാള്‍ ഓണ്‍ലൈന്‍ മാര്‍ഗം അവരെ തളര്‍ത്തുകയും ചെയ്യുന്നു.
ഈ പറഞ്ഞതിന്റെയെല്ലാം പൊരുള്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് കോവിഡ് കാലം നഷ്ടങ്ങളുടെ കാലം മാത്രം ആയിരുന്നു എന്നല്ല. ലോക്ഡൗണ്‍ സാഹചര്യത്തില്‍ സാധ്യമായ ഏക മാര്‍ഗമായിരുന്നു ഓണ്‍ലൈന്‍ വിദ്യാഭ്യാസം. കുന്നോളമില്ലെങ്കിലും, കുന്നിക്കുരുവിനോളം എന്ന് പറഞ്ഞതുപോലെ വളരെ പ്രോ ആക്ടീവ് ആയി പ്രതികരിക്കുവാന്‍ അധ്യാപക സമൂഹത്തിനായി. സ്വന്തമായി ഇമെയില്‍ ഐഡി പോലും ഇല്ലാതിരുന്ന ഒരു വലിയ സംഘം അധ്യാപകര്‍ വളരെ പെട്ടെന്ന് ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ കരസ്ഥമാക്കി ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. വര്‍ഷങ്ങള്‍കൊണ്ട് നേടേണ്ട സാങ്കേതിക വൈദഗ്ധ്യം ഒരു മാസം കൊണ്ട് അവര്‍ നേടി എന്നത് ചെറിയ നേട്ടമല്ല.
മുമ്പോട്ടുളള വഴികള്‍
1). കോവിഡനന്തര വിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഭരണാധികാരികളും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി ഒരു പ്രോട്ടോകോള്‍ ഇപ്പോള്‍തന്നെ രൂപപ്പെടുത്തണം. സ്കൂളുകളുടെ കോര്‍പറേറ്റ് മാനേജ്മെന്റ് തലത്തിലും ഇത്തരമൊരു ആലോചനയും പ്രോട്ടോകോള്‍ രൂപീകരണവും ശുഭകരമായിരിക്കും.
2). കോവിഡനന്തരം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ നോർമലൈസിംഗ് ആവശ്യമാണ്. അതായത് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കുട്ടികളെ തയാറാക്കണം. തുറന്ന ഉടന്‍തന്നെ പാഠഭാഗങ്ങള്‍ പഠിപ്പിക്കാതെ ആദ്യത്തെ 10 ദിവസം കളികളും ക്ലാസുകളും ക്ലാസ്മുറിക്ക് പുറത്തുളള പ്രവര്ത്തനങ്ങളുമാവണം നടക്കേണ്ടത്. ഒപ്പം കൗൺസലിംഗും സംഘടിപ്പിക്കണം.
3). പിന്നീടു 12 ദിവസങ്ങളില്‍ ബ്രിഡ്ജ് പ്രോഗ്രാം ക്രമീകരിക്കണം. കഴിഞ്ഞ വര്‍ഷത്തെ അടിസ്ഥാന കാര്യങ്ങളും, തുടര്‍ പഠനത്തിന് മനസില്‍ ഉറക്കേണ്ട കാര്യങ്ങളും ബ്രിഡ്ജ് പ്രോഗ്രാമിന്റെ ഭാഗമാക്കണം.
4). ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായി ഉപേക്ഷിക്കാതെ, ചില പാഠഭാഗങ്ങളോ, ഗഹനമായി വേണ്ടാത്ത ഭാഗങ്ങളോ ഓണ്‍ലൈനായി പഠിപ്പിക്കണം.
5). കോവിഡ് കാലത്ത് പഠിച്ച നല്ല ശീലങ്ങള്‍ തുടരുവാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കണം.
6). കോവിഡില്‍നിന്ന് ലോകത്തെ രക്ഷിക്കുന്നത് വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഗവേഷണത്തിലൂടെ കണ്ടെത്തിയ വാക്സിനുകളാണ്. അതു കൊണ്ട് ശാസ്ത്രാഭിരുചിയുളളവരും ഗവേഷണ കുതുകികളുമായ വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കേണ്ടത് വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും വലിയ കടമയും ഉത്തരവാദിത്വവുമായി കാണണം.
മനുഷ്യന് അസാധാരണമായ അതിജീവന ത്വരയാണുളളത്. കോവിഡ് കാലത്ത് അല്‍പ്പം പിറകോട്ട് പോയാലും കോവിഡനന്തരം അവന് മുമ്പോട്ടു തന്നെ പോകും. ഇതും കടന്നുപോകുമെന്ന പ്രത്യാശ അവനെ ശക്തിപ്പെടുത്തും.
ഡോ. റൂബിള്‍ രാജ്
(വിദ്യാഭ്യാസ വിചക്ഷണനായ ലേഖകൻ കുട്ടിക്കാനം മരിയൻ കോളജിന്റെ മുൻ പ്രിൻസി പ്പലാണ്)